by Midhun HP News | Feb 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. പടക്കം കെട്ടുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നന്ദിയോട് ആനക്കുഴി സ്വദേശി സജിനാണ് പരിക്കേറ്റത്. ഇയാളെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. പടക്കം കെട്ടുന്നതിനിടെ തിരി സ്പാർക്ക് ചെയ്തതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സജിന്റെ മുഖത്തും കൈയ്യിലുമാണ് പരിക്കേറ്റത്. പടക്കനിർമാണ ശാലയുടെ ലൈസൻസ് സജിന്റെ പിതാവിന്റെ പേരിലാണ് ഉള്ളത്. ലൈസൻസ് ഉണ്ടോ എന്നുള്ളത് പരിശോധിച്ചുവരികയാണ്. പാലോട് പൊലീസ് രണ്ട് റൂമുകൾ സീൽ ചെയ്തിട്ടുണ്ട്. പാലോട് – നന്ദിയോട് മേഖലയിൽ ഇപ്പോൾ സ്ഥിരമായി അപകടം ഉണ്ടാകുന്നുണ്ട്. തുടരെത്തുടരെ അപകടങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പാലോട് പൊലീസ് ജോയിൻ്റ് ഇൻസ്പെക്ഷനായി കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.


by Midhun HP News | Feb 6, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 1520 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,720 രൂപ. ഗ്രാമിന് 190 രൂപ താഴ്ന്ന് 13,965 ആയി.
കുതിച്ചുയര്‍ന്ന പവന്‍ വില ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്. ഇന്നലെ പവന് ഒറ്റയടിക്ക് 3680 രൂപയാണ് കുറഞ്ഞത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു.
by Midhun HP News | Feb 6, 2026 | Latest News, കേരളം
തിരുവനന്തപുരം: വഴുതക്കാടുണ്ടായ അപകടത്തെത്തുടര്‍ന്ന് ഭയന്നുപോയെന്നും, അതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നും നടന്‍ മണിയന്‍പിള്ള രാജു. താന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. ഒരു ചടങ്ങു കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ കാറില്‍ വന്നിടിക്കുകയായിരുന്നു. ഇന്നു രാവിലെ പൊലീസ് സ്റ്റേഷനിലെത്തി സംഭവം വിശദീകരിക്കുമെന്നും മണിയന്‍ പിള്ള രാജു അറിയിച്ചു.
സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. നടന്‍ മണിയന്‍ പിള്ള രാജു രാവിലെ 9.30 ന് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകും. കെഎല്‍ 01 സി ജെ 04 എന്ന കാറാണ് അപകടമുണ്ടാക്കിയത്. മണിയന്‍ പിള്ള രാജു തന്നെയാണ് കാര്‍ ഓടിച്ചതെന്നും, അപകടമുണ്ടാക്കിയ ശേഷം കാര്‍ നിര്‍ത്താതെ പോയെന്നും പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.
തിരുവനന്തപുരം വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ. ഇത് നടന്‍റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് വ്യക്തമാക്കി. രാത്രി തന്നെ നടന്‍റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്.
by Midhun HP News | Feb 5, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ ഷിംന ദമ്പതികളുടെ മൂത്ത മകൻ വിഷ്ണു ജയകുമാറാ (26) ണ് യു.കെ യിലെ സ്വാൻ വൈൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയാണ് വിഷ്ണു തൻ്റെ മുൻ സുഹൃത്ത്ക്കളുമായി പുറത്തേയ്ക്ക് പോയത്. ഞായറാഴ്ച വൈകിയിട്ടും തിരിച്ച് താമസ സ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച വിഷ്ണുവിനോടപ്പം യാത്ര ചെയ്ത സുഹൃത്ത് തന്നെ വിവരം വീട്ടിൽ വിളിച്ചറിയിക്കുകയായിരുന്നു. പിന്നീട് ചൊവ്വാഴ്ച്ച് പൊലീസ് സ്വാൻ തടാകത്തിൽ നിന്ന് വിഷ്ണുവിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
by Midhun HP News | Feb 5, 2026 | Latest News, കായികം
കൊളംബോ: ഇന്ത്യക്കെതിരെ ടി20 ലോകകപ്പ് കളിക്കില്ല എന്നത് സര്‍ക്കാര്‍ തീരുമാനമാണെന്നു ആവര്‍ത്തിച്ച് പാകിസ്ഥാന്‍ ടീം നായകന്‍ സല്‍മാന്‍ അലി ആഘ. കൊളംബോയില്‍ ക്യാപ്റ്റന്‍സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയുമായി കളിക്കുക എന്നത് ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അത് സര്‍ക്കാര്‍ തീരുമാനമാണ്. അവര്‍ എന്താണോ ഞങ്ങളോട് നിര്‍ദ്ദേശിക്കുന്നത് അതു ചെയ്യും. ഞങ്ങള്‍ക്ക് ഇന്ത്യയെ കൂടാതെ മൂന്ന് മറ്റ് എതിരളികള്‍ ഉണ്ടല്ലോ. ആ മത്സരങ്ങളെ കുറിച്ചാണ് ഞങ്ങളുടെ ആകാംക്ഷ’- പാക് നായകൻ വ്യക്തമാക്കി.
ഇന്ത്യയുമായി കളിക്കില്ലെന്ന നിലപാട് അതിനിടെ പാക് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് വീണ്ടും ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 15 ന് ശ്രീലങ്കയില്‍ നടക്കുന്ന മത്സരം സംബന്ധിച്ച് പാക് സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ കളിക്കേണ്ട എന്നതാണ് ആ നിലപാട്. ഇസ്ലാമാബാദില്‍ ഫെഡറല്‍ മന്ത്രിസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പാക് പ്രധാനമന്ത്രി പറഞ്ഞു.
‘വളരെ ശ്രദ്ധാപൂര്‍വമായ വിലയിരുത്തലിനു ശേഷമാണ് ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തത്. വളരെ അവധാനതയോടെ എടുത്ത തീരുമാനമാണ്. ഉചിതമായ തീരുമാനമായാണ് കണക്കാക്കുന്നത്. കായികരംഗത്ത് രാഷ്ട്രീയം പാടില്ല. ഞങ്ങള്‍ ബംഗ്ലാദേശിനൊപ്പമാണ്’- പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞു.
ഫെബ്രുവരി 15 ഞായറാഴ്ചയാണ് ലോകകപ്പിലെ സൂപ്പര്‍ പോരാട്ടമായ ഇന്ത്യ- പാക് മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. കൊളംബോ പ്രേമദാസെ സ്റ്റേഡിയമായിരുന്നു വേദി. ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കില്ലെന്ന പാകിസ്ഥാന്റെ പ്രസ്താവനയെ ഐസിസി വിമര്‍ശിച്ചിട്ടുണ്ട്. ‘സെലക്ടീവായ പങ്കാളിത്തം’ ഒരു ആഗോള കായിക മത്സരത്തിന്റെ അടിസ്ഥാന തത്വത്തിന് നിരക്കുന്നതല്ല. എല്ലാവരുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന പരസ്പര സ്വീകാര്യമായ ഒരു നിലപാട് പാക് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിസി പ്രസ്താവനയില്‍ സൂചിപ്പിച്ചു.


Recent Comments