ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കി ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം. ഏപ്രിലിലെ വെടിനിർത്തലിനുശേഷം ആദ്യമായാണ് ഇറാൻ നേരിട്ട് ഇസ്രയേലിനെ ലക്ഷ്യമിടുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ വ്യോമാക്രമണം.

ഇറാൻ 10 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ആക്രമണത്തിന്റെ വ്യാപ്തിയോ ലക്ഷ്യമിട്ട പ്രദേശങ്ങളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഈ മിസൈലുകളെല്ലാം വിജയകരമായി തകർത്തെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

ലെബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് കാരണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ അതീവ സംഘർഷഭരിതമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ വെള്ളിയാഴ്ച കുവൈത്തിലേക്കും ബഹ്റൈനിലേക്കും ഏഴു ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ചിട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ സൈന്യം എപ്പോഴും സജ്ജരായി തുടരുമെന്ന് സെൻട്രൽ കമാൻഡ് പറഞ്ഞു.

7.8 തീവ്രത; ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

7.8 തീവ്രത; ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മനില: ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഫിലിപ്പൈൻസിലെ മിന്ദനാവോ മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് അനുഭവപ്പെട്ടത്. മേഖലയിലെ ചില തീരങ്ങളിൽ സുനാമി സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആളുകളോട് അധികൃതർ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളെയോ ആളപായത്തെയോ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

മിന്ദനാവോ ദ്വീപിലെ ജനറൽ സാന്റോസ് നഗരത്തിന് 13 കിലോമീറ്റർ തെക്കു പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഫിലിപ്പൈൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. പ്രാദേശിക സമയം രാവിലെ 7.37 നായിരുന്നു ഭൂചലനം. ഇന്തോനേഷ്യയിലെ നോർത്ത് സുലവേസി, നോർത്ത് മാലുകു പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ഫിലിപ്പൈൻസിലെ ചില തീരങ്ങളിൽ 3 മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലെ ചില തീരങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കു സാധ്യതയുണ്ട്. തായ്‌വൻ, ജപ്പാൻ, ഗുവാം, പപ്പുവ ന്യൂ ​ഗ്വിനിയ, പടിഞ്ഞാറൻ പസഫിക്കിലെ നിരവധി ദ്വീപ് രാജ്യങ്ങൾ അടക്കമുള്ള പ്രദേശങ്ങളിൽ ചെറിയ തോതിലുള്ള സുനാമി തിരമാലകൾക്കും സാധ്യതയുണ്ട്.

പെരുമഴ തന്നെ; ഇന്ന് മൂന്നിടത്ത് ഓറഞ്ച്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

പെരുമഴ തന്നെ; ഇന്ന് മൂന്നിടത്ത് ഓറഞ്ച്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ വരെ കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങളോട് ചേർന്ന കടൽ ഭാഗങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.

ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, വടക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ഒഡിഷ തീരം, പശ്ചിമ ബംഗാൾ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

സോമാലിയ തീരം, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.

കർഷ കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

കർഷ കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

കർഷ കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ആറ്റിങ്ങൽ ഫുഡ് സേഫ്റ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കർഷ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ബി മനോജ് അധ്യക്ഷനായി.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ പ്രതിപക്ഷനേതാവ് എം അനിൽകുമാർ തൈ നടീൽ ചടങ്ങ് നിർവഹിച്ചു. ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുറാം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ സുബ്രഹ്മണ്യൻ, രത്നകുമാർ, മണിയൻ, അനിൽകുമാർ, ഗോപകുമാർ, സുജി, ശരീഫ്, യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.

നഴ്സറി വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ചു

നഴ്സറി വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ചു

കല്ലമ്പലം: കടുവയിൽ കെ. ടി. സി. ടി. യൂ. കെ. ജി.നഴ്സറി വിദ്യാർത്ഥിനിയും തോട്ടയ്ക്കാട് കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ താജ് മൻസിലിൽ ഹംസ -ഫാത്തിമ ദമ്പതികളുടെ മകൾ ഫൈഹ മറിയം (6) പനി ബാധിച്ചു മരിച്ചു.

ഇന്നലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കുകയും വീട്ടിലേയ്ക്ക് മടങ്ങി ഇന്ന് രാവിലെ അസുഖം മൂർച്ഛിച്ചു വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തി.
സഹോദരൻ: ഫഹദ് മുഹമ്മദ്‌