ആദ്യ മൂന്ന് മണിക്കൂറില്‍ 20 ശതമാനം പോളിങ്, ബൂത്തുകളില്‍ നീണ്ട നിര

ആദ്യ മൂന്ന് മണിക്കൂറില്‍ 20 ശതമാനം പോളിങ്, ബൂത്തുകളില്‍ നീണ്ട നിര

വോട്ടാവേശത്തില്‍ കേരളം

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂറില്‍ 20.2 ശതമാനം പോളിങ്. സംസ്ഥാനത്ത് പല ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് ദൃശ്യമായത്. ആളുകള്‍ കൂട്ടത്തോടെ എത്തി വോട്ട് ചെയ്യുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് മൂന്ന് മുന്നണികളും പങ്കുവെയ്ക്കുന്നത്.

മുടവന്‍മുഗളിലെ ഗവ.എല്‍പി സ്‌കൂളില്‍ നടന്‍ മോഹന്‍ലാല്‍ വോട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ജി സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വോട്ട് ചെയ്തു.

വോട്ടെടുപ്പിന്റെ തലേദിവസം കണ്ണൂരില്‍ അക്രമം, യുഡിഎഫ് ബൂത്ത് എജന്റ് തലയ്ക്ക് അടിയേറ്റ് ആശുപത്രിയില്‍; സിപിഎം എന്ന് പരാതി

വോട്ടെടുപ്പിന്റെ തലേദിവസം കണ്ണൂരില്‍ അക്രമം, യുഡിഎഫ് ബൂത്ത് എജന്റ് തലയ്ക്ക് അടിയേറ്റ് ആശുപത്രിയില്‍; സിപിഎം എന്ന് പരാതി

കണ്ണൂര്‍: വോട്ടെടുപ്പിന്റെ തലേദിവസം കണ്ണൂരില്‍ അക്രമം. ധര്‍മ്മടം മണ്ഡലത്തിലെ മൈലുള്ളി മെട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. യുഡിഎഫ് ബൂത്ത് ഏജന്റായ കുഴിയില്‍ പീടികയിലെ പ്രഭാകരനാണ് (70) പരിക്കേറ്റത്.

ബുധനാഴ്ച രാത്രി എഴുപതാം നമ്പര്‍ ബൂത്തായ കീഴത്തൂര്‍ യുപി സ്‌കൂള്‍ സഹ പ്രവര്‍ത്തകനോടൊപ്പം സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന പ്രഭാകരനെ തലയ്ക്ക് മാരകായുധം കൊണ്ടു അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇദ്ദേഹത്തെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാജയ ഭീതിയെ തുടര്‍ന്ന് ധര്‍മ്മടം മണ്ഡലത്തില്‍ സിപിഎം അക്രമം അഴിച്ചു വിടുന്നത് തുടരുകയാണെന്ന് യുഡി എഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുള്‍ റഷീദ് ആരോപിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസും തെരഞ്ഞെടുപ്പ് കമ്മിഷനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ച്ചയായി അക്രമം ഉണ്ടാവുന്ന സാഹചര്യത്തില്‍ ബൂത്തുകളില്‍ കൂടുതല്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വോട്ടെടുപ്പ് ദിവസമായ ഇന്ന് വെന്തുരുകും; സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

വോട്ടെടുപ്പ് ദിവസമായ ഇന്ന് വെന്തുരുകും; സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എട്ടു ജില്ലകളിലാണ് സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യത ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി

കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി

തൃശൂര്‍: കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാകും ഇത്തവണ കാണാന്‍ സാധിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

ഗുരുവായൂരില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വളരെ ഭക്ത്യാദരപൂര്‍വം വോട്ടു ചെയ്തതായി സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ ഗുരുവായൂരില്‍ വോട്ടു ചെയ്യാന്‍ സാധിച്ചു. ഗുരുവായൂരപ്പന് നന്ദിയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തിയത്.ജനങ്ങളുടെ മാറ്റത്തിനായുള്ള ആഗ്രഹം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും പ്രസ്താവന കൊണ്ടുപിടിച്ച് ഇറക്കുന്നുണ്ട്. എല്ലാവര്‍ക്കും പറയാനുള്ള അവകാശമുണ്ട്. പറയുന്നവര്‍ പറയട്ടെ. പക്ഷെ ജനനിശ്ചയം എന്നത് ഇതിനെയൊന്നും ആധാരമാക്കി ആയിരിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ക്ക് ഓരോ കാലഘട്ടത്തിലും മാറി വരുന്ന ചിന്താഗതിയുണ്ട്. എന്‍ഡിഎയുടെ ഭരണമികവ് ദേശവ്യാപകമായി അംഗീകരിക്കപ്പെടുമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

പാലക്കാട്ടെ ശോഭ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങളെ സുരേഷ് ഗോപി തള്ളിക്കളഞ്ഞു. ഇതെല്ലാം രാഷ്ട്രീയ ശത്രുക്കൾ മെനഞ്ഞെടുത്ത വെറും ‘പൊറാട്ട് നാടകങ്ങൾ’ മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ചില ആൾക്കാരെ ലിസ്റ്റ് ഇട്ട് വെച്ചിട്ടുണ്ട്. അവരെ ഹത്യ ചെയ്തില്ലാതാക്കാൻ ശ്രമിക്കും. അവരെ മുന്നോട്ടു വിട്ടാൽ ആ പാർട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് എതിരാളികൾക്ക് അറിയാം. ഇത്തരം വ്യാജ പ്രചരണങ്ങൾ ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. ബിജെപിയുടെ വിജയസാധ്യതയെ തകർക്കാൻ ഇത്തരം നീക്കങ്ങൾക്കൊന്നും കഴിയില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

വ്യോമപാത തുറന്ന് ബഹ്‌റൈന്‍; വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ അനുമതി

വ്യോമപാത തുറന്ന് ബഹ്‌റൈന്‍; വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ അനുമതി

മനാമ:പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടിരുന്ന വ്യോമപാത തുറന്ന് ബഹ്‌റൈന്‍. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ കാര്യാലയത്തിന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് നടപടി.

മേഖലയില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് വ്യോമപാത താല്‍ക്കാലികമായി അടച്ചിരുന്നത്. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയത്.ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിമാന ഗതാഗതം സുഗമമായി നടത്തുന്നതിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ കാര്യാലയം വ്യക്തമാക്കി. വിമാനയാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനായി ബന്ധപ്പെട്ട മറ്റ് അധികാരികളുമായി ചേര്‍ന്ന് നിരന്തരമായ ഏകോപനം തുടര്‍ന്നുവരികയാണെന്നും അറിയിച്ചു.

ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിമാന സര്‍വീസുകള്‍ സുഗമമായി നടത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യോമപാത തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന വിമാന സര്‍വീസുകള്‍ ഉടന്‍ തന്നെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.