മാല്‍ഡ സംഘര്‍ഷം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് രാജ്യം വിടാനുള്ള ശ്രമത്തിനിടെ; 35 പേര്‍ കസ്റ്റഡിയില്‍

മാല്‍ഡ സംഘര്‍ഷം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് രാജ്യം വിടാനുള്ള ശ്രമത്തിനിടെ; 35 പേര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാല്‍ഡ സംഘര്‍ഷത്തിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് മൊഫക്കറുള്‍ ഇസ് ലാം ആണ് പിടിയിലായത്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ സിലിഗുഡിയില്‍ നിന്നാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 35 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. മാല്‍ഡ ജില്ലയില്‍, എസ്‌ഐആര്‍ പട്ടികയില്‍ പേരുവെട്ടിയെന്ന ആരോപണത്തില്‍ പ്രതിഷേധിച്ച് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ഒന്‍പതുമണിക്കൂറിലേറെ തടഞ്ഞുവച്ചിരുന്നു.

അഭിഭാഷകനായ ഇസ്ലാം, 2021-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതഹാര്‍ മണ്ഡലത്തില്‍ നിന്നുള്ള എഐഎംഐഎം (AIMIM) സ്ഥാനാര്‍ത്ഥിയായിരുന്നു. മാള്‍ഡ സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹത്തെ, രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ സിലിഗുഡിയിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്ന ചുമതലയിലായിരുന്ന ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് മാള്‍ഡയിലെ കാലിയാചക് 2 ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ വെച്ച് ജനക്കൂട്ടം തടഞ്ഞുവെച്ചത്. തടഞ്ഞുവെക്കപ്പെട്ടവരില്‍ മൂന്ന് വനിത ഓഫീസര്‍മാരും ഉള്‍പ്പെട്ടിരുന്നു. സംഭവം ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സ്വമേധയാ കേസെടുത്ത കോടതി കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിടുകയും, ഏപ്രില്‍ 6ന് വെര്‍ച്വല്‍ ഹിയറിങ്ങിന് ഹാജരാവാന്‍ ബംഗാള്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ക്രിമിനല്‍ കോടതി അലക്ഷ്യത്തിന് തുല്യമായ പ്രവൃത്തിയാണ് നടന്നത്. സംഭവമുണ്ടായപ്പോള്‍ കലക്ടറോ എസ്പിയോ സ്ഥലത്തെത്തിയില്ല. സംസ്ഥാന ഭരണകൂടത്തിന്റെ പൂര്‍ണ പരാജയമാണ് വ്യക്തമാകുന്നതെന്നും, മമത ബാനര്‍ജി സര്‍ക്കാരിനെ കോടതി അതിനിശിതമായി വിമര്‍ശിച്ചു.

നിര്‍ഭാഗ്യവശാല്‍, നിങ്ങളുടെ സംസ്ഥാനത്ത്, നിങ്ങള്‍ ഓരോരുത്തരും രാഷ്ട്രീയ ഭാഷ സംസാരിക്കുന്നു. അതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം. ഇത്രയും ധ്രുവീകരിക്കപ്പെട്ട ഒരു സംസ്ഥാനത്തെ ഇതുവരെ കണ്ടിട്ടില്ല’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പശ്ചിമ ബംഗാള്‍ അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു. മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞത് അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നത്. ബംഗാള്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുടെ പ്രവര്‍ത്തനം പരിതാപകരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.

5000 രൂപ വരെ ചാര്‍ജ് ചെയ്യാം; കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ് റീ ചാര്‍ജ് പരിധി ഉയര്‍ത്തി

5000 രൂപ വരെ ചാര്‍ജ് ചെയ്യാം; കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ് റീ ചാര്‍ജ് പരിധി ഉയര്‍ത്തി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന്റെ റീ ചാര്‍ജ് പരിധി ഉയര്‍ത്തി. മൂവായിരം രൂപയില്‍ നിന്നും 5000 രൂപയായാണ് ഉയര്‍ത്തിയത്. യാത്രക്കാര്‍ക്ക് ടിക്കറ്റിന് പണം നല്‍കുന്നതിന് പകരം കാര്‍ഡ് ഉപയോഗിക്കാം.

എടിഎം കാര്‍ഡുകള്‍ സ്വൈപ്പ് ചെയ്യുന്നതിന് സമാനമായ സംവിധാനമാണ് സ്മാര്‍ട്ട് കാര്‍ഡിലും ഉപയോഗിക്കുന്നത്. 1000 രൂപ മുതല്‍ 1999 രൂപ വരെയുള്ള റീ ചാര്‍ജിന് 40 രൂപ അധികം ലഭിക്കും.2000 രൂപ മുതല്‍ 100 രൂപയും 3000 രൂപ മുതല്‍ 150 രൂപയും 4000 രൂപ മുതല്‍ 200 രൂപയും കൂടുതലായി ലഭിക്കും. കാര്‍ഡിലെ തുകയ്ക്ക് ഒരു വര്‍ഷമാണ് കാാവധി ലഭിക്കുക.

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ അതീവ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

‘അമ്മ വിഷയം ​ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്, രഞ്ജിത്തിന് വേണ്ടി ഹാജരായത് ഐസിസി അം​ഗമാണെന്ന് അറിഞ്ഞില്ല’; കുക്കു പരമേശ്വരൻ

‘അമ്മ വിഷയം ​ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്, രഞ്ജിത്തിന് വേണ്ടി ഹാജരായത് ഐസിസി അം​ഗമാണെന്ന് അറിഞ്ഞില്ല’; കുക്കു പരമേശ്വരൻ

കൊച്ചി: ലൈം​ഗികപീഡനക്കേസിൽ അറസ്റ്റിലായ രഞ്ജിത്തിന് വേണ്ടി ഹാ​ജരായത് സിനിമയിലെ ഐസിസി അം​ഗമാണെന്ന് അറിഞ്ഞില്ലെന്ന് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിച്ച് മുന്നോട്ട് പോകാനാണ് താല്പര്യം.

വിഷയം ​ഗൗരത്തിൽ തന്നെയാണ് സംഘടന പരി​ഗണിക്കുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് പൂർണമായ സുരക്ഷിതത്വം വേണമെന്നാണ് അമ്മ വിശ്വസിക്കുന്നതെന്നും കുക്കു പരമേശ്വരൻ പറഞ്ഞു. ഐസിസി അം​ഗമായ അഡ്വ മുഹമ്മദ് സിയാദാണ് രഞ്ജിത്തിനായി കോടതിയിൽ ഹാജരായത്.

ഐസിസിയിൽ നിന്ന് കഴിഞ്ഞദിവസം രാജിവെച്ചെന്നാണ് സിയാദിന്റെ വിശദീകരണം. കുടുംബ സുഹൃത്തായതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി 30ന് ഷൂട്ടിങ് ലൊക്കേഷനില്‍ കാരവാനില്‍ വച്ച് രഞ്ജിത്ത് കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്നാണ് യുവനടിയുടെ പരാതി.നടി കരഞ്ഞുകൊണ്ട് കാരവാനില്‍ നിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുവന്നവര്‍ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്നവരില്‍ നിന്ന് ശേഖരിക്കുന്ന മൊഴിയായിരിക്കും നിര്‍ണായകം. എറണാകുളം സബ് ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള പൊലീസിന്റെ അപേക്ഷയും പ്രതിയുടെ ജാമ്യാപേക്ഷയും കോടതി ശനിയാഴ്ച പരിഗണിക്കും.

ഇറാനിലെ ഏറ്റവും വലിയ പാലം യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്

ഇറാനിലെ ഏറ്റവും വലിയ പാലം യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക ജയിച്ചു എന്ന് അവകാശപ്പെടുമ്പോഴും പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന നടത്തിയ ആക്രമണത്തില്‍ ഇറാനിലെ വലിയ പാലവും ഉരുക്ക് ഫാക്ടറിയും തകര്‍ന്നു. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ പാലമാണ് ഭാഗികമായി തകര്‍ന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന, നിര്‍മ്മാണത്തിലിരുന്ന പാലമാണ് തകര്‍ത്തത്. 136 മീറ്റര്‍ ഉയരമുള്ള ഈ പാലം മിഡില്‍ ഈസ്റ്റിന്റെ ഒരു എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നതും പാലം തകരുന്നതും ദൃശ്യങ്ങളില്‍ കാണാം. പാലത്തില്‍ ഇസ്രയേല്‍- യുഎസ് സഖ്യം രണ്ടു തവണ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ആക്രമണത്തില്‍ ഏതാനും സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. അടിയന്തര സംഘം സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് സഹായം നല്‍കുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായതെന്ന് ടെഹ്‌റാന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ‘ഇറാനിലെ ഏറ്റവും വലിയ പാലം ഇടിഞ്ഞുവീഴുന്നു, ഇനി ഒരിക്കലും ഉപയോഗിക്കില്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ പിന്നാലെ!’ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അധികം വൈകുംമുമ്പു തന്നെ ഇറാന്‍ ഒരു കരാറില്‍ ഏര്‍പ്പെടണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. നമ്മുടെ ശത്രുക്കള്‍ തോല്‍ക്കുകയാണ് – എന്റെ പ്രസിഡന്‍സിയുടെ കീഴില്‍ അഞ്ച് വര്‍ഷമായി അമേരിക്ക നേടിയതുപോലെ, വിജയിക്കുകയാണ്. ഇപ്പോള്‍ മുമ്പത്തേക്കാള്‍ വലിയ വിജയം നേടുന്നു’ ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധത്തില്‍ വിജയം നേടിയതായി ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നതിനാല്‍ വളരെ വേഗം ‘ജോലി പൂര്‍ത്തിയാക്കുമെന്നും’ ട്രംപ് പറഞ്ഞു.