മിനി ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടന കർമ്മം അഡ്വ. അടൂർപ്രകാശ് നിർവഹിച്ചു

മിനി ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടന കർമ്മം അഡ്വ. അടൂർപ്രകാശ് നിർവഹിച്ചു

തോട്ടയ്ക്കാട് കരവാരം ആണ്ടിക്കോണം ഗുരു മന്ദിരത്തിന് സമീപം അടൂർ പ്രകാശ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടന കർമ്മവും മുഖ്യമന്ത്രിയിൽ നിന്നും മെഡൽ നേടിയ ജയിൽ സൂപ്രണ്ട് അനിൽകുമാറിനെ ആദരിക്കൽ ചടങ്ങും നടന്നുഅടൂർ പ്രകാശ് എം പി നിർവഹിച്ചു.

മണ്ഡലം പ്രസിഡണ്ട് മണിലാൽ സഹദേവൻ പഞ്ചായത്ത് മെമ്പർ ജയേഷ് കടുവയിൽ നിസാം തോട്ടയ്ക്കാട് സജീവ്. ജോയി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഓണാഘോഷം സംഘടിപ്പിച്ചു

ഓണാഘോഷം സംഘടിപ്പിച്ചു

കാപ്പിക്കാട്: കൺസ്യൂമേഴ്സ് വെൽഫെയർ ഓർഗനൈസേഷനും മഹിളാ സേവാദൾ ജില്ലാ കമ്മിറ്റിയും ഒത്തു ചേർന്ന് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മഹിളാ സേവാദൾ ജില്ലാ പ്രസിഡൻ്റ് ജെ.ഫസീല അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് റ്റി. ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.

സി ഡബ്ളിയു ഒ ചെയർമാൻ എം. ആർ. ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. പത്മഭൂഷൺ അമൽ സനാതനം ഓണ സന്ദേശം നൽകി. ഓണക്കിറ്റിൻ്റെ വിതരണം ഡി.സി.സി ജനറൽ സെക്രട്ടറി ജി.പുരുഷോത്തമൻ നായർ നിർവ്വഹിച്ചു. ചികിത്സാ ധനസഹായ വിതരണം സി ഡബ്ളിയു ഒ ജനറൽ സെക്രട്ടറി ആർ.എസ് വിനോദ് മണി നിർവ്വഹിച്ചു.

ഓണക്കോടിയുടെ വിതരണം മഹിളാ സേവാദൾ സംസ്ഥാന പ്രസിഡൻ്റ് ആർ. ജയകുമാരി നിർവ്വഹിച്ചു. അരുവിക്കര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ജ്യോതിഷ് കുമാർ, കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡൻ്റ് രാജേന്ദ്രൻ, മഹിളാ സേവാദൾ ജനറൽ സെക്രട്ടറി രജിതകുമാരി, ജില്ലാ സെക്രട്ടറിമാരായ ജിഷ,രജിത തുടങ്ങിയവർ സംസാരിച്ചു.

കീമോതെറപ്പിക്കു പകരം പുതിയ സ്മാര്‍ട്ട് മരുന്ന്; കാന്‍സര്‍ ചികിത്സയില്‍ വിപ്ലവമാകാന്‍ ആര്‍കെ-251

കീമോതെറപ്പിക്കു പകരം പുതിയ സ്മാര്‍ട്ട് മരുന്ന്; കാന്‍സര്‍ ചികിത്സയില്‍ വിപ്ലവമാകാന്‍ ആര്‍കെ-251

അര്‍ബുദചികിത്സാ രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് വഴിതെളിച്ചുകൊണ്ട് പുതിയൊരു മരുന്ന് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. പരമ്പരാഗത കീമോതെറപ്പിക്കു പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ആര്‍കെ-251 എന്ന സ്മാര്‍ട്ട് കാന്‍സര്‍ മരുന്നാണ് ഇന്ത്യന്‍ ഗവേഷകര്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. ഗുവാഹത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സയന്‍സ് ആന്‍ഡ് ടെക്നോളജി അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദഗ്ധര്‍ സംയുക്തമായാണ് ഈ നേട്ടം കൈവരിച്ചത്. എസിഎസ് ജേണല്‍ ഓഫ് മെഡിസിനല്‍ കെമിസ്ട്രിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അര്‍ബുദചികിത്സയില്‍ നിലവിലുള്ള കീമോതെറപ്പി അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെയും ബാധിക്കാറുണ്ട്. ഇത് രോഗികളില്‍ കടുത്ത പാര്‍ശ്വഫലങ്ങള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് ശരീരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സാധാരണ കോശങ്ങളില്‍ നിര്‍ജീവമായിരിക്കുകയും, കൃത്യമായി ട്യൂമര്‍ ഭാഗത്ത് എത്തുമ്പോള്‍ മാത്രം സജീവമാവുകയും ചെയ്യുന്ന ചികിത്സാ രീതിക്ക് (Targeted Therapy) ശാസ്ത്രലോകം പ്രാധാന്യം നല്‍കുന്നത്. ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ആര്‍കെ-251.

ആര്‍കെ-251 എങ്ങനെ പ്രവര്‍ത്തിക്കുന്നു?

അര്‍ബുദകോശങ്ങളുടെ സവിശേഷമായ ഒരു ഘടനയെ അടിസ്ഥാനമാക്കിയാണ് ഈ മരുന്ന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ കോശങ്ങളെ അപേക്ഷിച്ച് അര്‍ബുദകോശങ്ങളില്‍ ഉയര്‍ന്ന അളവില്‍ റിയാക്ടീവ് ഓക്സിജന്‍ സ്പീഷിസ് (ROS) ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഒരു മോളിക്യുലാര്‍ സ്വിച്ച് (പോലെ പ്രവര്‍ത്തിക്കുന്ന ആര്‍കെ-251 മരുന്ന് ഇത്തരം ഉയര്‍ന്ന അളവിലുള്ള ഓക്സിജന്‍ ഘടകങ്ങളുമായി സമ്പര്‍ക്കം വരുമ്പോള്‍ രാസമാറ്റത്തിന് വിധേയമാകുന്നു.

തുടര്‍ന്ന് ഇത് ‘NBDHEX’ എന്ന ശക്തമായ ആന്റി-കാന്‍സര്‍ ഘടകത്തെ പുറത്തുവിടുകയും, അര്‍ബുദകോശങ്ങളുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും കാരണമാകുന്ന പ്രോട്ടീനുകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതായത്, ആരോഗ്യകരമായ കോശങ്ങളെ ബാധിക്കാതെ, അര്‍ബുദകോശങ്ങളില്‍ മാത്രം പ്രവേശിച്ച് അവയെ നശിപ്പിക്കാന്‍ ഈ സ്മാര്‍ട്ട് മരുന്നിന് സാധിക്കും.

പ്രീ-ക്ലിനിക്കല്‍ പരീക്ഷണ ഫലം

കടുത്തതും ചികിത്സിക്കാന്‍ ഏറെ പ്രയാസമേറിയതുമായ ട്രിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദ കോശങ്ങളില്‍ നടത്തിയ പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ആര്‍കെ-251 മികച്ച ഫലമാണ് കാഴ്ചവെച്ചത്. ആരോഗ്യകരമായ കോശങ്ങളില്‍ ഈ മരുന്ന് കാര്യമായ ദോഷങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

മരുന്നിന്റെ സുരക്ഷിതത്വവും പെരുമാറ്റരീതികളും വിലയിരുത്തുന്നതിനായി സീബ്രമീന്‍ ഭ്രൂണങ്ങളില്‍ (Danio rerio) നടത്തിയ പരീക്ഷണങ്ങളിലും വിഷാംശത്തിന്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും കണ്ടിട്ടില്ല. റിയാക്ടീവ് ഓക്സിജന്‍ ഘടകങ്ങളുടെ സാന്നിധ്യത്തില്‍ മരുന്ന് കൃത്യമായി ഫ്‌ലൂറസെന്‍സ് പ്രകടിപ്പിക്കുന്നത്, ഇത് കൃത്യമായ ലക്ഷ്യസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്.

വെല്ലുവിളിയും തുടര്‍പഠനങ്ങളും

ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, ഈ മരുന്ന് നിലവില്‍ പ്രീ-ക്ലിനിക്കല്‍ ഗവേഷണ ഘട്ടത്തിലാണ്. മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് മുമ്പ് മരുന്നിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും സംബന്ധിച്ച് കൂടുതല്‍ വിപുലമായ പരിശോധനകളും പഠനങ്ങളും ആവശ്യമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. എങ്കിലും, അര്‍ബുദരോഗ ചികിത്സാരംഗത്ത് കീമോതെറപ്പിയുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു പുതിയ കാലഘട്ടത്തിന് ആര്‍കെ-251 വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമേഖല.

മെട്രോ സ്‌റ്റേഷനില്‍ വാഹന പാര്‍ക്കിങ്ങ് ഫീസ് കൂട്ടി; വര്‍ധന ഈ നാലു സ്റ്റേഷനുകളില്‍

മെട്രോ സ്‌റ്റേഷനില്‍ വാഹന പാര്‍ക്കിങ്ങ് ഫീസ് കൂട്ടി; വര്‍ധന ഈ നാലു സ്റ്റേഷനുകളില്‍

കൊച്ചി: കൊച്ചി മെട്രോ നാലു സ്‌റ്റേഷനുകളില്‍ വാഹന പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു. തൃപ്പൂണിത്തുറ, വടക്കേകോട്ട, എംജി റോഡ്, ആലുവ മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ് ഫീസാണ് കൂട്ടിയത്. പാര്‍ക്കിങ്ങിന് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സ്റ്റേഷനുകളാണ് ഇവ.

ഇനി മുതല്‍ യാത്രാരേഖകളില്ലാതെ വാഹനം പാര്‍ക്ക് ചെയ്താല്‍ മൂന്നിരട്ടി തുക നല്‍കണം. പാര്‍ക്കിങ് സ്ഥലത്ത് ഇക്കാര്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാറിലെത്തുന്ന മെട്രോയാത്രക്കാരന്‍ രണ്ട് മണിക്കൂര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ 20 രൂപ നല്‍കണം. നേരത്തെ 15 രൂപയായിരുന്നു. അധികമായി വരുന്ന ഒരോമണിക്കൂറിനും അഞ്ച് രൂപവീതം ഇടാക്കും.

മെട്രോ യാത്രക്കാരന്‍ അല്ലാത്തയാള്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ രണ്ട് മണിക്കൂറിന് 60 രൂപ നല്‍കണം. പഴയ നിരക്ക് 15 രൂപയായിരുന്നു. മെട്രോയില്‍ യാത്ര ചെയ്യാന്‍ ഇരുചക്രവാഹനത്തില്‍ വരുന്നവര്‍ പാര്‍ക്ക് ചെയ്യാന്‍ രണ്ട് മണിക്കൂറിന് പത്ത് രൂപ നല്‍ണം. നേരത്തേയിത് അഞ്ച് രൂപയായിരുന്നു. അധികമായി വരുന്ന രണ്ട് മണിക്കൂറിന് അഞ്ച് രൂപവീതം ഇടാക്കും.

മെട്രോ യാത്രക്കാർ അല്ലാത്തവര്‍ അവരുടെ ഇരുചക്രവാഹനം പാര്‍ക്ക് ചെയ്താല്‍ രണ്ട് മണിക്കൂറിന് 30 രൂപ നല്‍കണം. നേരത്തേയിത് അഞ്ച് രൂപയായിരുന്നു. 25 രൂപയാണ് കൂട്ടിയത്. അധികമായി വരുന്ന ഒരോ മണിക്കൂറിനും 10 രൂപ വീതം നല്‍കണം. നേരത്തേ രണ്ട് മണിക്കൂറിന് അഞ്ച് രൂപയായിരുന്നു ഈടാക്കിയിരുന്നത്.

മെട്രോ യാത്രക്കാർ ഇരുചക്രവാഹനം പാർക്ക്‌ ചെയ്യുന്നതിന്‌ ഒരാഴ്‌ചത്തേക്കുള്ള പാസിന്‌ 150 രൂപ നൽകണം. നേരത്തെ ഇത് 125 രൂപയായിരുന്നു. ഒരുമാസത്തേക്ക്‌ 500 രൂപയാണ്‌. മെട്രോയാത്രികരല്ലെങ്കിൽ 1500 രൂപ നൽകണം. കാർ പാർക്ക്‌ ചെയ്യാനുള്ള ആഴ്‌ച പാസിന്‌ 400 രൂപയാക്കി. നേരത്തെ 250 രൂപയായിരുന്നു. പ്രതിമാസ പാസിന്‌ പുതിയ നിരക്ക്‌ 1000 ൽനിന്ന്‌ 1500 രൂപയാക്കി. മെട്രോയാത്രക്കാരല്ലാത്തവർ കാർ പാർക്ക്‌ ചെയ്യാൻ ഒരുമാസത്തേക്കുള്ള പാസിന്‌ 4500 രൂപ നൽകണം.

ചക്രവാതച്ചുഴി, ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി, ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് മഴ കനക്കുക. വടക്കന്‍ കേരളത്തിലെ നാലു ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകാൻ കാരണമായത്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂന മർദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും, ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരളം – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രത നിര്‍ദേശം

23/08/2026: സോമാലിയ തീരം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്കന്‍ ശ്രീലങ്കന്‍ തീരം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

22/08/2026 മുതല്‍ 24/08/2026 വരെ: പശ്ചിമ ബംഗാള്‍, ഒഡീഷ തീരം, വടക്കന്‍ ആന്ധ്രപ്രദേശ് തീരം അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.