by Midhun HP News | Feb 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും സുരക്ഷാ വീഴ്ച. ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ഓക്സിജൻ സിലിണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് വനിതാ അറ്റൻഡർക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രി ജീവനക്കാരിയായ ഫാരിഷ ബീവിക്കാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ ഫ്ലോമീറ്റർ പൊട്ടിത്തെറിക്കുകയും അതിന്റെ ഗ്ലാസ് കഷ്ണങ്ങൾ ഫാരിഷയുടെ നെറ്റിയിൽ ആഴത്തിൽ തറച്ചുകയറുകയുമായിരുന്നു. അപകടത്തിന് പിന്നാലെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഇവരെ ഉടൻ തന്നെ ട്രോമ ഐസിയുവിലേക്ക് മാറ്റി. നിലവിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ഫാരിഷയുടെ ആരോഗ്യനില അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്.


by Midhun HP News | Feb 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന് ചേരും. ഓണ്‍ലൈനായിട്ടാണ് യോഗം. സര്‍ക്കാര്‍ നീക്കത്തെ സര്‍വീസ് സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ശനിയാഴ്ച അവധിയാക്കുന്നതിന് പകരം, മറ്റു പ്രവൃത്തിദിനങ്ങളിലെ സമയം കൂട്ടുന്നതിനെ സര്‍വീസ് സംഘടനകളും ജീവനക്കാരും എതിര്‍ത്തേക്കും.

നിലവില്‍ രണ്ടാം ശനിയാഴ്ച അവധിയാണ്. വര്‍ഷം 40 ശനിയാഴ്ചകളാണ് പുതുതായി അവധി ദിനമാകുക. ഇത്രദിവസം അവധിയാകുമ്പോള്‍ പകരം ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കേണ്ടതായി വരും. രാവിലെ 45 മിനിറ്റ്, വൈകീട്ട് 15 മിനിറ്റ് എന്നിങ്ങനെ കൂട്ടുന്നതാണ് ആലോചനയിലുള്ളത്. ശനിയാഴ്ച അവധിയാകുന്നതിനാല്‍, ജീവനക്കാരുടെ കാഷ്വല്‍ ലീവ്, ആര്‍ജിത അവധി എന്നിവയിലും കുറവ് വരുത്തുന്നതും പരിഗണനയിലാണ്.
എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തോട് സര്‍വീസ് സംഘടനകള്‍ക്കും ജീവനക്കാര്‍ക്കും എതിര്‍പ്പുള്ളതായി റിപ്പോര്‍ട്ടുണ്ട്. ലീവ് കുറയ്ക്കുന്നതിലും കടുത്ത അതൃപ്തിയുണ്ട്. ഈ വിഷയത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ അന്തിമ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചതും, ഡി എ കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ നിര്‍ദേശവുമായി മുന്നോട്ടു പോകുന്നത്.

by Midhun HP News | Feb 6, 2026 | Latest News, കേരളം
കൊല്ലം: ചുരിദാര്‍ ധരിച്ചെത്തിയതിന്റെ പേരില്‍ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതിരുന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍. നെടുവത്തൂര്‍ ഇവിഎച്ച്എസിലെ പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞതില്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. അധ്യാപികയെ തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അക്കാദമിക കാര്യങ്ങളില്‍ ഇടപെട്ടതിനും അധ്യാപികയെ തടഞ്ഞ സംഭവത്തിലും മൂന്നുദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സ്‌കൂള്‍ മാനേജര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. വിഷയത്തില്‍ ഡിഇഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. സ്‌കൂള്‍ പ്രഥമാധ്യാപിക സിന്ധു എസ്. നായരുടെ പരാതിയും മൊഴിയും പരിശോധിച്ചാണ് ഡിഇഒ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ചുരിദാര്‍ ധരിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍പും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നാണ് അധ്യാപികയുടെ മൊഴി. മാനേജര്‍ വിഷയത്തില്‍ പലപ്പോഴും ഇടപെട്ടിരുന്നു. അധ്യാപികമാര്‍ക്ക് ചുരിദാര്‍ ധരിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളതായി മാനേജരെ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ്, സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങളുമായെത്തിയ സമയത്ത് സെക്യൂരിറ്റി തന്നെ തടഞ്ഞുവച്ചതെന്നുമാണ് അധ്യാപികയുടെ മൊഴി.
അതിനിടെ, പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞ സ്‌കൂള്‍ കാവല്‍ക്കാരനെ മാനേജ്മെന്റ് പുറത്താക്കി. പ്രധാനാധ്യാപികയെന്ന പരിഗണന നല്‍കാതെ അവഹേളിച്ചെന്ന് കണ്ടെത്തിയാണ് നടപടി. സുരക്ഷാ ജീവനക്കാരന്‍ ശശാങ്കനെയാണ് സ്‌കൂള്‍ മാനേജര്‍ കെ സുരേഷ്‌കുമാര്‍ പുറത്താക്കിയത്. സംഭവത്തില്‍ സംഭവത്തില്‍ അധ്യാപികയുടെ പരാതിയില്‍ നേരത്തെ കൊട്ടാരക്കര പൊലീസ് സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാനാധ്യാപികയെ തടഞ്ഞതിനും മോശമായി പെരുമാറിയതിനുമാണ് കേസ്. ഇയാളെ പിന്നീട് ജാമ്യത്തില്‍വിടുകയും ചെയ്തിരുന്നു.


by Midhun HP News | Feb 6, 2026 | Latest News, ജില്ലാ വാർത്ത
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് പേളി മാണി. അവതാരകയായി കയ്യടി നേടിയ പേളി അഭിനേത്രിയായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് താരം കൂടിയായിരുന്ന പേളി ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ ഇന്‍ഫളുവന്‍സര്‍മാരില്‍ ഒരാളാണ്. പേളിയുടോ ടോക്ക് ഷോയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
കഴിഞ്ഞ ദിവസം പേളി പങ്കുവച്ചൊരു സ്റ്റോറി ആരാധകരില്‍ ആശങ്കയുണ്ടാക്കുന്നതായിരുന്നു. കയ്യില്‍ കനുലയുമായി പേഷ്യന്റ് ഗൗണ്‍ ധരിച്ചു കിടക്കുന്ന വിഡിയോയായിരുന്നു താരം പങ്കുവച്ചത്. ഇതോടെ പേളിയ്ക്ക് എന്താണ് സംഭവിച്ചതെന്നായി ആരാധകര്‍. ആ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ പേളി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച വിഡിയോയിലൂടെയാണ് പേളിയുടെ പ്രതികരണം. തനിക്ക് എന്താണ് പറ്റിയതെന്ന് അന്വേഷിച്ച് ധാരാളം പേര്‍ വിളിച്ചുവെന്നും ആ സ്‌നേഹത്തിന് നന്ദി പറയുന്നതായും പേളി പറഞ്ഞു. അതേസമയം തനിക്ക് ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പേളി വ്യക്തമാക്കി.
”ഒരുപാട് മെസേജുകള്‍ ലഭിച്ചു. അവസാനമായി ഇത്രയും മെസേജുകള്‍ ലഭിച്ചത് കല്യാണത്തിന്റെ അന്നാണെന്ന് തോന്നുന്നു. അവര്‍ക്കെല്ലാം അറിയേണ്ടത് എനിക്ക് സുഖമാണോ, എന്തെങ്കിലും കുഴപ്പമുണ്ടോ എന്നായിരുന്നു. ആ സ്‌റ്റോറിയെ ഇടേണ്ടിയിരുന്നില്ലെന്ന് വിചാരിച്ചു പോയി. ഒരുപാട് സ്‌നേഹം കിട്ടിയത് പോലെ. രാവിലെ എഴുന്നേറ്റ് അതെല്ലാം വായിച്ചപ്പോള്‍ സന്തോഷം തോന്നി” പേളി പറയുന്നു.
”എനിക്ക് സുഖമില്ല. ചെറിയൊരു ഇന്‍ഫെക്ഷനാണ്. വയറിലാണ്. കഴിച്ച എന്തെങ്കിലും ആയിരിക്കും. പക്ഷെ സഹിക്കാനാകാത്ത വേദനയായിരുന്നു. രണ്ടോ മൂന്നോ ദിവസത്തേക്ക് അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പരമാവധി നാല് ദിവസം. ഞാന്‍ പുറത്തിറങ്ങും. പിന്നെ കുറച്ച് വിശ്രമിച്ചാല്‍ സുഖപ്പെടും. പൂര്‍വ്വാധികം ശക്തിയോടെ കൂടുതല്‍ അലമ്പ് ജോക്‌സോടെ തിരിച്ചുവരും. ഇന്നത്തെ എപ്പിസോഡിന്റെ കമന്റുകള്‍ വായിക്കുകയായിരുന്നു. ഒരുപാട് നന്ദി. ഞാനും ഒരുപാട് ആസ്വദിച്ചു” എന്നും പേളി പറയുന്നു.


by Midhun HP News | Feb 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വഴുതക്കാടുണ്ടായ വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.30 ന് മണിയൻപിള്ള രാജു പൊലീസ് സ്റ്റേഷനിൽ ഹാജരായി. നടനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും, ചിക്കൻഗുനിയ ബാധിച്ചിരിക്കുകയാണെന്നും നടൻ പറഞ്ഞു.
നടനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. അലക്ഷ്യമായി വാഹനം ഓടിക്കൽ, പ്രാഥമിക ശുശ്രൂഷ നൽകാതിരിക്കൽ, അപകടമുണ്ടായശേഷം വാഹനം നിർത്താതെ പോയി, പൊലീസിനെ വിവരം അറിയിച്ചില്ല തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വൈദ്യപരിശോധനയ്ക്ക് ശേഷം, മദ്യപിച്ചെന്ന് തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കാർ വന്നിടിക്കുകയായിരുന്നുവെന്നും, ഇടിച്ചിട്ട ശേഷം ബൈക്കിനെ കുറേദൂരം കാർ നിരക്കി പോയിയെന്നും പരിക്കേറ്റവർ പറയുന്നു.

ഇന്നലെ രാത്രി 9. 45 ഓടെയാണ് മണിയൻപിള്ള രാജു ഓടിച്ച കാർ രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചത്. ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ നടൻ മണിയൻപിള്ള രാജുവിന്റേതാണെന്ന് രാത്രി തന്നെ പൊലീസ് കണ്ടെത്തി. എന്നാൽ രാജുവിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തിയില്ല. അദ്ദേഹത്തിന്റെ സൗകര്യത്തിന് സ്റ്റേഷനിൽ ഹാജരാകാൻ സൗകര്യം ഒരുക്കി കൊടുത്തുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
അപകടത്തെത്തുടര്‍ന്ന് ഭയന്നുപോയെന്നും, അതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നും നടന്‍ മണിയന്‍പിള്ള രാജു. താന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. ഒരു ചടങ്ങു കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. അമിത
വേഗത്തിലെത്തിയ ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നു. രണ്ടു വർഷമായി മദ്യപിക്കാറില്ലെന്നും നടന്‍ പറഞ്ഞു. മണിയൻപിള്ള രാജു തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. അപകടത്തെത്തുടർന്ന് നടന്റെ വീട്ടിലെത്തിയപ്പോൾ വീടു പൂട്ടിക്കിടക്കുകയായിരുന്നുവെന്നും, ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു എന്നാണ് നേരത്തെ പൊലീസ് സൂചിപ്പിച്ചിരുന്നത്.
എന്നാൽ പൊലീസിന്റെ ഈ വാദം രാവിലെ നടൻ തള്ളി. ഇന്നലെ രാത്രി രണ്ടു പൊലീസുകാർ വീട്ടിൽ വന്നിരുന്നു. താൻ കാൻസർ രോഗിയാണെന്നും, വീട്ടിൽ ഭാര്യ മാത്രമേ ഉള്ളൂവെന്നും അറിയിച്ചു. തുടർന്ന് രാത്രി സ്റ്റേഷനിലേക്ക് വരേണ്ട, നാളെ പകൽ സ്റ്റേഷനിലെത്തിയാൽ മതിയെന്നു പറഞ്ഞ് പൊലീസുകാർ തിരികെ പോയെന്നുമാണ് മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ രാത്രി വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

Recent Comments