കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ വർക്കല താലൂക്ക് സമ്മേളനം നടന്നു

കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ വർക്കല താലൂക്ക് സമ്മേളനം നടന്നു

കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ വർക്കല താലൂക്ക് സമ്മേളനം കെ എസ് എൽ യു സംസ്ഥാന കമ്മിറ്റി അംഗം എം. മാധവൻകുട്ടി ഉത്ഘാടനം ചെയ്തു. കെ എസ് എൽ യു താലൂക്ക് പ്രസിഡൻ്റ് പ്രസീത പ്രസന്നൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ താലൂക്കിലെ മുതിർന്ന ലൈബ്രേറിയന്മാരെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ ലൈബ്രേറിയന്മാരുടെ മക്കളെയും ആദരിച്ചു.
സമ്മേളനത്തിൻ്റെ ഭാഗമായി വാൽസല്യം അനാഥാലയത്തിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും സംഭാവന ചെയ്തു. ഒപ്പം പുതിയ ഭാരവാഹികളേയും തെരഞ്ഞെടുത്തു.

പ്രസിഡൻ്റ്: ഷബീന
സെക്രട്ടറി: രജ്ഞിനി
വൈസ് പ്രസിഡൻ്റ്: ലതിക
ജോ.സെക്രട്ടറി: ലിൻ്റ

വിനീഷ്യസ് ജൂനിയർ; ബ്രസീലിനായി 50ാം മത്സരം, ‘മാജിക്ക് ​ഗോൾ’! സെലക്കാവോകളുടെ മുഖം രക്ഷിച്ച പോരാളി

വിനീഷ്യസ് ജൂനിയർ; ബ്രസീലിനായി 50ാം മത്സരം, ‘മാജിക്ക് ​ഗോൾ’! സെലക്കാവോകളുടെ മുഖം രക്ഷിച്ച പോരാളി

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ബ്രസീൽ മൊറോക്കോയ്ക്കെതിരെ സമനില പിടിച്ച് രക്ഷപ്പെട്ടപ്പോൾ അതിൽ നിർണായകമായത് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ മാജിക്ക് ​ഗോളായിരുന്നു. മത്സരത്തിൽ അടിമുടി നിറം മങ്ങി കളിച്ച ബ്രസീൽ ടീമിൽ അൽപ്പം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരം വിനീഷ്യസാണ്. ​ഗോളടിച്ചും സഹ താരങ്ങൾക്ക് ​ഗോളവസരം ഒരുക്കിക്കൊടുത്തും വിനി കളം വാണെങ്കിലും ടീമെന്ന നിലയിൽ ബ്രസീൽ ഈ കളി കളിച്ചാൽ മതിയാകില്ലെന്നു കടുത്ത എതിരാളികൾ പോലും സമ്മതിക്കുന്ന മങ്ങിയ പ്രകടനമാണ് സെലക്കാവോകൾ പുറത്തെടുത്തത്.

ബ്രസീൽ ജേഴ്സിയിൽ വിനീഷ്യസിന്റെ 50ാം മത്സരമായിരുന്നു ഇത്. ടീമിനെ രക്ഷപ്പെടുത്തിയ ​ഗോൾ നേടി താരം പോരാട്ടം അവിസ്മരണീയമാക്കി.

ബ്രസീലിന്റെ വിരസമായ കളിക്ക് ജീവൻ നൽകിക്കൊണ്ടാണ് വിനീഷ്യസ് ജൂനിയർ ഗോൾ നേടിയത്. മത്സരം പതുക്കെ ആരംഭിച്ച ബ്രസീൽ ആദ്യം ഒരു ഗോൾ വഴങ്ങിയെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് അവരുടെ പ്രധാന താരത്തിന്റെ മാന്ത്രിക നീക്കം സമനില സമ്മാനിക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ ബ്രസീലിന് സാധിച്ചില്ല, അതിനുള്ള തിരിച്ചടിയും അവർക്ക് കിട്ടി. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് മൊറോക്കോയായിരുന്നു. തുടക്കം മുതൽ ആക്രമിച്ച അവർ ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ 6 ​ഗോൾ ശ്രമങ്ങളാണ് നടത്തിയത്. പിന്നീടാണ് ബ്രസീൽ മത്സരത്തിലേക്ക് തിരിച്ചെത്തിയത്.

മൊറോക്കോയുടെ ഗോൾ അതിമനോഹരമായിരുന്നു. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്രഹിം ഡിയാസ് ബ്രസീലിന്റെ സെന്റർ ബാക്കുകൾക്കിടയിലൂടെ പന്ത് നൽകി. ഈ സീസണിൽ പിഎസ്‍വി ഐന്തോവനു വേണ്ടി 15 ഗോളുകൾ നേടിയ ഇസ്മായിൽ സൈബാരി ഡിയാസ് നൽകിയ പന്തുമായി മുന്നേറി. മുന്നോട്ടു കയറി വന്ന് പന്ത് തടയാൻ നിന്ന ബ്രസീൽ ​ഗോൾ കീപ്പർ അലിസന് എന്തെങ്കിലും ചെയ്യാൻ സാധിക്കും മുൻപ് തന്നെ സൈബാരി അലിസന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കി.

പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് ഒരുപാട് ചിന്തിക്കാനുള്ള വക നൽകുന്ന ​ഗോളായിരുന്നു 21ാം മിനിറ്റിൽ മൊറോക്കോ നേടിയത്. ഈ ​ഗോൾ ബ്രസീലിനെ സ്തബ്ധരാക്കി. എന്നാൽ പെട്ടെന്നാണ് ബ്രസീൽ തിരിച്ചടിച്ചത്. 32ാം മിനിറ്റിൽ തനിക്ക് ലഭിച്ച ആദ്യ അവസരം തന്നെ വിനീഷ്യസ് ജൂനിയർ മുതലാക്കി. മൊറോക്കോ താരങ്ങൾ വിനീഷ്യസിന് കുറച്ചധികം സ്ഥലം നൽകി. ഇത് മുതലെടുത്ത് റയൽ മാഡ്രിഡ് വിങ്ങർ തന്റെ വലതു കാലിലേക്ക് പന്ത് ഒതുക്കി വെട്ടിത്തിരിഞ്ഞ് മൊറോക്കോ പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തൊടുത്തുവിട്ടു. അതുവരെ നിശബ്ദരായി സ്റ്റേഡിയത്തിൽ കളി കണ്ട ബ്രസീൽ ആരാധകർക്ക് ആഘോഷിക്കാൻ വക നൽകുന്ന സുന്ദര ​ഗോളായിരുന്നു ഇത്.

വിനീഷ്യസിന്റെ ഈ ​ഗോൾ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കും ആശ്വാസം നൽകുന്നതായിരുന്നു- ‘വിനീഷ്യസ് നന്നായി കളിച്ചു. എതിർ ടീമിൽ അപകടം വിതക്കാൻ അവനു സാധിച്ചു. ഒരു ലോകകപ്പ് സ്വന്തമാക്കാനുള്ള എല്ലാ കഴിവും ഉണ്ടെന്നു വിനീഷ്യസ് ബോധ്യപ്പെടുത്തുകയും ചെയ്തു’- ആഞ്ചലോട്ടി മത്സര ശേഷം വ്യക്തമാക്കി.

രണ്ടാം പകുതി ഏറെ പ്രതീക്ഷകൾ നൽകിയെങ്കിലും കളിയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ആദ്യ പകുതിയിൽ പതറിയ കാസമിറോയെ മാറ്റി പകരം മാത്യൂസ് കുന്യയെ ഇറക്കി ബ്രസീൽ കളിക്ക് കൂടുതൽ മൂർച്ച കൂട്ടാൻ ശ്രമിച്ചു. എന്നാൽ കുന്യയ്ക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വിനീഷ്യസ് നിരന്തരം മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നിട്ടും രണ്ടാമതൊരു ഗോൾ മാത്രം പിറന്നില്ല. മറുവശത്ത് മികച്ച പന്തടക്കവും പാസിങുമായി മൊറോക്കോ നിരന്തരം ബ്രസീൽ ബോക്സിലേക്ക് ഭീഷണി ഉയർത്തിക്കൊണ്ടിരുന്നെങ്കിലും ​ഗോൾ മാത്രം വന്നില്ല.

തങ്ങളുടെ ആദ്യ കളിയിലെ പ്രകടനം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് മത്സരത്തിന് ശേഷം ബ്രസീൽ പരിശീലകനു സമ്മതിക്കേണ്ടി വരുന്ന തരത്തിലുള്ള മങ്ങിയ പോരാട്ടമാണ് ബ്രസീൽ പുറത്തെടുത്തത്. ആഞ്ചലോട്ടിയെ സംബന്ധിച്ച് ഇത് കനത്ത തിരിച്ചടിയോ വലിയ സന്തോഷമോ നൽകുന്ന ഒന്നല്ല. ബ്രസീലിന് ഇനിയും ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടുത്താനുണ്ടെന്ന ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്.

‘ടീം അവസാന നിമിഷം വരെ കഠിനമായി പോരാടി. ഞങ്ങൾ എവിടെയാണ് മെച്ചപ്പെടേണ്ടതെന്ന് വളരെ വ്യക്തമാണ്. ആദ്യത്തെ രണ്ട് സൗഹൃദ മത്സരങ്ങളിൽ ഞങ്ങൾ നന്നായി ചെയ്ത കാര്യങ്ങൾ ഈ മത്സരത്തിന്റെ ആദ്യ പകുതിയിൽ ശരിയായി വന്നില്ല. ഞാൻ നിരാശനുമല്ല, പൂർണ തൃപ്തനുമല്ല. ടീം ഇനിയും കഠിനാധ്വാനം ചെയ്യണം. മൊറോക്കോ നന്നായി കളിച്ചു. ഇത് കടുപ്പമേറിയ മത്സരം തന്നെയായിരുന്നുവെന്ന് സമ്മതിക്കാതെ തരമില്ല’- ആഞ്ചലോട്ടി വ്യക്തമാക്കി.

ശക്തമായ മഴ തുടരും, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

ശക്തമായ മഴ തുടരും, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

സോമാലിയന്‍ തീരം, ഒമാന്‍ തീരം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ – വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യത.

‘രോഗം സാരമായി ബാധിച്ചിരിക്കുന്നു, ദയവായി പരിഹാസങ്ങള്‍ ഒഴിവാക്കണം’; രേണുവിന് കാന്‍സറാണെന്ന് വെളിപ്പെടുത്തി ഫിറോസ്

‘രോഗം സാരമായി ബാധിച്ചിരിക്കുന്നു, ദയവായി പരിഹാസങ്ങള്‍ ഒഴിവാക്കണം’; രേണുവിന് കാന്‍സറാണെന്ന് വെളിപ്പെടുത്തി ഫിറോസ്

സോഷ്യല്‍ മീഡിയ താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ രേണു സുധിയ്ക്ക് കാന്‍സര്‍ ആണെന്ന് കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഫിറോസ്. നേരത്തെ സുധിയുടെ പേരില്‍ രേണുവിനും കുടുംബത്തിനും വീട് വച്ചു നല്‍കാന്‍ നേതൃത്വം വഹിച്ചത് ഫിറോസായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് രേണവുവിന്റെ രോഗാവസ്ഥയെക്കുറിച്ച് ഫിറോസ് പങ്കുവച്ചത്.

രേണു ചെറുതല്ലാത്ത രോഗത്തോട് പൊരുതുകയാണെന്നാണ് ഫിറോസ് പറയുന്നത്. എന്ത് രോഗമാണെന്ന് കമന്റില്‍ ചോദിച്ചയാള്‍ക്ക് ഫിറോസ് നല്‍കിയ മറുപടി കാന്‍സര്‍ ആണെന്നായിരുന്നു. രേണുവിന് കാന്‍സര്‍ ആണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് രേണു പ്രതികരിച്ചിരുന്നില്ല. ഇതിനിടെ ആശുപത്രിയില്‍ നിന്നുള്ള വിഡിയോയും രേണു പങ്കുവച്ചിരുന്നു. ഫിറോസിന്റെ വാക്കുകളിലേക്ക്:

സുഹൃത്തുക്കളേ, രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണ്. അത്ര ചെറുതല്ലാത്ത രോഗത്തോട് അവര്‍ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്. അസുഖം മുന്‍കൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ മനസ്സില്‍ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവര്‍.

ഇന്ന് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം രോഗം കൂടുതല്‍ സാരമായി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സ ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എനിക്ക് എല്ലാവരോടും ഒരു ചെറിയ അഭ്യര്‍ത്ഥനയുണ്ട്. ദയവായി നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കുക. ജീവിതം നമ്മുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും അറിയില്ല. അതുകൊണ്ട് അവര്‍ക്ക് സന്തോഷം നല്‍കുന്ന റീലുകളും വിഡിയോകളും അവര്‍ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങള്‍ അവര്‍ ആഘോഷിക്കട്ടെ.

അവരുടെ ചില പ്രതികരണങ്ങള്‍ മൂലം ജീവിതത്തില്‍ ഞാനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ട്. അതൊന്നും മനസ്സില്‍ വെച്ച് പ്രതികാരം ചെയ്യാനോ, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. കാരണം ഇന്നല്ലെങ്കില്‍ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണ്.

അവര്‍ക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു മനുഷ്യനെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്. ഇഷ്ടമില്ലെങ്കില്‍ അവരുടെ വിഡിയോകള്‍ അവഗണിക്കാം. പക്ഷേ ദയവായി വേദനിപ്പിക്കരുത്. കഴിയുമെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തൂ. ചിലപ്പോള്‍ ഒരു നല്ല വാക്കും ഒരു പ്രാര്‍ത്ഥനയും മരുന്നുകളേക്കാള്‍ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ശക്തിയും ധൈര്യവും ലഭിക്കട്ടെ. ഈ പോരാട്ടത്തില്‍ അവര്‍ വിജയിക്കട്ടെ.

ആറാം നിലയിൽ നിന്ന് കുഞ്ഞിനെയുമെടുത്ത് ചാടി; കുഞ്ഞ് രക്ഷപെട്ടു, അമ്മ മരിച്ചു

ആറാം നിലയിൽ നിന്ന് കുഞ്ഞിനെയുമെടുത്ത് ചാടി; കുഞ്ഞ് രക്ഷപെട്ടു, അമ്മ മരിച്ചു

ഹൈദരാബാദ്: ആറാം നിലയിൽ നിന്ന് കുഞ്ഞിനെയുമെടുത്ത് താഴേക്ക് ചാടിയ 37കാരി മരിച്ചു. ആറു മാസം പ്രായമുള്ള കുഞ്ഞ് ചെറിയ പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു. ഹൈദരാബാദിലാണ് സംഭവം. ഐടി കമ്പനി ജീവനക്കാരിയായ ഇഷ സഹുവാണ് മരിച്ചത്. താഴേക്കു വീഴും മുൻപേ സുരക്ഷയ്ക്കായി കെട്ടിയിരുന്ന പാളിയിൽ തട്ടിയതിനാലാണ് കുഞ്ഞ് രക്ഷപെട്ടത്. സമീപവാസികൾ ഉടനടി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോഴും ചികിത്സയിലാണ്. പരിക്കുകളുണ്ടെങ്കിലും കുട്ടി അപകടനില തരണം ചെയ്തതായി ഡോക്റ്റർമാർ പറയുന്നു.

മധ്യപ്രദേശ് സ്വദേശിയായ ഇഷ 11 വർഷം മുൻപാണ് വിവാഹിതയായത്. ഇരുവരും സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഭർത്താവിനും രണ്ടു പെൺമക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഹൈദരാബാദിൽ താമസിച്ചിരുന്നത്.

മൂത്ത മകൾക്ക് എട്ടു വയസാണ് പ്രായം. ഇളയ കുട്ടിയെ പ്രസവിച്ചതിനു പിന്നാലെ ഇഷ പ്രസവാനന്തര വിഷാദത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും മാസങ്ങളോളമായി ഉറക്കമില്ലായിരുന്നുവെന്നും ഉത്കണ്ഠ അലട്ടിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 3.45നാണ് യുവതി കുട്ടിയുമായി താഴേക്ക് ചാടിയത്.