റീജ അശോകൻ (54) നിര്യാതയായി

റീജ അശോകൻ (54) നിര്യാതയായി

ആറ്റിങ്ങൽ ഇളമ്പ കല്ലിൻമൂട് ദ്വാരകയിൽ അശോകന്റെ ഭാര്യ റീജ അശോകൻ (54) നിര്യാതയായി.

മാതാവ്: ഗോമതി ബി (റിട്ട.ടീച്ചർ)
മക്കൾ: അഭിറാം എ ആർ, ഡോ. അഭിജിത്ത് എ ആർ
മരുമകൾ: വീണ

സംസ്കാരം: 13/ 02/26 വെള്ളി രാവിലെ 10 മണിക്ക്

വിനോദ് ടി (52) നിര്യാതനായി

വിനോദ് ടി (52) നിര്യാതനായി

ആറ്റിങ്ങൽ അവനവഞ്ചേരി ശ്രീ സദനത്തിൽ വിനോദ് ടി (52) നിര്യാതനായി.

അച്ഛൻ: തങ്കപ്പൻനായർ (പരേതൻ)
അമ്മ: ഓമന
ഭാര്യ: രജീന ജി
മകൾ: അനന്യ വിനോദ്

സംസ്‍കാരം നാളെ 12:00 മണിക്ക് സ്വവസതിയിൽ

വേർപാടിന്റെ നോവിലും 5 പേരിലൂടെ വിജയകുമാരി ഇനി ജീവിക്കും

വേർപാടിന്റെ നോവിലും 5 പേരിലൂടെ വിജയകുമാരി ഇനി ജീവിക്കും

തിരുവനന്തപുരം: അപ്രതീക്ഷിതമായി എത്തിയ മരണം ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തുമ്പോഴും, 5 പേർക്ക് ജീവിതത്തിന്റെ പുതുവെളിച്ചം സമ്മാനിച്ച് വിജയകുമാരി യാത്രയായി. മസ്തിഷ്ക മരണം സംഭവിച്ച പനങ്ങോട് തുമ്പാനൂർ എ.കെ ഹൗസിൽ വിജയകുമാരിയുടെ (54) അവയവങ്ങളാണ് കുടുംബാംഗങ്ങൾ ദാനം ചെയ്തത്. മരണാനന്തരവും മറ്റുള്ളവരിലൂടെ വിജയകുമാരി ജീവിക്കട്ടെ എന്ന മാതൃകാപരമായ തീരുമാനമാണ് ഒരു നാടിന്റെയാകെ ആദരവ് ഏറ്റുവാങ്ങുന്നത്.

പാലോട്ടെ റിസോർട്ട് ജീവനക്കാരിയായിരുന്ന വിജയകുമാരി, ഫെബ്രുവരി 7ന് രാവിലെ മകൻ അഭിജിത്തിനൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ പെട്ടെന്ന് തലകറങ്ങി റോഡരികിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുക ആയിരുന്നു..

വേർപാടിന്റെ തീരാദുഃഖത്തിനിടയിലും അവയവദാനമെന്ന മഹത്തായ കർമ്മത്തിന് ഭർത്താവ് കരുണാകരൻ നായരും, മക്കളായ അഭിജിത്തും കൃഷ്ണേന്ദുവും സമ്മതം നൽകുക ആയിരുന്നു. വിജയകുമാരിയുടെ കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ​വൃക്കകള്‍ ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനും, മറ്റൊന്ന് കിംസ് ആശുപത്രിയ്ക്കും നൽകി. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്ക് ലഭിച്ചു. ​നേത്രപടലങ്ങൾ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്ക് കൈമാറി.

വിജയകുമാരിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ഈ ദുഷ്കരമായ സാഹചര്യത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ചു.

അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടെക്കി മാതാപിതാക്കളെ കുത്തിക്കൊന്നു

അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടെക്കി മാതാപിതാക്കളെ കുത്തിക്കൊന്നു

ബംഗളൂരൂ: വിജ്ഞാന നഗറില്‍ മാതാപിതാക്കളെ അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടെക്കിയായ മകന്‍ കുത്തിക്കൊന്നു. നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ നവീന്‍ ചന്ദ്ര ഭട്ട് (60), ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് ഫ്‌ലാറ്റിനുള്ളില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 33 വയസ്സുള്ള രോഹന്‍ ചന്ദ്ര ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.

രോഹന്‍ പുതിയ സംരംഭം ആരംഭിക്കുന്നതിനായി മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ രോഹന്‍ ഇരുവരെയും കുത്തിക്കാല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഉടന്‍ തന്നെ മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഇവരുടെ മകള്‍ യുഎസിലാണ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മകള്‍ വന്നശേഷം പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ആരംഭിക്കാനാണ് പൊലീസ് തീരുമാനം. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം കണ്ടെത്താനായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

യുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

യുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

വാഷിങ്ടണ്‍: അമേരിക്കയില്‍ പൊലീസ് ഓഫീസര്‍ ഓടിച്ച വണ്ടി ഇടിച്ച് മരിച്ച ഇന്ത്യന്‍ യുവതിയുടെ കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാഹ്നവി കണ്ഡുലയുടെ കുടുംബത്തിന് 29 ദശക്ഷം ഡോളറാണ് ( 262 കോടി രൂപ)നഷ്ടപരിഹാരമായി ലഭിക്കുക. വാഷിങ്ടണിലെ സിയാറ്റില്‍ നഗര ഭരണകൂടം ആണ് നഷ്ടപരിഹാരം അനുവദിച്ചത്. 2023 ല്‍ ആയിരുന്നു യുവതിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം. അമേരിക്കയിലെ സിയാറ്റിലില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ പൊലീസ് വാഹനമിടിച്ചായിരുന്നു അപകടം.

ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് ആണ് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചത്. ‘ജാഹ്നവി കണ്ഡുലയുടെ മരണം അതീവ ദുഃഖകരമാണ്. സാമ്പത്തിക പരമായ ഈ ഒത്തുതീര്‍പ്പ് 23 കാരിയുടെ കുടുംബത്തിന് ആശ്വാസം നല്‍കുമെന്ന് നഗരം പ്രതീക്ഷിക്കുന്നു.’ എന്നാണ് സിറ്റി അറ്റോര്‍ണിയുടെ പ്രതികരണം.

സൗത്ത്‌ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി കാംപസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. ഡിസംബറില്‍ പഠനം പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു അപകടം ഉണ്ടായത്. പൊലീസുകാരനായ കെവിന്‍ ഡേവ് ഓടിച്ച കാര്‍ അമിത വേഗതയിലെത്തി കുട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ (25 മൈല്‍) വേഗപരിധിയുള്ള പ്രദേശത്ത് 119 കിലോമീറ്റര്‍ (74 മൈല്‍) വേഗതയില്‍ ആയിരുന്നു കെവിന്‍ ഡേവ് വാഹനം ഓടിച്ചിരുന്നത്. ജാഹ്നവിയുടെ മരണത്തിനിടയാക്കിയ വാഹനാപകത്തെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് പ്രതിഷേധം വര്‍ധിപ്പിച്ചു.

ജാഹ്നവി കണ്ഡുലയുടെ മരണത്തെയാണ് അപകടം ഉണ്ടാക്കിയ യുഎസ് പൊലീസ് ഉദ്യോഗസ്ഥന്‍ പരിഹാസച്ചിരിയാടെ അധിക്ഷേപിച്ചതും വലിയ പ്രതിഷേധം ഉയത്തിയിരുന്നു. ഉ ദ്യോഗസ്ഥന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളും സംഭാഷണവും പുറത്തുവന്നതോടെ, സംഭവം വിവാദമാകുകയായിരുന്നു. സിയാറ്റില്‍ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റ് ഡാനിയല്‍ ഓഡറര്‍, ഗില്‍ഡിന്റെ പ്രസിഡന്റിനോട് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയായിരുന്നു ജാഹ്നവിയുടെ ജീവന് വിലയില്ലെന്ന പരാമര്‍ശം ഉദ്യോഗസ്ഥന്‍ നടത്തിയത്. ‘അവള്‍ മരിച്ചു, സാധാരണക്കാരിയാണ്, ഒരു ചെക്ക് എഴുതൂ. പതിനൊന്നായിരം ഡോളര്‍. അവള്‍ക്ക് 26 വയസ്സായിരുന്നു, അവളുടെ ജീവന് വലിയ വിലയില്ല’- തമാശമട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുകയും ചിരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.