ഹോര്‍മുസ് തുറക്കണം, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണം; ഇറാന് മുന്നില്‍ 15 നിബന്ധനകള്‍ വെച്ച് അമേരിക്ക

ഹോര്‍മുസ് തുറക്കണം, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണം; ഇറാന് മുന്നില്‍ 15 നിബന്ധനകള്‍ വെച്ച് അമേരിക്ക

ന്യൂയോര്‍ക്ക്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി 15 നിബന്ധനകള്‍ വെച്ച് അമേരിക്ക. ആണവ പദ്ധതിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഉള്‍പ്പെടുന്ന നിര്‍ദേശങ്ങള്‍ ഇറാന് അയച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ വഴിയാണ് അമേരിക്ക ഇറാനിലേക്ക് നിര്‍ദേശങ്ങള്‍ കൈമാറിയതെന്നാണ് വിവരം.

അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയും ഇറാനും ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നും പരസ്പരം ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാനിയന്‍ മണ്ണിലെ ഏതൊരു യുറേനിയം സമ്പുഷ്ടീകരണവും അവസാനിപ്പിക്കാനും ഇസ്രയേലും അമേരിക്കയും പറയുന്ന സമ്പുഷ്ട വസ്തുക്കള്‍ കൈമാറാനും നിബന്ധനയില്‍ പറയുന്നു. ഇത് ഒരു ആണവ ബോംബായി വികസിപ്പിക്കാന്‍ കഴിയുമെന്ന് ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നു.

കപ്പലുകള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയുന്ന വിധം ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നിടണം. ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണ കൊണ്ടുപോകുന്നത് ഇറാന്‍ തടഞ്ഞതോടെ എണ്ണവില കുതിച്ചു ഉയര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടുവെച്ചത്. ഇതില്‍ പുരോഗതി ഉണ്ടായാല്‍ ഇറാന് മേലുള്ള എല്ലാ ഉപരോധങ്ങളും അമേരിക്ക അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.പ്രധാന ആണവ കേന്ദ്രമായ ബുഷെഹറില്‍ സിവില്‍ ആണവോര്‍ജ്ജം വികസിപ്പിക്കുന്നതിന് ഇറാന് സഹായം നല്‍കുമെന്നും അമേരിക്കയുടെ നിർദേശത്തിൽ പറയുന്നു.

ഒറ്റയടിക്ക് 2760 രൂപ വര്‍ധിച്ചു; റോക്കറ്റ് പോലെ തിരിച്ചു കയറി സ്വര്‍ണവില

ഒറ്റയടിക്ക് 2760 രൂപ വര്‍ധിച്ചു; റോക്കറ്റ് പോലെ തിരിച്ചു കയറി സ്വര്‍ണവില

കൊച്ചി: ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് ഒറ്റയടിക്ക് 2760 രൂപയാണ് വര്‍ധിച്ചത്. 1,07,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 345 രൂപയാണ് വര്‍ധിച്ചത്. 13,445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 23ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 27000 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില കുറയാന്‍ തുടങ്ങിയതോടെ നഷ്ടപ്പെട്ട ഉയരങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് സ്വര്‍ണവില. രണ്ടുദിവസത്തിനിടെ ഏകദേശം 8000 രൂപയാണ് വര്‍ധിച്ചത്.

യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച ആരംഭിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്നാണ് എണ്ണവില കുറയാന്‍ തുടങ്ങിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വാണിജ്യ സിലിണ്ടറുകള്‍ മുന്‍പ് ലഭിച്ചിരുന്നതിന്റെ 40 ശതമാനം അനുവദിക്കും; ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം

വാണിജ്യ സിലിണ്ടറുകള്‍ മുന്‍പ് ലഭിച്ചിരുന്നതിന്റെ 40 ശതമാനം അനുവദിക്കും; ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാചകവാതക വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവിറങ്ങി. സംസ്ഥാനത്ത് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്‍പ് അനുവദിച്ചിരുന്നതിന്റെ 40 ശതമാനം വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ അനുവദിക്കാന്‍ തീരുമാനമായി. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് ഇതിനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

ആശുപത്രികള്‍, അംഗണവാടികള്‍ അടക്കമുള്ള സ്‌കൂളുകള്‍, ശ്മശാനങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ കാന്റീനുകള്‍, സ്‌കൂള്‍-കോളജ് ഹോസ്റ്റലുകള്‍, കമ്മ്യൂണിറ്റി കിച്ചണ്‍ / സുഭിക്ഷ ഹോട്ടല്‍, വൃദ്ധസദനങ്ങള്‍ / അനാഥാലയങ്ങള്‍ എന്നിവയെ മുന്‍ഗണന മേഖലകളായി നിശ്ചയിച്ചു. ഇവയ്ക്ക് ആവശ്യമുള്ള സിലിണ്ടറുകള്‍ ലഭ്യമാക്കും. ഹോട്ടലുകള്‍, റെസ്സറോറന്റുകള്‍, കാന്റീനുകള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന കിച്ചണുകള്‍ തുടങ്ങിയ മേഖലകള്‍ക്ക് ആവശ്യമായതിന്റെ 40 ശതമാനം ലഭ്യമാക്കും. മരുന്ന് കമ്പനികള്‍, മത്സ്യമേഖല, റെയില്‍വേ, എയര്‍ലൈന്‍ കാറ്ററിങ് എന്നിവയ്ക്ക് ആവശ്യമായതിന്റെ 70 ശതമാനം ലഭ്യമാക്കും.

എല്ലാ വാണിജ്യ/ഇന്‍ഡസ്ട്രിയല്‍ എല്‍പിജി ഉപഭോക്താക്കളും അവരുടെ പ്രദേശത്ത് സിറ്റി ഗ്യാസ് (CGD) ലഭ്യമാണെങ്കില്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പൈപ് ലൈന്‍ നാചുറല്‍ ഗ്യാസ് (PNG) കണക്ഷന്‍ ലഭ്യമാക്കുന്നതിനായി ഉടന്‍ അപേക്ഷിക്കണം. അടിയന്തര ആവശ്യങ്ങള്‍ക്കായി https://www.lpgtrackerkerala.in എന്ന വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.

കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; യൂട്യൂബര്‍ യാസര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; യൂട്യൂബര്‍ യാസര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കൊച്ചി: സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ യാസര്‍ അറാഫത്തിനെ ആലുവ റൂറല്‍ സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് യാസര്‍ അറാഫത്ത്. അറസ്റ്റിലായ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ കെഎം ഷാജഹാന്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അപവാദ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് കെജെ ഷൈന്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.

എതിര്‍പ്പുകള്‍ തള്ളി; വിഡി സതീശന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും പത്രിക സ്വീകരിച്ചു

എതിര്‍പ്പുകള്‍ തള്ളി; വിഡി സതീശന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും പത്രിക സ്വീകരിച്ചു

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയ്ക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വിഡി സതീശന്‍ യഥാര്‍ഥ വരുമാനം കാണിച്ചില്ലെന്ന് ആരോപിച്ച് എല്‍ഡിഎഫും എന്‍ഡിഎയുമാണ് കമ്മീഷന് പരാതി നല്‍കിയത്. നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരീനാഥനാണ് പരാതി നല്‍കിയത്.

നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് മുമ്പാണ് പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ടൈസണ്‍ മാസ്റ്ററും എന്‍ഡിഎയും പരാതി നല്‍കിയത്. സൂക്ഷ്മ പരിശോധനയ്‌ക്കൊടുവിലാണ് വിഡി സതീശന്റെ പത്രിക അംഗീകരിച്ചത്, അഭിഭാഷകനായ വിഡി സതീശന്റെ വരുമാനത്തിന്റെ യഥാര്‍ഥ സ്രോതസ് കാണിച്ചില്ല, ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന്റെ പിഴ അടച്ചതിന്റെ കുടിശികയുടെയും വിവരങ്ങള്‍ കാണിച്ചില്ല, കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം പത്രികയില്‍ കാണിച്ചില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു പരാതി.

അതേസമയം, വിഡി സതീശന്റെ അപരസ്ഥാനാര്‍ഥി കെബി സതീശന്റെ പത്രിക സ്വീകരിച്ചു. കെബി സതീശന്റെ പത്രികയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. പോക്‌സോ കേസ് പ്രതിയായതിനാല്‍ കെസി സതീശന്റെ പത്രിക തള്ളണമെന്നായിരുന്നു കോണ്‍ഗ്രസ് വാദം.

രാജീവ് ചന്ദ്രശേഖറിനെതിരെ കോണ്‍ഗ്രസ്മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെഎസ് ശബരീനാഥന്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. കോടികളുടെ സ്വത്ത് ഉണ്ടാകുന്നതില്‍ തെറ്റില്ല. പക്ഷേ എന്തിനാണു അത് രാജീവ് ചന്ദ്രശേഖര്‍ മറച്ചുവയ്ക്കുന്നുതെന്നും ശബരീനാഥന്‍ ചോദിച്ചു. എന്‍ഡിഎ അക്കൗണ്ടു പൂട്ടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചിട്ടും സിപിഎം ഉപയോഗിക്കാത്തതു ഡീലാണെന്നും ശബരി പറഞ്ഞു.

ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിനു മുന്‍പും വ്യക്തിപരമായി ആക്രമിക്കുന്നത് കോണ്‍ഗ്രസിന്റെ പതിവാണ്. സിപിഎമ്മും ബിജെപിയും ഡീലാണെന്ന് ആദ്യം അവര്‍ പറഞ്ഞു. അതു ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ തന്നെ ആക്രമിക്കുകയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് വിവാദങ്ങളല്ല. വികസനം കൊണ്ടുവരാനുള്ള കരുത്താണ്. അതു കോണ്‍ഗ്രസിനില്ല. ഇപ്പോള്‍ ഉന്നയിക്കുന്നതു പൂര്‍ണമായും കള്ളത്തരമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.