ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ കോർട്ട് സെന്റർ യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ കോർട്ട് സെന്റർ യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ കോർട്ട് സെന്റർ യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി. അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക, അഭിഭാഷക ക്ഷേമനിധി 30 ലക്ഷമായി ഉയർത്തുക, അഭിഭാഷകർക്ക് പെൻഷൻ സ്കീം നടപ്പാക്കുക, അഭിഭാഷക ക്ഷേമനിധി തട്ടിപ്പിൽ പങ്കാളികളായവർ എല്ലാവരെയും പ്രതികളാക്കുക, ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപ്പൻഡ് ഏർപ്പെടുത്തുക, അന്യായമായി വർദ്ധിപ്പിച്ച കോർട്ട് ഫീ പിൻവലിക്കുക തുടങ്ങിയ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ആറ്റിങ്ങൽ കോടതി കോംപ്ലക്സിൽ പ്രതിഷേധം നടത്തിയത്.

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ.ഷിഹാബുദീൻ കുറിയേടത്ത് അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗവും മുതിർന്ന അഭിഭാഷകനുമായ അഡ്വ. ആറ്റിങ്ങൽ ജയകുമാർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. ലിഷാ രാജ് സ്വാഗതം ആശംസിച്ചു അഭിഭാഷകരും ILC വിവിധ ഘടകങ്ങളിൽ നേത്യ സ്ഥാനം വഹിക്കുന്ന അഭിഭാഷകരുമായ നഗരൂർ ഗോപിനാഥ്‌, രാജേഷ്. ബി. നായർ, റസൂൽ ഷാൻ, വെള്ളല്ലൂർ ജയകുമാർ, ഷഹീർ, പെരുമാതുറ നിസാർ, പോത്തൻ കോട് ഷിജു, അലി അംബ്രു എന്നിവർ സംസാരിച്ചു.

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അയോന മോണ്‍സണ്‍ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിയ്ക്കിടെ ഇന്ന് മരിക്കുകയായിരുന്നു. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും.

ലാബ് മോഡല്‍ പരീക്ഷ നടക്കാനിരിക്കെയായിരുന്നു അപകടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിയെ കുടുംബപരമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായാണ് വിവരം.

നിസ്സഹകരണം തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

നിസ്സഹകരണം തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ റിമാന്‍ഡിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാഹുലിനെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് എസ്‌ഐടിയുടെ തീരുമാനം.

അതിനാല്‍ രാഹുലിനെ വീണ്ടും ജയിലിലേക്ക് അയക്കും. ചോദ്യം ചെയ്യലിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. ഫോണ്‍ പരിശോധിക്കുന്നതിന് പാസ്സ്വേര്‍ഡ് നല്‍കാനും രാഹുല്‍ തയ്യാറായില്ല. രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും.

എന്നാല്‍ കേസില്‍ തനിക്ക് രക്ഷപ്പെടാനുള്ള തെളിവുകള്‍ ഫോണിലുണ്ടെന്നും, പൊലീസിന് പാസ് വേര്‍ഡ് നല്‍കിയാല്‍ അതു നഷ്ടപ്പെടുമെന്നുമാണ് രാഹുലിന്റെ വാദം. രാഹുല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. അതിനിടെ വിദേശത്തുള്ള, കേസിലെ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികളിലാണ് അന്വേഷണ സംഘം.

വർക്കലയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി

വർക്കലയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി

​വർക്കല: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. ഇന്ന് രാവിലെ വർക്കല ടൗണിലെ പത്തോളം ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
​റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള പാലസ് ഹോട്ടൽ, നടയറ ജംഗ്ഷനിലെ ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. കൂടാതെ, പരിശോധന നടത്തിയ നാല് ഹോട്ടലുകളിൽ നിന്ന് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
​പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്കെതിരെ കനത്ത പിഴ ചുമത്തിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും നഗരസഭയുടെ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

ഭക്തര്‍ക്ക് സായൂജ്യം; പൊന്നമ്പലമേട്ടില്‍ മകരജ്യോതി

ഭക്തര്‍ക്ക് സായൂജ്യം; പൊന്നമ്പലമേട്ടില്‍ മകരജ്യോതി

ശബരിമല: സന്നിധാനത്തും പമ്പയിലുമടക്കം പൊന്നമ്പലമേടു കാണാവുന്ന ഇടങ്ങളിലെല്ലാം മണിക്കൂറുകള്‍ കാത്തുനിന്ന ഭക്തര്‍ക്ക് നിര്‍വൃതിയുടെ നിമിഷം. ശരണം വിളികളോടെ മലകയറിയെത്തിയ ആയിരക്കണക്കിന് ഭക്തര്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.

മകരസംക്രമസന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര അഞ്ചുമണിയോടെ ശരംകുത്തിയിലെത്തിയിരുന്നു. അവിടെനിന്ന് ദേവസ്വം പ്രതിനിധികള്‍ യാത്രയെ വാദ്യമേളങ്ങള്‍, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.

പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഇഡി പസാദ് നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി, തുടര്‍ന്ന് ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം തെളിഞ്ഞു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, അയ്യപ്പദര്‍ശനത്തിനായി ആയിരക്കണക്കിനു തീര്‍ഥാടകരാണ് എത്തിയത്.