by Midhun HP News | Jun 13, 2026 | Latest News, കേരളം
കോഴിക്കോട്: തൊപ്പിയെന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറിന്റേതാണ് ഉത്തരവ്.
പോക്‌സോ കേസുകള്‍, നര്‍കോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങള്‍, അശ്ലീല പ്രചാരണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ആരോപണങ്ങളിലാണ് ‘തൊപ്പി ഗ്യാങ്ങി’നെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് ഇക്കാര്യം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്. കേരള സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല.പരസ്യമായി അശ്ലീല പ്രദര്‍ശനവും സ്ത്രീവിരുദ്ധതയും ക്രിമിനല്‍ കുറ്റങ്ങളും വിളിച്ചുപറയുന്നതായും വരുംതലമുറയുടെ ഭാവി തകര്‍ക്കുന്ന ഈ ക്രിമിനലുകള്‍ക്കെതിരെ മാതൃകാപരമായ നിയമനടപടികള്‍ ഉണ്ടായേ തീരൂവെന്നും ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടു.

by Midhun HP News | Jun 13, 2026 | Latest News, കേരളം
പാലക്കാട്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന വിദ്യാര്‍ത്ഥിനി വിനോദിനി (9) ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നാല് മാസമായി മുടങ്ങിയതായി കുടുംബം. കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 4,000 രൂപ ധനസഹായം നല്‍കുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുക ലഭിച്ചതിന് ശേഷം പിന്നീട് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് മാതാപിതാക്കളായ വിനോദ് ഡി.യും പ്രസീതയും പറയുന്നു.
വനിതാ-ശിശു വികസന വകുപ്പാണ് വിനോദിനിയുടെയും മാതാവ് പ്രസീതയുടെയും സംയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ചിരുന്നത്. ആദ്യ രണ്ട് മാസങ്ങളിലെ തുക മാത്രമാണ് അക്കൗണ്ടിലെത്തിയത്. മാര്‍ച്ച് മുതല്‍ ധനസഹായം മുടങ്ങിയതോടെ കുട്ടിയുടെ പഠനച്ചെലവുകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്.
അതേസമയം, സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസും മുന്നോട്ടുപോകുന്നില്ലെന്ന പരാതിയും കുടുംബം ഉന്നയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിനോദിനിയുടെ കൈയ്ക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും, ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചകളെ തുടര്‍ന്ന് സെപ്റ്റംബര്‍ 30-ന് കൈ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു.
സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് ആദ്യം തയ്യാറായിരുന്നില്ലെന്ന് വിനോദ് പറയുന്നു. നിരവധി പരാതികള്‍ക്കും ഇടപെടലുകള്‍ക്കും ശേഷമാണ് നവംബര്‍ 11-ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
”കേസെടുത്തെങ്കിലും ആശുപത്രി അധികൃതര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ വളരെ ചെറിയ ശിക്ഷ മാത്രം ഉറപ്പാക്കുന്നതാണെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. ഇതുവരെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല,” വിനോദ് സമകാലിക മലയാളത്തോട് പറഞ്ഞു.
പാലക്കാട് പല്ലശ്ശനയിലെ ഒഴിവുപാറ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വിനോദിനി. ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒരു കൈ നഷ്ടമായ കുട്ടിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം പോലും സമയത്ത് ലഭിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് കുടുംബം ആരോപിക്കുന്നു.

by Midhun HP News | Jun 13, 2026 | Latest News, കേരളം
കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് ട്രെയിനില്‍ നിന്നും വീണ് മരിച്ചു. മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് എം എം മഹേശന്‍ (54) ആണ് മരിച്ചത്. കോഴിക്കോട് ചികിത്സയിലുള്ള അമ്മയെ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കിടെ വെള്ളിയാഴ്ച രാത്രി എടക്കാട് വെച്ചായിരുന്നു അപകടം.
ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണി വരെ സ്‌കൂളിലും ഒരു മണി മുതല്‍ നാലുമണിവരെ വെള്ളിക്കില്‍ കൈരളി വായനശാലയ്ക്ക് സമീപത്തെ വീട്ടിലും പൊതുദര്‍ശനം. സംസ്‌കാരം കൂളിച്ചാല്‍ സമുദായ ശ്മശാനത്തില്‍. അച്ഛന്‍ പരേതനായ സി സി കരുണാകരന്‍ നമ്പ്യാര്‍ (റിട്ട.പ്യൂണ്‍. മൂത്തേടത്ത് സ്‌കൂള്‍) അമ്മ എം എം ശാരദ

by Midhun HP News | Jun 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് നിയമിച്ചത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ യദു രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രിക്ക് ഉള്‍പ്പെടെ കത്ത് നല്‍കിയിരുന്നു.
മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നും കാറിനെ ഇടിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് നടുറോഡില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു. നേരത്തെ യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തത്.

by Midhun HP News | Jun 13, 2026 | Latest News, കേരളം
വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. മിഥുനമാസം ഒന്നാം തീയതി ജൂൺ 15ന് രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക.
ശബരിമല, മാളികപ്പുറം ഉപദേവതകളുടെ അഷ്ടബന്ധ കലശം ജൂൺ 15, 16,17 തീയതികളിലായി നടക്കും. മിഥുന മാസ പൂജകൾ പൂർത്തിയാക്കി ജൂൺ19 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.
മിഥുനമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.
Recent Comments