തെരഞ്ഞെടുപ്പില്‍ ‘ലോട്ടറി’ അടിച്ച് സാന്റിയാഗോ മാര്‍ട്ടിന്‍; ഭാര്യയും മകനും അടക്കം മൂന്നുപേര്‍ നിയമസഭയിലേക്ക്

തെരഞ്ഞെടുപ്പില്‍ ‘ലോട്ടറി’ അടിച്ച് സാന്റിയാഗോ മാര്‍ട്ടിന്‍; ഭാര്യയും മകനും അടക്കം മൂന്നുപേര്‍ നിയമസഭയിലേക്ക്

ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബത്തിലെ മൂന്നു പേരാണ് വിജയിച്ചത്. മൂന്നു വ്യത്യസ്ത പാര്‍ട്ടികളിലായിട്ടാണ് ഇവരുടെ വിജയമെന്നതാണ് മറ്റൊരു സവിശേഷത്. സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍, മകന്‍, മരുമകന്‍ എന്നിവരാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നും എഐഎഡിഎംകെ ടിക്കറ്റിലാണ് മത്സരിച്ച് വിജയിച്ചത്. മകളുടെ ഭര്‍ത്താവ് ആദവ് അര്‍ജുന വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ സ്ഥാനാര്‍ത്ഥിയായി വില്ലിവാക്കത്തു നിന്നാണ് തമിഴ്‌നാട് നിയമസഭയിലെത്തുന്നത്. ഡിഎംകെയ്ക്ക് 500 കോടിയിലധികം രൂപ ഇലക്ടറല്‍ ബോണ്ടു നല്‍കിയ ആളാണ് സാന്റിയാഗോ മാര്‍ട്ടിന്‍.

അതേസമയം പുതുച്ചേരി നിയമസഭയിലേക്കാണ് സാന്റിയാഗോ മാര്‍ട്ടിന്റെ മകന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ വിജയിച്ചത്. കാമരാജ് നഗര്‍ സീറ്റില്‍ നിന്നും സ്വന്തം പാര്‍ട്ടിയായ ലച്ചിയ ജനനായക കക്ഷി സ്ഥാനാര്‍ത്ഥിയായാണ് ജോസ് ചാള്‍സ് വിജയിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ( എന്‍ഡിഎ) സഖ്യകക്ഷിയാണ് ലച്ചിയ ജനനായക കക്ഷി.

ഡിഎംകെയുടെ ഉരുക്കുകോട്ടയായി കരുതപ്പെടുന്ന ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നും സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് (എഐഎഡിഎംകെ) 2739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ടിവികെയുടെ കു പാ കൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. ഡിഎംകെ സ്ഥാനാര്‍ത്ഥി പരിവള്ളാല്‍ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2006, 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ഇവിടെ ഡിഎംകെയാണ് വിജയിച്ചിരുന്നത്.

ഡിഎംകെ ശക്തികേന്ദ്രമായ വില്ലിവാക്കത്തു നിന്നാണ് സാന്റിയാഗോ മാര്‍ട്ടിന്റെ മരുമകന്‍ ആദവ് അര്‍ജുന വിജയിച്ചത്. ഡിഎംകെയുടെ കാര്‍ത്തിക് മോഹനെ 17,302 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഈ സീറ്റ് ഡിഎംകെയാണ് നേടിയിരുന്നത്. പുതുച്ചേരിയില്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ കാമരാജ് നഗര്‍ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി കെ ദേവദാസിനെതിരെ 10,205 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

മത്സരരംഗത്തുണ്ടായിരുന്ന ഏറ്റവും ധനികരായ സ്ഥാനാര്‍ത്ഥികളില്‍ ഈ മൂന്ന് പേരും ഉള്‍പ്പെടുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,041 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ച ലീമയായിരുന്നു ഏറ്റവും ധനികയായ സ്ഥാനാര്‍ത്ഥി. പുതുച്ചേരിയില്‍ 597 കോടി രൂപയുമായി ജോസ് ചാള്‍സ് മാര്‍ട്ടിന്‍ ഒന്നാമതെത്തിയപ്പോള്‍, ആദവ് അര്‍ജുന 442 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

വർക്കല കൈരളി ജ്വല്ലറി ജനറൽ മാനേജർ നസീർ എൻ .കെ (70) നിര്യാതനായി

വർക്കല കൈരളി ജ്വല്ലറി ജനറൽ മാനേജർ നസീർ എൻ .കെ (70) നിര്യാതനായി

വർക്കല അയിരൂർ വിളപ്പുറം ഫർഹ വില്ലയിൽ നസീർ .എൻ .കെ (70) നിര്യാതനായി. വർക്കല കൈരളി ജ്വല്ലറി ജനറൽ മാനേജറായിരുന്നു. ബി.ഡി.കെ തിരുവനന്തപുരം ചാപ്റ്ററിന്റെ സജീവ അഭ്യുദയകാംക്ഷിയും സഹായിയും കൂടിയായിരുന്നു അദ്ദേഹം.

ഭാര്യ: ഷഹീദ
മകൻ: ഹാഫിസ് ബിൻ നസീർ

ഖബറടക്കം: കായൽപുറം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

യുഎഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർക്ക് പരിക്ക്

യുഎഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർക്ക് പരിക്ക്

ഫുജൈറ: യുഎഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണമെന്നു റിപ്പോർട്ട്. ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ തങ്ങളുടെ എണ്ണ ടാങ്കറിനെ ലക്ഷ്യമിട്ട് രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും യുഎഇ ഭരണകൂടം സ്ഥിരീകരിച്ചു.

ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രീസ് സോണിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടിത്തമുണ്ടായെന്നു അധികൃതർ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫുജൈറ മീഡിയ ഓഫീസാണ് ആക്രമണത്തിൽ വിവരങ്ങൾ പുറത്തുവിട്ടത്.

ഇറാൻ തിങ്കളാഴ്ച യുഎഇ ലക്ഷ്യമിട്ട് തൊടുത്ത 4 മിസൈലുകളിൽ മൂന്നെണ്ണം തകർത്തു. ഒരെണ്ണം കടലിൽ പതിച്ചതായി അധികൃതർ വെളിപ്പെടുത്തി. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾ അറിയാൻ ഔദ്യോ​ഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോടു അഭ്യർഥിച്ചു.

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനും സാധ്യത

കൊച്ചി: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴയെത്തി. പകൽ കനത്ത താപനില അനുഭവപ്പെടുമ്പോഴും രാത്രിയിൽ മഴ ലഭിക്കുന്നത് വലിയ ആശ്വാസമാണ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എട്ടാം തീയതി വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 3 മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു

നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട: സിനിമ- സീരിയൽ താരം സന്തോഷ് കെ നായർ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെ അടൂർ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം മോഹിനിയാട്ടത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സന്തോഷ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. സന്തോഷിന്റെ ഭാര്യ ശുഭശ്രീയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കോട്ടയം ഭാ​ഗത്തേക്കുള്ള യാത്രയിൽ വച്ചായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്നത് സന്തോഷ് ആണ്.

ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടം നടന്നയുടനെ തന്നെ ഇരുവരെയും അടൂരിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചിരുന്നു. ഭാര്യയുടെ പരിക്ക് ​ഗുരുതരമല്ല. പാർസൽ ലോറി ഡ്രൈവർ സുധീഷിനും പരിക്കേറ്റിട്ടുണ്ട്.

1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാ രംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ സന്തോഷ് തിളങ്ങി. 1960 നവംബർ 12ന് തിരുവനന്തപുരത്ത് സി എൻ കേശവൻ നായരുടെയും പി രാജലക്ഷ്മി അമ്മയുടെയും മകനായാണ് ജനനം. എംജി കോളജിൽ നടൻ മോഹൻലാലിന്റെ ജൂനിയറായിരുന്നു.