തുഷാർ റ്റി യു(43) അന്തരിച്ചു

തുഷാർ റ്റി യു(43) അന്തരിച്ചു

പുന്നൈക്കുന്നം വൈ എം എ ശ്രീയിൽ (തുഷാര) തുഷാർ റ്റി യു(43) അന്തരിച്ചു.

പിതാവ്: തുളസി എം എസ്
മാതാവ്: ഉഷ കുമാരി (റിട്ട അധ്യാപിക)
ഭാര്യ: ശ്രീബ
മക്കൾ: ശ്രീഹരി, ശ്രീകർ

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ

തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മ്മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണി ഒരുക്കിയും പടക്കങ്ങൾ പൊട്ടിച്ചും കൈനീട്ടം കൊടുത്തും മലയാളികൾ വിഷു ആഘോഷമാക്കുന്നു. വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക് ആണ് അനുഭവപ്പെട്ടത്.

വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്. ശബരിമലയിലും ഗുരുവായൂരിലും അടക്കം സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയൊരുക്കിയിരുന്നു. വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.ശബരിമലയിൽ വിഷുകണി ദർശനം നടത്താൻ നിരവധി പേരാണ് എത്തിയത്. രാത്രി മേൽശാന്തിയും കീഴ്ശാന്തിയും ചേർന്നു വിഷുക്കണി ഒരുക്കി നട അടയ്ക്കും. വിഷു ദിനത്തിൽ പുലർച്ചെ 4ന് നട തുറന്ന് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നെ ഭക്തരെയും. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും.

അയ്യനെ കണ്ട് ആയിരങ്ങള്‍, വിഷുക്കണി ദര്‍ശിച്ച് സായൂജ്യം; ശനിയാഴ്ച നടയടക്കും

അയ്യനെ കണ്ട് ആയിരങ്ങള്‍, വിഷുക്കണി ദര്‍ശിച്ച് സായൂജ്യം; ശനിയാഴ്ച നടയടക്കും

പത്തനംതിട്ട: ശബരിമലയില്‍ ആയിരങ്ങള്‍ വിഷുക്കണി ദര്‍ശിച്ച് സായൂജ്യം നേടി. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ നാലിനാണ് നട തുറന്നത്. 4.05 മുതല്‍ ഏഴുവരെ വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന് അഭിഷേകവും ഉഷപൂജയും നെയ്യ് അഭിഷേകവും നടക്കും.

17ന് സഹസ്ര കലശപൂജയും 18ന് സഹസ്ര കലശാഭിഷേകവുമുണ്ട്. വിഷു മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി പത്തിന് നടയടക്കും. മേടമാസ പൂജകളോടനുബന്ധിച്ച് ദര്‍ശനം നടത്താനെത്തുന്നവര്‍ വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റ് (www.sabarimalaonline.org) വഴി ദര്‍ശനത്തിനായുള്ള സ്ലോട്ട് ഉറപ്പാക്കണം.

‘ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു’; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

‘ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു’; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ, ഇറാന്‍-അമേരിക്ക ചര്‍ച്ച വീണ്ടും നടന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടാംഘട്ട ചര്‍ച്ച വ്യാഴാഴ്ച നടന്നേക്കുമാണ് സൂചന. ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയാകുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പാകിസ്ഥാനില്‍ ചര്‍ച്ചകള്‍ക്ക് പോകാന്‍ താത്പര്യമുണ്ടെന്ന് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇറാനുമായുള്ള യുദ്ധം അവസാനത്തോട് അടുക്കുകയാണെന്നും ഇരുപക്ഷവും തമ്മിലുള്ള പുതിയ സമാധാന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്ക ഒരു സാധ്യതയും അവസാനിപ്പിച്ചിട്ടില്ലെന്നും ട്രംപ് സൂചിപ്പിച്ചു. പാകിസ്ഥാൻ സേനാ മേധാവി അസിം മുനീർ മികച്ച പ്രവർത്തനം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇസ്ലാബാദിൽ നടന്ന ആദ്യ ചർച്ചയിൽ ഇറാനും യുഎസും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഇരുപക്ഷവും പറഞ്ഞിരുന്നു. ചർച്ച പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇറാന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കേണ്ട കാലാവധിയെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ടായ അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടത്. തുടര്‍ന്ന് ഇറാന്‍ തുറമുഖങ്ങള്‍ക്ക് യുഎസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനാണ് നിര്‍ദേശം നല്‍കിയത്. വിസി ഗവര്‍ണറെ സന്ദര്‍ശിച്ച് വിവരങ്ങള്‍ അറിയിച്ചിരുന്നു.

അതിനിടെ സര്‍വകലാശാല അന്വേഷണ സമിതി കോളജില്‍ നാളെ തെളിവെടുപ്പ് നടത്തും. വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കും. രണ്ടു ദിവസം സമിതി ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. ഇന്നലെ രാവിലെ ആരോഗ്യസര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍ നിതിന്‍ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളും മറ്റു ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് വൈസ് ചാന്‍സലര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.

സംഭവത്തില്‍ സര്‍വകലാശാല അന്വേഷണ സമിതിയെ നിയോഗിച്ച കാര്യം വിസി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അറിയിച്ചു. അഞ്ചരക്കണ്ടി ഡന്റല്‍ കോളജ് ആരോഗ്യ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ്. അതിനാല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകാന്‍ ഗവര്‍ണര്‍ വിസിക്ക് നിര്‍ദേശം നല്‍കി. പ്രതിസ്ഥാനത്ത് ആരായാലും ഒരു ദാക്ഷിണ്യവും വേണ്ടെന്നാണ് നിര്‍ദേശം നല്‍കിയത്.

നിതിനെ ജാതീയമായി അധിക്ഷേപിച്ച, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ അധ്യാപകരായ റാമും സംഗീതയും ഒളിവില്‍ തുടരുകയാണ്. നിതിന്റെ മരണത്തില്‍ ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിച്ചിരുന്നു.