സ്വര്‍ണ വിലയില്‍ വന്‍വര്‍ധന; പവന് ഒറ്റയടിക്ക് 2160 രൂപ കൂടി

സ്വര്‍ണ വിലയില്‍ വന്‍വര്‍ധന; പവന് ഒറ്റയടിക്ക് 2160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍വര്‍ധന. ഇന്ന് പവന് ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്. 1,08,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 270 രൂപയാണ് കൂടിയത്. 13,620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മൂന്ന് ദിവസത്തിനിടെ 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

കുടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

കുടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. കൂടുതല്‍ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ തീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. നേരത്തെ രണ്ട് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്‌.

ഇന്ന് എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി ജില്ലകളിലും തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2025 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… എന്ന ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.

ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടി

ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടി

ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടി. ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് സമീപത്തുള്ള കാറിനെ ഇടിച്ചു. തുടർന്ന് ആ കാർ മറ്റൊരു കാറിനെ ഇടിക്കുകയും ആ കാർ മറ്റൊരു സ്കൂട്ടറിനെ ഇടിച്ച് യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. ഭാഗ്യത്തിന് സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം ഏറെനേരം സ്തംഭിച്ചു. പോലീസും ഫയർഫോഴ്സും എത്തി മേൽ നടപടികൾ സ്വീകരിച്ചു.

വിലക്കുറവില്‍ സ്വര്‍ണക്കട്ടി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ‘കെജിഎഫ് സ്വാമി’ അറസ്റ്റില്‍

വിലക്കുറവില്‍ സ്വര്‍ണക്കട്ടി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ‘കെജിഎഫ് സ്വാമി’ അറസ്റ്റില്‍

തൃശ്ശൂര്‍: സ്വര്‍ണഖനികളില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന സ്വര്‍ണം വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ എത്തിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയ ആള്‍ദൈവത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിലെ മാധവമംഗലം സ്വദേശിയായ ഷാജി അഥവാ ‘കെജിഎഫ് സ്വാമി’ (61) യെയാണ് വ്യാഴാഴ്ച പൊലീസ് പിടികൂടിയത്. ഏതാനും വര്‍ഷങ്ങളായി കൊടുങ്ങല്ലൂരില്‍ താമസിച്ചുവരികയായിരുന്ന ഷാജി, ആള്‍ദൈവമായി ആളുകള്‍ക്ക് മുന്നില്‍ വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സ്വര്‍ണഖനി നടത്തിപ്പുകാരുമായി തനിക്ക് നേരിട്ടുള്ള ബന്ധമുണ്ടെന്നും, വിപണിവിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം ലഭ്യമാക്കാമെന്നും പറഞ്ഞാണ് ഇയാള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്. വിലക്കുറവില്‍ സ്വര്‍ണക്കട്ടികള്‍ എത്തിച്ചുനല്‍കാമെന്ന പേരില്‍ നിരവധി പേരില്‍ നിന്ന് പണം കൈപ്പറ്റിയതായാണ് പൊലീസ് കണ്ടെത്തിയത്. പണം നല്‍കുന്നവരുടെ വിശ്വാസം നേടുന്നതിനായി സ്വര്‍ണക്കട്ടിയെന്ന് അവകാശപ്പെട്ട ഒരു വസ്തു ഇയാള്‍ കാണിച്ചിരുന്നുവെന്നും, പരിശോധനയില്‍ അത് സ്റ്റീലില്‍ നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

മാടവന സ്വദേശിയായ ഷജീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വര്‍ണക്കട്ടി വാങ്ങുന്നതിനായി ഷാജീര്‍ 5.05 ലക്ഷം രൂപ നല്‍കിയിരുന്നുവെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഷാജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് അറസ്റ്റ് നടന്നത്.പരിശോധനയ്ക്കിടെ വീട്ടില്‍ നിന്ന് മുക്കുപണ്ടങ്ങള്‍, വ്യാജ സ്വര്‍ണക്കട്ടികള്‍, കൃത്രിമ കല്ലുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. വിവിധ വിലാസങ്ങള്‍ രേഖപ്പെടുത്തിയ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകളും പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെത്തിയതായി തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരെ ഇയാള്‍ വഞ്ചിച്ചിട്ടുണ്ടെന്നാണ് സംശയം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

അന്വേഷണത്തിനിടെ, പാവറട്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലും ഷാജി പ്രതിയാണെന്ന് കണ്ടെത്തി. സ്വര്‍ണത്തില്‍ നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ട് ഗണപതി വിഗ്രഹം വിതരണം ചെയ്‌തെങ്കിലും പിന്നീട് അത് വ്യാജമാണെന്ന് തെളിഞ്ഞ സംഭവത്തിലാണ് കേസ്. വിശദമായി ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റിലായ ഷാജിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ആരുഭരിക്കുന്നുവെന്ന് നോക്കിയല്ല പകര്‍ച്ചവ്യാധി വരുന്നത്; ‘നിപ റാണി’യില്‍ മറുപടിയുമായി കെകെ ശൈലജ

ആരുഭരിക്കുന്നുവെന്ന് നോക്കിയല്ല പകര്‍ച്ചവ്യാധി വരുന്നത്; ‘നിപ റാണി’യില്‍ മറുപടിയുമായി കെകെ ശൈലജ

തിരുവനന്തപുരം: ‘എരണംകെട്ടവര്‍ നാടുഭരിച്ചാല്‍ നാടുമുടി’യുമെന്ന് പറഞ്ഞ് മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച കെ മുരളീധരന് മറുപടിയുമായി കെകെ ശൈലജ. നിപയും കോവിഡുമൊക്കെ വരുന്നത് ഏത് സര്‍ക്കാരാണെന്ന് നോക്കിയിട്ടല്ല. വൈറസ് സമൂഹത്തില്‍ ഉണ്ട്. പ്രത്യേക സാഹചര്യത്തില്‍ അവയുടെ ആധിക്യം ഉണ്ടാകുകയും അവ മനുഷ്യരിലേക്ക് പകരുകയും അത് മരണകാരണമാകുകയും ചെയ്യും. കക്ഷിരാഷ്ട്രീയം നോക്കാതെ കൂട്ടായി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നോക്കുകയെന്ന രീതിയില്‍ ഇടപെടുകയാണ് വേണ്ടതെന്നും കെകെ ശൈലജ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നടത്തിയ പ്രസംഗം പലരും അയച്ചുതന്നെങ്കിലും അതിനെക്കുറിച്ച് ഒന്നും എഴുതുന്നില്ലെന്നും അതിന്റെ ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെയെന്നായിരുന്നു മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേര്‍ത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീര്‍ക്കുക എന്നതാണ് അനിവാര്യം . അതിന് ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ് ഇടതുപക്ഷസമീപനം.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോബിയോളജി ലാബില്‍ നടത്തിയ RTPCR പരിശോധനയിലാണ് നിപരോഗം സ്ഥിരീകരിച്ചത് . രോഗിക്ക് കൃത്യമായ ചികിത്സ നല്‍കുന്നതിനൊപ്പം രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനും രോഗപ്രതിരോധത്തിനും നടപടികള്‍ സ്വീകരിക്കണം . അനുഭവങ്ങങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ചികിത്സ പ്രോട്ടോക്കോളും രോഗപ്രതിരോധ ഗൈഡ്ലൈനും കേരളത്തിനുണ്ട്. NIV പൂനെയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിനു മുന്‍പ് തന്നെ നമ്മുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് നിപ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മുരളീധരന്‍ ഭരണത്തിലുള്ളവരെ പരിഹസിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത് വിമര്‍ശിക്കുന്നത്. ‘എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും’ എന്ന മുരളീധരന്റെ പഴയ പ്രസംഗമാണ് സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയത്. മുരളീധരന്‍ അന്ന് പറഞ്ഞത് ഇപ്പോള്‍ സത്യമായെന്നും ഇക്കാര്യത്തില്‍ 100 ശതമാനം കെ മുരളീധരന്‍ സാറിനൊപ്പമെന്നും എല്ലാം പരിഹസിച്ച് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.

‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. നിപ, വവ്വാല്‍ ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വവ്വാല്‍ ഉണ്ടായില്ലേ നമ്മുടെ നാട്ടില്‍. ഇപ്പോ എന്താണ് നിപ ഉണ്ടാവാന്‍ കാരണം. ഭരിക്കുന്നവന്‍ ശരിയല്ല. അതുകൊണ്ട് തന്നെയാണ്’- കെ മുരളീധരന്റെ പഴയ പ്രസംഗത്തിലെ വിവാദ പരാമര്‍ശം. നേരത്തെ ‘നിപ റാണി’യെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കെകെ ശൈലജയെ പരിഹസിച്ചിരുന്നു.