by Midhun HP News | Apr 15, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് മാനേജ്‌മെന്റും പ്രതിക്കൂട്ടില്‍. പ്രസ്റ്റീജ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലാണ് ഡെന്റല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. ഡെന്റല്‍ കോളജിന്റെ ഉടമകള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. ഭൂമി കയ്യേറ്റം, ഭൂമി തരം മാറ്റല്‍, വ്യാജരേഖ ഉണ്ടാക്കല്‍, അനധികൃത പണമിടപാട് അടക്കം നിരവധി കേസുകളില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എംഎ അബ്ദുള്‍ ജബ്ബാര്‍ പ്രതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രസ്റ്റിന് കീഴിലെ നിരവധി സ്ഥാപനങ്ങളില്‍ ഒന്നു മാത്രമാണ് അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളജ്. നേരത്തെ ട്രസ്റ്റിന് മെഡിക്കല്‍ കോളജ്, എഞ്ചിനീയറിങ് കോളജ്, ബിബിഎ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫാര്‍മസി കോളജ്, നഴ്‌സിങ് കോളജ് അങ്ങനെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നു. വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല തന്നെ പ്രസ്റ്റീജ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു.
എന്നാല്‍ ഒട്ടുമിക്ക സ്ഥാപനങ്ങളും പലപ്പോഴായി പ്രവര്‍ത്തനം നിര്‍ത്തി. അവസാനം ഡെന്റല്‍ കോളജ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഡെന്റല്‍ കോളജിന് എതിരെയും നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എം എ അബ്ദുള്‍ ജബ്ബാര്‍ ഹാജി, മകന്‍ ജാബിര്‍ ജബ്ബാര്‍, ബന്ധു എ കെ മഹബൂബ്, മകള്‍ എസ് വി സമീറ എന്നിവര്‍ അടങ്ങുന്നതാണ് ട്രസ്റ്റ്. അഞ്ചരക്കണ്ടിയിലെ കറുവത്തോട്ടം അനധികൃതമായി കയ്യേറിയെന്ന കേസുണ്ട്. ഭൂമി തരംമാറ്റി, പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വെച്ചു, ഭൂമി മറിച്ചു വിറ്റു തുടങ്ങി നിരവധി സിവില്‍ കേസുകള്‍ അബ്ദുള്‍ ജബ്ബാര്‍ ഹാജിക്കെതിരെയുണ്ട്.
കൂടാതെ അനധികൃത പണമിടപാട്, കോഴ വാങ്ങല്‍, വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട കേസ് തുടങ്ങി നിരവധി കേസുകളുമുണ്ട്. ട്രസ്റ്റിന് കീഴിലുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്റ്റാര്‍ ഹോട്ടലുകളും അടക്കം പൂട്ടിയിരുന്നു. അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് സ്ഥലവും സര്‍ക്കാര്‍ ഭൂമി കയ്യേറിയതാണെന്നും ആക്ഷേപമുണ്ട്. ഡെന്റല്‍ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് മാനേജ്‌മെന്റ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം ആരോഗ്യ സര്‍വകലാശാല നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ്.


by Midhun HP News | Apr 15, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാല്‍ ആദ്യ ഘട്ട പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്ക് cbse.gov.in, results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാന്‍ സാധിക്കും. ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഫലം പരിശോധിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്.
ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഡിജിലോക്കര്‍ അക്കൗണ്ട് മുന്‍കൂട്ടി തയ്യാറാക്കി വെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫലം വരുന്ന ദിവസം വരെ കാത്തിരിക്കാതെ ഇപ്പോള്‍ തന്നെ അക്കൗണ്ട് സെറ്റ് ചെയ്യാനാണ് നിര്‍ദേശം. APAAR ID ഇല്ലാത്ത വിദ്യാര്‍ഥികള്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കണം.APAAR ID സിബിഎസ്ഇയുമായി ലിങ്ക് ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാര്‍ക്ക് ഷീറ്റുകള്‍ ഡിജിലോക്കറിലെ ‘Issued Documents’ എന്ന വിഭാഗത്തില്‍ ലഭ്യമാകും.
by Midhun HP News | Apr 15, 2026 | Latest News, കേരളം
പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണത്തിലെ കാണിപ്പൊന്ന് മോഷണം പോയി. വിഷുദിനത്തിൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെയാണ് കാണിപ്പൊന്ന് കാണാതായത്. നാണയത്തിന്റെ വലിപ്പമുള്ള കാണിപ്പൊന്ന് പിന്നീട് പൊലീസ് കണ്ടെത്തി.
ബുധനാഴ്ച രാവിലെയാണ് പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി പുലർച്ചെ മുതൽ വിഷുക്കണി ദർശനം ഒരുക്കിയിരുന്നത്. രാവിലെ ആറുമണിയോടെ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാൾ കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞ് അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കൈക്കലാക്കിയെന്നാണ് റിപ്പോർട്ട്.
ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നൽകാറുള്ളത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കണ്ണിൽ വച്ച് തൊഴുവാനായി കുടുംബാംഗങ്ങൾക്ക് നൽകുന്നത്. മോഷണം പോയ കാണിപ്പൊന്ന് നിമിഷങ്ങൾക്കകം പൊലീസ് കണ്ടെത്തി. തൊഴാൻ എത്തിയ ആൾ അബദ്ധത്തിൽ കാണിപ്പൊന്ന് പോക്കറ്റിലിട്ട് പോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആളെ കണ്ടെത്തിയത്. വിഷുക്കൈനീട്ടമാണെന്ന് തെറ്റിദ്ധരിച്ച് കാണിപ്പൊന്ന് പോക്കറ്റിലിട്ട് പോകുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തുന്നതിനായി കൊട്ടാരം, ദേവസ്വം ബോർഡിന് കൈമാറുകയാണ് ചെയ്യുന്നത്.


by Midhun HP News | Apr 15, 2026 | Latest News, കേരളം
കണ്ണൂര്‍: കൊളച്ചേരിയില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരന്‍ മരിച്ചു. കൊളച്ചേരി പറമ്പയിലെ പി പി ഗോപിനാഥനാണ്(61) മരിച്ചത്.
ഇന്നലെ രാത്രി 8.30 ന് കൊളച്ചേരിയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായ കെ.എല്‍.59.എ.സി. 4054 നമ്പര്‍ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മയ്യില്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ:ഇന്ദിര . മക്കള്‍ : അപര്‍ണ, ഉകേഷ് (ഡ്രൈവര്‍) മരുമകന്‍: വിജേഷ്. സഹോദരങ്ങള്‍ : വല്ലി, ഗീത, ദേവകി.


by Midhun HP News | Apr 15, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നാളെ ആരംഭിക്കും. ലോക്‌സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിതാ സംവരണം നടപ്പിലാക്കാനാണ് ബില്ലിനെ പ്രധാന ശുപാര്‍ശ. ബില്ലിന്മേല്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷമായ ഇന്ത്യ മുന്നണി പാര്‍ട്ടികളുടെ യോഗം ഇന്ന് ചേരും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം. മണ്ഡല പുനര്‍ നിര്‍ണയം തിരക്കിട്ട് നടത്തുന്നതിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വനിതാ ബില്ലിനു പുറമെ, അതിര്‍ത്തി നിര്‍ണ്ണയത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കവും യോഗത്തില്‍ ചര്‍ച്ചയാകും.സ്ത്രീ സംവരണം, ദേശീയ അതിര്‍ത്തി നിര്‍ണ്ണയം, ലോക്സഭയിലെ സീറ്റുകളുടെ വര്‍ദ്ധനവ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഷയങ്ങളെ, ജനങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വ്വം കൂട്ടിക്കലര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.ലോക്‌സഭ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിയെ ‘ഭരണഘടനയ്‌ക്കെതിരായ ആക്രമണം’ എന്നാണ് സോണിയാഗാന്ധി വിശേഷിപ്പിച്ചത്.


Recent Comments