അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആറ്റിങ്ങൽ ഗവ. ടൗൺ യു പി എസിലെ നിലവിൽ ഉള്ള ലീവ് വേക്കൻസിയിലേക്കും തുടർന്ന് ഈ അധ്യയന വർഷത്തിൽ വരാവുന്ന എൽ പി എസ്‌ റ്റി, യുപി.എസ്‌റ്റി വേക്കൻസികളിലേക്കും നിയമിക്കുന്നതിനുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം 15.06.2026 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് സ്കൂ‌ളിൽ വച്ച് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ

ആറ്റിങ്ങൽ: മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും വധിക്കുമെന്ന് ഫോൺ മുഖേന ഭീഷണി മുഴക്കിയ ആറ്റിങ്ങൽ സ്വദേശിയെ കൺടോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്യു. ആറ്റിങ്ങൽ വാളക്കാട് കോടാലികോണം ചരുവിള വീട്ടിൽ സോണി തോമസ് ആണ് പിടിയിലായത്. സിറ്റി പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വിളിച്ചാണ് ഇയാൾ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ആറ്റിങ്ങൽ പൊലീസ് സോണി തോമസിനെ തടഞ്ഞുവെച്ച് തിരുവനന്തപുരം സിറ്റി കൺടോൺമെന്റ് പൊലീസിന് കൈമാറി.

കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകിയ കേസിലും സോണി തോമസിനെതിരെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ആറ്റിങ്ങലിൽ വാഹനാപകടം: കണ്ടെയ്നർ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര  പരിക്ക്

ആറ്റിങ്ങലിൽ വാഹനാപകടം: കണ്ടെയ്നർ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ കണ്ടെയ്നർ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര
പരിക്ക്. ഇന്നുച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം. കൊല്ലം ഭാഗത്തുനിന്നും വന്ന കണ്ടെയ്നർ ലോറി കച്ചേരി ജംഗ്ഷനിൽ വച്ച് കാൽനടയാത്രക്കാരൻ റോഡ് മുറിച്ച് കടക്കവേ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും പോലീസും എത്തി തുടർന്ന് സ്വീകരിച്ചു. അപകടത്തിൽ തുടർന്ന് ഇപ്പോഴും ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് പിടിയില്‍

കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് പിടിയില്‍

മുംബൈ: ബാങ്കോക്കില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ മിസ്സിസ് കേരള മത്സരാര്‍ഥി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണര്‍ അപ്പായ മാനന്തവാടി പുതുശ്ശേരി സ്വദേശി ഹര്‍ഷ സണ്ണി (28) ആണ് 11.82 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റിലായത്.

ജൂണ്‍ പത്തിന് രാത്രിയില്‍ ബാങ്കോക്കില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (TG-351) മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഹര്‍ഷ. വിമാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.

ഹര്‍ഷയുടെ ട്രോളി ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥര്‍, വാക്വം സീല്‍ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയില്‍ പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തി. തുടര്‍ന്ന് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കിറ്റ് ഉപയോഗിച്ച് നടത്തിയ രാസപരിശോധനയില്‍ ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. പിടിച്ചെടുത്ത 11 കിലോയിലധികം തൂക്കം വരുന്ന ഈ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 11.82 കോടി രൂപ വിലമതിക്കും.

എന്‍ഡിപിഎസ് നിയമപ്രകാരം ഹര്‍ഷ സണ്ണിയെ കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹര്‍ഷ സണ്ണിയെ മുംബൈയിലെ ഫോര്‍ട്ട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുംബൈയിലേക്കാണോ അതോ രാജ്യത്തെ മറ്റെതെങ്കിലും ഇടത്തേക്കാണോ ലഹരിമരുന്ന് എത്തിച്ചത് എന്നത് സംബന്ധിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും പൊലീസും അന്വേഷണം തുടങ്ങി. ഇതിനായി ഹര്‍ഷയുടെ യാത്രാ വിവരങ്ങള്‍, കോള്‍ റെക്കോര്‍ഡുകള്‍ തുടങ്ങിയവ പരിശോധിച്ചു വരികയാണ്.

നെയ്മർ കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടം

നെയ്മർ കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടം

ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിന് മുൻ ചാംപ്യൻമാർ ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30നു ഇറങ്ങുമ്പോൾ അവരുടെ സൂപ്പർ താരം നെയ്മർ ജൂനിയർ കളിക്കില്ലെന്നു ഉറപ്പായി. ഗ്രൂപ്പ് സി യിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ബ്രസീൽ 2022 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെയാണ് നേരിടാൻ ഒരുങ്ങുന്നത്. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് മത്സരം.

നെയ്മർ കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. കണങ്കാലിനേറ്റ പരിക്കാണ് നെയ്മറുടെ അന്താരാഷ്ട്ര വേദിയിലേക്കുള്ള തിരിച്ചുവരവ് വീണ്ടും വൈകിപ്പിച്ചത്. മത്സരത്തിന് മുന്നോടിയായി സംസാരിച്ച ആഞ്ചലോട്ടി താരം പരിക്കിൽ നിന്നു മോചിതനായി വരുന്നുണ്ടെന്നും വ്യക്തമാക്കി.

അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചു പോകാൻ കിണഞ്ഞു ശ്രമിക്കുകയാണ്. ഒപ്പം ആറാം ലോക കിരീടവും അവർ സ്വപ്നം കാണുന്നു. ലോകകപ്പിന് ദിവസങ്ങൾക്ക് മുൻപാണ് പരിക്ക് വീണ്ടും നെയ്മറുടെ വഴി മുടക്കിയത്.

കളിക്കളത്തിലെ പ്രകടനത്തിനപ്പുറം, ടീമിൽ നെയ്മറുടെ സാന്നിധ്യം അനിവാര്യമാണെന്നു ആഞ്ചലോട്ടി ഉറപ്പിച്ചു പറയുന്നു.

‘അദ്ദേഹത്തിന്റെ ഫുട്ബോൾ മികവ് തർക്കമില്ലാത്ത കാര്യമാണ്. അതു മാത്രമല്ല ഞങ്ങൾ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ കാരണം. മറിച്ച് ടീമിലെ യുവ കളിക്കാർക്ക് അദ്ദേഹത്തിനു പകർന്നു നൽകാൻ കഴിയുന്ന അനുഭവസമ്പത്തും മാതൃകയും മുന്നിൽക്കണ്ടു കൂടിയാണ്’- ആഞ്ചലോട്ടി വ്യക്തമാക്കി. നെയ്മർ അടുത്ത ആഴ്ചയോടെ പരിശീലനം പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയ ആഞ്ചലോട്ടി താരത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ശുഭസൂചനകളാണ് നൽകിയത്.

2023ന് ശേഷം നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല. മെയ് പകുതിയോടെയേറ്റ വലത് കണങ്കാലിലെ പരിക്ക് കാരണം താരം വിശ്രമത്തിലാണ്. ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ വേദിയിൽ തങ്ങളുടെ പ്രിയപ്പെട്ട താരം ബൂട്ടണിയുന്നത് കാണാൻ ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും.

ഫിറ്റ്‌നസിനെക്കുറിച്ചുള്ള ആശങ്കകൾ നിലനിന്നിട്ടും, ലോകകപ്പിന് മുന്നോടിയായി പരിക്ക് മാറുമെന്ന കോച്ചിങ് സ്റ്റാഫിന്റെ പ്രതീക്ഷയിലാണ് 34 കാരനായ നെയ്മറെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തിയത്.

ബ്രസീൽ ഇപ്പോഴും ടൂർണമെന്റിലെ പ്രിയപ്പെട്ട ടീമുകളിലൊന്നാണെങ്കിലും നെയ്മറുടെ അസാന്നിധ്യം ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന ആശങ്ക ആരാധകർക്കുണ്ട്. നാല് ലോകകപ്പുകളിലായി 8 ഗോളുകൾ നേടിയിട്ടുള്ള അദ്ദേഹം ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ്.

ജൂൺ 19നാണ് ബ്രസീലിന്റെ രണ്ടാം പോരാട്ടം. ഹെയ്തിക്കെതിരെ നടക്കുന്ന ഈ മത്സരത്തിൽ നെയ്മർ കളിക്കാൻ സാധ്യതയുണ്ട്. ജൂൺ 24ന് ആൻഡി റോബർട്സണിന്റെ സ്കോട്ലൻഡിനെതിരെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.

ടൂർണമെന്റ് ആരംഭിച്ചതേയുള്ളൂ എന്നതിനാൽ നെയ്മറുടെ ലോകകപ്പ് സ്വപ്നങ്ങൾ ഇല്ലാതാകുകയല്ല മറിച്ച് അൽപ്പം വൈകുക മാത്രമാണ് ചെയ്യുന്നതെന്ന വീക്ഷണമാണ് ആഞ്ചലോട്ടിക്കും ബ്രസീൽ ക്യാംപിനുമുള്ളത്. അതിനാൽ തന്നെ ടീമിലെ സുപ്രധാന താരത്തെ വെച്ച് അനാവശ്യ പരീക്ഷണത്തിന് കോച്ചിങ് സ്റ്റാഫ് മുതിർന്നേക്കില്ല.