ഗൾഫ് സംഘർഷം വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ഉയരുന്നു., യാത്രക്കാർ ദുരിതത്തിൽ

ഗൾഫ് സംഘർഷം വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ഉയരുന്നു., യാത്രക്കാർ ദുരിതത്തിൽ

ഗള്‍ഫ് മേഖലയിലെ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. സാധാരണ നിരക്കിനെ അപേക്ഷിച്ച് ഇരട്ടിയിലധികം തുകയാണ് ഇപ്പോള്‍ പല വിമാന കമ്പനികളും ഈടാക്കുന്നത്.

ഷെഡ്യൂള്‍ ചെയ്ത നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക അനുമതിയോടെ കുറച്ച് സര്‍വീസുകള്‍ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്നത്. ഇത്തരം സര്‍വീസുകള്‍ ചെലവേറിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് നിരക്കില്‍ ഏറ്റവും കൂടുതല്‍ വര്‍ധന ഉണ്ടായത്. മുമ്പ് 10,000 മുതല്‍ 15,000 രൂപ വരെയായിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 25,000 മുതല്‍ 30,000 രൂപ വരെയാണ് നല്‍കേണ്ടത്. അതുപോലെ തന്നെ സംഘര്‍ഷം രൂക്ഷമായ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്കും നിലവിലെ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിനുള്ള ചെലവും കൂടിയതും നിരക്ക് വര്‍ധനയ്ക്ക് കാരണമായി. ഇതോടെ ഉംറ തീര്‍ഥാടകരും വലിയ പ്രതിസന്ധിയിലാണ്. മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ യാത്ര സാധ്യമാകാത്തതിനാല്‍ ദിവസങ്ങളോളം കാത്തிருந்து ലഭ്യമായ വിമാനങ്ങള്‍ ആശ്രയിച്ചാണ് പലരും നാട്ടിലെത്തുന്നത്.

ഇത്തരം സാഹചര്യത്തില്‍ പുതിയ ടിക്കറ്റുകള്‍ക്ക് അധിക തുക നല്‍കേണ്ടിവരുന്നതിനാല്‍ നേരത്തെ നിശ്ചയിച്ച പാക്കേജിനേക്കാള്‍ ഓരോ തീര്‍ഥാടകര്‍ക്കും 10,000 മുതല്‍ 20,000 രൂപ വരെ അധിക ചെലവ് വരുന്നു. വിസ കാലാവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളും നിരക്ക് വര്‍ധനയുടെ തിരിച്ചടിയിലാണ്.

സാധാരണയായി ഏപ്രില്‍, മെയ് മാസങ്ങളിലെ അവധിക്കാല തിരക്കിനെ തുടര്‍ന്ന് നിരക്കുകള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും ഇത്തവണത്തെ കുത്തനെ വര്‍ധനയ്ക്ക് പ്രധാന കാരണം ഗള്‍ഫ് മേഖലയിലെ സംഘര്‍ഷമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍.

അനുവദിച്ച പണം പിന്‍വലിക്കാനുള്ള അപേക്ഷ പോലും തന്നില്ല; കേരളത്തിനെതിരെ കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍

അനുവദിച്ച പണം പിന്‍വലിക്കാനുള്ള അപേക്ഷ പോലും തന്നില്ല; കേരളത്തിനെതിരെ കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍

ഡല്‍ഹി: കേരള സര്‍ക്കാരിനെതിരെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍. കേരളത്തിന് അനുവദിച്ച പണം സ്വീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 311. 95 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഈ പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ പോലും ലഭിച്ചിട്ടില്ലെന്ന് നിര്‍മല സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചു.

കോണ്‍ഗ്രസിലെ മാണിക്കം ടോഗോറിന്റെ ചോദ്യത്തിന് മറുപടിയായാണ് കേരളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. പണം അനുവദിക്കുന്നത് ഒരു വിഷയം. ആ പണം ലഭിക്കുന്നതിനു വേണ്ടി അപേക്ഷ നല്‍കുക എന്ന പ്രക്രിയ കൂടിയുണ്ട്. അതിനുപോലും കേരള സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

കേരളത്തിനായി 311.95 കോടി രൂപയാണ് നീക്കിവെച്ചത്. ഇതില്‍ വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് അപകടസാധ്യത കുറയ്ക്കാനുള്ള പദ്ധതിക്കായി 72 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്ത് കാട്ടുതീ തടയല്‍ പദ്ധതിക്കായി 17. 73 കോടിയും അനുവദിച്ചിരുന്നു. തിരുവനന്തപുരത്തിനായി നഗരത്തിലെ പ്രളയസാധ്യത തടയാനുള്ള പദ്ധതിക്കായി 222 .22 കോടി രൂപയും അനുവദിച്ചു.

എന്നാല്‍ അനുവദിച്ച ഈ പണമൊന്നും പിന്‍വലിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു എന്ന ആരോപണത്തിനിടെയാണ്, കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.

‘മലയാള നടിമാര്‍ ഇവിടെ സൂപ്പര്‍ ഹിറ്റ്, സഞ്ജു ചേട്ടന്‍ ബ്ലോക്ബസ്റ്റര്‍’; വാനോളം പുകഴ്ത്തി ശിവ

‘മലയാള നടിമാര്‍ ഇവിടെ സൂപ്പര്‍ ഹിറ്റ്, സഞ്ജു ചേട്ടന്‍ ബ്ലോക്ബസ്റ്റര്‍’; വാനോളം പുകഴ്ത്തി ശിവ

മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി വരവായി. ഇത്തവണ ആരാധകര്‍ ഉറ്റു നോക്കുന്ന കൂടുമാറ്റങ്ങളിലൊന്ന് സഞ്ജു സാംസന്റേതാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ധോണി-സഞ്ജു കോമ്പോ ഒരുമിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.

ഇതിനിടെ സഞ്ജുവിനെ വാനോളം പുകഴ്ത്തുന്ന നടന്‍ ശിവകാര്‍ത്തികേയന്റെ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. ഞായറാഴ്ച ചെപ്പോക്കില്‍ നടന്ന ആരാധക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ശിവ. താരം സഞ്ജുവിനെക്കുറിച്ച് താരം സംസാരിക്കാന്‍ തുടങ്ങിയതും ആരാധകരില്‍ നിന്നും വന്‍ കരഘോഷമാണ് ഉയര്‍ന്നത്.

”ഈ ടീമില്‍ നമ്മളെ ആവേശം കൊള്ളിക്കുന്ന ഒന്ന് കൂടി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ആരാണത്?” എന്ന് ശിവ പറഞ്ഞതും ഗ്യാലറിയില്‍ നിന്നും ആര്‍പ്പുവിളികള്‍ ഉയരുകയായിരുന്നു. ചെപ്പോക്ക് സ്റ്റേഡിയമാകെ സഞ്ജു…സഞ്ജു എന്ന ആര്‍പ്പുവിളികളാല്‍ നിറയുമ്പോള്‍ ശിവ സഞ്ജുവിനെ ചേട്ടാ ന്നെ് വിളിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു.

മുത്തയ്യ മുരളീധരന്റെ മാന്ത്രിക സ്പിൻ നേരിട്ട് സഞ്ജു സാംസൺ

മുത്തയ്യ മുരളീധരന്റെ മാന്ത്രിക സ്പിൻ നേരിട്ട് സഞ്ജു സാംസൺ

ചെന്നൈ: ആരാധകര്‍ക്കായി സഞ്ജു സാംസണ്‍ പാഡും ഗ്ലൗസും അണിഞ്ഞ് കളിക്കാനിറങ്ങിയപ്പോള്‍ മറുഭാഗത്ത് പന്തെറിഞ്ഞത് ഇതിഹാസ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. കീപ്പറായി പിന്നില്‍ ധോനിയും നിന്നു.

ടീമിനായി കിരീട നേട്ടങ്ങള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ ഇതിഹാസങ്ങളെ വീണ്ടും അണിനിരത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐപിഎല്‍ പുതിയ സീസണിനു മുന്നോടിയായി ആരാധകര്‍ക്കായി ഹോം മൈതാനമായ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് സിഎസ്‌കെ ഇതിഹാസ താരങ്ങളെ വീണ്ടും കളത്തിലെത്തിച്ചത്. ഒപ്പം മലയാളി താരവും ലോകകപ്പ് ഹീറോയുമായ സഞ്ജു സാംസണും മുന്‍ ക്യാപ്റ്റനും 44ാം വയസിലും സിഎസ്‌കെ ജേഴ്‌സിയില്‍ കളിക്കുന്ന ഇതിഹാസവുമായ എംഎസ് ധോനി അടക്കമുള്ളവരും ഗ്രൗണ്ടിലെത്തി.

മുത്തയ്യ മുരളീധരന്റെ ആദ്യ പന്ത് സഞ്ജു ലെഗ് സൈഡിലേക്ക് തഴുകി വിട്ടു. രണ്ടാം പന്തില്‍ കയറി അടിക്കാന്‍ നോക്കിയ സഞ്ജുവിനെ ധോനി സ്റ്റംപ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ധോനിക്ക് പിഴച്ചു. മൂന്നാം പന്ത് സഞ്ജുവിനു തൊടാന്‍ സാധിച്ചില്ല. എന്നാല്‍ നാലാം പന്തില്‍ സഞ്ജു മുത്തയ്യ മരുളീധരനെ സിക്‌സര്‍ പറത്തുകയും ചെയ്തു. ഇതിഹാസ താരങ്ങള്‍ക്കൊപ്പം സൂപ്പര്‍ താരം സഞ്ജു ചേര്‍ന്ന നിമിഷത്തിന്റെ വിഡിയോ വൈറലായി മാറി.

മുത്തയ്യക്കൊപ്പം മുന്‍ സിഎസ്‌കെ താരങ്ങളായ മാത്യു ഹെയ്ഡന്‍, മൈക്ക് ഹസി, ഡ്വയ്ന്‍ ബ്രാവോ, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍, എസ് ബദരിനാഥ്, സുരേഷ് റെയ്ന അടക്കമുള്ള താരങ്ങള്‍ മഞ്ഞ ജേഴ്സിയില്‍ വീണ്ടും ഗ്രൗണ്ടിലെത്തി. ചടങ്ങില്‍ ടി20 ലോകകപ്പ് കിരീടം നേടിയ സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരെ ടീം ആദരിച്ചു. ഒപ്പം അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമിനെ നയിച്ച ആയുഷ് മാത്രെയേയും ആദരിച്ചു. മൂവര്‍ക്കും ധോനി പുരസ്‌കാരം നല്‍കി.

ചടങ്ങിനിടെ സഞ്ജു പഞ്ച് തമിഴ് ഡയലോഗ് പറഞ്ഞും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഈ ഡയലോഗ് പറഞ്ഞതോടെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് താരത്തിന്റെ വാക്കുകളോട് പ്രതികരിച്ചത്.

ഐപിഎല്ലില്‍ എന്തു തരത്തിലായിരിക്കും ബാറ്റ് വീശുക എന്നായിരുന്നു സഞ്ജുവിനോടുള്ള ചോദ്യം. ഇതിനാണ് താരം തമിഴില്‍ മറുപടി നല്‍കിയത്. സമീപനം ലളിതമാണ്. പന്ത് നോക്കി മാക്സിമം സിക്സടിക്കണം എന്നായിരുന്നു മറുപടി.

സീസണിനു മുന്നോടിയായാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സഞ്ജുവിനെ ചെന്നൈ 18 കോടിയ്ക്ക് സ്വന്തമാക്കിയത്. മെഗാ ലേലത്തിനു മുന്നേ തന്നെ താരത്തെ ടീം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെയാണ് സഞ്ജുവിനായി ചെന്നൈ രാജസ്ഥാനു വിട്ടു നല്‍കിയത്.

‘കോമാളി’ പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്ക്; ‘വിമര്‍ശിച്ചത് അരാഷ്ട്രീയ നിലപാടിനെ’

‘കോമാളി’ പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്ക്; ‘വിമര്‍ശിച്ചത് അരാഷ്ട്രീയ നിലപാടിനെ’

തിരുവനന്തപുരം: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമര്‍ശനമാണ്. പലസ്തീന്‍ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമര്‍ശിച്ചത്. കോമാളി പദപ്രയോഗത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

രമേഷ് പിഷാരടിയുടെ അഭിനയമികവിനെ മോശമായി പറയാന്‍ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയ വിമര്‍ശനമാണ് നടത്തിയത്. മധ്യേഷ്യന്‍ സംഘര്‍ഷത്തിലും, പലസ്തീന്‍ വിഷയത്തെക്കുറിച്ചും ഞങ്ങള്‍ക്കും കോണ്‍ഗ്രസിനും നിലപാടുണ്ട്. എന്നാല്‍, ആ നിലപാടുകള്‍ക്ക് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ലെന്നും, തോമസ് ഐസക്കിനോട് സ്‌നേഹം മാത്രമാണ് തനിക്കുള്ളതെന്നും, കോമാളി പ്രയോഗത്തില്‍ മറുപടിയായി രമേഷ് പിഷാരടി അഭിപ്രായപ്പെട്ടിരുന്നു. നാടകത്തില്‍ കൂടി രാഷ്ട്രീയം പ്രചരിപ്പിച്ചവരാണ് അവര്‍. എന്തിനാണ് ഇപ്പോള്‍ അസഹിഷ്ണുത?. കലാകാരന്മാര്‍ എന്നുമുതലാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്?. ഒപ്പം നില്‍ക്കാത്തവര്‍ വെറുക്കപ്പെടേണ്ടവര്‍ ആണെന്ന നിലപാട് ശരിയല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

തോമസ് ഐസക്കിന്‍റെ വിവാദ പരാമര്‍ശം ഇങ്ങനെ :

കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെ നിർത്താതെ ജനകീയ പിന്തുണയുള്ള ആരെയെങ്കിലും നിർത്തണമായിരുന്നു’ എന്നായിരുന്നു തോമസ് ഐസക്ക് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. ജനങ്ങൾക്ക് അംഗീകാരമുള്ള സ്ഥാനാർത്ഥികളൊക്കെ ഉണ്ട്. ഇങ്ങനെയൊക്കെ കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെയൊക്കെ പിടിച്ച് മല്‍സരിപ്പിച്ചിട്ട് അയ്യോ ഞങ്ങൾക്ക് വോട്ട് കിട്ടുന്നില്ല, ഞങ്ങളുടെ വോട്ട് ദേ എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞു നടന്നിട്ട് വല്ല കാര്യവും ഉണ്ടോ’ എന്നായിരുന്നു തോമസ് ഐസക്കിന്‍റെ പരിഹാസം.