ബഹ്റൈനിലെ യുഎസ് സൈനിക താവളത്തിൽ ഇറാൻ്റെ ആക്രമണം

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ തിരിച്ചടി. ഇസ്രയേലിൽ ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ പതിച്ചെന്ന് ഇസ്രയേൽ സേനയും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇറാനിലെ ഭരണമാറ്റം തന്നെയാണ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാൻ സൈന്യം ആയുധം താഴെ വയ്ക്കണമെന്നും ഇറാൻ ഭരണകൂടത്തെ വീഴ്ത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ആയുധം വെച്ച് കീഴടങ്ങണമെന്ന് ഇറാൻ സേനയോട് ട്രംപ് ആവശ്യപ്പെട്ടു. ഇറാനിൽ ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു. കീഴടങ്ങുക, അല്ലെങ്കിൽ മരണമെന്ന അന്ത്യശാസനം ഇറാൻ റെവല്യൂഷനറി ഗാർഡിനും യു എസ് പ്രസിഡന്‍റ് നൽകി. ഇറാൻ നാവികസേനയെ ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

ഇറാൻ തങ്ങളുടെ ആണവ പദ്ധതി പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്നും ഇതാണ് ആക്രമണത്തിലേക്ക് പൊടുന്നനെ കടക്കാൻ യു എസിനെ പ്രേരിപ്പിച്ചതെന്നും പ്രസിഡന്‍റ് വിവരിച്ചു. അമേരിക്കയിൽ എത്താൻ കഴിയുന്ന മിസൈലുകൾ ഇറാൻ വികസിപ്പിക്കുകയാണെന്നും ആരോപിച്ചു. യു എസിൽ എത്തുന്ന മിസൈലുകൾ ഇറാൻ നിർമിക്കുന്നതുവരെ കാത്തിരിക്കാൻ ആകില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ ആക്രമണം തുടങ്ങിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

സംഘർഷം പടരുന്നു; ഇറാന്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്‍

സംഘർഷം പടരുന്നു; ഇറാന്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്‍

ദുബൈ: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉണ്ടായ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ സംഘര്‍ഷ ഭരിതമായി പശ്ചിമേഷ്യ. ഇറാന്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഇറാനില്‍ നിന്നും വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണങ്ങള്‍ ഉണ്ടായി. പിന്നാലെ ബഹ്റൈന്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ ഉണ്ടായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഇറാന്‍ മിസൈല്‍ നിര്‍വീര്യമാക്കിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷ ഭീതിയുടെ പശ്ചാത്തലത്തില്‍ ദോഹയിലെ തന്ത്ര പ്രധാനമേഖലയില്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന മുന്നറിയിപ്പും ഖത്തര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ബഹ്റൈനിലും സ്ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് നാവികസേനയുടെ അഞ്ചാം കപ്പലിന്റെ ബഹ്റൈനിലെ ആസ്ഥാനം ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വലിയ സ്ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിൽ നിന്ന് വിക്ഷേപിച്ച നിരവധി മിസൈലുകൾ പ്രതിരോധിച്ചതായും, ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാനില്‍ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടി തുടങ്ങിയത്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ഇസ്രയേല്‍ – യുഎസ് സംയുക്ത ആക്രമണത്തില്‍ ഒരു സ്ഫോടനം നടന്നത്. 86 വയസുകാരനായ ഖമേനി ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അമേരിക്കയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹം അടുത്തിടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതേസമയം, ഖമേനിയെ ടെഹ്റാനില്‍ നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്

ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം

ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം

ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. കെ എസ് ആർ ടി സി ബസ് രണ്ട് ഓട്ടോകളിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരു ഓട്ടോയുടെ ഡ്രൈവർക്ക് പരിക്കേറ്റു.

കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റോഡ് വശത്ത് നിർത്തിയിട്ട ഓട്ടോയിലും റോഡ് മുറിച്ചു കടന്ന ഓട്ടോയിലും ഇടിക്കുകയും ഓട്ടോ മറിയുകയും ചെയ്തു. റോഡ് മുറിച്ചു കടന്ന ഓട്ടോയിലെ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോയിൽ രണ്ട് യാത്രക്കാരും ഉണ്ടായിരുന്നു. മാവേലിക്കര ഡിപോയിലെ കെ എസ് ആർ ടി സി ബസ്സ് ആണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ മറ്റൊരു ബസ്സിൽ യാത്ര തുടർന്നു.

‘നീ പൊളിച്ചെടാ’, ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം

‘നീ പൊളിച്ചെടാ’, ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8ലെ സിംബാബ്‍വെക്കെതിരായ നിർണായക മത്സരത്തിൽ സഞ്ജു സാംസന്റെ പ്രകടനം ടീമിന് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. ടൂർണമെന്റിൽ ഓപ്പണിങ് കൂട്ടുകെട്ട് പരാജയമായി മാറുന്നത് ടീം ബാലൻസ് തന്നെ തെറ്റിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ സഞ്ജു – അഭിഷേക് സഖ്യം 48 റൺസാണ് അടിച്ചെടുത്തത്. സഞ്ജു 15 പന്തിൽ 24 റൺസുമായാണ് മടങ്ങിയത്. ഈ തുടക്കം മറ്റുള്ള ബാറ്റർമാർക്ക് മുതലെടുക്കാൻ കഴിഞ്ഞത്തോടെ ടീം സ്കോർ 256 റൺസിലെത്തി.

മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് ഇപ്പോൾ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തന്നെയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

”സഞ്ജുവിന്റെ തിരിച്ചു വരവും അദ്ദേഹം നൽകിയ മികച്ച തുടക്കവും ടീമിനെ വലിയ രീതിയിൽ സഹായിച്ചു. നിങ്ങൾ നന്നായി കളിച്ചു സഞ്ജു” മത്സരത്തിന് ശേഷമുള്ള ടീം മീറ്റിങ്ങിൽ ഗൗതം ഗംഭീർ പറഞ്ഞു. ഇതോടെ വരും മത്സരങ്ങളിൽ സഞ്ജു തന്നെ ഓപ്പണിങ് റോളിൽ വരുമെന്ന കാര്യം ഉറപ്പായി.

ഇത്തവത്തെ ഐപിഎല്ലിൽ ചെന്നൈയ്ക്കായി കളിക്കുന്ന സഞ്ജുവിന് വലിയ സ്വീകരണമാണ് ചെപ്പോക്കിൽ ലഭിച്ചത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ സഞ്ജു വരും മത്സരങ്ങളിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ കളിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ഫോം അല്ലാതിരുന്ന സഞ്ജു സിംബാബ്‍വെക്കെതിരായ മത്സരത്തിൽ നടത്തിയ തിരിച്ചു വരവ് ആരാധർക്കും വലിയ ആശ്വാസമാണ് സമ്മാനിച്ചത്.

ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്‌റാനിൽ സ്ഫോടനം, തിരിച്ചടി ഭയന്ന് ഇസ്രായേൽ, അതീവ ജാഗ്രതാ നിർദ്ദേശം

ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്‌റാനിൽ സ്ഫോടനം, തിരിച്ചടി ഭയന്ന് ഇസ്രായേൽ, അതീവ ജാഗ്രതാ നിർദ്ദേശം

ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.
ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് വിവരം. ഇതിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിലെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തന്നെ തുടരണമെന്ന് ഐ.ഡി.എഫ് മുന്നറിയിപ്പ് നൽകി. “ഇസ്രയേൽ ലക്ഷ്യമാക്കി മിസൈലുകൾ വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് പൊതുജനങ്ങളെ സജ്ജമാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിതെന്ന് സൈന്യം വ്യക്തമാക്കി.