ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാം; കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാം; കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

തിരുവനന്തപുരം: ഓണക്കാല തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയുള്ള തീയതികളിലാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. സീസണിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് കൂടുതൽ സർവീസുകൾ സർവീസ് നടത്താൻ സജ്ജമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

യാത്രാ ടിക്കറ്റുകൾ www.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും, ‘എന്റെ കെഎസ്ആർടിസി നിയോ ഒ.പി.ആർ.എസ്’ (Ente KSRTC Neo OPRS) മൊബൈൽ ആപ്പ് വഴിയും യാത്രക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്കായി സംസ്ഥാനത്തുടനീളമുള്ള എല്ലാ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളിലും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി സിജെഎം കോടതിയുടേതാണ് തീരുമാനം. കസ്റ്റഡിയിലുള്ള ഇയാളെ വെള്ളിയാഴ്ച രാവിലെ 11.30 മണിക്ക് മുൻപായി തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് നിർദേശമുണ്ട്. അതിനിടെ, സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഊന്നുകല്ല് സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ കൂടുതൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ തീരുമാനം.

കസ്റ്റഡി അപേക്ഷയെ എതിർത്ത പ്രതിഭാഗം, പൊലീസ് വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെ കൃത്യമായ വിവരങ്ങളോ ഐഎംഇഐ നമ്പറോ റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി കസ്റ്റഡി അത്യാവശ്യമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

അർജുൻ ആയങ്കിയെ ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇയാൾക്കെതിരെ കാപ്പ ചുമത്താൻ ആലോചനയുണ്ടെങ്കിലും അതിലെ നിയമപരമായ സങ്കീർണ്ണതകൾ കണക്കിലെടുത്ത്, കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തി ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അർജുൻ ആയങ്കി പിടിയിലാകുന്നത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയിരുന്നു.

‘നല്ല തമാശ, ഗെയിം ഓൺ’; ബെംഗളൂരുവിൽ വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയെന്ന് നടൻ പ്രകാശ് രാജ്

‘നല്ല തമാശ, ഗെയിം ഓൺ’; ബെംഗളൂരുവിൽ വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയെന്ന് നടൻ പ്രകാശ് രാജ്

ബെംഗളൂരു: കർണാടകയിൽ നടക്കുന്ന അതിതീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആർ) നടപടികൾക്കിടെ തന്റെ വോട്ടവകാശം റദ്ദാക്കിയതായി നടനും രാഷ്ട്രീയ വിമർശകനുമായ പ്രകാശ് രാജ് . ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റപ്പെട്ട 65 ലക്ഷത്തോളം വോട്ടർമാരിൽ ഒരാളാണ് താനെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

തന്റെ വോട്ടവകാശം നിഷേധിക്കപ്പെട്ട നടപടിയെ “നല്ല തമാശ” എന്ന് പരിഹസിച്ചാണ് 61-കാരനായ നടൻ രംഗത്തെത്തിയത്.

“പ്രിയ സുഹൃത്തുക്കളെ, നിങ്ങളുമായി ഒരു തമാശ പങ്കുവെക്കാനുണ്ട്. എസ്‌ഐആറിന് ശേഷം ബെംഗളൂരു മണ്ഡലത്തിൽ നിന്ന് വോട്ടവകാശം റദ്ദാക്കപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ ഒരാളാണ് ഞാൻ. നല്ല തമാശ, അല്ലേ? ഞാൻ ജനിച്ചതും വളർന്നതും ഈ മണ്ഡലത്തിലാണ്. എന്റെ സ്കൂൾ, കോളേജ് പഠനവും നാടക പ്രവർത്തനങ്ങളുമെല്ലാം ഇവിടെയായിരുന്നു. നിങ്ങളുടെ അറിവിലേക്കായി പറയട്ടെ, ഞാൻ ഈ മണ്ഡലത്തിലെ എംപി സ്ഥാനാർത്ഥി കൂടിയായിരുന്നു. എന്തായാലും തമാശ നന്നായിട്ടുണ്ട്. ഗെയിം ഓൺ,” – പ്രകാശ് രാജ് പറഞ്ഞു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പ്രകാശ് രാജ് മത്സരിച്ചിരുന്നത്. നിലവിൽ കർണാടകയിൽ നടക്കുന്ന വോട്ടർ പട്ടിക തീവ്ര പരിശോധനയിൽ (SIR) ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത് ബെംഗളൂരു നഗരത്തിലാണ്.ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് അടുത്തിടെ ബെംഗളൂരു കോടതി പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് വ്യവസ്ഥകളോടെ ജാമ്യം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തെന്ന വെളിപ്പെടുത്തൽ.

ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

ഡല്‍ഹി: ശബരിമല കേസില്‍ സുപ്രീംകോടതി വിധി ഒക്ടോബറില്‍. ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശബരിമല റഫറന്‍സ് കേസില്‍ ഒക്ടോബറില്‍ സുപ്രീംകോടതി വിധി ഉണ്ടാവുമെന്ന് സൂചിപ്പിച്ചത്. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ആണ് ശബരിമല കേസില്‍ വിധി പറയുക.

ബോധ്ഗയ ക്ഷേത്ര കേസിലെ ചില നിയമപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം ശബരിമല റഫറന്‍സിലെ ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ നിന്ന് ഉത്തരം കണ്ടെത്തേണ്ടതാണെന്നും അതുകൊണ്ട് ശബരിമല കേസിന് ശേഷം മാത്രമേ ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ എന്നും വാദത്തിനിടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് ശബരിമല കേസില്‍ ഒക്ടോബറില്‍ വിധി ഉണ്ടാവുമെന്ന് ചീഫ് ജസ്റ്റിസ് സൂചന നല്‍കിയത്. ശബരിമല റഫറന്‍സില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയാന്‍ പോകുന്നത്.

മെയ് 14നാണ് കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. നീണ്ട 16 ദിവസമാണ് കേസില്‍ വാദം കേള്‍ക്കല്‍ നടന്നത്. വിശ്വാസപരമായ കാര്യങ്ങളില്‍ അല്ലെങ്കില്‍ മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടലിന് എന്തുമാത്രം സാധ്യത ഉണ്ട് എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സുപ്രീംകോടതി. കൂടാതെ ഏത് പരിധി വരെ കോടതിക്ക് ഇടപെടാം, മതപരമായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനാണോ അതോ വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനാണോ പ്രാധാന്യം നല്‍കേണ്ടത് തുടങ്ങിയ ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ കൂടിയാണ് കേസ് പരിഗണിച്ചത്.

ഡോ. എംപി പരമേശ്വരന്‍ അന്തരിച്ചു

ഡോ. എംപി പരമേശ്വരന്‍ അന്തരിച്ചു

തൃശൂര്‍: ആണവ ശാസ്ത്രജ്ഞനും ഇടതു ചിന്തകനുമായ ഡോ. എംപി പരമേശ്വരന്‍ അന്തരിച്ചു. രണ്ടു ദിവസം മുമ്പായിരുന്നു തൊണ്ണൂറ്റി രണ്ടാം പിറന്നാള്‍. തൃശൂരിലെ വസതിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം.

ശാസ്ത്ര പ്രചാരകനും വൈജ്ഞാനിക എഴുത്തുകാരനുമായ ഡോ. എംപി പരമേശ്വരന് കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ 1935ലാണ് എംപി പരമേശ്വരന്റെ ജനനം. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജ്, മോസ്‌കോ പവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി. 1957 മുതല്‍ 1975 വരെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായിരുന്നു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച എംപി പരമേശ്വരന്‍ അറിയപ്പെടുന്ന ഇടതു ചിന്തകനുമായിരുന്നു. നാലാംലോക സിദ്ധാന്തവുമായി ബന്ധപ്പെട്ട്, കേരളത്തിലെ സിപിഎമ്മിനെ ഇളക്കിമറിച്ച വിവാദകാലത്ത് സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ടു.മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പരിഭാഷകളും നിര്‍വഹിച്ചിട്ടുണ്ട്. 1982ല്‍ ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു. എകെജിയെക്കുറിച്ചുള്ള സിനിമയില്‍ ഇഎംഎസിന്റെ വേഷം ചെയ്തു.