മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ല; ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്

ഇന്‍ഡോര്‍: മഹാകുംഭ മേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ ഭോസ്ലയുടെ വിവാഹം നിയമക്കുരുക്കിലേക്ക്. മൊണാലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തു. മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ(എന്‍സിഎസ്ടി) കണ്ടെത്തലിന് പിന്നാലെയാണ് ഫര്‍മാന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്.

എന്‍സിഎസ്ടി നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൊണാലിസയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ എന്‍ സി എസ് ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

മാര്‍ച്ച് 11-ന് തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആധാര്‍ കാര്‍ഡിലെ പ്രായം അടിസ്ഥാനമാക്കിയാണ് വിവാഹം നടത്തിയതെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചിരുന്നു. ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ അന്തര്‍ സിങ് ആര്യയുടെ നേതൃത്വത്തില്‍ അഡ്വ. പ്രഥം ദുബെ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രായം സംബന്ധിച്ച വിവരം പുറത്ത് വന്നത്. മാര്‍ച്ച് 17-ന് പ്രഥം ദുബെ ഈ വിഷയം കമ്മീഷന് മുന്‍പാകെ ശക്തമായി ഉന്നയിച്ചിരുന്നു.

കുട്ടി മധ്യപ്രദേശിലെ പാര്‍ധി ഗോത്ര വിഭാഗത്തില്‍പ്പെട്ടതാണെന്നും മഹേശ്വര്‍ ആശുപത്രിയിലെ രേഖകള്‍ പ്രകാരം 2009 ഡിസംബര്‍ 30നാണ് ജനിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. 2026 മാര്‍ച്ച് 11ന് കേരളത്തില്‍ വിവാഹം നടക്കുമ്പോള്‍ 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. വിവാഹം നടന്നത് കേരളത്തിലാണെന്നും, പ്രായപൂര്‍ത്തിയായെന്ന് കാണിക്കാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് വ്യാജരേഖകള്‍ ഉപയോഗിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തത്. വിവാഹം നടന്ന ക്ഷേത്ര അധികൃതര്‍ ദമ്പതികള്‍ നല്‍കിയ ആധാര്‍ വിവരങ്ങളെയാണ് ആശ്രയിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; യുവതിയ്ക് ദാരുണാന്ത്യം

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; യുവതിയ്ക് ദാരുണാന്ത്യം

ആലുവ: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവതി വാഹനാപകടത്തിൽ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് എതിർവശത്തായിരുന്നു ദാരുണമായ അപകടം ഉണ്ടായത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി, സിഗ്നൽ നൽകാതെ അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. ഈ സമയം ആലുവയിൽ നിന്നും ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന അശ്വിൻ ആന്റണിയുടെ ബൈക്കിൽ ലോറി തട്ടുകയായിരുന്നു. തട്ടി നിയന്ത്രണം വിട്ട ബൈക്ക് പിന്നാലെ വന്ന കാറിൽ ഇടിച്ചു മറിഞ്ഞു. റോഡിൽ തലയടിച്ചു വീണ നന്ദനയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ഉടൻ തന്നെ നന്ദനയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു നന്ദന. ഇടപ്പള്ളിയിലേക്ക് ജോലിക്ക് പോകാനായി അശ്വിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു ഇവർ.

​ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22) പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നടപടികള്‍ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

‘വീട്ടില്‍ പണം കത്തിക്കരിഞ്ഞ നിലയില്‍’; ഇംപീച്ച്മെന്റ് നടപടികള്‍ക്കിടെ യശ്വന്ത് വര്‍മ രാജിവെച്ചു

‘വീട്ടില്‍ പണം കത്തിക്കരിഞ്ഞ നിലയില്‍’; ഇംപീച്ച്മെന്റ് നടപടികള്‍ക്കിടെ യശ്വന്ത് വര്‍മ രാജിവെച്ചു

ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ രാജിവെച്ചു. പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നടപടികള്‍ ഊര്‍ജിതമാകുന്നതിനിടെയാണ് യശ്വന്ത് വര്‍മ്മ രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചത്. 140ലധികം ലോക്സഭാ അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം ഇദ്ദേഹത്തിനെതിരെ പരിഗണനയിലായിരുന്നു.

ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വീട്ടില്‍ നിന്നാണ് കെട്ടുകണക്കിന് പണം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് മുന്നോടിയായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അന്വേഷണ സമിതിയെ നിയമിച്ചിരുന്നു.

ഡല്‍ഹിയിലെ ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ വസതിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് വലിയ തോതില്‍ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഭവം വിവാദമായതോടെ അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും യശ്വന്ത് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

എന്നാല്‍ പണം കണ്ടെടുത്ത സമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും, ആരോപിക്കപ്പെടുന്ന പണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ പ്രതികരിച്ചത്. പുറത്താക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.

നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

കേന്ദ്രമന്ത്രി ജെ പി നദ്ദ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, പഞ്ചായത്തിരാജ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്, കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി രാം നാഥ് താക്കൂര്‍, നിയമ-നീതി സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ജെഡിയു നേതാവും പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റുമായ സഞ്ജയ് കുമാര്‍ ഝാ, രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ്, ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി, ലോക്‌സഭയിലെ ബിജെപി ചീഫ് വിപ്പ് സഞ്ജയ് ജയ്‌സ്വാള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങ്. ഹിന്ദിയില്‍ ആയിരുന്നു നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചൊല്ലിയത്.

സത്യപ്രതിജ്ഞയുടെ ചിത്രങ്ങള്‍ ഉപരാഷ്ട്രപതിയുടെ ഓഫീസ് എക്സില്‍ പങ്കുവെച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം ലോക്‌സഭാംഗമായിരുന്ന സമയത്തെ കുറിച്ചു അനുസ്മരിച്ചു.

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതോടെ നിതീഷ് കുമാര്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. രണ്ട് പതിറ്റാണ്ടായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന നിതീഷ് കുമാറിന്റെ പുതിയ ചുവട് മാറ്റത്തോടെ ബിഹാറില്‍ പുതിയ മുഖ്യമന്ത്രി ഉടന്‍ അധികാരമേല്‍ക്കും. ഏപ്രില്‍ 14 ന് ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ എന്‍ഡിഎ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് 30 ന് അദ്ദേഹം സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വം രാജിവച്ചിരുന്നു. മാര്‍ച്ച് 16 ന് ആണ് നിതീഷ് കുമാര്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

‘അതിരടി ഷൂട്ടിന്റെ സമയത്ത് 72 മണിക്കൂർ ഞാൻ ഉപവാസമായിരുന്നു; ഒരു തളർച്ചയോ ക്ഷീണമോ ഒന്നും തോന്നിയില്ല’

‘അതിരടി ഷൂട്ടിന്റെ സമയത്ത് 72 മണിക്കൂർ ഞാൻ ഉപവാസമായിരുന്നു; ഒരു തളർച്ചയോ ക്ഷീണമോ ഒന്നും തോന്നിയില്ല’

ആരോ​ഗ്യകാര്യങ്ങളിലും ഫിറ്റ്നസിന്റെ കാര്യത്തിലും അതീവശ്രദ്ധ പുലർത്തുന്ന നടൻമാരിലൊരാളാണ് ടൊവിനോ തോമസ്. തന്റെ പുതിയ ചിത്രമായ പള്ളിച്ചട്ടമ്പിയ്ക്ക് വേണ്ടി ടൊവിനോ ശരീരഭാരം കൂട്ടിയിരുന്നു. ഇപ്പോഴിതാ തന്റെ ഫിറ്റ്നസിനെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

വിശപ്പുണ്ടെങ്കിൽ മാത്രമേ താൻ ഭക്ഷണം കഴിക്കുകയുള്ളൂവെന്നും അല്ലെങ്കിൽ കഴിക്കാറില്ലെന്നും ടൊവിനോ പറഞ്ഞു. സുജിത് ഭക്തന്റെ ചാറ്റ് വിത്ത് ഭക്തൻ എന്ന പോഡ്കാസ്റ്റിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. “ഞാൻ തന്നെ ഇതിനെക്കുറിച്ച് ചിന്തിക്കുന്നത് ഒരു പരസ്യം കാണുമ്പോഴാണ്.

വർക്കൗട്ടും ഡയറ്റും നോക്കുന്ന ഒരാളുടെ വാർധക്യവും ഇതൊന്നും നോക്കാത്ത ഒരാളുടെ വാർധക്യവും ഞാനൊരു സ്പ്ലിറ്റ് സ്ക്രീനിൽ കാണുകയാണ്. ഈ വർക്കൗട്ട് ചെയ്യുന്നയാൾക്ക് 80-90 വയസിലും എഴുന്നേറ്റ് നടക്കാനും ഓടാനും ചാടാനുമൊക്കെ പറ്റുന്നുണ്ട്.

മറ്റേയാൾ രോ​ഗക്കിടക്കയിലാണ്. ഇതിൽ ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എന്ന പോലെയിരിക്കും. അതെന്നെ ഒരുപാട് ചിന്തിപ്പിച്ചു. അത് നമ്മൾ ചിന്തിക്കേണ്ടതല്ലേ. മുറിച്ചാൽ മുറി കൂടുന്ന പ്രായമുണ്ട്, അത് കഴിയും. അത് പോയിക്കഴിഞ്ഞാൽ പണ്ട് ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറുന്ന ഒരു പരിക്ക് ചിലപ്പോൾ ജീവിതകാലം മുഴുവൻ നമുക്ക് നിൽക്കും.

അതിനെ നമുക്ക് വർക്കൗട്ടിലൂടെ ഭേദമാക്കാൻ കഴിയും. അതുപോലെ ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കിലും നല്ലപോലെ ഭക്ഷണം കഴിച്ചിട്ടില്ലേ നമ്മൾ. കഴിച്ചിട്ടുണ്ടല്ലോ, ഇത്രയും കൊല്ലം കഴിച്ചില്ലേ. ഇഷ്ടപ്പെട്ട എല്ലാ ഭക്ഷണവും മിതമായ അളവിൽ കഴിക്കുക. അമിതമായിട്ടുള്ള ഭക്ഷണം ഒഴിവാക്കുക. വിശക്കുമ്പോൾ കഴിക്കുക എന്നതാണല്ലോ.

നമ്മൾ വിശക്കുമ്പോൾ അല്ലല്ലോ ഭക്ഷണം കഴിക്കുന്നത്. രാവിലെ ഇത്ര മണിക്ക് കഴിക്കണം, ഉച്ചക്ക് ഇത്ര മണിക്ക് കഴിക്കണം, വൈകിട്ട് ഇത്ര മണിക്ക് കഴിക്കണം… പിന്നെ എന്തിനാണ് ഈ വിശപ്പ് എന്നുള്ള വികാരം. ഞാൻ വിശപ്പുള്ളപ്പോഴേ കഴിക്കൂ. വിശപ്പില്ലെങ്കിൽ കഴിക്കാതിരിക്കും.

ഭയങ്കരമായി നമുക്ക് ആക്ടിവിറ്റികൾ ഉള്ള ദിവസം വിശപ്പ് കൂടുതലായിരിക്കും. വെറുതേ ബെഡിൽ കിടക്കുന്ന ദിവസം എന്തിനാണ് മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത്”. – ടൊവിനോ പറഞ്ഞു. പള്ളിച്ചട്ടമ്പിയിൽ ഡിജോയ്ക്ക് ഞാനൊരു മല്ലനെപ്പോലെ ഇരിക്കണമെന്നുണ്ടായിരുന്നു. ആൾക്കാരെയൊക്കെ എടുത്ത് എറിയാൻ പറ്റുന്ന ഒരു മല്ലനെപ്പോലെ ഇരിക്കണമെന്നുണ്ടായിരുന്നു.

നമ്മുടെ ഷോൾഡർ ഒക്കെ വിരിഞ്ഞ് ഇരുന്നാൽ ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ആളുകൾക്ക് അത് റിലേറ്റബിൾ അല്ലാതായി പോകും. അപ്പോൾ ഞാൻ ഷോൾഡർ വർക്കൗട്ടുകളൊക്കെ കുറച്ചു. ഇതിനകത്ത് ഡിജോ എന്നോട് പറഞ്ഞത്, കഴിക്ക് കഴിക്ക് കവിളൊക്കെ തുടുക്കട്ടെ എന്നാണ്. എനിക്കത് ഇഷ്ടമുള്ള കാര്യവുമാണ്.

ആരോ​ഗ്യമുള്ള ഒരു തടി വയ്ക്കൽ ആണ് ഡിജോ ഉദ്ദേശിച്ചത്. അപ്പോൾ ഞാൻ നല്ലതുപോലെ ഭക്ഷണവും കഴിച്ചു, നല്ലപോലെ വർക്കൗട്ടും ചെയ്തു. പിന്നെ വിശപ്പില്ലെങ്കിൽ ഞാൻ കഴിക്കാതിരിക്കും. 72 മണിക്കൂറൊക്കെ ഞാൻ ഉപവാസം ഇരുന്നിട്ടുണ്ട്. വെള്ളം മാത്രമേ കുടിക്കൂ. അതിരടിയുടെ ഷൂട്ടിന്റെ സമയത്ത് 72 മണിക്കൂർ ഞാൻ ഉപവാസത്തിലായിരുന്നു.

ആ സമയത്ത് ഞാൻ മൂന്ന് ദിവസം ഷൂട്ടിന് പോയി. അതിൽ രണ്ട് ദിവസം വർക്കൗട്ടും ചെയ്തിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് ഭക്ഷണമുണ്ടെങ്കിൽ എന്തായിരിക്കും ഭക്ഷണം എന്നറിയാനുള്ള ഒരു കൊതി നമ്മളിൽ ഉണ്ടാകും. ആ ആർത്തി കൊണ്ടാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത്.

നടൻ രഘുവരൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഭക്ഷണം കഴിക്കാറില്ലായിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതിരടി ഷൂട്ടിന്റെ സമയത്ത് ഭക്ഷണം കഴിക്കാതെ ഇരുന്നിട്ട് എനിക്കൊരു ക്ഷീണമോ ഒന്നും തോന്നിയില്ല. അതിലൊരു ദിവസം ഫൈറ്റും ആയിരുന്നു.

ആ സമയത്ത് ഒരു തളർച്ചയോ ക്ഷീണമോ ഒന്നും തോന്നിയില്ല സത്യം പറഞ്ഞാൽ. അതിനുള്ള റിസർവ് ചിലപ്പോൾ നമ്മുടെ ശരീരത്ത് ഉണ്ടായിരിക്കാം. ഭക്ഷണത്തെക്കുറിച്ച് ആലോചിക്കുന്ന കൊണ്ടാണ് നമുക്ക് കഴിക്കാൻ തോന്നുന്നത്. ഇന്ന് ഭക്ഷണമില്ല എന്ന് ഉറപ്പിച്ച് കഴിഞ്ഞാൽ പിന്നെ വിശപ്പ് ഇല്ല”. – ടൊവിനോ പറഞ്ഞു.