വാണിജ്യ സിലിണ്ടറുകള്‍ മുന്‍പ് ലഭിച്ചിരുന്നതിന്റെ 40 ശതമാനം അനുവദിക്കും; ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം

വാണിജ്യ സിലിണ്ടറുകള്‍ മുന്‍പ് ലഭിച്ചിരുന്നതിന്റെ 40 ശതമാനം അനുവദിക്കും; ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാചകവാതക വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവിറങ്ങി. സംസ്ഥാനത്ത് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്‍പ് അനുവദിച്ചിരുന്നതിന്റെ 40 ശതമാനം വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ അനുവദിക്കാന്‍ തീരുമാനമായി. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് ഇതിനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

ആശുപത്രികള്‍, അംഗണവാടികള്‍ അടക്കമുള്ള സ്‌കൂളുകള്‍, ശ്മശാനങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ കാന്റീനുകള്‍, സ്‌കൂള്‍-കോളജ് ഹോസ്റ്റലുകള്‍, കമ്മ്യൂണിറ്റി കിച്ചണ്‍ / സുഭിക്ഷ ഹോട്ടല്‍, വൃദ്ധസദനങ്ങള്‍ / അനാഥാലയങ്ങള്‍ എന്നിവയെ മുന്‍ഗണന മേഖലകളായി നിശ്ചയിച്ചു. ഇവയ്ക്ക് ആവശ്യമുള്ള സിലിണ്ടറുകള്‍ ലഭ്യമാക്കും. ഹോട്ടലുകള്‍, റെസ്സറോറന്റുകള്‍, കാന്റീനുകള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന കിച്ചണുകള്‍ തുടങ്ങിയ മേഖലകള്‍ക്ക് ആവശ്യമായതിന്റെ 40 ശതമാനം ലഭ്യമാക്കും. മരുന്ന് കമ്പനികള്‍, മത്സ്യമേഖല, റെയില്‍വേ, എയര്‍ലൈന്‍ കാറ്ററിങ് എന്നിവയ്ക്ക് ആവശ്യമായതിന്റെ 70 ശതമാനം ലഭ്യമാക്കും.

എല്ലാ വാണിജ്യ/ഇന്‍ഡസ്ട്രിയല്‍ എല്‍പിജി ഉപഭോക്താക്കളും അവരുടെ പ്രദേശത്ത് സിറ്റി ഗ്യാസ് (CGD) ലഭ്യമാണെങ്കില്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പൈപ് ലൈന്‍ നാചുറല്‍ ഗ്യാസ് (PNG) കണക്ഷന്‍ ലഭ്യമാക്കുന്നതിനായി ഉടന്‍ അപേക്ഷിക്കണം. അടിയന്തര ആവശ്യങ്ങള്‍ക്കായി https://www.lpgtrackerkerala.in എന്ന വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.

കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; യൂട്യൂബര്‍ യാസര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; യൂട്യൂബര്‍ യാസര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കൊച്ചി: സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ യാസര്‍ അറാഫത്തിനെ ആലുവ റൂറല്‍ സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് യാസര്‍ അറാഫത്ത്. അറസ്റ്റിലായ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ കെഎം ഷാജഹാന്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അപവാദ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് കെജെ ഷൈന്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.

എതിര്‍പ്പുകള്‍ തള്ളി; വിഡി സതീശന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും പത്രിക സ്വീകരിച്ചു

എതിര്‍പ്പുകള്‍ തള്ളി; വിഡി സതീശന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും പത്രിക സ്വീകരിച്ചു

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയ്ക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വിഡി സതീശന്‍ യഥാര്‍ഥ വരുമാനം കാണിച്ചില്ലെന്ന് ആരോപിച്ച് എല്‍ഡിഎഫും എന്‍ഡിഎയുമാണ് കമ്മീഷന് പരാതി നല്‍കിയത്. നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരീനാഥനാണ് പരാതി നല്‍കിയത്.

നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് മുമ്പാണ് പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ടൈസണ്‍ മാസ്റ്ററും എന്‍ഡിഎയും പരാതി നല്‍കിയത്. സൂക്ഷ്മ പരിശോധനയ്‌ക്കൊടുവിലാണ് വിഡി സതീശന്റെ പത്രിക അംഗീകരിച്ചത്, അഭിഭാഷകനായ വിഡി സതീശന്റെ വരുമാനത്തിന്റെ യഥാര്‍ഥ സ്രോതസ് കാണിച്ചില്ല, ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന്റെ പിഴ അടച്ചതിന്റെ കുടിശികയുടെയും വിവരങ്ങള്‍ കാണിച്ചില്ല, കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം പത്രികയില്‍ കാണിച്ചില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു പരാതി.

അതേസമയം, വിഡി സതീശന്റെ അപരസ്ഥാനാര്‍ഥി കെബി സതീശന്റെ പത്രിക സ്വീകരിച്ചു. കെബി സതീശന്റെ പത്രികയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. പോക്‌സോ കേസ് പ്രതിയായതിനാല്‍ കെസി സതീശന്റെ പത്രിക തള്ളണമെന്നായിരുന്നു കോണ്‍ഗ്രസ് വാദം.

രാജീവ് ചന്ദ്രശേഖറിനെതിരെ കോണ്‍ഗ്രസ്മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെഎസ് ശബരീനാഥന്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. കോടികളുടെ സ്വത്ത് ഉണ്ടാകുന്നതില്‍ തെറ്റില്ല. പക്ഷേ എന്തിനാണു അത് രാജീവ് ചന്ദ്രശേഖര്‍ മറച്ചുവയ്ക്കുന്നുതെന്നും ശബരീനാഥന്‍ ചോദിച്ചു. എന്‍ഡിഎ അക്കൗണ്ടു പൂട്ടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചിട്ടും സിപിഎം ഉപയോഗിക്കാത്തതു ഡീലാണെന്നും ശബരി പറഞ്ഞു.

ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിനു മുന്‍പും വ്യക്തിപരമായി ആക്രമിക്കുന്നത് കോണ്‍ഗ്രസിന്റെ പതിവാണ്. സിപിഎമ്മും ബിജെപിയും ഡീലാണെന്ന് ആദ്യം അവര്‍ പറഞ്ഞു. അതു ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ തന്നെ ആക്രമിക്കുകയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് വിവാദങ്ങളല്ല. വികസനം കൊണ്ടുവരാനുള്ള കരുത്താണ്. അതു കോണ്‍ഗ്രസിനില്ല. ഇപ്പോള്‍ ഉന്നയിക്കുന്നതു പൂര്‍ണമായും കള്ളത്തരമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ആറ്റിങ്ങലിൽ മത്സരച്ചൂട്; 15 പത്രിക സമർപ്പിച്ചു

ആറ്റിങ്ങലിൽ മത്സരച്ചൂട്; 15 പത്രിക സമർപ്പിച്ചു

​ആറ്റിങ്ങൽ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ആകെ 15 പത്രികകൾ. പ്രമുഖ മുന്നണികളെല്ലാം സജീവമായ പ്രചാരണവുമായാണ് രംഗത്തുള്ളത്.

​മുന്നണി സ്ഥാനാർത്ഥികൾ:
​എൽ.ഡി.എഫ് (LDF): സി.പി.എമ്മിലെ ഒ.എസ്. അംബികയാണ് ഇടത് മുന്നണി സ്ഥാനാർത്ഥി. അംബികയ്ക്കായി നാല് സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. സി.പി.എം നേതാവ് രാജു ഡമ്മി സ്ഥാനാർത്ഥിയായി ഒരു സെറ്റ് പത്രിക നൽകി.
​യു.ഡി.എഫ് (UDF): യു.ഡി.എഫിനു വേണ്ടി ആർ.എസ്.പിയിലെ സന്തോഷ് ഭദ്രൻ രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു.

എൻ.ഡി.എ (NDA): ബി.ജെ.പി സ്ഥാനാർത്ഥി സുധീറിന് വേണ്ടി മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ബി.ജെ.പി നേതാവ് ശിവരാജൻ ഡമ്മി സ്ഥാനാർത്ഥിയായി ഒരു സെറ്റ് പത്രിക നൽകി.

​മറ്റ് പ്രധാന സ്ഥാനാർത്ഥികൾ:
​എസ്.ഡി.പി.ഐ (SDPI): ജയരാജ് (രണ്ട് സെറ്റ് പത്രിക).
​ബി.എസ്.പി (BSP): സുചിത്ര.
​ഡിഎച്ച്.ആർ.എം (DHRM): സുനിത കിളിമാനൂർ.
​സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രിക പിൻവലിക്കാനുള്ള സമയം കൂടി കഴിയുന്നതോടെ മണ്ഡലത്തിലെ അന്തിമ പോരാട്ട ചിത്രം വ്യക്തമാകും.

ചോദ്യപേപ്പര്‍ എത്തിയില്ല; ചോദ്യം വായിച്ച് കേള്‍പ്പിച്ച് ഒമ്പതാം ക്ലാസ് പരീക്ഷ

ചോദ്യപേപ്പര്‍ എത്തിയില്ല; ചോദ്യം വായിച്ച് കേള്‍പ്പിച്ച് ഒമ്പതാം ക്ലാസ് പരീക്ഷ

തിരുവനന്തപുരം: ഒമ്പതാം ക്ലാസ്സ് പരീക്ഷക്ക് കണ്ണൂരിലും കോഴിക്കോട്ടും ചോദ്യ പേപ്പര്‍ എത്തിയില്ല. ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് അയച്ച ഇ മെയില്‍ പ്രിന്റെടുത്ത് വായിച്ച് കേള്‍പ്പിച്ചാണ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷയെഴുതിയത്. കൊല്ല പരീക്ഷ ഇങ്ങനെ എഴുതേണ്ടി വന്നത് കുട്ടികള്‍ക്ക് വലിയ പ്രയാസമായി. വളരെ നിസ്സാരമായിട്ടാണ് വിദ്യാഭ്യാസ വകുപ്പ് വാര്‍ഷിക പരീക്ഷയെ കണ്ടതെന്ന് അധ്യാപകര്‍ ആരോപിച്ചു.