ട്രംപിന്റെ ഇടപെടല്‍ നിര്‍ണായകമായി; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം

ട്രംപിന്റെ ഇടപെടല്‍ നിര്‍ണായകമായി; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം

പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം. ഒരു ദിവസം നീണ്ടുനിന്ന ആക്രമണങ്ങള്‍ ഇരുവിഭാഗവും അവസാനിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് നിര്‍ണായകമായത്. ലെബനോണില്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള ബന്ധം തുടര്‍ന്നാല്‍ ലെബനോണ് ഭാവിയില്ലെന്ന് അമേരിക്കയിലെ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധി യെഹിയേല്‍ ലെറ്റര്‍ പറഞ്ഞു.

ഉടനടി ‘വെടിവെപ്പ് നിര്‍ത്താന്‍’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് ഇരുപക്ഷവും ആക്രമണങ്ങളില്‍ നിന്ന് പിന്തിരിഞ്ഞത്. ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് പോയാല്‍ ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയതായി ട്രംപ് അമേരിക്കന്‍ മാധ്യമമായ ആക്സിയോസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെപ്പറ്റി അമേരിക്കയെ അറിയിച്ചത് അവസാന നിമിഷമായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു. എന്നാല്‍ ഇസ്രായേല്‍ ലെബനനില്‍ തുടര്‍ന്നും ആക്രമണം നടത്തിയാല്‍, ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണങ്ങള്‍ ശക്തമായി പുനരാരംഭിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. ആക്രമണത്തിന് താത്ക്കാലികമായി അറുതി വന്നതോടെ ആക്രമണങ്ങള്‍ക്ക് പിന്നാലെ കുതിച്ചുയര്‍ന്ന ആഗോള എണ്ണവിലയില്‍ നേരിയ ഇടിവുമുണ്ടായി. ഇറാന്‍ വീണ്ടും ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും വ്യക്തമാക്കി.

അതേസമയം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാനുമേല്‍ സമ്പൂര്‍ണ വിജയം പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാനുമായി ചര്‍ച്ച തുടരുകയാണെന്നും ഇറാന്‍ അമേരിക്ക ആവശ്യപ്പെട്ടതെല്ലാം നല്‍കാന്‍ തയാറാണെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധമുണ്ടാക്കില്ലെന്ന് അമേരിക്കയ്ക്ക് ഉടന്‍ ഉറപ്പുനല്‍കുമെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ടെങ്കിലും നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍.

എണ്ണവില കുറഞ്ഞു; തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 350 പോയിന്റ് കുതിച്ചു, രൂപയ്ക്കും നേട്ടം

എണ്ണവില കുറഞ്ഞു; തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 350 പോയിന്റ് കുതിച്ചു, രൂപയ്ക്കും നേട്ടം

മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുവരവിന്റെ പാതയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 350 പോയിന്റ് മുന്നേറി. നിഫ്റ്റി 23,200 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

ആഗോള വിപണികളിലെ മുന്നേറ്റവും ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. പ്രധാനമായി ട്രെന്‍ഡ്, ഐസിഐസിഐ ബാങ്ക്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു. അതിനിടെ ഡോളറിനെതിരെ രൂപയും മുന്നേറ്റം രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 20 പൈസയാണ് മുന്നേറിയത്. 95.41ലേക്കാണ് രൂപയുടെ തിരിച്ചുകയറിയത്. എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് രൂപയ്ക്ക് അനുകൂലമായത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 94 ഡോളറില്‍ താഴെയാണ്.

നിപ പോലെ വ്യാപിക്കാൻ സാധ്യത, ഷി​ഗെല്ലക്കെതിരെ വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ

നിപ പോലെ വ്യാപിക്കാൻ സാധ്യത, ഷി​ഗെല്ലക്കെതിരെ വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ

ഭീതി പടർത്തി കോഴിക്കോട് വീണ്ടും ഷി​ഗെല്ല വ്യാപനം. പനിയും ഛർദിയും വയറളിക്കവും പടർന്നതിനിടെ ചികിത്സയിലുണ്ടായിരുന്ന കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ മൂന്നുറിലധികം കുട്ടികളിൽ രണ്ടു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നാട്. സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോ​ഗത്തിന് പിന്നിൽ ഷി​ഗെല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ്. ഇത് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാക്കും.

വയറിളക്കമാണ് പ്രധാന ലക്ഷണം. ചികിത്സ വൈകിയാൽ രോ​ഗാവസ്ഥ ​ഗുരുതരമാകും. മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ബാക്ടീരിയ പകരുന്നത്. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ്. കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് ഷി​ഗെല്ല ​ഗുരുതരമാകുന്നത്. രോഗം ബാധിച്ചാൽ കുട്ടികളിൽ വളരെ പെട്ടന്ന് നിർജലീകരണമുണ്ടായി അപകടാവസ്ഥയിലാകാൻ സാധ്യതയുണ്ട്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോ​ഗ വളരെ പെട്ടെന്ന് വ്യാപിക്കും.

ഷിഗെല്ല രോഗം ബാധിച്ചയാളുമായി സമ്പർക്കത്തിൽ വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം രോഗലക്ഷണം ആരംഭിക്കും. ഒരാഴ്ചവരെ സമയമെടുത്താണ് അപകടകരമായ രീതിയിൽ ഇവ പെരുകുക. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയെന്നതാണ് രോഗത്തെ അകറ്റിനിർത്താനുള്ള വഴി. നിപ പോലെ വ്യാപിക്കാനും സാധ്യതയുള്ളതായാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

വയറിളക്കം, രക്തവും പഴുപ്പും കലർന്ന മലം, അടിവയറ്റിലെ വേദന, പനി, ഛർദ്ദി, നിർജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അതേസമയം ഷി​​ഗെല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളിൽ ലക്ഷണങ്ങൾ കാണില്ല. പക്ഷേ, അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്തുവരുന്നതിനാൽ രോഗം മറ്റുള്ളവർക്ക് പകരാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിച്ച് മരണംവരെ സംഭവിക്കാം.

മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കും. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒആർഎസ് ലായനി എന്നിവ കുടിക്കണം. സ്വയം ചികിത്സ നടത്താതെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം.

മുൻകരുതലാണ് പ്രധാനം, ഷിഗെല്ലയ്ക്കെതിരെ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ
ഭക്ഷണം പൂർണമായുംവേവിച്ച് മാത്രം കഴിക്കുക.

തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിക്കുക.

പഴകിയ ആഹാരം കഴിക്കരുത്.

ആഹാരസാധനങ്ങൾ അടച്ചു സൂക്ഷിക്കുക, ഈച്ച പോലുള്ള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കുക.

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം.

മുട്ട പുഴുങ്ങുന്നതിന് മുമ്പ് നന്നായി കഴുകുക.

ഭക്ഷണത്തിനു മുമ്പും മലമൂത്രവിസർജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.

വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുക

രോഗത്തിന് ചികിത്സ തേടുക

വയറിളക്കം ഉണ്ടായാൽ ഉടൻ ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം മുതലായവ കുടിക്കുക.

കുടിവെള്ളസ്രോതസ്സുകൾ സമയാസമയങ്ങളിൽ ക്ലോറിനേറ്റ് ചെയ്യണം.

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം; ഇന്ധന ടാങ്കറിന് തീ പിടിച്ചു

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം; ഇന്ധന ടാങ്കറിന് തീ പിടിച്ചു

മസ്കറ്റ്: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം. തീ പിടിച്ച ഇന്ധന ടാങ്കറിലെ 24 ജീവനക്കാരും ഇന്ത്യക്കാരാണ്. ആക്രമണം നടന്നതായി ഷിപ്പിങ് മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും ജീവനക്കാരെ മുഴുൻ രക്ഷിച്ചതായും ഷിപ്പിങ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ പറഞ്ഞു. രണ്ട് മാസത്തിനു ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായതിനു പിന്നാലെയാണ് ആക്രമണം.

പശ്ചിമേഷ്യയിൽ വീണ്ടും ആക്രമണങ്ങൾ നടക്കുന്നതിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. 100 ദിവസമായി തുടരുന്ന സംഘർഷം മനുഷ്യ ദുരിതം കൂട്ടുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആഗോള തലത്തിൽ ഉർജ്ജ സുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും ഇത് ബാധിക്കുകയാണ്. എല്ലാ കക്ഷികളും നയതന്ത്ര നീക്കത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇറാനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര വിലക്കുന്ന മാർഗ നിർദ്ദേശം ടെഹ്റാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കി. ടെഹ്റാനിൽ പഠിക്കുന്ന വിദ്യാർഥികൾ മടങ്ങാൻ ശ്രമിക്കുന്നതനിടെയാണ് പുതിയ മാർ​ഗ നിർദ്ദേശം. ഇറാനിലുള്ളവർ സാധ്യമായ മാർ​ഗത്തിലൂടെ മടങ്ങണമെന്നും നിർദ്ദേശമുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഷമ്മി കപൂർ (56) നിര്യാതനായി

ഷമ്മി കപൂർ (56) നിര്യാതനായി

ആറ്റിങ്ങൽ ബി എസ് എൻ എൽ ലൈൻ ടിബി ജംഗ്ഷൻ ശ്രീമംഗലത്ത് ഷമ്മി കപൂർ (56) നിര്യാതനായി. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിന്റെ മുൻവശത്തുള്ള വിശ്വാസ് കമ്മ്യൂണിറ്റി ഫാർമസി മുൻ ഉടമയായിരുന്നു ഇദ്ദേഹം. ഉച്ചയ്ക്കുശേഷം 3 മണി വരെ വീട്ടിൽ പൊതുദർശനത്തിനുശേഷം കബറടക്കത്തിന് കൊണ്ടുപോകും.