by Midhun HP News | Jun 12, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കുമായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി വരും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ അന്തിമ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. യാതൊരുവിധ നിബന്ധനകളുമില്ലാതെയാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. യാത്രയ്ക്കായി മറ്റ് സംസ്ഥാനങ്ങളിലേതുപോലെ തിരിച്ചറിയൽ രേഖകളോ നിയന്ത്രണങ്ങളോ ആവശ്യമില്ലെന്നും എല്ലാ വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓർഡിനറി ബസുകളിൽ മാത്രം; നിയന്ത്രണങ്ങളില്ല
യാത്രാസൗജന്യം ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയതിനെക്കുറിച്ചുള്ള പരാതികളോട് പ്രതികരിക്കവെ, പ്രായോഗികമായ സാധ്യതകൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന ബസുകളിൽ 68 ശതമാനവും ഓർഡിനറി വിഭാഗത്തിൽപ്പെടുന്നവയാണ്. അതിനാൽ ഭൂരിഭാഗം യാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
വരുമാനം കൂട്ടാൻ ‘സ്പോൺസർഷിപ്പും’ പരസ്യങ്ങളും
സൗജന്യ യാത്ര നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത മറികടക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള വിപുലമായ പദ്ധതികൾ ഗതാഗത വകുപ്പ് തയാറാക്കുന്നുണ്ട്.
ചെലവ് ചുരുക്കൽ: വരുമാനം കൂട്ടുന്നതിന്റെ ആദ്യപടിയായി കെഎസ്ആർടിസിയിലെ അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കും.
ബസ് സ്പോൺസർഷിപ്പ്: പുതിയ ബസുകൾ വാങ്ങുന്നതിനായി സ്പോൺസർഷിപ്പ് മാതൃക സ്വീകരിക്കുന്നത് ആലോചനയിലാണ്. താൽപ്പര്യമുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ കോർപ്പറേഷന് ബസുകൾ വാങ്ങി നൽകാം.
ഗ്രാമവണ്ടികൾ വർധിപ്പിക്കും: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സർവീസ് നടത്തുന്ന ‘ഗ്രാമവണ്ടികളുടെ’ എണ്ണം നിലവിലുള്ള 58-ൽ നിന്നും 500 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
പരസ്യ വരുമാനം: ബസുകളിൽ നിന്നുള്ള പരസ്യ വരുമാനം ഗണ്യമായി വർധിപ്പിക്കും.
ഡിപ്പോകൾക്ക് ജനകീയ പങ്കാളിത്തം
കെഎസ്ആർടിസിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഘടനപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ കൂടി ചുമതലയാക്കാനുള്ള ശുപാർശ സർക്കാരിന് മുന്നിൽ വയ്ക്കും. അതോടൊപ്പം കെഎസ്ആർടിസി ഡിപ്പോകളുടെ നടത്തിപ്പിൽ എംപിമാർ, എംഎൽഎമാർ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഒരു ജനകീയ പങ്കാളിത്തം (ഓണർഷിപ്പ്) കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്.
മലബാറിൽ കൂടുതൽ ബസുകൾ; സ്വകാര്യ ബസുകളുടെ ആശങ്ക പരിഹരിക്കും
മലബാർ മേഖലയിൽ കെഎസ്ആർടിസി ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് കൃത്യമായ പഠനം നടത്തിയിട്ടുണ്ടെന്നും ഘട്ടഘട്ടമായി ഇവിടെ കൂടുതൽ ബസുകൾ അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
സൗജന്യ യാത്രാ പദ്ധതി വലിയ രീതിയിൽ ബാധിക്കുമെന്ന സ്വകാര്യ ബസുടമകളുടെ ആശങ്ക ഗതാഗത വകുപ്പ് പരിശോധിക്കും. പദ്ധതി നടപ്പിലായിക്കഴിഞ്ഞാൽ കളക്ഷനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തിയ ശേഷമാകും തുടനടപടികൾ. സ്വകാര്യ ബസുകളുമായി മത്സര ഓട്ടം ഒഴിവാക്കാൻ കെഎസ്ആർടിസി ശ്രദ്ധിക്കുമെന്നും, ഒരു സ്വകാര്യ ബസ് ഓടുന്ന റൂട്ടിന് തൊട്ടുപിന്നാലെ കെഎസ്ആർടിസി സർവീസ് നടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതേ സഹകരണം സ്വകാര്യ ബസുടമകളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നതായും സി.പി. ജോൺ കൂട്ടിച്ചേർത്തു.
by Midhun HP News | Jun 12, 2026 | Latest News, കേരളം
ആലപ്പുഴ: ചരിത്രപ്രസിദ്ധമായ തുറവൂർ മഹാക്ഷേത്രത്തിലെ വിലപിടിപ്പുള്ള അമൂല്യവസ്തുക്കളിൽ പലതും കാണാനില്ലെന്ന് തിരുവാഭരണം കമ്മിഷണറുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഹൈക്കോടതി ദേവസ്വം ഡിവിഷൻ ബെഞ്ചിന് മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളുള്ളത്. മുദ്രവെച്ച ലക്കോട്ടിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് എന്നതിനാൽ കാണാതായ കൃത്യമായ വസ്തുക്കൾ ഏതെല്ലാമാണെന്ന് വ്യക്തമായിട്ടില്ല.
തുറവൂർ ശ്രീഭവനിൽ പി.എസ്. ശ്രീകുമാറിന്റെ പരാതിയെത്തുടർന്ന്, ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാമഗ്രികൾ വിശദമായി പരിശോധിക്കാൻ 2026 ഏപ്രിൽ 10-നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
കണ്ടെത്തലുകൾ ഇങ്ങനെ:
രേഖകളിൽ ഇല്ലാത്തവ: ക്ഷേത്രത്തിലെ 45 ഇനം അമൂല്യവസ്തുക്കളുമായി ബന്ധപ്പെട്ട യാതൊരു വിവരവും തിരുവാഭരണ രജിസ്റ്ററിൽ ഇല്ല.
കാണാതായവ: പരിശോധനയിൽ 18 ഇനം സാധനങ്ങൾ കണ്ടെത്താനായിട്ടില്ല. ഇവ 1972-ന് മുൻപ് നടന്ന പരിശോധനകളിലും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഈ വസ്തുക്കൾ ഇപ്പോഴും ക്ഷേത്രത്തിന്റെ കൈവശമുണ്ടോ എന്ന് ഉറപ്പുവരുത്താൻ 2013 മുതൽ 2019 വരെയുള്ള മഹസറുകളും സ്ട്രോങ് റൂം രേഖകളും പരിശോധിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ രേഖകൾ അടിയന്തരമായി കമ്മിഷണർക്ക് കൈമാറാൻ ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിങ് കോൺസിലിനോട് ഹൈക്കോടതി നിർദേശിച്ചു.
ഹൈക്കോടതി നിരീക്ഷണം: > “ക്ഷേത്ര സ്വത്തുക്കൾ കേവലം തൂക്കം മാത്രം നോക്കി രേഖപ്പെടുത്തിയാൽ പോരാ. സ്വർണം, ഇതര ലോഹങ്ങൾ, രത്നങ്ങൾ എന്നിവയുടെ യഥാർത്ഥ മൂല്യം നിർണയിക്കാൻ വിദഗ്ധരുടെ സഹായത്തോടെ ഒറ്റത്തവണ സമഗ്ര മൂല്യനിർണയം നടത്തണം. ഇതിനായുള്ള വിശദമായ മാർഗരേഖ കമ്മിഷണർ കോടതിയിൽ സമർപ്പിക്കണം.”
റിപ്പോർട്ട് കിട്ടിയാലുടൻ കർശന നടപടി: മന്ത്രി കെ. മുരളീധരൻ
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഇരുപതിലധികം ക്ഷേത്രങ്ങളിൽ സ്വർണമടക്കമുള്ള തിരുവാഭരണങ്ങൾ കാണാനില്ലെന്ന തിരുവാഭരണം കമ്മിഷണറുടെ റിപ്പോർട്ടിനോട് ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു.
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഔദ്യോഗിക റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി കോഴിക്കോട്ട് വ്യക്തമാക്കി. റിപ്പോർട്ട് കിട്ടിയാലുടൻ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കും. ദൈവത്തിന്റെ സ്വത്ത് മോഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും യഥാർത്ഥ ഭക്തിയുള്ളവർ ഇത്തരം പ്രവൃത്തികൾ ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

by Midhun HP News | Jun 12, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവും പരിശീലകനുമായ ജസ്പാൽ റാണ അന്തരിച്ചു (49). വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാത്രി അദ്ദേഹത്തിനു ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെയായി അത്‌ലറ്റായും കോച്ചായും ഇന്ത്യൻ ഷൂട്ടിങ് മേഖലയ്ക്ക് കനപ്പെട്ട സംഭാവന നൽകിയ ജസ്പാൽ റാണയുടെ അകാലത്തിലുള്ള വിയോഗം ഇന്ത്യൻ കായിക രംഗത്തിനു കനത്ത നഷ്ടമാണ്. കായിക രംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി രാജ്യം അദ്ദേഹത്തെ അർജുന അവാർഡും പദ്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്. 2020ൽ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും നൽകി രാജ്യം ആദരിച്ചു.
ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തെ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് ആൻജിയോപ്ലാസ്റ്റി വഴി സ്റ്റെണ്ട് സ്ഥാപിക്കുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കലികേഷ് നാരായൺ സിങ് ഡിയോ ആണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത സ്ഥിരീകരിച്ചത്.
1990കളിൽ അന്താരാഷ്ട്ര ഷൂട്ടിങ് രംഗത്ത് ഇന്ത്യയുടെ കരുത്തായി മാറിയ റാണ, രാജ്യത്ത് ഈ കായിക വിനോദത്തെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ്. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാംപ്യൻഷിപ്പ് എന്നിവയിൽ നിരവധി മെഡലുകൾ സ്വന്തമാക്കി.
പിസ്റ്റൾ വിഭാഗത്തിലാണ് ജസ്പാൽ റാണയുടെ നേട്ടങ്ങൾ അത്രയും. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണ മെഡലുകൾ നേടിയ അദ്ദേഹം, 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ 590 പോയിന്റോടെ ലോക റെക്കോർഡിനൊപ്പമെത്തി. ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമായി നാല് സ്വർണം, 2 വീതം വെള്ളി, വെങ്കലം മെഡലുകൾ. കോമൺവെൽത്ത് ഗെയിംസിൽ 9 സ്വർണം, 4 വെള്ളി, 2 വെങ്കലം മെഡലുകൾ. ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഒരു സ്വർണവും ഒരു വെങ്കലവും നേട്ടം.
മത്സര രംഗത്തു നിന്നു വിരമിച്ച ശേഷം 2012 മുതൽ അദ്ദേഹം പരിശീലകനായി രംഗത്തുണ്ട്. ജൂനിയർ പിസ്റ്റൾ പ്രോഗ്രാമിന്റെ ചുമതലയേറ്റെടുത്താണ് കോച്ചിങിലേക്കുള്ള വരവ്. ഇന്ത്യയ്ക്കായി ഒരുപിടി മികച്ച യുവ ഷൂട്ടർമാരെ വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
റാണയുടെ കോച്ചിങ് കരിയറിലെ ഏറ്റവും തിളക്കമാർന്ന അധ്യായം ഒളിംപ്യൻ മനു ഭാക്കറുമായുള്ള കൂട്ടുകെട്ടാണ്. അദ്ദേഹത്തിന്റെ പരിശീലന തന്ത്രങ്ങളുടെ മികവിലാണ് 2024ലെ പാരിസ് ഒളിംപിക്സിൽ രണ്ട് വെങ്കല മെഡലുകൾ നേടി ചരിത്രം കുറിക്കാൻ മനു ഭാക്കറെ പ്രാപ്തയാക്കിയത്. സൗരഭ് ചൗധരി, അനീഷ് ഭൻവാല, ചിങ്കി യാദവ് തുടങ്ങിയ അന്താരാഷ്ട്ര തലത്തിൽ തിളങ്ങിയ നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ വളർന്നവരാണ്.
2025 ഫെബ്രുവരിയിൽ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ അദ്ദേഹത്തെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിന്റെ ഹൈ- പെർഫോമൻസ് കോച്ചായി നിയമിച്ചിരുന്നു. മരണം വരെ അദ്ദേഹം ഈ പദവിയിൽ സജീവമായി തുടർന്നു.
by Midhun HP News | Jun 12, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി വിഡി സതീശൻ സർക്കാർ. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി പി.വിജയനെ നിയമിച്ചു. നിലവിൽ ഇന്റലിജൻസ് മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. പി വിജയൻ ഒഴിയുന്ന ഇന്റലിജൻസ് മേധാവി സ്ഥാനത്തേക്ക് ദിനേന്ദ്ര കശ്യപിനെ നിയമിച്ചു. എഡിജിപി എസ് ശ്രീജിത്താണ് പുതിയ ജയിൽ മേധാവി. നിലവിൽ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്നു.
നിലവിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പ്രവർത്തിച്ചിരുന്ന എച്ച് വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാധ്യായയെ ബറ്റാലിയൻ എഡിജിപിയായും മാറ്റി നിയമിച്ചു. ടിപി ചന്ദ്രശേഖരൻ വധക്കേസും, നവകേരള രക്ഷാപ്രവർത്തനത്തിൽ പിണറായി വിജയന്റെ ഗൺമാൻ അടക്കമുള്ളവർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച കേസും അന്വേഷിച്ച എപി ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാക്കി.
കണ്ണൂർ റേഞ്ച് ഡിഐജി ജി എച്ച് യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ച് ഡിഐജിയായി മാറ്റി നിയമിച്ചു. എറണാകുളം റേഞ്ച് ഡിഐജിയായിരുന്ന ഡോ. അരുൾ ആർ.ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന കെ കാർത്തികിനെ തൃശൂർ റേഞ്ച് ഡിഐജിയായി സ്ഥലം മാറ്റി. തൃശൂർ റേഞ്ച് ഡിഐജിയായ ടി നാരാണയനെ കണ്ണൂർ റേഞ്ച് ഡിഐജിയായി മാറ്റി നിയമിച്ചു.
ട്രാഫിക് റോഡ് സേഫ്റ്റി ഐജിയായിരുന്ന ഹർഷിത അട്ടല്ലൂരിയാണ് പൊലീസ് ആസ്ഥാനത്തെ പുതിയ ഐജി. പൊലീസ് ആസ്ഥാനത്തെ ഐജിയായിരുന്ന ആർ നിശാന്തിനിയെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു. ഇന്റലിജൻസ് ഐജി സ്ഥാനത്ത് നിന്നും എസ് ശ്യാംസുന്ദറിനെ ക്രൈംബ്രാഞ്ച് ഐജിയായി സ്ഥലം മാറ്റി. കോഴിക്കോട് സിറ്റി കമ്മിഷണറായ മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയായി മാറ്റി.
ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യുവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ഡോ. എ.നസീം ആണ് പുതിയ ഇടുക്കി ജില്ലാ പൊലീസ് മേധാവി. ടി.കെ.വിഷ്ണു പ്രദീപ് : കൊല്ലം റൂറൽ എസ്പിയായ ടി കെ വിഷ്ണുപ്രദീപാണ് പുതിയ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി. ഷാജി സുഗുണനെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായും, ബി കെ പ്രശാന്തൻ കാണിയെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു.
എ.അബ്ദുൾ റഷീദ് ആണ് പാലക്കാട് ജില്ലയുടെ പുതിയ പൊലീസ് മേധാവി. എസ്. ദേവ മനോഹറിനെ വയനാട് ജില്ലാ പൊലീസ് മേധാവിയായും, ഉമേഷ് ഗോയലിനെ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായും, മുഹമ്മദ് നദീമുദ്ദീനെ റെയിൽവേ എസ്പി സ്ഥാനത്തു നിന്നും തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായും മാറ്റി നിയമിച്ചു. പി.നിതിൻരാജിനെ കണ്ണൂർ സിറ്റി കമ്മിഷണർ സ്ഥാനത്ത് നിന്നും കാസർകോട് ജില്ലാ പൊലീസ് മേധാവിയായി മാറ്റി.കാസർകോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ബി വി വിജയ ഭരത് റെഡ്ഡിയാണ് പുതിയ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ.

by Midhun HP News | Jun 12, 2026 | Latest News, കായികം
മെക്സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാര്‍ഡുകളും പിറന്ന 2026 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോയ്ക്ക് മിന്നും വിജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്‌സിക്കോയുടെ ജയം. ഒമ്പതാം മിനിറ്റില്‍ യൂലിയന്‍ ക്വിനോനെസും 67-ാം മിനിറ്റില്‍ റൗള്‍ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ മെക്സിക്കോയുടെ ഗോള്‍ നേടാനുള്ള അവസരം ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസ് തട്ടിയകറ്റി. പിന്നീട് മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ യൂലിയന്‍ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്‌സിക്കോ പിന്നീട് റൗള്‍ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്‌സിക്കോയ്ക്കായി ആദ്യ ഗോള്‍ നേടിയത്.
തുടര്‍ന്ന് 67-ാം മിനിറ്റില്‍ റൗള്‍ ജിമെനെസ് വലകുലുക്കിയതോടെ മെക്‌സിക്കോയുടെ ലീഡ് ഉയര്‍ത്തി. തുടക്കം മുതല്‍ മെക്‌സിക്കന്‍ തിരമാല സൗത്ത് ആഫ്രിക്കന്‍ ഗോള്‍ മുഖത്തേക്ക് അടിച്ചുകയറി. ദക്ഷിണാഫ്രിക്കന്‍ ഗോള്‍മുഖം ആക്രമിക്കുക എന്നത് മാത്രമായിരുന്നു മത്സരത്തിലുടനീളം മെക്സിക്കോയുടെ ലക്ഷ്യം. മത്സരത്തിന്റെ 42-ാം മിനിറ്റില്‍ മെക്‌സിക്കോയ്ക്ക് ലഭിച്ച തുടര്‍ച്ചയായ രണ്ട് മികച്ച ഗോള്‍ അവസരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു നിര്‍ത്തി.
മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാര്‍ മൊണ്ടെസും റെഡ് കാര്‍ഡ് കണ്ടു. രണ്ടാം പകുതിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി 49-ാം മിനിറ്റില്‍ സ്‌ഫെഫെലോ സിത്തോളിന് റെഡ് കാര്‍ഡ് ലഭിച്ചു. മെക്‌സിക്കോ താരം ബ്രയാന്‍ ഗുട്ടറസിനെ വീഴ്ത്തിയതിനാണ് റഫറി പുറത്താക്കിയത്. 84-ാം മിനിറ്റില്‍ റഫറിക്ക് അടുത്ത ചുവപ്പ് കാര്‍ഡും പുറത്തെടുക്കേണ്ടി വന്നു. ഇത്തവണ ദക്ഷിണാഫ്രിക്കയുടെ തെംബ സ്വാനെയ്ക്കാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കളി അവസാനിക്കാന്‍ പോകുന്നുവെന്ന ഘട്ടത്തിലാണ് മെക്‌സിക്കോ താരം അനാവശ്യമായ ഫൗള്‍ പുറത്തെടുത്തത്. ആശ്വാസ ഗോള്‍ കണ്ടെത്താനായി ആവുംവിധം ശ്രമിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ താരത്തിന് നേര്‍ക്ക് സെസാര്‍ മോണ്ടസ് മാരകമായ ഫൗള്‍ പുറത്തെടുത്തു. മെക്‌സിക്കന്‍ താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങാതെ റഫറി റെഡ് കാര്‍ഡ്
നല്‍കി. 4-1-2-3 ഫോര്‍മേഷനിലായിരുന്നു മെക്‌സിക്കോ കളത്തിലിറങ്ങിയത്. മറുവശത്ത് ദക്ഷിണാഫ്രിക്ക 5-3-2 ശൈലിയിലാണ് ടീമിനെ അണിനിരത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തോല്‍വിയാണ് പതിവ്. മുന്‍പ് ഏഴു തവണ ഉദ്ഘാടന മത്സരത്തിന് ഇറങ്ങിയപ്പോള്‍ അഞ്ചിലും തോല്‍വി, രണ്ടെണ്ണം സമനിലയിലും. ഇത്തവണ ആ പതിവ് തെറ്റിച്ചാണ് ടീമിന്റെ വിജയ തുടക്കം.

Recent Comments