ഒമാൻ തീരത്ത് വീണ്ടും ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

ഒമാൻ തീരത്ത് വീണ്ടും ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

ഒമാൻ മാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണം. ഷിനാസ് തുറമുഖത്തിന് സമീപം ‘എംടി ജൽവീർ’ എന്ന കപ്പലിന് നേരെയാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. ഗൾഫ് മേഖലയിൽ കപ്പൽ ഗതാഗത സുരക്ഷയെ കടുത്ത പ്രതിസന്ധിയിലാക്കി മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണമുണ്ടാകുന്നത്. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമാൻ അധികൃതരുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.

കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തിയോ നാവികർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യങ്ങളോ അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം മറ്റൊരു കപ്പലിന് നേരെയുണ്ടായ യുഎസ് സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവം പുറത്തുവരുന്നത്.

ഗൾഫ് ഓഫ് ഒമാനിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തുടർച്ചയായുണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്.

ആദ്യ സംഭവം (ജൂൺ 8): ‘എംടി മാരിവെക്സ്’ എന്ന കപ്പലിന് നേരെ സംശയാസ്പദമായ രീതിയിൽ ആക്രമണമുണ്ടാകുകയും കപ്പലിൽ തീപിടുത്തമുണ്ടാകുകയും ചെയ്തു. എന്നാൽ ഇതിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരായിരുന്നു.

രണ്ടാം സംഭവം (ജൂൺ 10): ‘എംടി സെറ്റെബെല്ലോ’ (MT Settebello) എന്ന ടാങ്കർ കപ്പലിന് നേരെ അമേരിക്കൻ സൈന്യം കടുത്ത ആക്രമണം നടത്തി. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ നാവികരിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും കാണാതായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.

ഇന്ത്യയുടെ പ്രതിഷേധം; ആക്രമണം നടത്തിയത് യുഎസ്

ഇന്ത്യൻ നാവികരുടെ മരണത്തിനിടയാക്കിയ ‘സെറ്റെബെല്ലോ’ കപ്പൽ ആക്രമണത്തിൽ ന്യൂഡൽഹി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞനെ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിപ്പിച്ചാണ് ശക്തമായ പ്രതിഷേധം അറിയിച്ചത്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ ശക്തമായി അപലപിച്ചു.

ഇറാനിൽ നിന്നുള്ള എണ്ണക്കടത്തുകളെ ലക്ഷ്യമിട്ട് നടത്തുന്ന സൈനിക നീക്കങ്ങളുടെ ഭാഗമായാണ് ടാങ്കറിന് നേരെ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പിന്നീട് സമ്മതിച്ചു. അമേരിക്കൻ സൈന്യത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കപ്പൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ‘കൃത്യതയാർന്ന’ സൈനികാക്രമണം നടത്തിയതെന്നാണ് യുഎസിന്റെ വിശദീകരണം.

ഒടുവില്‍ പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

ഒടുവില്‍ പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ സിപിഎം തീരുമാനം. നടപടി തീരുമാനിക്കാന്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പത്മകുമാറിനെതിരെ എന്തു നടപടിയെടുക്കണമെന്ന് ചര്‍ച്ച ചെയ്യാനായി ഈ മാസം 15 ന് ജില്ലാ കമ്മിറ്റി ചേരും.

ശബരിമല സ്വര്‍ണ്ണക്കൊള്ള ആരോപണം സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യു റിപ്പോര്‍ട്ടില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാല്‍, നടപടി പരാമര്‍ശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി കടുത്ത നിലപാട് സ്വീകരിച്ചു. ഇതോടെയാണ് നടപടിക്കാര്യത്തില്‍ തിരുത്തലിന് സിപിഎം തയാറായത്.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും, മുന്‍ എംഎല്‍എയുമാണ് എ പത്മകുമാര്‍. 2017-18 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്നു. പിന്നീട് സ്വാഭാവിക ജാമ്യം നേടിയാണ് പത്മകുമാര്‍ ജയിലില്‍ നിന്നും ഇറങ്ങിയത്.എന്നാല്‍ പത്മകുമാറിനെതിരെ കടുത്ത നടപടിയെടുക്കാതെ സിപിഎം സംസ്ഥാന നേതൃത്വം മടിച്ചു നില്‍ക്കുകയായിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പത്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മാത്രമായിരുന്നു ഇതുവരെയുള്ള നിര്‍ദേശം. സിപിഎം ജില്ലാ നേതൃത്വവുമായി അകല്‍ച്ചയിലുള്ള പത്മകുമാര്‍ കഴിഞ്ഞ ആഴ്ചയാണ് പാര്‍ട്ടി അംഗത്വം പുതുക്കിയത്.

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര: സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര: സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

തൃശൂര്‍: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കാനുള്ള സര്‍ക്കാര്‍ നടപടിക്കിടെ, സമരത്തിനൊരുങ്ങി സ്വകാര്യ ബസുകള്‍. കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും. ബജറ്റില്‍ അനുകൂല പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ 19ന് ശേഷം ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പ്.

തൃശൂരില്‍ ചേര്‍ന്ന ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ യോഗമാണ്, കെഎസ്ആര്‍സിയിലെ സൗജന്യം യാത്രയില്‍ പ്രതിഷേധിച്ചത്. സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും, വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരികയെന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി. സര്‍ക്കാര്‍ പറഞ്ഞ പൈസയ്ക്കാണ് സ്വകാര്യ ബസുകള്‍ ഓടുന്നത്. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വകാര്യ ബസുകള്‍ നിലനില്‍ക്കാന്‍ പാക്കേജ് വേണം. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ബസ് സര്‍വ്വീസിനും വേണം. മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ ബജറ്റിന് ശേഷം സ്വകാര്യ ബസ് പണിമുടക്കുണ്ടാകുമെന്നും ഉടമകള്‍ പറഞ്ഞു.

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

ഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ പി കെ മിശ്ര, എഎസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നാമനിര്‍ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് സ്ഥാനാര്‍ത്ഥിയായ മീനാക്ഷി നടരാജനാണ് സുപ്രീംകോടതിയെ സമീപിച്ചത്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായതിനാല്‍, ഇന്നു തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് മീനാക്ഷി നടരാജനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി കോടതിയില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ഇടയ്ക്കുവെച്ച് കോടതികള്‍ ഇടപെടാറില്ലെന്ന് ജസ്റ്റിസ് പി കെ മിശ്ര പറഞ്ഞു. ‘ഇത് എങ്ങനെയാണ് നിലനില്‍ക്കുക’ എന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു.

എന്നാല്‍, പ്രകടമായ തെറ്റുകള്‍ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയുമെന്ന് മനു അഭിഷേക് സിങ് വി വാദിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് തടയണമെന്നും സിങ് വി കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വാദത്തെ എതിര്‍ത്തു. തുടര്‍ന്നാണ് കേസ് നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.

മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാനാണ് മീനാക്ഷി നടരാജന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നു കാണിച്ചാണ് വരണാധികാരി പത്രിക തള്ളിയത്. എന്നാല്‍ ക്രിമിനല്‍ കേസില്ലെന്നും, സ്വകാര്യ അന്യായത്തില്‍ കോടതി നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഒമാന്‍ തീരത്തെ കപ്പലാക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

ഒമാന്‍ തീരത്തെ കപ്പലാക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഒമാന്‍ തീരത്തിന് സമീപം ടാങ്കര്‍ കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇക്കാര്യം സ്ഥീരീകരിച്ചു.

നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കപ്പലിന് നേരെ തങ്ങളുടെ സൈന്യം ‘കൃത്യതയാര്‍ന്ന’ (precision) ആക്രമണം നടത്തിയതെന്നാണ് യുഎസിന്റെ വാദം. ഈ ടാങ്കര്‍ ഇറാനില്‍ നിന്നുള്ള എണ്ണയാണ് കൊണ്ടുപോയിരുന്നതെന്നും യുഎസ് അവകാശപ്പെടുന്നു. അതേസമയം, ഈ ആക്രമണത്തിന് പിന്നാലെ ഇന്ത്യ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ആക്രമണത്തില്‍ തങ്ങളുടെ ‘ശക്തമായ പ്രതിഷേധം’ രേഖപ്പെടുത്തി.

‘സെറ്റെബെല്ലോ’ എന്ന ടാങ്കര്‍ കപ്പലിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന്, വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി നാഗരാജ് നായിഡു, അമേരിക്കയുടെ ഉദ്യോഗസ്ഥന്‍ ജേസണ്‍ മീക്‌സിനെയാണ് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇന്ത്യ ആക്രമണത്തെ ശക്തമായി അപലപിക്കുകയും കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ‘ഒമാന്‍ തീരത്ത് വാണിജ്യ കപ്പലായ സെറ്റെബെല്ലോയ്ക്ക് നേരെ ഇന്ന് നടന്ന ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു,’- എന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.