by Midhun HP News | Mar 27, 2026 | Latest News, കേരളം
പാലക്കാട്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പല ഇടങ്ങൡ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിയായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24ാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭിനെതിരെയാണ് യുവതിയുടെ ആരോപണം. യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പ്രശോഭ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. പിന്നീട് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയതായും യുവതി പറയുന്നു. ഇതുകൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് താന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും യുവതി പറയുന്നു. ആക്രമിക്കപ്പെടുമെന്ന ഭയം കാരണമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും യുവതി പറയുന്നു. തുടര്‍ന്നും ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതോടെ പരാതി അല്ലാതെ മറ്റ് വഴിയില്ലെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയതെന്ന് യുവതി പറയുന്നു. സംഭവത്തിന് പിന്നാലെ പ്രശാന്ത് ഒളിവിലാണ്. അയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് പറയുന്നു.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ (BARC) മുംബൈയിൽ റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിച്ചു.
ബാർക്കിലെ ഏറ്റവും പുതിയ ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്നതിനാണ് റിസർച്ച് അസോസിയേറ്റുകളെ തെരഞ്ഞെടുക്കുന്നത്. അഡ്വാൻസ്ഡ് റിസർച്ച് നടക്കുന്ന 25 മേഖലകളിലേക്കാണ് റിസർച്ച് അസോസിയേറ്റുകളെ ക്ഷണിച്ചിട്ടുള്ളത്.
റേഡിയോകെമിക്കൽ റിസർച്ച് ആൻഡ് കെമിക്കൽ ക്വാളിറ്റി കൺട്രോൾ ഡിവിഷൻ, ലേസർ ആൻഡ് പ്ലാസ്മ ടെക്നോളജി ഡിവിഷൻ, കെമിക്കൽ എൻജിനീയറിങ് ഡിവിഷൻ, ന്യൂക്ലിയർ അഗ്രികൾച്ചർ ആൻഡ് ബയോടെക്നോളജി ഡിവിഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ് ഗവേഷണങ്ങൾ നടക്കുന്നത്.
ന്യൂക്ലിയർ കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, ലേസർ ടെക്നോളജി, ആക്സിലറേറ്റർ ഫിസിക്സ്, ന്യൂക്ലിയർ അഗ്രികൾച്ചർ എന്നിവ ഉൾപ്പടെ 25 വിഷയങ്ങളിലാണ് ഗവേഷണം. ഇതിലെല്ലാമായി 56 റിസർച്ച് അസോസിയേറ്റ് (ആർ എ- RA) ഒഴിവുകൾ ഉണ്ട്.
പി എച്ച് ഡിയും ഗവേഷണ പശ്ചാത്തലവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.മൂന്ന് തലത്തിലാണ് റിസർച്ച് അസോസിയേറ്റ് ഫെല്ലോഷിപ്പ് നൽക്കുന്നത്. ആർഎ-I / ആർഎ-II / ആർഎ-III എന്നിങ്ങനെയാണ് അത്. ഓരോ പ്രോജ്കടുകൾ അനുസരിച്ച തസ്തികയിലെ യോഗ്യതകളിൽ വ്യത്യാസം വരും.
യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 24 വരെ അപേക്ഷിക്കാം. തപാലിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷകളും ആവശ്യമായ രേഖകളും സഹിതം വേണം അപേക്ഷിക്കാൻ. ഓൺലൈൻ അപേക്ഷ സംവിധാനം ഇല്ല.
ഫെലോഷിപ്പ് ലെവൽ അനുസരിച്ച് ലഭിക്കുന്ന പ്രതിമാസ ശമ്പളം അധിക ആനുകൂല്യങ്ങൾ എന്നിവ
RA-I : 58,000 രൂപ ശമ്പളം, 50,000 വാർഷിക കണ്ടിജൻസി ഗ്രാന്റും എച്ച് ആർ എയും
RA-II : 61,000 ശമ്പളം 50,000 വാർഷിക കണ്ടിജൻസി ഗ്രാന്റും എച്ച് ആർ എയും
RA-III: 67,000 രൂപ ശമ്പളം 50,000 വാർഷിക കണ്ടിജൻസി ഗ്രാന്റും എച്ച് ആർ എയും
ഓരോ ഗവേഷണ പദ്ധതിയിലെയും നിയമന കാലവധി വ്യത്യാസപ്പെട്ടിരിക്കുന്നു. നിയമനം പ്രോജക്ട് ആവശ്യകതയെ അടിസ്ഥാനമാക്കി ആയിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട രീതിയും അപേക്ഷ ലഭിക്കേണ്ട വിലാസവും
ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ പൂർണ്ണമായ ബയോഡേറ്റ, മാർക്ക് ഷീറ്റുകളുടെ ഒരു സെറ്റ് ഫോട്ടോകോപ്പികൾ, ബിരുദ സർട്ടിഫിക്കറ്റുകൾ (പത്താം ക്ലാസ് മുതൽ എംഇ/എംടെക്./പിഎച്ച്ഡി വരെ), മറ്റ് അക്കാദമിക് യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ സഹിതം അപേക്ഷിക്കണം.
പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട വിലാസം
Deputy Establishment Officer,
Recruitment-V,
Central Complex,
BARC, Trombay,
Mumbai–400085
എന്ന വിലാസത്തിൽ അയക്കണം.
ഏപ്രിൽ 24 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.
അപേക്ഷയുടെ കവറിന് മുകളിൽ ഏത് ഗവേഷണ പ്രോജക്ടിലേക്ക് ആണ് അപേക്ഷിക്കുന്നതെന്ന് രേഖപ്പെടുത്തണം. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതു പോലെ വേണം അത് രേഖപ്പെടുത്തേണ്ടത്.
വിശദമായ വിജ്ഞാപനം വായിക്കുന്നതിനും അപേക്ഷയുടെ ഫോർമാറ്റ് ലഭിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.
by Midhun HP News | Mar 27, 2026 | Latest News, കേരളം
കൊച്ചി: തെരഞ്ഞെടുപ്പില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളില്‍ എന്തു നടപടി സ്വീകരിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഗൗരവമെന്നും കോടതി നിരീക്ഷിച്ചു. പരാതികളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
വിവാദ പ്രസ്താവനയില്‍ ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗോപാലകൃഷ്ണന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ മറ്റ് പരാതികളുമുണ്ട്. പരാതികള്‍ പരിശോധിക്കുകയാണെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. കെ എസ് യു നേതാവാണ് ഹര്‍ജി നല്‍കിയത്.
മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നു എന്നതിനാല്‍ മറ്റെല്ലാ നടപടികളും ഇല്ലാതാകുന്നുണ്ടോ?. കൃത്യമായ നിയമപരിപാലനം നടക്കാതിരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. രണ്ടുമാസത്തിനകം തീരുമാനം ഉണ്ടാകണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് ഘട്ടമായതിനാല്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി സൂചിപ്പിച്ചു.
ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒരു ഹിന്ദു എംഎൽഎ തന്നെ വേണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. ഗുരുവായൂരിൽ 48 ശതമാനത്തോളം ഹിന്ദുക്കളുണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്–വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെപ്പോലും നിയമസഭയിലേക്ക് അയച്ചില്ലെന്നും ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വിഡിയോയിൽ പറഞ്ഞിരുന്നു.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: ഷാർജയിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് നിഷാദിന് കുത്തേറ്റത്. കഫ്തീരിയ ജീവനക്കാരനാണ്.
സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവർ തമ്മിൽ തർക്കമുണ്ടാകുന്നത്. തർക്കത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.


by Midhun HP News | Mar 27, 2026 | Latest News, കേരളം
മലപ്പുറം: സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട്ടെ വീട്ടിലെത്തി, ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കെഎന്‍എ ഖാദര്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. വാക്കും പ്രവൃത്തിയും രണ്ടാകുന്ന കാലത്ത് ലീഗിന്റെ നിലപാടുകൾക്ക് വലിയ പ്രധാന്യമുണ്ടെന്ന് ഹരിഗോവിന്ദൻ പറഞ്ഞു.
ലീഗ് വാക്കിലല്ല, പ്രവൃത്തിയിലാണ് മാനവിതക സൂക്ഷിക്കുന്നതെന്നും, അതില്‍ വിശ്വാസം അര്‍പ്പിച്ചാണ് ലീഗില്‍ ചേരുന്നതെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു. ഇനി യുഡിഎഫിന്റെ പ്രചാരണ പരിപാടികളില്‍ സജീവമാകും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അത് മുസ്ലിം ലീഗിലായിരിക്കുമെന്ന് പത്തുപന്ത്രണ്ടു വര്‍ഷം മുമ്പേ വ്യക്തമാക്കിയിട്ടുള്ളതെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.
കല കൊണ്ടും സാഹിത്യം കൊണ്ടും ഈ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പരമാവധി മാനവിക സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ പുരോഗമന പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് നടക്കുന്ന കലാ-സാഹിത്യ രംഗത്തുള്ളവര്‍ പോലും കാര്യസാധ്യങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളോട് മൗനം പാലിക്കുകയാണെന്നും ഹരിഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹരിഗോവിന്ദൻ കലാ സംബന്ധമായി 3 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.


Recent Comments