വന്യമൃഗ ആക്രമണം: നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വന്യമൃഗ ആക്രമണം: നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട: വന്യമൃഗങ്ങള്‍ കാരണമുണ്ടാകുന്ന കൃഷിനാശത്തിനും വസ്തുനാശത്തിനും സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന ആക്ഷേപം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സര്‍ക്കാരിന് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് അറിയിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ 3 മാസത്തിനകം അന്തിമ തീരുമാനമെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വന്യമൃഗ ആക്രമണങ്ങള്‍ നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ലഭിക്കാനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി നല്‍കണമെന്നും അപേക്ഷ ലഭിച്ചാല്‍ വനംവകുപ്പുദ്യോഗസ്ഥര്‍ പ്രാദേശിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 1200 ല്‍ പരം കുടുംബങ്ങള്‍ക്ക് വനംവകുപ്പുദ്യോഗസ്ഥര്‍ ചെക്ക്‌പോസ്റ്റില്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന പരാതിയിലാണ് ഉത്തരവ്. സ്വന്തം പറമ്പിലെ ഉത്പന്നങ്ങളും മരങ്ങളും യഥേഷ്ടം ഉപയോഗിക്കാന്‍ സമ്മതിക്കുന്നില്ലെന്നും വന്യമൃഗശല്യം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള പരാതിയിലാണ് നടപടി. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെയും നടുവത്തുമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറെയും നേരില്‍ കേട്ട ശേഷമാണ് കമ്മീഷന്‍ ഉത്തരവ് പാസാക്കിയത്.

പ്രദേശത്ത് ആന അടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടന്നുവരുന്നത് തടയുന്നതിനായി പ്രധാന വന്യമൃഗതാരകള്‍ വരുന്ന വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ ഫെന്‍സിംഗുകള്‍ വനംവകുപ്പിന്റെ ഡെക്കാമിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അറ്റകുറ്റപണികള്‍ നടത്താന്‍ നടപടിയെടുത്തുവരുന്നതായി കോന്നി ഡി.എഫ്.ഒ. കമ്മീഷനെ അറിയിച്ചു. നബാര്‍ഡ് പദ്ധതിയില്‍ സോളാര്‍ തൂക്കുവേലികള്‍ നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ട് വന്യമൃഗങ്ങള്‍ കാരണം നാശനഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടിയെടുക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. വന്യമൃഗ ആക്രമണം കാരണമുള്ള നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉയര്‍ത്തേണ്ടത് സര്‍ക്കാരാണെന്നും ഡി.എഫ്.ഒ. അറിയിച്ചു.

സോളാര്‍ ഫെന്‍സിംഗുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള പദ്ധതികള്‍ 2 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു. രാത്രികാല പട്രോളിംഗുകള്‍ ഫലവത്തായി നടത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വന്യമൃഗ ആക്രമണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാനാവശ്യമായ ബോധവത്കരണവും സാങ്കേതിക സഹായവും ഗ്രാമപഞ്ചായത്ത് അധികൃതര്‍ കര്‍ഷകര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അരുവാപ്പുലം സ്വദേശി രാജന്‍ എബ്രഹാം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

ആലംകോട് മീരാൻകടവ് റോഡ്: പാണന്റെമുക്ക്–മണനാക്ക് ഭാഗത്ത് നാളെ (ഫെബ്രുവരി 11) ഗതാഗത നിരോധനം

ആലംകോട് മീരാൻകടവ് റോഡ്: പാണന്റെമുക്ക്–മണനാക്ക് ഭാഗത്ത് നാളെ (ഫെബ്രുവരി 11) ഗതാഗത നിരോധനം

ആറ്റിങ്ങൽ: ആലംകോട് മീരാൻകടവ് റോഡിന്റെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി പാണന്റെമുക്ക് മുതൽ മണനാക്ക് വരെ നാളെ (ഫെബ്രുവരി 11, 2026) പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തും. നാളെ രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെയാണ് ഈ ഭാഗത്ത് വാഹന ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുക.

ഇതിനാൽ ആറ്റിങ്ങൽ, ആലംകോട് ഭാഗങ്ങളിൽ നിന്ന് നിലയ്ക്കാമുക്ക് ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ വിളയിൽമൂല – തിനവിള – പള്ളിമുക്ക് വഴിയുള്ള വഴിമാറി യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

കണക്ടഡ് ലോഡ് സ്വയം വെളിപ്പെടുത്തൽ പദ്ധതി: ചിറയിൻകീഴ് സെക്ഷൻ പരിധിയിലെ ഉപഭോക്താക്കൾക്ക് മാർച്ച് 31 വരെ അവസരം

കണക്ടഡ് ലോഡ് സ്വയം വെളിപ്പെടുത്തൽ പദ്ധതി: ചിറയിൻകീഴ് സെക്ഷൻ പരിധിയിലെ ഉപഭോക്താക്കൾക്ക് മാർച്ച് 31 വരെ അവസരം

ചിറയിൻകീഴ്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി.എൽ.) ഉപഭോക്താക്കൾക്ക് അവരുടെ പ്രിമിസസിലെ കണക്ടഡ് ലോഡ് ക്രമീകരിക്കുന്നതിനായി “കണക്ടഡ് ലോഡ് – സ്വയം വെളിപ്പെടുത്തൽ പദ്ധതി 2026” പ്രകാരം പ്രത്യേക അവസരം ഒരുക്കുന്നു.

31.12.2025- B.O. (FTD) No.804/2025 (KSEBL/DIR/DIST/920/2025-AES) എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഈ പദ്ധതി പ്രകാരം ചിറയിൻകീഴ് സെക്ഷൻ പരിധിയിലെ എല്ലാ ഉപഭോക്താക്കൾക്കും, വീട്ടിലോ സ്ഥാപനത്തിലോ നിലവിലുള്ള കണക്ടഡ് ലോഡിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിൽ, അപേക്ഷ ഫീസ്, അധിക കരുതൽ തുക, പിഴ എന്നിവയില്ലാതെ അത് ക്രമപ്പെടുത്തുന്നതിനായി 2026 മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

അപേക്ഷകൾ ചിറയിൻകീഴ് സെക്ഷൻ ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയോ, അല്ലെങ്കിൽ wss.kseb.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി നൽകുകയോ ചെയ്യാം.

ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍

ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍

ഡല്‍ഹി: ടി20 ലോകകപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. ജിയോഹോട്ട്സ്റ്റാര്‍, സോണിലിവ്, സീ5 എന്നിവ മൂന്ന് മാസം ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ആഡ്-ഓണ്‍ പായ്ക്ക് ആണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്.

ഈ പ്ലാന്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിന്റെയും ഐപിഎല്‍ 2026 ന്റെയും എല്ലാ മത്സരങ്ങളും കാണാന്‍ കഴിയും. ലൈവ് ക്രിക്കറ്റിന് പുറമേ, വരിക്കാര്‍ക്ക് വെബ് സീരീസുകള്‍, സിനിമകള്‍, മറ്റ് വിനോദ ഉള്ളടക്കം എന്നിവയും സ്ട്രീം ചെയ്യാന്‍ കഴിയുന്ന 499 രൂപ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. 499 രൂപയുടെ ഈ പ്ലാന്‍ മൂന്ന് മാസത്തെ (90 ദിവസം) വാലിഡിറ്റിയോടെയാണ് വരുന്നത്. നിലവിലുള്ള ഏതെങ്കിലും ബിഎസ്എന്‍എല്‍ പ്ലാനുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഈ പായ്ക്ക് ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും.

ജിയോഹോട്ട്സ്റ്റാര്‍, സോണിലൈവ്, സീ5 എന്നിവയിലേക്ക് മൂന്ന് മാസത്തെ ആക്‌സസ് ആണ് ഇതുവഴി ലഭിക്കുന്നത്. ഉപയോക്താക്കള്‍ക്ക് മൊബൈലിലും ടിവിയിലും ഒരേസമയം ഉള്ളടക്കം സ്ട്രീം ചെയ്യാന്‍ കഴിയും. ക്രിക്കറ്റ് ആരാധകര്‍ക്ക് ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിലെയും ഐപിഎല്‍ 2026ലെയും എല്ലാ മത്സരങ്ങളും ജിയോഹോട്ട്സ്റ്റാറില്‍ കാണാന്‍ കഴിയും. അതേസമയം സോണിലിവ് മറ്റ് വിവിധ കായിക പരിപാടികളിലേക്ക് ആക്‌സസ് നല്‍കുന്നു.