രാജസ്ഥാനിൽ വച്ച് നടന്ന ആൾ ഇന്ത്യാ ഫയർസർവ്വീസ് മീറ്റിൽ കേരളാഫയർ സർവ്വീസ് ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു

രാജസ്ഥാനിൽ വച്ച് നടന്ന ആൾ ഇന്ത്യാ ഫയർസർവ്വീസ് മീറ്റിൽ കേരളാഫയർ സർവ്വീസ് ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു

2026ഇൽ രാജസ്ഥാനിൽ വച്ച് നടന്ന ആൾ ഇന്ത്യാ ഫയർസർവ്വീസ് മീറ്റിൽ കേരളാഫയർ സർവ്വീസ് ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു. ടീം അംഗമായ ആറ്റിങ്ങൽ ഫയർ & റസ്ക്യൂ നിലയത്തിലെ ഓഫീസറായ എം മിഥുനെ ആറ്റിങ്ങൽ നിലയത്തിൽ ആദരിച്ചു.

യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നു വീണു, വെടിവച്ചിട്ടെന്ന് ഇറാന്‍; ആറ് സൈനികര്‍ കൊല്ലപ്പെട്ടു?

യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നു വീണു, വെടിവച്ചിട്ടെന്ന് ഇറാന്‍; ആറ് സൈനികര്‍ കൊല്ലപ്പെട്ടു?

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടി തുടരുന്നതിനിടെ യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു. ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ ആറ് പേരുണ്ടായിരുന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇവരെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തിലല്ല വിമാനം തകര്‍ന്നുവീണതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റ് വിശദീകരണം. പൈലറ്റുമാരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇറാന് എതിരായ സൈനിക നടപടിയുടെ ഭാഗമായ വിമാനമാണ് തകര്‍ന്നതെന്ന് യുഎസ് സ്ഥിരീകരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച പ്രസ്താവനയില്‍ ഇറാനെതിരായ സൈനിക നടപടിയുടെ പേരായ എപിക് ഫ്യൂറിയെ കുറിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം, അമേരിക്കന്‍ വിമാനം വെടിവെച്ചുവീഴ്ത്തിയതാണെന്നാണ് ഇറാന്റെ വാദം. സംഭവത്തിന്റെ ഉത്തരവാദിത്വം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു. ചെറുത്തുനില്‍പ്പ് സംഘത്തിന്റെ വ്യോമ പ്രതിരോധം യുഎസ് വിമാനം തകര്‍ത്ത് വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ വകവരുത്തിയതായും ഐആര്‍ജിസി പ്രതികരിച്ചു. ‘ഇറാന്റെ പരമാധികാരത്തെയും വ്യോമാതിര്‍ത്തിയെയും വെല്ലുവിളിച്ച കെസി-135 വിമാനം വെടിവച്ചിട്ടെന്ന് ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനിലെ സൈനിക നീക്കങ്ങള്‍ക്കു പിന്തുണ നല്‍കുന്നതിനായി ചെങ്കടലില്‍ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് വിമാനവാഹിനി കപ്പലില്‍ തീപിടിത്തം ഉണ്ടായതിന് പിന്നാലെയാണ് വിമാനം തകര്‍ന്നു വീണത്. കപ്പലിലെ ലോണ്‍ട്രി മുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നു യുഎസ് നേവല്‍ ഫോഴ്‌സസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ശത്രുക്കളുടെ ആക്രമണമല്ലെന്നും അമേരിക്കന്‍ നാവികസേനയും വിശദീകരിച്ചിരുന്നു. അപകടത്തില്‍ രണ്ട് നാവികര്‍ക്കു പരിക്കേറ്റു. പരിക്കുകള്‍ സാരമുള്ളതല്ലെന്നും അവര്‍ക്ക് വൈദ്യ സഹായം നല്‍കി വരുന്നതായും നാവികസേന അറിയിച്ചു. ഈ സംഭവം കപ്പലിന്റെ പ്രവര്‍ത്തനശേഷിയെ ബാധിച്ചിട്ടില്ല. നിലവില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും കപ്പല്‍ ദൗത്യം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി, പേ വിഷബാധ പരിശോധിക്കും

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി, പേ വിഷബാധ പരിശോധിക്കും

തൃശൂര്‍: എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതരാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ നായയെ പിടികൂടിയത്. വന്യ ജീവി സംരക്ഷകര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് നായയെ പിടികൂടിയത്. നായക്ക് പേ വിഷബാധയുണ്ടോ എന്ന് പരിശോധിക്കും.

നായ കടിച്ച മറ്റ് മൂന്ന് പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. വയോധികയെ ആക്രമിച്ച നായ വളര്‍ത്തുനായകളെയും കടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നായയുടെ കടിയേറ്റ മറ്റ് നായ്ക്കളെ നിരീക്ഷിച്ച് വരികയാണ്.

കേച്ചേരി – കുറാഞ്ചേരി പാതയില്‍ വെള്ളറക്കാട് തേജസ് കോളജിന് സമീപത്ത് താമസിക്കുന്ന 84 വയസുകാരിയായ കാര്‍ത്യായനിയാണ് വ്യാഴാഴ്ച വൈകീട്ട് നായയുടെ കടിയേറ്റ് മരിച്ചത്. കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്. വയോധികയുടെ മകനായ അറുപത് വയസുകാരനായ ഭിന്നശേഷിക്കാരനും നായയുടെ കടിയേറ്റു. നായ നാട്ടിലെ മറ്റ് നായ്ക്കളെയും കടിച്ചിട്ടുണ്ട്. ഇരുവരെയും ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാര്‍ത്യായനി മരിച്ചിരുന്നു. മകന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ മോദി ആശങ്ക പ്രകടിപ്പിച്ച് കൊണ്ടായികരുന്നു ഇരു നേതാക്കളുടെയും ഫോണ്‍ സംഭാഷണം. ഇറാനെതിരെ യു.എസ്-ഇസ്രായേല്‍ സംയുക്ത സൈനികാക്രമണം നടക്കുകയും, ഗള്‍ഫ് മേഖലയില്‍ ഇറാന്‍ തിരിച്ചടിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്.

ഇറാന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ പങ്കുവച്ചു. ‘ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ചു, പശ്ചിമേഷ്യന്‍ മേഖലയിലെ ഗുരുതരമായ സാഹചര്യം ചര്‍ച്ച ചെയ്തു. സംഘര്‍ഷത്തിലും സാധാരണ ജനങ്ങളുടെ മരണത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിലും ആശങ്ക പ്രകടിപ്പിച്ചു’ -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ലോക സമാധാനത്തിനും സ്ഥിരതയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിച്ച പ്രധാമന്ത്രി ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണനയാണെന്നും ഇറാന്‍ പ്രസിഡന്റിനെ ബോധിപ്പിച്ചു. ചരക്കുകള്‍, ഊര്‍ജ വിഭവങ്ങള്‍ എന്നിവയുടെ തടസ്സമില്ലാത്ത വിതരണം തടസപ്പെടുന്നതിന്റെ ആശങ്കയും ഇന്ത്യ ഇറാനെ അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സംഭാഷണത്തിനും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും പരിഹാരം കാണാനും ആഹ്വാനം ചെയ്യുകയും ചെയ്തതായും മോദി കൂട്ടിച്ചേര്‍ത്തു.

‘ഹോര്‍മുസ് കടലിടുക്കിന്റെ പ്രാധാന്യം ഉപയോഗപ്പെടുത്തണം എന്ന് പുതിയ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി തന്റെ ആദ്യ പൊതു പ്രസംഗത്തില്‍ വ്യക്തമാക്കിയകിന് പിന്നാലെയാണ് മോദി പെസഷ്‌കിയാന്‍ ചര്‍ച്ച. ഹുര്‍മുസ് കടലിടുക്ക് ഇന്ത്യന്‍ കപ്പലുകള്‍ക്കായി തുറന്നുതരാമെന്ന് ഇറാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, ഇറാന്‍ വിദേശ മന്ത്രിയുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് സുപ്രധാന തീരുമാനമെന്നറിയുന്നു. അതേസമയം, ഇരുവരും മൂന്നുവട്ടം സംഭാഷണം നടത്തിയെന്ന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ച വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍, ഇറാന്‍ സമ്മതം നല്‍കിയെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയാറായിരുന്നില്ല.

എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, രാജ്യത്തെ പാചക വാതക ഉത്പാദനം 28 ശതമാനം വര്‍ധിപ്പിച്ചു

എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, രാജ്യത്തെ പാചക വാതക ഉത്പാദനം 28 ശതമാനം വര്‍ധിപ്പിച്ചു

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പാചകവാതക ക്ഷാമം രൂക്ഷമാകുന്നു. പാചകവാതക ലഭ്യത ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണമേഖലയില്‍ സിലിണ്ടര്‍ ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസമായി വര്‍ധിപ്പിച്ചു. നേരത്തെ 25 ദിവസമായി നിശ്ചയിച്ചിരുന്ന ഇടവേളയാണ് 45 ആയി ഉയര്‍ത്തിയത്. ഇതിനൊപ്പം രാജ്യത്തെ എല്‍.പി.ജി. ഉത്പാദനവും വര്‍ധിപ്പിച്ചു.

പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എല്‍പിജി ഉദ്പാതനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം കഴിഞ്ഞദിവസം മുതല്‍ ഉത്പാദനം 25 ശതമാനം വര്‍ധിപ്പിച്ചിരുന്നു. പിന്നാലെയാണ് വ്യാഴാഴ്ച മുതല്‍ ഉത്പാദനം 28 ശതമാനമാക്കി ഉയര്‍ത്തിയത്. ഖത്തര്‍, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരമായി അമേരിക്ക, നോര്‍വെ, കാനഡ, അള്‍ജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇന്ധനം എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ധന സ്രോതസുകള്‍ വൈവിധ്യവത്കരിക്കുന്നതിലൂടെ വിതരണ ശൃംഖലയിലെ തടസം മറികടക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആഭ്യന്തര ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കുന്നു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനായി മുന്‍ഗണനാ ക്രമത്തില്‍ വിതരണം ചെയ്യേണ്ട ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ വര്‍ദ്ധിച്ച ഡിമാന്‍ഡ് വിതരണത്തിലെ പാളിച്ചയല്ല, മറിച്ച് ജനങ്ങള്‍ക്കിടയിലുള്ള ഭീതി മൂലമുള്ള ബുക്കിങ് ആണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള 25,000 വിതരണക്കാര്‍ വഴി പ്രതിദിനം ഏകദേശം 50 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ട്. വിതരണ ശൃംഖലയില്‍ നിലവില്‍ കുറവുകളൊന്നുമില്ല. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ധനം മിതമായി ഉപയോഗിക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും ഉപഭോക്താക്കളോട് കേന്ദ്രം അഭ്യര്‍ത്ഥിച്ചു.