മില്‍മ പാലിന്റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാവശ്യം

മില്‍മ പാലിന്റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാവശ്യം

തിരുവനന്തപുരം: മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചേക്കും. ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ 29ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. വിലവര്‍ധിപ്പിക്കാന്‍ അനുമതി തേടി ബോര്‍ഡ് സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. മൂന്ന് വര്‍ഷമായി വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

പാലിന് ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യത്തില്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. വില വര്‍ധനയില്‍ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് നടപടി.

വില വര്‍ധന നടപ്പാക്കുന്നതിനായി ബോര്‍ഡ് നേരത്തെ നല്‍കിയ കത്തിന് വ്യക്തമായ മറുപടി സര്‍ക്കാരില്‍ നിന്ന് കിട്ടിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ കൂടി ഭാഗമായാണ് മറുപടി വൈകിയതെന്നാണ് ബോര്‍ഡ് ചെയര്‍മാന്റെ നിലപാട്.

സ്വകാര്യ ബസ് ഡ്രൈവർ കിണറ്റിൽ വീണു മരിച്ചു

സ്വകാര്യ ബസ് ഡ്രൈവർ കിണറ്റിൽ വീണു മരിച്ചു

വർക്കലയിൽ സ്വകാര്യ ബസ് ഡ്രൈവർ കിണറ്റിൽ വീണു മരിച്ചു. പനയറ തച്ചോട് സ്വദേശി വിനിൽ (43) ആണ് മരണപ്പെട്ടത്.

രാവിലെ 11.30നാണ് സംഭവം. വീടിനു സമീപത്തെ അപകടാവസ്ഥയിൽ ഉള്ള കിണറ്റിലാണ് അകപ്പെട്ടത്. വർക്കല ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കിണറ്റിനുള്ളിൽ നിന്നും വിനിലിനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ഇന്നലത്തെ വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ്‌

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ഇന്നലത്തെ വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ്‌

സംസ്ഥാനത്ത് കടുത്ത വേനൽ തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ. കഴിഞ്ഞ ദിവസത്തെ (ഏപ്രിൽ 17) കണക്കുകൾ പ്രകാരം പ്രതിദിന ഉപഭോഗം 116.11 ദശലക്ഷം യൂണിറ്റ് ആയി ഉയർന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗമാണിത്.

തുടർച്ചയായി ഉപഭോഗം വർധിക്കുന്നത് വൈദ്യുതി വിതരണ ശൃംഖലയെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്. നിലവിൽ പുറത്തുനിന്നുള്ള വൈദ്യുതി എത്തിച്ചാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ജലസംഭരണികളിലെ ജലനിരപ്പ് താഴുന്നത് ആഭ്യന്തര ഉൽപ്പാദനത്തെയും ബാധിക്കുന്നുണ്ട്.

നിർദ്ദേശം: രാത്രി 6 മണി മുതൽ 11 മണി വരെ അനാവശ്യമായ വൈദ്യുതി ഉപകരണങ്ങൾ (പ്രത്യേകിച്ച് എയർ കണ്ടീഷണറുകൾ, മോട്ടോറുകൾ) ഉപയോഗിക്കുന്നത് ഒഴിവാക്കി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

‘വാല്‍പ്പാറ അപകടത്തിൽ സമഗ്ര അന്വേഷണം; വിദ്യാർഥികൾക്ക് കൗൺസിലിങ്; നഷ്ടപരിഹാരം നൽകും’

‘വാല്‍പ്പാറ അപകടത്തിൽ സമഗ്ര അന്വേഷണം; വിദ്യാർഥികൾക്ക് കൗൺസിലിങ്; നഷ്ടപരിഹാരം നൽകും’

മലപ്പുറം: വാല്‍പ്പാറ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും പരമാവധി സഹായം നല്‍കും. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് ഏര്‍പ്പെടുത്തും. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുദര്‍ശനം നടക്കുന്ന അമ്പലപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘‘അപകടത്തിൽ സമഗ്ര അന്വേഷണം നടത്തും. ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും മുഖ്യമന്ത്രി കൂടി ഇടപെട്ട് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത നമുക്ക് ഒരുമിച്ച് പുലര്‍ത്താം. സ്‌കൂളിലെ കാര്യങ്ങൾ തങ്ങളുടെ സ്വന്തം കാര്യം എന്നതുപോലെയാണ് അധ്യാപകര്‍ ചെയ്തിരുന്നത്. മാതൃകയാക്കേണ്ട കാര്യമാണ് അവർ ചെയ്തിരുന്നത്. ശമ്പളം വാങ്ങുന്നതിനു വേണ്ടി പഠിപ്പിക്കുന്നു എന്നതിനപ്പുറം അവര്‍ എന്തൊക്കെയോ ആയിരുന്നു ആ സ്‌കൂളിന്. ചികിത്സയിലുള്ളവര്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തു നൽകും’’– ശിവൻകുട്ടി പറഞ്ഞു

വാല്‍പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതു പേരുടെയും മൃതദേഹങ്ങള്‍ മലപ്പുറത്തെത്തി. പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം ആരംഭിച്ചു. പൊതുദര്‍ശനത്തിനു ശേഷം വ്യത്യസ്ത മഹല്ലുകളിലെ ഖബര്‍ സ്ഥാനിലാണ് ഖബറടക്കം നടക്കുക. മാട്ടാത്ത് മഹല്ലില്‍ മജീദ്, ഭാര്യ റുഖിയ എന്നിവരെ ഖബറടക്കും. പാങ്ങ് ജുമാ മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ റംല, സാജിദ, ഷക്കീല എന്നിവരെ ഖബറടക്കും. ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ സുഹറ, മകന്‍ ഹിഷാം എന്നിവരെ ഖബറടക്കും. പൊതുദര്‍ശനത്തിനുശേഷം അജിതയുടെ മൃതദേഹം ഷൊര്‍ണൂര്‍ ശാന്തിതീരത്തേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടു പോകും.

പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി. അജിത (54), അധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകന്‍ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുല്‍ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എല്‍പി സ്‌കൂളില്‍ നിന്ന് യുപി സ്‌കൂളിലേക്ക് മാറിയത്. താന്‍ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയില്‍ അവര്‍ ഒപ്പം കൂടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ട്രാവലര്‍ ഓടിച്ചിരുന്ന ഫാസിത്ത്, സ്‌കൂളിലെ ഡ്രൈവര്‍ നൗഷാദ് (39), സാജിതയുടെ മകന്‍ ഷഹാദിന്‍ (11), മസ്‌നീന്‍ (10) എന്നിരാണ് ചികിത്സയിലുള്ളത്.

സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാം; ആശുപത്രി മാനേജ്മെന്റുകൾക്ക് ഹൈക്കോടതി അനുമതി

സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാം; ആശുപത്രി മാനേജ്മെന്റുകൾക്ക് ഹൈക്കോടതി അനുമതി

കൊച്ചി: സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ നിയമപരമായ അച്ചടക നടപടികളുമായി മുന്നോട്ടു പോകാൻ ആശുപത്രി മാനേജ്മെന്റുകൾക്കു അനുമതി നൽകി ഹൈക്കോടതി. നഴ്സുമാർ പണിമുടക്കരുതെന്നു നേരത്തെ നൽകിയ ഉത്തരവ് കോടതി നീക്കുകയും ചെയ്തു. നഴ്സുമാരും മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ നടന്ന മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ ഉത്തരവ്.

ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ പണിമുടക്കിയത്. തുടർന്നു നഴ്സുമാർ പണിമുടക്ക് അവസാനിപ്പിക്കും എന്ന ധാരണയിൽ കോടതി മുൻപ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.