രാജ്യത്തെ ആദ്യ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പില്‍ തിരുവനന്തപുരവും; വിഎസ്എസ്‌സിയും വിഴിഞ്ഞവും തുണയായി

രാജ്യത്തെ ആദ്യ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പില്‍ തിരുവനന്തപുരവും; വിഎസ്എസ്‌സിയും വിഴിഞ്ഞവും തുണയായി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ അടിമുടി പരിഷ്‌കരിക്കാന്‍ രാജ്യത്ത് ആദ്യമായി സ്ഥാപിക്കുന്ന അഞ്ച് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളില്‍ ഒന്ന് തിരുവനന്തപുരത്ത്. വ്യാവസായിക, ലോജിസ്റ്റിക് ഇടനാഴികളുടെ സമീപത്തായി ഒന്നിലേറെ സര്‍വകലാശാലകളെയും ഗവേഷണ-നൈപുണ്യ വികസന സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ടൗണ്‍ഷിപ്പ് സ്ഥാപിക്കുമെന്നാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം.

വിഴിഞ്ഞം രാജ്യാന്തര തുറമുഖവും വിസ്എസ്‌സിയും ടെക്‌നോപാര്‍ക്കും ഒത്തുവന്നതാണ് തിരുവനന്തപുരത്തിന് വഴിതുറന്നത്. കേരള സര്‍വകലാശാല കൂടി ആയപ്പോള്‍ പശ്ചാത്തലം അനുകൂലമായി. ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാലകളുടെ സാമീപ്യവുമുണ്ട്.

സി.ഇ.ടി, യൂണിവേഴ്‌സിറ്റി കോളജ് പോലെ മികവുറ്റ കോളജുകളും ടൗണ്‍ഷിപ്പിന്റെ ഭാഗമാവും. ഇതെല്ലാം പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍, നോഡല്‍ ഓഫീസറെ നിയമിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടു. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ അഫ്‌സാന പര്‍വീണിനെ പദ്ധതിയുടെ നോഡല്‍ ഓഫീസറാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വ്യവസായ,ലോജിസിറ്റിക്‌സ് മേഖലയോട് സര്‍വകലാശാലകളെയും കോളജുകളെയും ഗവേഷണ സ്ഥാപനങ്ങളെയും കൂട്ടിച്ചേര്‍ക്കുന്നതോടെ സംയോജിത അക്കാഡമിക് ഹബുകള്‍ രൂപപ്പെടും.

ഈ ഹബുകള്‍ക്ക് വിശാലമായ സ്ഥലം കണ്ടെത്തണം. അവിടെ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളും നൈപുണ്യ വികസന കേന്ദ്രങ്ങളും ആശുപത്രികളും മാളുകളുമടക്കം വന്‍ നിക്ഷേപമുണ്ടാവും. വിവിധ സ്ഥാപനങ്ങള്‍ ഒരേ ക്യാമ്പസായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക, തൊഴിൽ, നൈപുണ്യവികസന,സംരംഭത്വ മേഖലകള്‍ക്ക് ഗുണകരമാവും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയില്‍ ഉന്നതവിദ്യാഭ്യാസം,നഗരവികസനം,നൈപുണ്യവികസനം വകുപ്പുകളും പങ്കാളികളാണ്.

സംസ്ഥാനം മുടക്കേണ്ടത്: അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ചെലവില്‍ 40 ശതമാനം സംസ്ഥാനം മുടക്കണം. ഇതിനായി കേന്ദ്രവുമായി കരാറൊപ്പിടണം.

ടൗണ്‍ഷിപ്പ് അമേരിക്കയിലെ ‘റിസര്‍ച്ച് ട്രയാങ്കിള്‍’ മാതൃകയില്‍

വ്യത്യസ്ത സ്വഭാവമുള്ള സര്‍വകലാശാലകളും സ്ഥാപനങ്ങളും ഒന്നിച്ചുവരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും ഗവേഷണത്തിനും ഗുണകരം.

വിദ്യാഭ്യാസത്തെ തൊഴിലുമായും സംരംഭകത്വവുമായും ബന്ധിപ്പിക്കപ്പെടും. ക്യാമ്പസുകള്‍ വ്യവസായ സഹകരണത്തിന്റെയും ഗവേഷണാധിഷ്ഠിത പഠനത്തിന്റെയും കേന്ദ്രങ്ങളാകും.

ശാസ്ത്രശാഖകളുടെ സംയോജനത്തിലൂടെ പുതിയ ആശയങ്ങളുമുണ്ടാവും. കോളേജുകള്‍ക്ക് ലാബുകളും ലൈബ്രറികളും ഗവേഷണ സൗകര്യങ്ങളും പങ്കിടാം.

ഗവേഷണ ഗ്രാന്റുകള്‍ ലഭിക്കാന്‍ വഴിയൊരുങ്ങും. ആഗോള കമ്പനികളെ ആകര്‍ഷിക്കാം. തൊഴിലിനപ്പുറം പരസ്പരം സഹകരിക്കുന്ന അറിവിന്റെ കേന്ദ്രങ്ങളായിരിക്കും ടൗണ്‍ഷിപ്പുകള്‍.

​’ക്രിസ്റ്റ്യാനോ റൊണാൾഡോ കുറ്റിയടിച്ച് ചുമ്മാ നിൽക്കുകയല്ലേ… ശരീരം അനക്കി കളിക്കാൻ പറയു!’

​’ക്രിസ്റ്റ്യാനോ റൊണാൾഡോ കുറ്റിയടിച്ച് ചുമ്മാ നിൽക്കുകയല്ലേ… ശരീരം അനക്കി കളിക്കാൻ പറയു!’

ഫിഫ ലോകകപ്പിലെ ​ഗ്രൂപ്പ് ഘട്ടങ്ങളിലെ പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ കിരീട സാധ്യതയിൽ മുന്നിൽ നിൽക്കുന്ന പോർച്ചു​ഗലിന്റേയും അവരുടെ സൂപ്പർ താരവും നായകനുമായ 41കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും പ്രകടനം ഫുട്ബോൾ ലോകത്ത് നിരവധി ചോ​ദ്യങ്ങൾ ഉയർത്തിയിരുന്നു. ഇപ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം മാഞ്ചസ്റ്റർ യുനൈറ്റഡിൽ സഹ താരമായി കളിച്ച, 2010 ലോകകപ്പിലെ ​ഗോൾഡൻ ബൂട്ട് ജേതാവായ ഉറു​ഗ്വെ ഇതിഹാസം ഡീ​ഗോ ഫോർലാൻ പോർച്ചുഗൽ വെറ്ററൻ താരത്തെ വിമർശിച്ച് രം​ഗത്തെത്തി. റൊണാൾ‍ഡോയാണ് പോർച്ചു​ഗലിന്റെ യഥാർഥ തലവേദന എന്നു തുറന്നു പറയുകയാണ് ഫോർലാൻ.

ആദ്യ കളിയിൽ കോം​ഗോയോടു സമനില വഴങ്ങിയ പോരിൽ അമ്പേ നിറം മങ്ങിയ റൊണാൾഡോ ഉസ്ബെക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് താൻ ഫോമിലേക്ക് തിരിച്ചെത്തി എന്ന് ലോകത്തോട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ കൊളംബിയക്കെതിരെ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സിആർ സെവന്റേത്. പോർച്ചുഗൽ നോക്കൗട്ടിലേക്ക് യോഗ്യത നേടിയെങ്കിലും സൂപ്പർ താരത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

റൊണാൾഡോയ്ക്ക് എവിടെയാണ് പിഴയ്ക്കുന്നത് എന്ന് കൃത്യമായി ചൂണ്ടിക്കാട്ടിയാണ് ഫോർലാൻ തന്റെ വാദങ്ങൾ നിരത്തുന്നത്. ഇഎസ്പിഎൻ ചാനലിൽ സംസാരിക്കവേയാണ് ഫോർലാൻ റൊണാൾഡോയുടെ മൈതാനത്തെ സാന്നിധ്യത്തെ ചോദ്യം ചെയ്യുന്നത്.

‘ഒരു ഫോർവേഡ് എന്ന നിലയിലുള്ള എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ, ക്രിസ്റ്റ്യാനോ കളിയിൽ എപ്പോഴും ബോക്സിലും തൊട്ടു പുറത്തും മധ്യഭാഗത്ത് തന്നെ നിലയുറപ്പിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. അതാണ് അദ്ദേഹത്തിന്റെ ശൈലി. അദ്ദേഹം ഒരു നമ്പർ ‘9’ (പരമ്പരാ​ഗത സ്ട്രൈക്കർ) ആയി ഒരേ സ്ഥാനത്ത് തുടരുകയും ഗോളടിക്കാനുള്ള അവസരങ്ങൾക്കായി കാത്തു നിൽക്കുകയും ചെയ്യുന്നു. പന്ത് സ്വീകരിക്കാനായി അദ്ദേഹം ഇപ്പോൾ അധികം പുറത്തേക്ക് ഇറങ്ങി വരുന്നില്ല. എന്നാൽ ഈ ശൈലി ഒടുവിൽ പോർച്ചുഗൽ ടീമിന്റെ മുന്നേറ്റങ്ങളെ മൊത്തത്തിൽ പരിമിതപ്പെടുത്തുകയാണ് സത്യത്തിൽ ചെയ്യുന്നത്.’

‘മൈതാനത്ത് ഒരാൾ ഒരേ സ്ഥാനത്ത് അനങ്ങാതെ നിൽക്കുന്നുണ്ടെങ്കിൽ അത് ടീമിനെ മൊത്തത്തിൽ ബാധിക്കും. ഫുട്ബോളിൽ സാധാരണയായി കാണാറുള്ള ഒരു ക്ലാസിക് സാഹചര്യമാണിത്. ഞാൻ ഇവിടെത്തന്നെ നിൽക്കാം, കാരണം പോസ്റ്റിന് അടുത്താണെങ്കിൽ എനിക്ക് പെട്ടെന്ന് ഗോളടിക്കാൻ സാധിക്കും എന്ന് റൊണാൾഡോ ചിന്തിക്കുന്നുണ്ടാകാം. പക്ഷേ, ഒരേ സ്ഥാനത്ത് ചലനമില്ലാതെ നിൽക്കുന്നത് വഴി നിങ്ങൾ സ്വന്തം ടീമിനെ തന്നെ കുഴപ്പത്തിൽ ചാടിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. എന്നാൽ അതു നിങ്ങൾക്ക് മാത്രം തിരിച്ചറിയാൻ സാധിക്കാത്തതാണ് വലിയ ദുരന്തം.’

‘നിങ്ങൾ ഒരേ സ്ഥലത്ത് തന്നെ നിൽക്കുമ്പോൾ എതിർ ടീമിന്റെ രണ്ട് സെന്റർ ബാക്കുകൾക്കും കാര്യങ്ങൾ എളുപ്പമാകുന്നു. അവർക്കും അവിടെത്തന്നെ തുടരാം. അതിൽ ഒരു ഡിഫെൻഡർ നിങ്ങളെ കൃത്യമായി മാർക്ക് ചെയ്യുമ്പോൾ, മറ്റേയാൾക്ക് സുരക്ഷിതമായി നിൽക്കാൻ സാധിക്കുന്നു. അതോടെ നിങ്ങളിലേക്ക് പന്തെത്തിക്കാൻ ആർക്കും കഴിയാതെയും വരുന്നു. കാരണം നിങ്ങൾ തന്നെ ആ സ്പേസ് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.’

‘പോർച്ചുഗൽ ടീമിനെ സഹായിക്കാൻ ക്രിസ്റ്റ്യാനോ അദ്ദേഹത്തിന്റെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. അദ്ദേഹം വിങിലൂടെയെല്ലാം മാറി മാറി കളിക്കുകയും കുറേക്കൂടി ആക്ടീവായി ഇടപെടുകയും ചെയ്താൽ ടീമിലെ മറ്റ് കളിക്കാർക്ക് മധ്യത്തിലൂടെ മുന്നേറാനും റൊണാൾഡോയ്ക്ക് മികച്ച നീക്കം സൃഷ്ടിക്കാനും സാധിക്കും.’

‘ഇവിടെയാണ് പോർച്ചുഗലിന് പാളിച്ച സംഭവിക്കുന്നത്. കാരണം മൈതാനത്തെ ശൂന്യമായ ഇടങ്ങൾ മുതലെടുക്കാൻ അവർക്ക് കഴിയുന്നില്ല. ആക്രമണങ്ങളെല്ലാം ഒരു വശത്തേക്ക് മാത്രമായി ചുരുങ്ങുന്നു. ഒടുവിൽ ഒരു വഴിയും കിട്ടാതെ, ഒരു പ്രയോജനവും ഇല്ലാതെ ഒരാളിൽ മുന്നേറ്റം അവസാനിക്കുന്നു.’

‘ഇതെല്ലാം വലിയ എന്തോ പ്രശ്നമാണ് എന്നൊന്നും ഞാൻ പറയുന്നില്ല. ഇക്കാര്യങ്ങളെല്ലാം അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹത്തോട് മാറി സഞ്ചരിക്കാനും പുറത്തേക്കിറങ്ങി കളിക്കാനും പറഞ്ഞു നോക്കു. അപ്പോൾ നിങ്ങൾക്ക് അത്ഭുതങ്ങൾ പിറക്കുന്നതു കാണാൻ സാധിക്കും’- ഫോർലാൻ വിശദമാക്കി.

പോർച്ചുഗൽ നോക്കൗട്ട് പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ ഡീഗോ ഫോർലാൻ ചൂണ്ടിക്കാണിച്ച ഈ തന്ത്രപരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കളിശൈലി പുതുക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. റൗണ്ട് ഓഫ് 32ൽ കരുത്തരും 2018ലെ ഫൈനലിസ്റ്റുകളുമായ ക്രൊയേഷ്യയാണ് പോർച്ചു​ഗലിന്റെ എതിരാളികൾ. ജൂലൈ മൂന്നിന് ഇന്ത്യൻ സമയം പുലർച്ചെ 4.30നാണ് പോരാട്ടം.

വിഴിഞ്ഞത്തേക്ക് വന്‍വിദേശ നിക്ഷേപം; അദാനിയുടെ 49 ശതമാനം ഓഹരി വാങ്ങി തുറമുഖ ഭീമന്‍ എംഎസ്‌സി

വിഴിഞ്ഞത്തേക്ക് വന്‍വിദേശ നിക്ഷേപം; അദാനിയുടെ 49 ശതമാനം ഓഹരി വാങ്ങി തുറമുഖ ഭീമന്‍ എംഎസ്‌സി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനത്തില്‍ വന്‍ നിക്ഷേത്തിന് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‌സിയും. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികളാണ് എംഎസ്‌സി സ്വന്തമാക്കുന്നത്. എംഎസ്‌സിയുടെ ഉപവിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് വിഴിഞ്ഞം തുറമുഖത്തില്‍ പതിമൂവായിരം കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

വിഴിഞ്ഞം തുറമുഖത്ത് ഇപ്പോള്‍ രണ്ടാംഘട്ട വികസന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 16 ലക്ഷം ട്വന്റി ഫൂട്ട് ഇക്വിലന്റ് യൂണിറ്റാണ് (ടിഇയു) ആണ് നിലവില്‍ കണ്ടെയ്‌നര്‍ കൈകാര്യശേഷി. 2028 ഡിസംബറില്‍ വികസന പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ ഇത് 3.5 മടങ്ങ് ഉയര്‍ന്ന് 57 ലക്ഷം ടിഇയു ആകും.

കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണ് എംഎസ്‌സി നടത്തുന്നത്. തുറമുഖ വളര്‍ച്ചയില്‍ വന്‍കുതിച്ചു ചാട്ടമെന്നാണ് എംഎസ്‌സിയുടെ വരവില്‍ അദാനിയുടെ പ്രതികരണം.

വിഴിഞ്ഞത്ത് കൂടുതല്‍ കണ്ടെയ്‌നറുകള്‍ എത്താനും പശ്ചാത്തല വികസനം കൂടുതല്‍ മികച്ചതാക്കാനും എംഎസ്‌സിയുമായുള്ള സഹകരണം വഴി കഴിയുമെന്നാണ് കരുതുന്നത്. അദാനിയും എംഎസ്‌സിയും തമ്മില്‍ ഇന്ത്യയിലെ മൂന്നാമത്തെ തുറമുഖ സഹകരണമാണിത്.

സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന്‍ ഇന്നു കൂടി; എങ്ങനെ ചെയ്യാം

സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന്‍ ഇന്നു കൂടി; എങ്ങനെ ചെയ്യാം

തിരുവനന്തപുരം: സെൻസസ് 2027 ഒന്നാംഘട്ടത്തിന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾ ഓൺലൈനായി ഇന്നു കൂടി നടത്താം. https://se.census.gov.in/ പോർട്ടലിൽ ഇന്നു രാത്രി 12 വരെ വിവരങ്ങൾ നൽകാമെന്നു അധികൃതർ വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാടകയ്ക്കു താമസിക്കുന്നവർക്ക് വീടിന്റെ ഉടമസ്ഥർ അല്ലെന്നു വ്യക്തമാക്കാൻ ഓപ്‌ഷനുണ്ട്.

സ്ഥിര മേൽവിലാസം വേറെയാണെങ്കിലും ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണു നൽകേണ്ടത്.

വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞാൽ H എന്നു തുടങ്ങുന്ന ഇംഗ്ലിഷ് അക്ഷരത്തിൽ തുടങ്ങി 11 അക്കങ്ങൾ ഉള്ള എസ്ഇ ഐഡി (സെൽഫ് എന്യൂമറേഷൻ ഐഡി) സൃഷ്ടിക്കപ്പെടും.

ഇത് എസ്എംഎസ്, ഇമെയിൽ എന്നിവ വഴി ലഭിക്കും. ഇതിന്റെ സ്ക്രീൻ ഷോട്ട് എടുക്കുകയോ എഴുതി സൂക്ഷിക്കുകയോ വേണം.

സെൽഫ് എന്യൂമറേഷൻ നടത്താത്തവരുടെ വിവരങ്ങൾ വീട്ടിലെത്തുന്ന എന്യൂമറേറ്റർ ചോദിച്ചറിഞ്ഞു രേഖപ്പെടുത്തും. നാളെ മുതൽ ജൂലൈ 31 വരെയാണ് എന്യൂമറേറ്ററുടെ സന്ദർശനം.

എന്യൂമറേഷന്‍ നടപടികള്‍ എങ്ങനെ നടത്താം

ഡിജിറ്റല്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് സംസ്ഥാനം തെരഞ്ഞെടുക്കുക. കാപ്ച കോഡ് നല്‍കി മുന്നോട്ടു പോവുക.

ഗാര്‍ഹിക രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ കുടുംബനാഥന്റെ പേര് കൃത്യമായി നല്‍കണം. കുടുംബനാഥനായി കണക്കാക്കേണ്ടത് ആരെയാണെന്ന് അറിയാന്‍ ഈ ഫീല്‍ഡിന് പകരം ഒരു ടൂള്‍ടിപ്പ് സഹായകരമായി നല്‍കിയിട്ടുണ്ട്.ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഈ പേര് മാറ്റാന്‍ കഴിയില്ല. വീട്ടിലെ ഏതെങ്കിലും ഒരംഗത്തിന്റെ പേര് നല്‍കുക. ഒരു വീടിന് ഒരു മൊബൈല്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.

അനുയോജ്യമായ ഭാഷ തെരഞ്ഞെടുക്കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ് വേഡ് അഥവാ ഒടിപി ലഭിക്കും. ഇത് നല്‍കി പരിശോധന പൂര്‍ത്തിയാക്കുക.

ജില്ല തെരഞ്ഞെടുത്ത ശേഷം പിൻ കോഡ് നൽകുക. തുടർന്ന് ഗ്രാമം അല്ലെങ്കിൽ ടൗൺ, ലോക്കാലിറ്റി, അടുത്തുള്ള പ്രധാന ലാൻഡ്മാർക്ക് എന്നിവയുടെ പേര് നൽകി സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക.

ചുവന്ന മാർക്കറോട് കൂടിയ ഒരു ഇന്ററാക്ടീവ് മാപ്പ് സ്ക്രീനിൽ ദൃശ്യമാകും. ഈ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്താൻ ആ മാർക്കർ നിങ്ങളുടെ താമസസ്ഥലത്തേക്ക് കൃത്യമായി ഡ്രാഗ് ചെയ്ത് മാറ്റുക. ശേഷം സേവ് ആൻഡ് നെക്സ്റ്റ് ക്ലിക്ക് ചെയ്യുമ്പോൾ ലൊക്കേഷൻ വിവരങ്ങൾ സാധൂകരിക്കുന്നതിനുള്ള ഒരു സ്ഥിരീകരണ സന്ദേശം കാണാം

ഹൗസ് ലിസ്റ്റ്, ഹൗസിംഗ് സെൻസസ് ചോദ്യാവലി എന്നിവ ഇവിടെ പൂരിപ്പിക്കേണ്ടതുണ്ട്. സംശയങ്ങളുള്ള ചോദ്യങ്ങൾക്ക് താഴെയുള്ള കുറിപ്പുകൾ, ടൂൾടിപ്പുകൾ, പതിവുചോദ്യങ്ങൾ എന്നിവ സഹായത്തിനായി ഉപയോഗിക്കാം.

വിഭാഗം തിരിച്ചുള്ള എല്ലാ ഡാറ്റയും പരിശോധിക്കാൻ പ്രിവ്യൂ സ്ക്രീൻ ഉപയോഗിക്കുക. ഈ ഘട്ടത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്താം. അവസാന തീയതിക്ക് മുൻപായി വിവരങ്ങൾ അന്തിമരൂപത്തിൽ സമർപ്പിക്കുന്നതിനായി നിലവിലെ വിവരങ്ങൾ ഡ്രാഫ്റ്റായി സേവ് ചെയ്യാനും സാധിക്കും.

നൽകിയ വിവരങ്ങളിൽ പൂർണ്ണ തൃപ്തി വന്നതിന് ശേഷം ഫൈനൽ സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഉപയോക്താവിന് സാധിക്കില്ല.

ടോൾഫ്രീ 1855

എന്യൂമറേറ്റർമാർ എച്ച്എൽഒ ആപ് ഉപയോഗിച്ചായിരിക്കും വിവരങ്ങൾ ശേഖരിക്കുക. സെൻസസുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും ടോൾ ഫ്രീ നമ്പറുണ്ട്: 1855

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് തുടരുന്നു. പവന് ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. 102,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 165 രൂപയാണ് കുറഞ്ഞു. ഒരു ഗ്രാമിന് 12,845 രൂപയാണ് ഇന്നത്തെ വില.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എന്നാല്‍ അമേരിക്ക- ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് എണ്ണവില ഗണ്യമായി കുറഞ്ഞതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.