ചെറിയ പെരുന്നാൾ ദിനത്തിൽ കെ.എൻ.എം ഈദ്ഗാഹുകൾ സംഘടിപ്പിക്കും

ചെറിയ പെരുന്നാൾ ദിനത്തിൽ കെ.എൻ.എം ഈദ്ഗാഹുകൾ സംഘടിപ്പിക്കും

കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) യൂണിറ്റ് കമ്മിറ്റികളുടെയും സലഫി ജുമാ-മസ്ജിദ് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ ചെറിയപെരുന്നാൾ ദിനത്തിൽ ഈദ്ഗാഹുകൾ സംഘടിപ്പിക്കും.

വർക്കല-ഓടയം, വിളക്കുളം ആസാദ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹിൽ ഈദുൽ ഫിത്തർ ദിവസം രാവിലെ 7 മണിക്ക് ഓടയം നദുവത്തുൽ മുസ്ലിമീൻ ജുമാ-മസ്ജിദ് ചീഫ് ഇമാം സുൽഫി സ്വലാഹി ഈദ് നമസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകും.

വടശ്ശേരിക്കോണം ആലുംമൂട് സ്പോർട്സ് ഹബ്ബ് ഗ്രൗണ്ടിൽ രാവിലെ 7.30 മണിക്ക് നടക്കുന്ന ഈദ്ഗാഹിൽ സലഫി ജുമാ-മസ്ജിദ് ചീഫ് ഇമാം ഷാഹുൽഹമീദ് അൻവരി ചെറിയപെരുന്നാൾ നമസ്കാരത്തിനും ഖുത്തുബ പ്രസംഗത്തിനും നേതൃത്വം നൽകും.
കല്ലമ്പലം കൈരളി ജുവലറിക്ക് സമീപം സംഘടിപ്പിച്ചിട്ടുള്ള ഈദ്ഗാഹിൽ രാവിലെ 7 മണിക്ക് ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്ക് ഹാഫിള് ശാക്കിർ ഹുസൈൻ മൗലവി നേതൃത്വം നൽകും.

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ രാവിലെ 7 മണിക്ക് നടക്കുന്ന ഈദ്ഗാഹിൽ ആറ്റിങ്ങൽ സലഫി ജുമാ-മസ്ജിദ് ചീഫ് ഇമാം മാഹീൻ മൗലവി പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബയ്ക്കും നേതൃത്വം നൽകും. വിവിധയിടങ്ങളിൽ നടക്കുന്ന ഈദ്ഗാഹുകളിൽ ചെറിയപെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് യഹിയ കല്ലമ്പലം അറിയിച്ചു.

ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥി വീണ നായര്‍ക്കും വോട്ടില്ല; ട്വന്റി ട്വന്റി പ്രതിസന്ധിയില്‍

ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥി വീണ നായര്‍ക്കും വോട്ടില്ല; ട്വന്റി ട്വന്റി പ്രതിസന്ധിയില്‍

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ട്വന്റി ട്വന്റിയുടെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥി വീണ നായര്‍ക്ക് വോട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള തീയതി അടുത്ത സാഹചര്യത്തില്‍ വീണ നായര്‍ക്ക് പകരം പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഡിഎ. കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിയുടെ തന്നെ മറ്റൊരു സ്ഥാനാര്‍ഥിയായ നടി ലക്ഷ്മിപ്രിയയ്ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന് വ്യക്തമായത്.

തെരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളെ അടക്കം കളത്തിലിറക്കി പ്രചാരണം കൊഴുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ട്വന്റി ട്വന്റി പ്രമുഖരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. വീണ നായര്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുമ്പോഴാണ് വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ല എന്ന് മനസിലാക്കിയത്. മുന്‍പ് താമസിച്ച ചങ്ങനാശേരിയില്‍ വോട്ട് ഉണ്ടാവുമെന്നാണ് കരുതിയിരുന്നത്. പണ്ട് എപ്പോഴോ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചങ്ങനാശേരിയില്‍ വീണ നായര്‍ വോട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പരിശോധിച്ചപ്പോഴാണ് സ്വന്തം സ്ഥലത്തോ മുന്‍പ് താമസിച്ച സ്ഥലത്തോ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തോ വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന കാര്യം നടി വീണ നായര്‍ തിരിച്ചറിഞ്ഞത്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറെ അടക്കം കണ്ട് സംസാരിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയക്രമം അവസാനിച്ചിട്ടില്ലെങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്. നാമനിര്‍ദേശ പത്രികയില്‍ എവിടെയാണ് വോട്ട് ഉള്ളതെന്നും വോട്ടര്‍പട്ടികയിലെ ക്രമനമ്പറും രേഖപ്പെടുത്തേണ്ടതുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം ലഭിച്ചാലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അധിക ദിവസങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന സംശയമാണ് നിലനില്‍ക്കുന്നത്.

‘എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്, മാനനഷ്ടത്തിന് കേസ് കൊടുക്കും’; നിയമനടപടിയുമായി രേണു സുധി

‘എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്, മാനനഷ്ടത്തിന് കേസ് കൊടുക്കും’; നിയമനടപടിയുമായി രേണു സുധി

അടുത്തിടെയാണ് ഇൻസ്റ്റ​ഗ്രാമിൽ താൻ സബ്സ്ക്രിപ്ഷൻ ആരംഭിക്കുകയാണെന്ന വിവരം രേണു സുധി സോഷ്യൽ മീ‍ഡിയയിലൂടെ പങ്കുവച്ചത്. പിന്നാലെ തന്റെ ഈ തീരുമാനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചതെന്നും രേണു അറിയിച്ചിരുന്നു. തന്നെ പരിഹസിച്ചും വിമര്‍ശിച്ചും വ്ലോഗ് ചെയ്യുന്ന ചിലര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് രേണു സുധിയിപ്പോൾ.

താൻ തന്റെ സബ്സ്ക്രൈബേഴ്സിന് വേണ്ടി പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ചിലർ സ്ക്രീൻഷോട്ട് എടുത്ത് പബ്ലിക് ആക്കുകയാണെന്ന് രേണു സുധി പറയുന്നു. താൻ നിയമ നടപടിയിലേക്ക് കടക്കുകയാണെന്ന മുന്നറിയിപ്പും രേണു സുധി പങ്കുവച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷന്‍ ആരംഭിച്ച ആദ്യ അഞ്ച് ദിനങ്ങള്‍ കൊണ്ട് തനിക്ക് ഒരു ലക്ഷത്തിലധികം രൂപ ലഭിച്ചതായി രേണു സുധി അറിയിച്ചിരുന്നു.

“ഞാന്‍ പെയ്ഡ് സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചിട്ടുള്ള വിവരം നിങ്ങള്‍ക്ക് അറിയാം. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. വലിയ വലിയ ആര്‍ട്ടിസ്റ്റുകളും സെലിബ്രിറ്റികളുമൊക്കെ ഇപ്പോള്‍ സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചിട്ടുള്ള കാര്യം നിങ്ങള്‍ക്ക് അറിയാം. തങ്ങളുടെ സബ്സ്ക്രൈബേഴ്സിനു വേണ്ടി അവര്‍ ചെയ്യുന്ന പോസ്റ്റുകളുടെയും റീലുകളുടെയുമൊക്കെ സ്ക്രീന്‍ ഷോട്ട് എടുത്ത് റിയാക്ഷന്‍ വിഡിയോ ചെയ്താല്‍ എങ്ങനെയിരിക്കും ?. വിവരമറിയും. ഇവര്‍ എന്തിനാണ് എന്നോട് ഇത് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. ഇനിയും ചെയ്താല്‍ നിയമപരമായി ഞാന്‍ മുന്നോട്ട് പോകും.

ഞാന്‍ ഒരു കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചു. മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ പറ്റുമോ എന്ന് ഞാന്‍ നോക്കട്ടെ”, ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വിഡിയോയില്‍ രേണു സുധി പറഞ്ഞു. അതേസമയം ഉദ്ഘാടന പരിപാടികളും മ്യൂസിക് വിഡിയോയും ടെലിവിഷൻ പരിപാടികളുമൊക്കെയായി തിരക്കിലാണിപ്പോൾ രേണു.

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

ദുബൈ: ഇസ്രയേലും – അമേരിക്കയും ഇറാനെ ആക്രമിച്ച് തുടങ്ങിവച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ആഗോള ഇന്ധന സംവിധാനങ്ങള്‍ ലക്ഷ്യമിടുന്നതിലേക്ക് തിരിയുന്നു. ഇറാനിലെ പ്രകൃതിവാതക സംവിധാനങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഊര്‍ജ്ജ മേഖലയെ ആണ് ഇറാന്‍ ലക്ഷ്യമിട്ടത്. ഖത്തറിലെ ദ്രവീകൃത പ്രകൃതിവാതക കേന്ദ്രങ്ങളും കുവൈത്ത് എണ്ണ ശുദ്ധീകരണശാലയും ലക്ഷ്യമിട്ടാണ് ഇറാന്റെ തിരിച്ചടി. യുഎഇ തീരത്തെ എണ്ണക്കപ്പലിന് നേരെയും ഇറാന്‍ ആക്രമണം നടത്തി. പേര്‍ഷ്യന്‍ ഗള്‍ഫ് തീരത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ സൗത്ത് പാര്‍സില്‍ ആണ് ഇസ്രയേല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. പിന്നാലെയാണ് ഇറാന്‍ ഗള്‍ഫ് മേഖലയില്‍ വ്യാപകമായി തിരിച്ചടിച്ചത്.

ലോക വിപണിയില്‍ പ്രകൃതിവാതകത്തിന്റെ പ്രധാന സ്രോതസ്സായ ഖത്തറിലെ എല്‍എന്‍ജി കേന്ദ്രത്തിന് നേരെ ആയിരുന്നു ഇറാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ എല്‍എന്‍ജി കേന്ദ്രത്തില്‍ തീപിടിത്തം ഉണ്ടായെങ്കിവും അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. എല്‍എന്‍ജി കേന്ദ്രത്തിന് നേരെ നേരത്തെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തത്തില്‍ ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായികുന്നു. പുതിയ ആക്രമണം നാശനഷ്ടങ്ങളുടെ തോത് വര്‍ധിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാശനഷ്ടങ്ങള്‍ ഖത്തറിന്റെ എണ്ണ വിപണിയിലെ സ്വാധീനത്തെ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍.

കുവൈത്തില്‍ മിന അല്‍-അഹമ്മദി റിഫൈനറിക്ക് നേരെ ആയിരുന്നു ഇറാന്റെ ആക്രമണം. പ്രതിദിനം 730,000 ബാരല്‍ പെട്രോളിയം ഉല്‍പാദന ശേഷിയുള്ള മിന അല്‍-അഹമ്മദി മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റിഫൈനറികളില്‍ ഒന്നാണ്.

യുഎഇക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബിയിലെ ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റ്, ബാബ് ഫീല്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങളെ അപലപിച്ചു ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തി. ഇറാനില്‍ ഉണ്ടായിരുന്ന വിശ്വാസം തകര്‍ക്കുന്നതാണ് തുടര്‍ച്ചയായ ആക്രമണങ്ങളെന്നാണ് ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ നിലപാട്.

എണ്ണപ്പാടങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ‘സംഘര്‍ഷത്തിന്റെ ഗതിമാറ്റത്തിന്റെ വ്യക്തമായ സൂചനയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. ‘ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ആക്രമണത്തില്‍ അപലപിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നല്‍കിയ മുന്നറിയിപ്പ്. ഇറാനിലെ എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ അമേരിക്കയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സൗത്ത് പാര്‍സില്‍ മേഖലയെ ഇസ്രയേല്‍ ഇനി ലക്ഷ്യമിടില്ലെന്ന് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ വിലയിരുത്തി ഈ തരത്തിലുള്ള അക്രമത്തെ താന്‍ അംഗീകരിക്കില്ലെന്നായിരുന്നു ട്രംപ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളുടെ അലയൊലികള്‍ അന്താരാഷ്ട്ര എണ്ണ വിപണിയെയും ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്രെന്റ് ക്രൂഡ് ഓയില്‍ വില വ്യാഴാഴ്ച രാവിലെ ബാരലിന് 110 യുഎസ് ഡോളറിനു മുകളിലെത്തി. ഫെബ്രുവരി 28 ന് ഇറാനെ ആക്രമിച്ചുകൊണ്ട് ഇസ്രയേലും അമേരിക്കയും യുദ്ധം ആരംഭിച്ചതിനുശേഷം 50 ശതമാനത്തിലധികമാണ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചത്.

‘സുധാകരന് കൊടുത്താൽ എനിക്കും വേണം’; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

‘സുധാകരന് കൊടുത്താൽ എനിക്കും വേണം’; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

പത്തനംതിട്ട: കെ സുധാകരന് മത്സരിക്കാൻ സീറ്റ് അനുവദിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതോടെ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഇടയുന്നു. കെ സുധാകരൻ മത്സര രംഗത്തിറങ്ങുകയാണെങ്കിൽ തനിക്കും സീറ്റ് നൽകണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. സുധാകരൻ മത്സരത്തിന് അർഹനാണെങ്കിൽ അതേ അർഹത തനിക്കുമുണ്ട്. അല്ലെങ്കിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോന്നിയിൽ എന്ത് പ്രത്യാഘാതമുണ്ടായാലും താൻ ഉത്തരവാദി ആയിരിക്കില്ലെന്നും അടൂർ പ്രകാശ് കോൺ​ഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

തന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹൈക്കമാൻഡിന് അടൂർ പ്രകാശ് നേരിട്ട് സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ എൺപിമാർ ആരും മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് നിർദേശത്തെത്തുടർന്ന് അടൂർ പ്രകാശ് വൈകാരികമായ കുറിപ്പ് ഫെയ്സ്ബുക്കിൽ ഇട്ടിരുന്നു. താന്‍ മത്സരിക്കാന്‍ കോന്നിയിലേക്കില്ലെന്ന് എഫ് ബി പോസ്റ്റിൽ അടൂര്‍ പ്രകാശ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

”കോന്നിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ അഭിമാനമാണ്. കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല… അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്… എന്റെ സ്വന്തം കുടുംബമാണ്. ഈ പ്രാവശ്യം കോന്നിയിൽ മത്സരിക്കാൻ എനിക്ക് അവസരം ലഭിക്കാതിരുന്നത് നിങ്ങളിൽ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാൻ ആഴത്തിൽ മനസ്സിലാക്കുന്നു. പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുക നമ്മുടെ കടമയാണ്”. എന്നിങ്ങനെയാണ് അടൂർ പ്രകാശ് കുറിപ്പിൽ എഴുതിയിരുന്നത്.

എന്നാൽ സ്ഥാനാർത്ഥിത്വത്തിൽ എംപിയായ കെ സുധാകരന് മാത്രം ഇളവ് നൽകാനുള്ള തീരുമാനത്തിനു പിന്നാലെ അടൂർ പ്രകാശ് ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. തുടർന്നാണ് സുധാകരനെപ്പോലെ തനിക്കും മത്സരിക്കാൻ അർഹതയുണ്ടെന്ന് വ്യക്തമാക്കി രം​ഗത്തു വന്നത്. കോന്നിയിൽ അടൂർ പ്രകാശിനു പകരം സതീഷ് കൊച്ചുപറമ്പിലിനെയാണ് കോൺ​ഗ്രസ് നേതൃത്വം പരി​ഗണിച്ചിരുന്നത്. കോന്നി സീറ്റിൽ അടൂർ പ്രകാശ് അവകാശവാദം ശക്തമാക്കിയതോടെ കോൺഗ്രസിലെ സീറ്റ് ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായേക്കും.