by Midhun HP News | Mar 21, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ 9ആം ഉത്സവ ദിനമായ മാർച്ച് 21ന് പതിവു പൂജകളെ തുടർന്ന് ഉച്ചയ്ക്ക് 12നു അന്നദാനം, വൈകുന്നേരം 4നു വിവിധ കരക്കാരുടെ ഉരുൾ വഴിപാടിൽ സംബന്ധിക്കുന്ന നാദസ്വരം, വാദ്യ മേളങ്ങളുടെ സേവ, 6.45നു
തൂക്കവ്രതക്കാരുടെ അമ്മയെ കാണൽ ചടങ്ങ്, 7നു സംഗീത സദസ്സ്, 9.30നു ഫോക്ക് മെഗാ ഷോ’മണികിലുക്കം’, രാത്രി 12നു കാരേറ്റ് ജയകുമാർ അവതരിപ്പിക്കുന്ന കഥാപ്രസംഗവും അരങ്ങേറും.
by Midhun HP News | Mar 20, 2026 | Latest News, കേരളം
ഗുരുവായൂര്‍: വീട്ടില്‍ പ്രസവം നടത്തിയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ യുവതി മരിച്ചതില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി കുടുംബം. ഏഴാമത്തെ പ്രസവം ആണ് വീട്ടില്‍ നടന്നത്. എടക്കഴിയൂര്‍ സ്വദേശിയായ മുഹ്‌സിനയാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്.
ഗുരുതരാവസ്ഥയിലായ യുവതി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ചാവക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജനുവരി ആറിനാണ് വീട്ടില്‍ പ്രസവം നടന്നത്. ഈ പ്രസവം മാത്രമാണ് വീട്ടില്‍ വെച്ച് നടത്തിയത് എന്നാണ് ഇതുവരെയുള്ള വിവരം. നേരത്തെ ഇവരുടെ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. കഴിഞ്ഞ ജനുവരി ആറിന് മുഹ്‌സീന വീട്ടില്‍ വെച്ച് ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ജനുവരി 10 ന് കുഞ്ഞ് മരിച്ചു. ഗര്‍ഭകാലത്തോ പ്രസവസമയത്തോ അമ്മയ്ക്കും കുഞ്ഞിനും കുത്തിവെപ്പുകളോ വൈദ്യസഹായമോ ലഭ്യമാക്കിയിരുന്നില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ചാവക്കാട് നഗരത്തിലെ വ്യാജ അക്യുപങ്ചര്‍ ചികില്‍സ നടത്തുന്ന സ്ത്രീയാണ് ഏഴാമത്തെ പ്രസവസമയത്ത് മുഹ്‌സിനിയെ ചികിത്സിച്ചതെന്ന് പറയുന്നു. മുഹ്‌സിനയുടെ ഭര്‍ത്താവും അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണത്രേ. പ്രസവശേഷം മുഹസീനയുടെ ആരോഗ്യനില വഷളായെങ്കിലും മതിയായ ചികിത്സ നല്‍കിയിരുന്നില്ല. തുടര്‍ന്ന് മുഹസിനയുടെ ബന്ധുക്കള്‍ യുവതിയെ ആദ്യം തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
മുഹ്‌സിനയുടെ ഭര്‍ത്താവ് അക്യുപങ്ചറിസ്റ്റാണ്. ഭര്‍ത്താവ് ഇബ്രാഹിനെതിരെ മുഹ്‌സിനയുടെ കുടുംബം ഗുരുതര പരാതികളുമായാണ് എത്തിയിരിക്കുന്നത്. ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Mar 20, 2026 | Latest News, കേരളം
കണ്ണൂര്‍: പാര്‍ട്ടി വിട്ട സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടികെ ഗോവിന്ദന്‍ മാസ്റ്റര്‍ കെ സുധാകരന്‍ എംപിയെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. കെ സുധാകരന്‍ എംപി ഗോവിന്ദന്‍ മാസ്റ്ററെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഏകദേശം അര മണിക്കൂറോളം ഇരുവരും അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച്ച നടത്തി. ഇതിനു ശേഷമാണ് പിരിഞ്ഞത്.
തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ടികെ ഗോവിന്ദന്‍ മാസ്റ്റര്‍. എന്നാല്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും ഒരു മണ്ഡലം നേതാവും ഇവിടെ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ സുധാകരന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ടികെ ഗോവിന്ദന്‍ മാസ്റ്റര്‍ എത്തിയതെന്നാണ് സൂചന.
by Midhun HP News | Mar 20, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന നയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. യുഎസ്-ഇസ്രയേല്‍ സഖ്യവും ഇറാനും കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണയ്ച്ചാണ് തരൂര്‍ രംഗത്തെത്തിയത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയോടുള്ള ഇന്ത്യയുടെ പ്രതികരണം ‘ഉത്തരവാദിത്തമുള്ള രാഷ്ട്രതന്ത്രത്തിന്റെ’ ഉദാഹരണം എന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. അസ്ഥിരമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സംയമനം ബലഹീനതയെയല്ല, ശക്തിയെയാണ് അടയാളപ്പെടുത്തുന്നത് എന്നാണ് തരൂരിന്റെ പ്രതികരണം.
‘സംയമനം കീഴടങ്ങലല്ല. സംയമനമാണ് ശക്തി… നമ്മുടെ താല്‍പ്പര്യങ്ങള്‍ എന്താണെന്ന് നമുക്കറിയാം. നമ്മുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആദ്യം പ്രവര്‍ത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് ക്രിയാത്മകമായ നയതന്ത്ര പങ്ക് വഹിക്കണം. സമാധാനത്തിനായി ആഹ്വാനം ചെയ്യാന്‍ മുന്‍കൈയെടുക്കുക ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ചെയ്യേണ്ടത്.
സംഘര്‍ഷത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ ഇരുപക്ഷത്തിനും വഴിയൊരുക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്’ എന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കി അഭിമുഖത്തില്‍ തരൂര്‍ വ്യക്തമാക്കി. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തില്‍ ഇന്ത്യ നേരത്തെ അനുശോചനം രേഖപ്പെടുത്തേണ്ടതായിരുന്നു എന്നും തരൂര്‍ വ്യക്തമാക്കി. ‘അപലപിക്കലും അനുശോചനവും തമ്മില്‍ വ്യത്യാസമുണ്ട്. അനുശോചനം സഹതാപത്തിന്റെ പ്രകടനമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിലെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം നിരന്തരം രംഗത്തെത്തുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം. തരൂരിന്റെ നിലപാട് പ്രതിപക്ഷത്തിന് എതിരെ ആയുധമാക്കുകയാണ് ബിജെപി.
തരൂരിന്റെ നിലപാട് തള്ളി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. പ്രതിസന്ധിയില്‍ ഇന്ത്യയുടെ ‘മൗനം’ അപലപനീയം തന്നെയാണെന്നാണ് തരൂരിന്റെ പരാമര്‍ശങ്ങളോട് കോണ്‍ഗ്രസ് നടത്തിയ പ്രതികരണം. സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന തരൂരിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് ആണ് പാര്‍ട്ടി വാദം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണ തരൂർ പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും പറഞ്ഞു. ഒരു നിലപാട് സ്വീകരിക്കാന്‍ വേണ്ടിയും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് ഗൗരവമായി എടുക്കരുത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
by Midhun HP News | Mar 20, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധിക്കിടെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രീമിയം പെട്രോളായ ‘പവര്‍’ പെട്രോളിന് ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നിലവില്‍ മാറ്റമില്ല.
ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനവും പശ്ചിമേഷ്യന്‍ പ്രതിസന്ധിയും കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ നീക്കം. പ്രീമിയം പെട്രോളിന് വില വര്‍ദ്ധിപ്പിച്ചതോടെ ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് അധിക ബാധ്യതയുണ്ടാകും.
പുതിയ വര്‍ദ്ധനവോടെ എച്ച്പിസിഎല്ലിന്റെ ‘പവര്‍’ പെട്രോളിന് ലിറ്ററിന് രണ്ട് രൂപയോളം അധികം നല്‍കണം. പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന മറ്റ് എണ്ണക്കമ്പനികളുടെ ഇന്ധനങ്ങള്‍ക്കും സമാനമായ വര്‍ദ്ധനവുണ്ടായേക്കും. പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ആഗോള എണ്ണ വിപണിയില്‍ വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഹെര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടാല്‍ വരും ദിവസങ്ങളില്‍ സാധാരണ പെട്രോളിനും വില വര്‍ദ്ധിച്ചേക്കും.


Recent Comments