by Midhun HP News | Aug 8, 2026 | Latest News, കേരളം
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് പഴശി ജലസേചന പദ്ധതിയുടെ ഭാഗമായ മട്ടന്നൂരിലെ കാര കനാല്‍ ഇടിഞ്ഞു. ഇതേ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയിലായ സമീപത്തെ അഞ്ചു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
വെള്ളിയാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം. മട്ടന്നൂര്‍ അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഇന്നലെ ജില്ലയില്‍ അതിതീവ്രമഴ മുന്നറിയിപ്പ് ആണ് നല്‍കിയിരുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ റെഡ് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചത്. ഇന്ന് തീവ്രമഴ മുന്നറിയിപ്പ് ആണ് കാലാവസ്ഥ വകുപ്പ് ജില്ലയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


by Midhun HP News | Aug 8, 2026 | Latest News, കേരളം
കേരളത്തിൽ ചിക്കുൻഗുനിയ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. 105 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികൾ ഭൂരിഭാഗവും തിരുവനന്തപുരത്ത് നിന്നാണ്. ഈഡിസ് ഈജിപ്തി/ആൽബോപിക്റ്റസ് കൊതുകുകളാണ് ചിക്കുൻഗുനിയ പരത്തുന്നത്. പകൽ കടിക്കുന്ന ഈ കൊതുകിനെതിരേ പുലർച്ചയും വൈകുന്നേരവും കൂടുതൽ ശ്രദ്ധവേണം. ഡെങ്കി, സിക്ക വൈറസുകളും പടർത്തുന്നത് ഈ കൊതുകുകളാണ്.
വെറുമൊരു പനിയല്ല ചിക്കുൻഗുനിയ
1952-ൽ ടാൻസാനിയയിലാണ് ചിക്കൻഗുനിയ ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെടുന്നത്. പെട്ടന്നുള്ള ഉയർന്ന പനി, സന്ധികളിൽ കടുത്ത നീർവീക്കം, വേദന (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ എന്നിവയിൽ), പേശി വേദന, തലവേദന, ക്ഷീണം, ചില വ്യക്തികളിൽ ചർമത്തിൽ ചൊറിച്ചിൽ എന്നിവയാണ് ചിക്കുൻഗുനിയയുടെ ലക്ഷണങ്ങൾ.
Makonda ഭാഷയില്‍ നിന്നാണ് ചിക്കുന്‍ഗുനിയ എന്ന വാക്ക് വരുന്നത്. ‘ വളഞ്ഞുപോകുക’ എന്നാണ് ഇതിനര്‍ഥം. അസഹ്യമായ സന്ധിവേദന മൂലം രോഗികള്‍ കുനിഞ്ഞിരിക്കുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. മിക്ക കേസുകളിലും രോഗം ഏഴ് മുതല്‍ 10 ദിവസം വരെ നീണ്ടുനില്‍ക്കും. എന്നാല്‍ ചിലരില്‍ സന്ധി വേദന മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കാം.
ചിക്കുൻഗുനിയ പകരുമോ?
ചിക്കുന്‍ ഗുനിയ ഒരിക്കലും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരില്ല. രോഗബാധിതനായ കൊതുകിൻ്റെ കടിയേറ്റാല്‍ മാത്രമേ ഈ രോഗം പകരുകയുള്ളൂ. ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ഒരാള്‍ക്ക് ഒരു ആഴ്ചയോളം വൈറസിന്റെ ഉറവിടമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഈ സമയത്ത് കടിച്ചാല്‍ കൊതുകിന് മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ത്താന്‍ കഴിയും. അങ്ങനെയാണ് പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ പടരുന്നത്.
ലക്ഷണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുന്നതിനാല്‍ ചിക്കുന്‍ഗുനിയ ഡെങ്കി പനിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ചിക്കുന്‍ ഗുനിയ വ്യത്യസ്തമാകുന്നത് അത് ഉണ്ടാക്കുന്ന സന്ധിവേദനയുടെ തീവ്രത കൊണ്ടാണ്. ലക്ഷണങ്ങൾ കണ്ടാൽ രോഗികൾ സ്വയം ചികിത്സ ഒഴിവാക്കി, ആരോഗ്യകേന്ദ്രത്തിൽ വൈദ്യസഹായം തേടണമെന്ന് അധികൃതർ അറിയിച്ചു. കൊതുകുൻ്റെ കടിയേറ്റ് നാല് മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ചിക്കുന്‍ഗുനിയ ലക്ഷണങ്ങള്‍ സാധാരണയായി പ്രത്യക്ഷപ്പെടുമെന്ന് WHO സ്ഥിരീകരിക്കുന്നു.
ചികിത്സ
പ്രത്യേക വാക്സിനോ വൈറസ് വിരുദ്ധ മരുന്നുകളോ ചിക്കുൻഗുനിയയ്ക്കില്ല. പാരസെറ്റമോൾ ഉപയോഗിച്ച് പനിയും വേദനയും കുറയ്ക്കാം. വേദനസംഹാരികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
പ്രതിരോധം
കൊതുകു നിവാരണ മരുന്നുകള്‍ ഉപയോഗിക്കുക.
കൊതുകിൻ്റെ ശല്യം കൂടുതലുള്ള സമയങ്ങളില്‍ കൈകൾ മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
വാതിലുകളിലും ജനലുകളിലും കൊതുകുതിരികള്‍ കത്തിച്ചുവയ്ക്കുക.
കമ്മ്യൂണിറ്റി ഫോഗിങ്: ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍, കൊതുകുകളുടെ എണ്ണം നിയന്ത്രിക്കാന്‍ അധികാരികള്‍ കീടനാശിനി ഫോഗിങ് ഉപയോഗിച്ചേക്കാം.
രോഗബാധിതർ കൊതുകുകടിയേൽക്കാതിരിക്കുകയും ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം കഴിക്കുകയും വേണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
വീടുകൾക്കുള്ളിലും പരിസരത്തും പ്രജനന സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണം.
കൊതുകുകൾ പെരുകുന്ന സാഹചര്യങ്ങൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി.
2023-ലെ പൊതുജനാരോഗ്യ നിയമം അനുസരിച്ച്, വീടുകൾ, സ്ഥാപനങ്ങൾ അല്ലെങ്കിൽ തോട്ടങ്ങൾക്ക് ചുറ്റും കൊതുകുകൾ പെരുകാൻ സാധ്യതയുള്ള സാഹചര്യങ്ങൾ കണ്ടെത്തിയാൽ 10,000 രൂപ വരെ പിഴ ചുമത്തും.


by Midhun HP News | Aug 8, 2026 | Latest News, കേരളം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് (HLL Lifecare) തിരുവനന്തപുരം പേരൂർക്കട ഫാക്ടറിയിൽ അപ്രന്റിസ് തസ്തികകളിൽ നിയമനം നടത്തുന്നു. ഗ്രാജ്വേറ്റ്/ഡിഗ്രി അപ്രന്റിസ് 20 ഒഴിവുകളും ഡിപ്ലോമ/ടെക്നീഷ്യൻ അപ്രന്റിസ് 10 ഒഴിവുകളും ഉൾപ്പെടെ ആകെ 30 ഒഴിവുകളാണുള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. അപ്രന്റിസ്ഷിപ്പിന് താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 11 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.
ഗ്രാജ്വേറ്റ്/ഡിഗ്രി അപ്രന്റിസ് – 20 ഒഴിവുകൾ
BE, B.Tech, BA, BSc, BBA, B.Com, BCA തുടങ്ങിയ ഏതെങ്കിലും സ്ട്രീമിലുള്ള ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷ പാസായിട്ട് 5 വർഷം കഴിയാൻ പാടില്ല.
പരിശീലന കാലാവധി- 12 മാസം
സ്റ്റൈപ്പൻഡ്: പ്രതിമാസം 12,300 രൂപ
ഡിപ്ലോമ/ടെക്നീഷ്യൻ അപ്രന്റിസ് – 10 ഒഴിവുകൾ
ഏതെങ്കിലും സ്ട്രീമിലുള്ള ഡിപ്ലോമ യോഗ്യതയാണ് ആവശ്യമായത്.
യോഗ്യതാ പരീക്ഷ പാസായിട്ട് 5 വർഷത്തിൽ കൂടുതൽ ആയിരിക്കരുത്.
പരിശീലന കാലാവധി- 12 മാസം
സ്റ്റൈപ്പൻഡ്: പ്രതിമാസം 10,900 രൂപ
സ്റ്റൈപ്പൻഡിന്റെ 50 ശതമാനം കമ്പനി നൽകും. ബാക്കി 50 ശതമാനം ബി.ഓ.എ.ടി (Board of Apprenticeship Training) നേരിട്ട് നൽകും. മുമ്പ് അപ്രന്റിസ്ഷിപ്പ് പരിശീലനം നേടിയിട്ടുള്ളവർക്ക് വീണ്ടും അപേക്ഷിക്കാനാകില്ല. കേന്ദ്രസർക്കാർ ചട്ടങ്ങൾ പ്രകാരം സംവരണം ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
താൽപര്യമുള്ള ഉദ്യോഗാർഥികൾ 11.08.2026ന് മുമ്പായി ബയോഡേറ്റ hrpft@lifecarehll.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ സെലക്ഷൻ ടെസ്റ്റ്/ഇന്റർവ്യൂവിന് വിളിക്കുകയുള്ളൂ. പരീക്ഷ/ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. പങ്കെടുക്കുന്നതിനായി യാത്രാബത്ത നൽകുന്നതല്ല.
സ്ഥലം: പേരൂർക്കട ഫാക്ടറി, SAP ക്യാമ്പിന് സമീപം, പേരൂർക്കട, തിരുവനന്തപുരം – 695005.
ബന്ധപ്പെടാൻ: 9947861924, 0471-2437270, 2433459, 2432147
അവസാന തീയതി: ഓഗസ്റ്റ് 11, 2026
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.lifecarehll.com/file/download/reference/3b8d83483189887a2f1a39d690463a8fhYSHeoA
by Midhun HP News | Aug 8, 2026 | Latest News, കേരളം
പാലക്കാട്: പാലക്കാട്: ഓപ്പറേഷന്‍ തണ്ടര്‍ എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. ചിറ്റൂര്‍ തറക്കളം ലക്ഷ്മി നിവാസില്‍ പ്രഭാകരന്റെ മകന്‍ മണിക്കുട്ടന്‍ (34)നെയാണ് എക്സൈസ് പിടികൂടിയത്. വേലന്താവളം ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് പണം കണ്ടെത്തിയത്. ചിറ്റൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രാണേഷ് രാജേന്ദ്രന്റെ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പണമാണിതെന്ന് പറഞ്ഞെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.
ഡെപ്യൂട്ടി എക് സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം എക്‌സൈസ് ഇന്‍സ്‌പെകടര്‍ ലിജോ ഉമ്മന്‍ന്റെ നേതൃത്വത്തിലായിരുന്നു വേലന്താവളം എക്‌സൈസ് ചെക്കു പോസ്റ്റില്‍ നടത്തിയത്. തുടര്‍ നടപടികള്‍ക്കായി മണിക്കുട്ടനെ ഡയറക്ടറേറ്റ് ഓഫ് ഇന്‍കം ടാക്‌സ്, പാലക്കാട് ഇന്‍വെസ്റ്റിഗേഷന്‍ വിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പ്രാണേഷ് രാജേന്ദ്രനെ ചോദ്യം ചെയ്യുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രസന്നന്‍ കെഒ, പ്രിവന്റീവ് ഓഫീസര്‍ ജോസ് പ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്യാം മോഹന്‍ പിഎം എന്നിവരും പങ്കെടുത്തു.


by Midhun HP News | Aug 8, 2026 | Latest News, കേരളം
ഗുരുവായൂര്‍: മുഖ്യമന്ത്രി വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്ന് വൈകിട്ട് ദീപാരാധന നേരത്തായിരുന്നു മുഖ്യമന്ത്രിയുടെ ദര്‍ശനം. ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ് ,ഭരണ സമിതി അംഗം സി.മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ജീവനക്കാര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
നേന്ത്രപ്പഴം കൊണ്ട് മുഖ്യമന്ത്രിക്ക് തുലാഭാരവഴിപാടും നടത്തി. 69 കിലോ നേന്ത്രപ്പഴം വേണ്ടിവന്നു. ആയതിന്റെ തുകയായ 3550 രുപ ക്ഷേത്രത്തില്‍ അടച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രിക്ക് തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയും അടങ്ങുന്ന ശ്രീ ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ നല്‍കി.


Recent Comments