by Midhun HP News | Apr 14, 2026 | Latest News, കേരളം
കേരളീയരുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ആഘോഷമാണ് വിഷു. ഐശ്വര്യം, പ്രതീക്ഷ, സമാധാനം എന്നീ മൂല്യങ്ങളെ ഒരുമിപ്പിക്കുന്ന ഈ ഉത്സവം സാധാരണയായി മലയാള മാസമായ മേടത്തിന്റെ ഒന്നാം തീയതിയിലാണ് പതിവായി ആഘോഷിക്കുന്നത്. അപൂര്‍വമായി അത് രണ്ടാം തീയതി ആവാറുണ്ട്. പ്രകൃതിയില്‍ രാവും പകലും ഏകദേശം തുല്യമായിരിക്കുന്ന ദിവസം ആയിരുന്നു മുമ്പ് വിഷു ആഘോഷിച്ചിരുന്നത്. ഇപ്പോള്‍ അത് പുതുവര്‍ഷത്തോടൊപ്പം ആഘോഷിക്കുന്നു എന്നു മാത്രം. ഓണത്തിന് ശേഷം മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി വിഷുവിനെ വിശേഷിപ്പിക്കാം.
വിഷു ഒരു ഉത്സവം മാത്രമല്ല, പുതിയ തുടക്കങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതീകവുമാണ്. അടുത്ത ഒരു വര്‍ഷത്തെ ജീവിതഫലത്തെക്കുറിച്ചുള്ള ചിന്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഈ ദിവസം ഒരു തുടക്കമാകുന്നു. ഇതിനെ “വിഷുഫലം” എന്നുവിളിക്കുന്നു. ഓരോരുത്തരും മനസ്സില്‍ പുതുവത്സര പ്രതീക്ഷകള്‍ നിറച്ച് പുതിയ ദിനത്തെ വരവേല്‍ക്കുന്നു.
വിഷുവിന്റെ പ്രധാന ആചാരങ്ങളില്‍ “വിഷുക്കണി” ഒരുക്കലാണ് ഏറ്റവും പ്രധാനപ്പെട്ടത്. കണി കാണുന്നത് ദിനത്തിന്റെ തുടക്കം ശുഭകരമാക്കുമെന്ന് വിശ്വാസമുണ്ട്. കൂടാതെ കൈനീട്ടം വാങ്ങല്‍, പുതുവസ്ത്രങ്ങള്‍ ധരിക്കല്‍, കുടുംബാംഗങ്ങള്‍ ഒരുമിച്ച് വിഷു സദ്യ ആസ്വദിക്കല്‍ എന്നിവയും ഈ ദിനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. കൊന്നമരവും അതിന്റെ മഞ്ഞ പൂക്കളായ കണിക്കൊന്നയും വിഷുവിന്റെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. ഈ പൂക്കള്‍ സമൃദ്ധിയുടെയും ശുഭതയുടെയും അടയാളമാണ്.
കേരളത്തില്‍ മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളിലെയും ചില പ്രദേശങ്ങളിലും വിഷു ആഘോഷിക്കപ്പെടുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ ആഘോഷങ്ങള്‍ ഉണ്ടാകുന്നത് പണ്ടുകാലത്ത് നിലനിന്നിരുന്ന പഞ്ചാംഗക്രമ പ്ര കാരമുള്ള വര്‍ഷാരംഭവുമായി ബന്ധപ്പെട്ടാണ്.
വിഷുവിന് മതപരമായും വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ശ്രീകൃഷ്ണന്റെ ആരാധനയുമായി ഈ ഉത്സവം അടുത്ത ബന്ധമുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം പോലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ മേടവിഷു വലിയ ഭക്തിസാന്ദ്രതയോടെ ആഘോഷിക്കപ്പെടുന്നു. ആയിരക്കണക്കിന് ഭക്തര്‍ വിഷു ദര്‍ശനത്തിനായി എത്തിച്ചേരുന്നുണ്ട്. ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലും ഈ ദിവസം പ്രത്യേക പൂജകളും ദര്‍ശനവും നടത്തപ്പെടുന്നു.തുളുനാട്ടില്‍ ആഘോഷിക്കുന്ന “ബിസു പര്‍ബ” എന്ന ഉത്സവം വിഷുവിനോട് ഏറെ സാമ്യമുള്ളതാണ്. ഇത് സംസ്കാരപരമായ സാമ്യതകളുടെ ഒരു തെളിവായി കണക്കാക്കപ്പെടുന്നു.
വിഷുവിനെക്കുറിച്ചുള്ള നിരവധി ഐതിഹ്യങ്ങളും ജനവിശ്വാസങ്ങളും നിലവിലുണ്ട്. ശ്രീകൃഷ്ണന് നരകാസുരനെ വധിച്ച ദിനമാണ് വിഷുവെന്നൊരു വിശ്വാസമുണ്ട്. അതുപോലെ രാമന് രാവണനെ ജയിച്ച ദിനമായും വിഷുവിനെ ചിലര്‍ കണക്കാ ക്കുന്നു. മറ്റൊരു വിശ്വാസപ്രകാരം, രാവണന്റെ മരണം കഴിഞ്ഞശേഷമാണ് സൂര്യന് വീണ്ടും സ്വതന്ത്രമായി ഉദിച്ചത്, അതാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്.
വിഷുവുമായി ബന്ധപ്പെട്ട ഒരു മനോഹരമായ ഐതിഹ്യം കണിക്കൊന്നയെക്കുറിച്ചാണ്. ശ്രീ കൃഷ്ണനെ തന്റെ കൂട്ടുകാരനായി സ്നേഹിച്ച ഒരു ബാലന്റെ കഥയാണ് ഇത്. ബാലന്റെ നിര്‍മലമായ പ്രാര്‍ത്ഥനയില്‍ സംതൃപ്തനായ ശ്രീകൃ ഷ്ണന്‍ ബാല രൂപത്തില്‍ അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സന്തോഷഭരിതനായ ബാലന് തന്റെ അരയില്‍ അണിഞ്ഞിരുന്ന അരഞ്ഞാണം സമ്മാനമായി നല്കി. എന്നാല്‍ ഗ്രാമവാസികള്‍ അത് വിശ്വസിക്കാതെ ബാലനെ കുറ്റപ്പെടുത്തുകയും അവ നെ അപമാനിക്കുകയും ചെയ്തു. ദുഃഖിതയായ അമ്മ ബാലനെ ശാസിക്കുന്നതിനിടെ, ഒരു ചങ്ങല കൊന്നമരത്തില്‍ കുടുങ്ങി. അതോടെ മരം പെട്ടെന്ന് മഞ്ഞപ്പൂക്കള്‍ കൊണ്ട് നിറഞ്ഞു വിരിഞ്ഞു. ആ മരമാണ് പിന്നീട് “കണിക്കൊന്ന” എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് എന്നാണ് ഐതിഹ്യം.
ഇങ്ങനെ, വിശ്വാസങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും ഒത്തുചേരുന്ന ഒരു സമഗ്രമായ സാംസ്കാരിക അനുഭവമാണ് വിഷു. മലയാളികളുടെ ഹൃദയത്തില്‍ ഐശ്വര്യത്തിന്റെ വെളിച്ചം നിറയ്ക്കുന്ന ഈ ഉത്സവം, ഓരോ വര്‍ഷവും പുതിയ പ്ര തീക്ഷകളോടും സന്തോഷത്തോടും കൂടി വരവേല്‍ക്കപ്പെടുന്നു.


by Midhun HP News | Apr 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടത്തിന് അറുതി വരുത്താന്‍ പോലീസ് കിണഞ്ഞു ശ്രമിക്കുമ്പോള്‍, സേനയ്ക്കുള്ളിലെ പുഴുക്കുത്തുകള്‍ ക്രിമിനലുകള്‍ക്ക് പരവതാനി വിരിക്കുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. കുപ്രസിദ്ധ ഗുണ്ടാത്തലവന് പുത്തന്‍പാലം രാജേഷിന് പോലീസ് സ്റ്റേഷനുള്ളില്‍ ഫോണ്‍ വിളിക്കാന്‍ സൗകര്യമൊരുക്കിയ സി.പി.ഒ ശ്രീകുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടിയിലൂടെ, സേനയിലെ ഗുണ്ടാബന്ധത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക്.
അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പുത്തന്‍പാലം രാജേഷിനെ പേട്ട സ്റ്റേഷനിലെത്തിച്ച വിവരം അറിഞ്ഞാണ് സി.പി.ഒ ശ്രീകുമാര്‍ ഓടിയെത്തിയത്. അന്ന് ഇയാള്‍ക്ക് ഡ്യൂട്ടി ഉണ്ടായിരുന്നില്ലെന്നതാണ് കമ്മീഷണറുടെ അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. പുത്തന്‍പാലം രാജേഷിന്റെ ഉറ്റ സുഹൃത്തായ ഒരു ഗുണ്ടയുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീകുമാര്‍ അതിരാവിലെ തന്നെ സ്റ്റേഷനിലെത്തി പ്രതിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത്.
സ്റ്റേഷനിലെ ജി.ഡി ചാര്‍ജ് ഉള്ള ഉദ്യോഗസ്ഥന്റെ ഫോണ്‍ വാങ്ങിയാണ് രാജേഷിന് ശ്രീകുമാര്‍ നല്‍കിയത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് തന്നെ പുറംലോകവുമായി ബന്ധപ്പെടാനും കേസ് ഒതുക്കാനുള്ള കരുനീക്കങ്ങള്‍ നടത്താനും രാജേഷിന് ഇതിലൂടെ സാധിച്ചു. എന്നാല്‍ സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുത്തതോടെ ശ്രീകുമാര്‍ കുടുങ്ങുകയായിരുന്നു.
ആദ്യം നിസ്സാര വകുപ്പുകള്‍ ചുമത്തി രാജേഷിനെ രക്ഷിക്കാന്‍ പേട്ട പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ കമ്മീഷണര്‍ ഇടപെട്ട് വധശ്രമം ഉള്‍പ്പെടെയുള്ള ഗൗരവകരമായ വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കുറ്റവാളികളോട് വിട്ടുവീഴ്ചയില്ലെന്ന കര്‍ശന നിലപാടാണ് കമ്മീഷണര്‍ സ്വീകരിച്ചത്. ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും സ്റ്റേഷനിലെത്തി പ്രതിയെ സഹായിച്ച ശ്രീകുമാറിന്റെ നടപടി സേനയ്ക്ക് തന്നെ അപമാനമാണെന്ന് കമ്മീഷണര്‍ വിലയിരുത്തി.
അമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുത്തന്‍പാലം രാജേഷിനെ ‘ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ’ ഭാഗമായി അതിസാഹസികമായാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പോലീസുകാരന്റെ വഴിവിട്ട സഹായം പുറത്തുവന്നത്. സസ്പെന്‍ഷനിലായ ശ്രീകുമാറിന് ഗുണ്ടാസംഘങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

പോലീസിലെ കള്ളനാണയങ്ങളെ കണ്ടെത്തി പുറത്താക്കാനുള്ള കമ്മീഷണറുടെ ഈ നീക്കം സേനയ്ക്കുള്ളില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറ്റവാളികള്‍ക്ക് സഹായം നല്കുന്നവര് ആരായാലും കടുത്ത നടപടി നേരിടേണ്ടി വരുമെന്ന സന്ദേശമാണ് സസ്പെന്ഷനിലുള്ളത്.

by Midhun HP News | Apr 14, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാതെ മാറ്റമില്ലാതെ തുടരുന്നതിനാല്‍ പെട്രോള്‍ ലിറ്ററിന് 18 രൂപയായും ഡീസലിന് 35 രൂപയായും നഷ്ടം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് എണ്ണവില ബാരലിന് 120 ഡോളറിലേക്കാണ് കുതിച്ചത്. നിലവില്‍ 100 ഡോളറിനും 95 ഡോളറിനും ഇടയിലാണ് എണ്ണവില.
പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ധനവില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടുനല്‍കിയിരുന്നെങ്കിലും ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ,ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നി കമ്പനികള്‍ 2022 ഏപ്രില്‍ മുതല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. റഷ്യ-യുക്രൈന് യുദ്ധത്തെത്തുടര്‍ന്ന് ബാരലിന് 100 ഡോളറിന് മുകളിലെത്തിയ ആഗോള എണ്ണ വില, ഈ വര്‍ഷം ആദ്യം 70 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഇത് വീണ്ടും 120 ഡോളറിലേക്ക് കുതിക്കുന്നതിനാണ് ലോകം സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ മാസം എണ്ണ വില ഏറ്റവും പീക്കിലേക്ക് ഉയര്‍ന്ന സമയത്ത് മൂന്ന് കമ്പനികളും പ്രതിദിനം ഏകദേശം 2,400 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. അതിനുശേഷം സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചതിനുശേഷം ഇത് പ്രതിദിനം ഏകദേശം 1,600 കോടി രൂപയായി ചുരുങ്ങി. ഈ കുറവ് ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടില്ല. പക്ഷേ നഷ്ടം ഭാഗികമായി നികത്താന്‍ ഇത് സഹായിച്ചുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ബാരലിന് ഓരോ യുഎസ് ഡോളറും വര്‍ദ്ധിക്കുമ്പോള്‍ ലിറ്ററിന് ഏകദേശം 6 രൂപ എണ്ണ കമ്പനികള്‍ക്ക് നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പശ്ചിമ ബംഗാള്‍, തമിഴ്നാട് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഈ മാസം അവസാനം ഇന്ധന വില വര്‍ധന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.


by Midhun HP News | Apr 14, 2026 | Latest News, കേരളം
കണ്ണൂര്‍: നിതിന്‍ രാജിന്റെ മരണത്തില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ കോളജ് തല അന്വേഷണം നടക്കുകയാണെന്ന് അഞ്ചരക്കണ്ടി ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍. ആറുപേരടുന്ന സംഘമാണ് അന്വേഷിക്കുന്നത്. ആരോപണം ഉയര്‍ന്ന അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
റാം എന്ന അധ്യാപകനെതിരെ നേരത്തെയും പരാതി നല്‍കിയിരുന്നതായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, താന്‍ ഡിസംബര്‍ 18 നാണ് പ്രിന്‍സിപ്പലായി ചുമതലയേറ്റെടുക്കുന്നതെന്നും, അതിന് മുമ്പ് പരാതി നല്കിയിട്ടുണ്ടെങ്കില് അതേക്കുറിച്ച് അറിയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ല. പഴയ ഫയലുകളൊന്നും പരിശോധിച്ചിട്ടില്ല. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് അധ്യാപിക ലത നല്കിയ പരാതിയിലാണ് പ്രിന്‍സിപ്പലിന്റെ ഓഫീസ് മുറിയിലേക്ക് നിതിനെ വിളിപ്പിച്ചത്.
നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പ എടുത്തതില്‍ മാഡത്തിന്റെ ഫോണിലേക്ക് നിരന്തരം കോളുകളും ഭീഷണികളും വന്നിരുന്നു. ഇതിലാണ് മാഡം പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. മാഡത്തിന്റെ പേര് കൊടുത്തിട്ടില്ലെന്നാണ് ചോദിച്ചപ്പോള്‍ നിതിന്‍ പറഞ്ഞത്. കൂടുതല്‍ ചോദിച്ചപ്പോള്‍ മൂന്നുപേരുടെ റഫറന്‍സ് നമ്പറാണ് കൊടുത്തതെന്ന് പറഞ്ഞു. അച്ഛന്റെയും അമ്മയുടേയും സഹോദരിയുടേയും നമ്പറാണ് കൊടുത്തതെന്നാണ് പറഞ്ഞത്. അമ്മയുടെ പേര് ലത എന്നാണ്, മാഡത്തിന്റെ പേരും അതുതന്നെയാണ്.
നിരന്തരം ഫോണ്‍ വന്നപ്പോള്‍ മാഡം ഇമോഷണലായി. നിതിന്റെ ഫോട്ടോയും സന്ദേശങ്ങളും എല്ലാം തെളിവുകള്‍ മാഡത്തിന്റെ ഫോണില്‍ കാണിച്ചപ്പോള്‍ നിതിന്‍ മാനസികമായി വിഷമം തോന്നിക്കാണും. ചേംബറില്‍ വെച്ചും കോളുകള്‍ വന്നിരുന്നു. ലത മാഡവും അനാട്ടമി സെക്ഷനിലെ മറ്റൊരു മാഡവുമാണ് പ്രിന്‍സിപ്പല്‍ ഓഫീസ് റൂമില്‍ നിതിനുമായി സംസാരിക്കുമ്പോള്‍ ഉണ്ടായിരുന്നത്. പ്രൊഫ. റാമും അധ്യാപിക സംഗീതയും ഉണ്ടായിരുന്നില്ല. റാമുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല. സാധാരണ എന്തു പരാതി വന്നാലും അതു രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാറുള്ളതാണ്.
സംഭവം നടന്നപ്പോള്‍ കാഷ്വാലിറ്റിയില്‍ നിന്നും നിതിന്റെ കുടുംബത്തെ വിളിച്ച് അറിയിച്ചിരുന്നു. മുമ്പും ഫോണ്‍ ചെയ്തിട്ടുണ്ട്. അപ്പോള്‍ അത് സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ മുറിയില്‍ ഫോണ്‍ വെച്ചിട്ടാണ് നിതിന്‍ പുറത്തേക്ക് പോയത്. താന്‍ ഫോണ്‍ പിടിച്ചു വെച്ചിട്ടൊന്നുമില്ല. സംസാരത്തിനിടെ ഫോണ്‍ വെച്ചിട്ട് നിതിന്‍ പുറത്തേക്ക് പോയി. കുറച്ചു നേരം ഓഫീസിന് മുന്നില്‍ നിന്നശേഷമാണ് പോയത്. ലോണ്‍ അടയ്ക്കുമെന്നാണ് നിതിന്‍ പറഞ്ഞതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.


by Midhun HP News | Apr 14, 2026 | Latest News, കേരളം
കണ്ണൂര്‍: ജാതി അധിക്ഷേപത്തിന് പുറമെ ലോണ്‍ ആപ്പ് ഭീഷണിയും അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യക്ക് കാരണമായെന്ന് പൊലീസ്. അധ്യാപിക ലതയെ ലോണ്‍ ആപ്പ് സംഘം നിരന്തരം വിളിച്ചത് നിതിന്‍ മാനസിക വിഷമം ഉണ്ടാക്കി. പൊലീസില്‍ പരാതി നല്കാന് കോളജ് അധികൃതര്‍ തീരുമാനിച്ചതും സമ്മര്‍ദം കൂട്ടിയെന്ന് പൊലീസ് പറയുന്നു.
ലോണ്‍ ആപ്പില്‍ നിന്നും 14,000 രൂപയാണ് നിതിന്‍ വായ്പയെടുത്തത്. ഈ മാസം 9ന് നിതിന്റെ ഫോണിലേക്ക് കോളുകളും സന്ദേശങ്ങളും ഉള്‍പ്പെടെ 98 എണ്ണം വന്നു. ടീച്ചര്‍ ലതയ്ക്കും നിരവധി കോളുകള്‍ വന്നു. തുടര്‍ന്ന് ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്കി. പ്രിന്‍സിപ്പലിന്റെയും ടീച്ചറിന്റെയും സാന്നിധ്യത്തില്‍ നിതിന്‍ ലോണ്‍ ആപ്പുകാരെ വിളിച്ചു. ടീച്ചറെ വിളിക്കരുതെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ ഒഴിവാക്കാനാകില്ലെന്ന് ലോണ്‍ ആപ്പ് സംഘം മറുപടി നല്കി. ടീച്ചറിന്റെ നമ്പര്‍ ലോണ്‍ ആപ്പുകാര്‍ക്ക് നല്‍കിയത് താന്‍ അല്ലെന്നും നിതിന്‍ പറഞ്ഞു. എന്നാല്‍ നിതിന്‍ തന്നെയാണ് നമ്പര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തിയെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. പൊലീസില്‍ പരാതി നല്കാന് പ്രിന്‍സിപ്പല്‍ ഫോണ്‍ പിടിച്ചുവച്ചു.
തുടര്‍ന്ന് നിതിന്‍ ഓഫിസില്‍ നിന്ന് പുറത്തേക്ക് വന്നത് വളരെ വിഷമത്തോടെയാണ് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. പണം സംഘടിപ്പിക്കാമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴിയില്‍ പറയുന്നത്. മരിച്ച ദിവസം ഉച്ചക്ക് 1.17നാണ് നിതിന്‍ കരഞ്ഞുകൊണ്ട് പുറത്തുപോകുന്നതെന്നും മൊഴിയില്‍ സൂചിപ്പിക്കുന്നു.
ഇന്‍സ്റ്റഗ്രാം ആപ്പ് വഴിയാണ് നിതിന്‍ ലോണ്‍ എടുത്തത്. 14,000 രൂപയാണ് വായ്പയെടുത്തത്. 13,500 രൂപയാണ് നിതിന്‍ വായ്പക്കാര്‍ നല്‍കിയത്. ഏപ്രില്‍ 6ന് 1000 രൂപ തിരിച്ചടച്ചു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ 18,000 തിരിച്ചടക്കണമെന്നായിരുന്നു വായ്പക്കാര്‍ ആവശ്യപ്പെട്ടത്. നിതിന്റെ ഫോണിലുള്ളത് ഏതാനും നമ്പറുകള്‍ മാത്രമാണ്. നിതീനെ ജാതീയമായി അധിക്ഷേപിച്ചു എന്ന കുറ്റത്തിന് പ്രതിയാക്കിയ പ്രൊഫ. റാം, സംഗീത എന്നീ അധ്യാപകര്‍ ഒളിവില്‍ തുടരുകയാണ്.


Recent Comments