വൈദ്യുതി കുടിശ്ശിക ഉണ്ടോ?, വന്‍ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഒക്ടോബര്‍ 31 വരെ

വൈദ്യുതി കുടിശ്ശിക ഉണ്ടോ?, വന്‍ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഒക്ടോബര്‍ 31 വരെ

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കുടിശ്ശിക തീര്‍ക്കാന്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി. കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ അനായാസം അടച്ചുതീര്‍ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഒക്ടോബര്‍ 31 വരെയാണ് അവസരം.

10 കൊല്ലത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ എട്ടു ശതമാനമായി കുറയും. 5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം ഏഴു ശതമാനം പലിശ നല്‍കിയാല്‍ മതിയാകും. രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം മാത്രമായിരിക്കും പലിശ. പലിശ തുക ആറു മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.

കുടിശ്ശികയായ വൈദ്യുതി ബില്‍ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേര്‍ത്ത് ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നവര്‍ക്ക് ബില്‍ കുടിശ്ശികയില്‍ (Principal Amount) അഞ്ചു ശതമാനം അധിക ഇളവും ലഭിക്കും. റവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും കേബിള്‍ ടിവി ഉടമകളുടെ വൈദ്യുതി പോസ്റ്റ് വാടക കുടിശ്ശികയും നിബന്ധനകള്‍ക്ക് വിധേയമായി ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാന്‍ കഴിയും. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുകയെന്നും കെഎസ്ഇബി അറിയിച്ചു. https://ots.kseb.in എന്ന പ്രത്യേക വെബ്പോര്‍ട്ടല്‍ വഴിയും കുടിശ്ശികയുടെ വിശദാംശങ്ങള്‍ അറിയാനും പണമടയ്ക്കാനും അവസരമൊരുക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

കാലടി പാലം അറ്റകുറ്റപ്പണി ഇന്നു രാത്രി മുതല്‍; 10 മുതല്‍ രാവിലെ ആറുവരെ വാഹനം കടത്തി വിടില്ല, അറിയാം ബദൽ വഴികൾ

കാലടി പാലം അറ്റകുറ്റപ്പണി ഇന്നു രാത്രി മുതല്‍; 10 മുതല്‍ രാവിലെ ആറുവരെ വാഹനം കടത്തി വിടില്ല, അറിയാം ബദൽ വഴികൾ

കൊച്ചി: കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഇന്ന് രാത്രി ആരംഭിക്കും. 14 വരെ രാത്രികളിലാണ് പണികള്‍. ഈ ദിവസങ്ങളില്‍ 11-ാം തീയതി ഒഴികെ രാത്രി 10 മുതല്‍ രാവിലെ ആറുവരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കും. കര്‍ക്കടക വാവ് പ്രമാണിച്ച് 11ന് രാത്രി പാലത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകില്ലെന്ന് മനോജ് മൂത്തേടന്‍ എംഎല്‍എ അറിയിച്ചു.

മറ്റു ദിവസങ്ങളില്‍ രാത്രി നിരോധന സമയത്ത് അങ്കമാലി ഭാഗത്ത് നിന്ന് എംസി റോഡ് വഴി പോകേണ്ട വലിയ വാഹനങ്ങള്‍ ആലുവ- പെരുമ്പാവൂര്‍ വഴിയും പെരുമ്പാവൂരില്‍ നിന്ന് തിരികെ ഇതേവഴിയും പോകണം. അങ്കമാലി ഭാഗത്ത് നിന്നുള്ള ചെറുവാഹനങ്ങള്‍ക്ക് കാലടിക്കടുത്ത് മറ്റൂരില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് മലയാറ്റൂര്‍- കോടനാട് പാലം, വല്ലം വഴിയും ഇതുവഴി തന്നെ തിരികെയും പോകാവുന്നതാണ്.

മൂവാറ്റുപുഴ, പെരുമ്പാവൂര്‍ ഭാഗത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ പെരുമ്പാവൂരിനും കാലടിക്കും ഇടയില്‍ വല്ലം ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വല്ലംകടവ്- പാറപ്പുറം പാലം, കാഞ്ഞൂര്‍ വഴി പോകണം. തിരിച്ചും ഈ വഴി ഉപയോഗിക്കാവുന്നതാണ്.

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു, ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേര്‍ക്ക് പരിക്ക്

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു, ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേര്‍ക്ക് പരിക്ക്

ബംഗളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ കോവൂര്‍ സ്വദേശി എന്‍ എം അരുണ്‍കുമാറും ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മിഥിലേഷുമാണ് മരിച്ചത്.

ഇന്ന് രാവിലെ 6.45 ഓടേയാണ് അപകടം. ബംഗളൂരു- മൈസൂര എക്‌സ്പ്രസ് ഹൈവേയില്‍ ബിഡദിക്ക് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് സൈന്‍ ബോര്‍ഡിന്റെ കമാനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൈന്‍ ബോര്‍ഡ് തകര്‍ന്നു. ഇതിന് പിന്നാലെ ബസ് മറിയുകയായിരുന്നു.

പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ ബിഡദിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. മഴയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് വിവരം.

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

കോഴിക്കോട്: നിപ രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫറോക്ക് സ്വദേശിയായ 43കാരന്‍ പൂര്‍ണ രോഗമുക്തി നേടി വെള്ളിയാഴ്ച ആശുപത്രി വിട്ടു. ജൂണ്‍ 11ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ ഐസൊലേഷന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ച സമയത്ത് അതീവ ഗുരുതര നിലയിലായിരുന്ന ഇദ്ദേഹം ഒന്നര മാസത്തോളം വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടതോടെ ജൂലൈ 4ന് ട്രാന്‍സിറ്റ് ഐസിയുവിലേക്കും, പിന്നീട് മുറിയിലേക്കും മാറ്റിയിരുന്നു.

നിലവില്‍ രോഗിക്ക് പൂര്‍ണ ബോധമുണ്ട്. മറ്റുള്ളവരുടെ സഹായമില്ലാതെ നടക്കാന്‍ സാധിക്കുന്നുണ്ട്. സ്‌കാനിങ്ങില്‍ തലച്ചോറിലെ തകരാറുകള്‍ കുറഞ്ഞതായും ഓര്‍മശക്തി സാധാരണ നിലയിലായതായും ഡോക്ടര്‍മാര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. ആരോഗ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെ ബഹ്റൈനില്‍ നിന്നാണ് ആവശ്യമായ റെംഡിസിവര്‍ മരുന്ന് എത്തിച്ചത്.

സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് ലഭിച്ച മികച്ച പിന്തുണയ്ക്ക് രോഗിയും കുടുംബവും നന്ദി അറിയിച്ചു.

‘ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ല’; കയ്യടി നേടി വിസ്മയ; മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

‘ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ല’; കയ്യടി നേടി വിസ്മയ; മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

വിസ്മയ മോഹന്‍ലാല്‍ തുടക്കം ഗംഭീരമാക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് അച്ഛന്‍ മോഹന്‍ലാല്‍. മകളുടെ ആദ്യ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിനിടെയാണ് താരം നന്ദി പറഞ്ഞെത്തിയത്. ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ലെന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

മകള്‍ക്ക് ലഭിക്കുന്ന ഈ സ്‌നേഹം അനുഗ്രഹമായി കാണുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണി ഈ യാത്രയില്‍ വിസ്മയയ്‌ക്കൊപ്പമുണ്ടെന്നതിലുള്ള സന്തോഷവും മോഹന്‍ലാല്‍ പങ്കുവെക്കുന്നുണ്ട്.

”ഒരു അച്ഛന്റെ ഹൃദയത്തിന് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനില്ല. തുടക്കത്തിലൂടെ വിസ്മയ തന്റെ യാത്ര ആരംഭിക്കുന്നത് കാണുന്നതും, നിങ്ങള്‍ അവളോട് കാണിക്കുന്ന സ്‌നേഹവും ഞാന്‍ എന്നും ഓര്‍ത്തുവെക്കുന്ന അനുഗ്രഹമാകും. കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മുതല്‍ എനിക്കറിയുന്ന, ഞാന്‍ സ്‌നേഹിക്കുന്ന ആശിഷ് ജോ ആന്റണി ഈ യാത്രയില്‍ അവള്‍ക്കൊപ്പം ഉണ്ടെന്നതും എന്റെ ഹൃദയം ഊഷ്മളമാക്കുന്നു. അവര്‍ രണ്ടുപേരയും ഇത്രയും ഊഷ്മളതയോടെ ചേര്‍ത്തുപിടിച്ചതിന് നന്ദി” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

വിസ്മയയുടെ തുടക്കത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കവച്ചു കൊണ്ടാണ് മോഹന്‍ലാലിന്റെ പ്രതികരണം. അതേസമയം ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണങ്ങളാണ് തുടക്കം നേടുന്നത്. അച്ഛന്റേയും ചേട്ടന്റേയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ വിസ്മയ തുടക്കം ഗംഭീരമാക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആക്ഷന്‍ രംഗങ്ങളിലെ വിസ്മയയുടെ പ്രകടനം കയ്യടി നേടുന്നുണ്ട്. ആശിഷ് ജോ ആന്റണിയുടെ വില്ലന്‍ വേഷവും പ്രശംസിക്കപ്പെടുന്നുണ്ട്.

വിസ്മയയുടെ ആദ്യ ചിത്രത്തിന്റെ സംവിധാനം ജൂഡ് ആന്തണിയാണ്. സായ് കുമാര്‍, മനോജ് കെ ജയന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസിന് വിസ്മയയ്‌ക്കൊപ്പം സഹോദരന്‍ പ്രണവ് മോഹന്‍ലാലുമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയാകെ ഇപ്പോള്‍ വിസ്മയയുടെ തുടക്കമാണ് ചര്‍ച്ചാ വിഷയം.