ശിവധ്യാനത്തിൽ ഗുരു: ശ്രീനാരായണ ഗുരുവിൻ്റെ അപൂർവ്വ ചിത്രവുമായി സുരേഷ് കൊളാഷ്

ശിവധ്യാനത്തിൽ ഗുരു: ശ്രീനാരായണ ഗുരുവിൻ്റെ അപൂർവ്വ ചിത്രവുമായി സുരേഷ് കൊളാഷ്

ആറ്റിങ്ങൽ: ശിവലിംഗം മടിയിൽ വച്ച് ധ്യാനനിരതനായിരിക്കുന്ന ശ്രീനാരായണ ഗുരു. ഗുരുവിനെക്കുറിച്ചുള്ള സാധാരണ സങ്കല്പങ്ങൾക്കപ്പുറമാണത്. ആറ്റിങ്ങൽ സ്വദേശിയായ സുരേഷ് കൊളാഷാണ് ഗുരുവിനെക്കുറിച്ചുള്ള ഈ അപൂർവ്വ സങ്കല്പം വർണങ്ങളിൽ ആവാഹിച്ചിരിക്കുന്നത്.

ഗുരുവിൻ്റെ പ്രസിദ്ധ കൃതിയായ ശിവശതകത്തെ ആധാരമാക്കിയാണ് ചിത്രരചന നടത്തിയിട്ടുള്ളത്. ഭൗതീകതയും ആധ്യാത്മികതയും തമ്മിൽ ഗുരു മനസ്സിലുണ്ടായ ഏറ്റുമുട്ടൽ വായിച്ചെടുക്കാൻ കഴിയുന്ന കൃതിയാണ് ശിവശതകം. ഏതൊരാളെയും പൂർണമായ വിശുദ്ധിയിലേക്ക് നയിക്കാൻ ഈ കൃതിയുടെ പഠനം സഹായിക്കും. ശിവശതകത്തിൻ്റെ പശ്ചാത്തലത്തിൽ ഗുരുവിൻ്റെ ശിവധ്യാനം എങ്ങനെ ആയിരിക്കുമെന്ന അന്വേഷണമാണ് ഈ ചിത്രം. നദിയിൽ നിന്ന് മുങ്ങിയെടുത്ത ശിലയെ മടിയിൽ വച്ച് ഏറെ നേരം ധ്യാനനിരതനായി ഇരുന്നതിന് ശേഷമാണ് ഗുരു അരുവിപ്പുറത്തെ പ്രതിഷ്ഠ നിർവ്വഹിച്ചതെന്നാണ് ചരിത്രം. കേരളത്തിൻ്റെ നവോത്ഥാനചരിത്രത്തിലെ നാഴികക്കല്ലായ അരുവിപ്പുറം പ്രതിഷ്ഠയും ഈ ചിത്രത്തിൽ ഇഴചേരുന്നുണ്ട്.

അർദ്ധ നഗ്നനായി വെള്ളമുണ്ടുടുത്ത് കൈ വെള്ളയിൽ ശിവലിംഗവും വച്ച് ശാന്തസ്വരൂപനായിരിക്കുന്ന ഗുരുവാണ് ചിത്രത്തിൽ. പിന്നിൽ മഞ്ഞു മൂടിയ മലനിര ഹിമവാനെ അനുസ്മരിപ്പിക്കും. ഹിമവാനെക്കാൾ തലപ്പൊക്കമുണ്ട് ചിത്രത്തിലെ ഗുരുവിന്. ഹിമാലയത്തിൻ്റെ ഏറ്റവും വലിയ പ്രാധാന്യം കൈലാസവാസിയായ പരമേശ്വരനാണ്. ആ ശിവനെ ഉള്ളംകൈയിലെടുത്ത് മടിയിൽ വച്ചിരിക്കുന്ന ഗുരുവിന് ഹിമവാനേക്കാൾ തലപ്പൊക്കം നല്കിയിരിക്കുന്നത് ആസ്വാദകരെയും ഗുരുഭക്തരെയും ഒരുപോലെ ആനന്ദിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വ്യാഖ്യാനങ്ങൾക്കപ്പുറമായ ഗുരുമനസ്സിൻ്റെ വിശാലതയും ശാന്തതയും ചിത്രത്തിലെ നീലാകാശം പകർത്തിവച്ചിട്ടുണ്ട്.

ഇങ്ങനെ ഗുരുവിൻ്റെ ചരിത്ര പ്രാധാന്യവും ആധ്യാത്മിക ഔന്നിത്യവും വിളിച്ചോതുന്ന ചിത്രം ചിത്രകാരനായ സുരേഷ് കൊളാഷ് തിങ്കളാഴ്ച ശിവഗിരി മഠത്തിന് സമർപ്പിച്ചു. 1721- ലെ ആറ്റിങ്ങൽ കലാപത്തിൻ്റെ ചിത്രമുൾപ്പെടെ നിരവധി ചിത്രങ്ങൾ രചിച്ചിട്ടുള്ളയാളാണ് ആറ്റിങ്ങൽ കൊളാഷ്. ചിത്രകലാ അക്കാദമിയുടെ ഡയറക്ടർ കൂടിയാണ് സുരേഷ് കൊളാഷ്.

ശിവഗിരി തീർത്ഥാടനം: ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണം അഡ്വ.അടൂർ പ്രകാശ് എം പി

ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വർക്കല റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പുകൾ അനുവദിക്കണമെന്നും തീർത്ഥാടനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേ മന്ത്രിക്കും റെയിൽവേ മന്ത്രാലയത്തിനും അഡ്വ. അടൂർ പ്രകാശ് എം. പി കത്ത് നൽകി. പതിനായിരകണക്കിന് തീർത്ഥാടകർ വന്നുപോകുന്ന ഡിസംബർ 30, 31 ജനുവരി 1 തീയതികളിൽ നിലവിൽ സ്റ്റോപ്പുകൾ ഇല്ലാത്ത എല്ലാ ട്രെയിനുകൾക്കും പുതിയ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ഈ തീർത്ഥാടന സമയത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എം. പി റെയിൽവേ മന്ത്രാലയത്തിന് കത്ത് നൽകിയത്.

മകര വിളക്ക്; ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം 30,000 പേര്‍ക്ക്

മകര വിളക്ക്; ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം 30,000 പേര്‍ക്ക്

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ചൊവാഴ്ച ശബരിമല നട തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറക്കും.

മേല്‍ശാന്തി സന്നിധാനത്തെ ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷം ഭക്തര്‍ക്കു പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്താം. നട തുറക്കുമ്പോള്‍ യോഗദണ്ഡും രുദ്രാക്ഷ മാലയുമണിഞ്ഞ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ കണ്ട് തൊഴാം

ഇന്ന് പൂജകളില്ല. രാത്രി 11നു ഹരിവരാസനം പാടി നട അടയ്ക്കും. മൂന്ന് ദിവസങ്ങളിലായി സന്നിധാനത്ത് ശുചീകരണമടക്കമുള്ളവ പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം 30,000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ നെയ്യഭിഷേകവും പതിവു പൂജകളും തുടരും. ജനുവരി 14നാണ് മകര വിളക്ക്.

ആഹാരം വച്ചു വിളമ്പിയ അരുണയ്ക്കും ശ്രീനിവാസന്‍ വീടു നല്‍കി; ചുറ്റുമുള്ളവരെ ചേര്‍ത്തുപിടിച്ച പ്രതിഭ; വൈറലായി കുറിപ്പ്

ആഹാരം വച്ചു വിളമ്പിയ അരുണയ്ക്കും ശ്രീനിവാസന്‍ വീടു നല്‍കി; ചുറ്റുമുള്ളവരെ ചേര്‍ത്തുപിടിച്ച പ്രതിഭ; വൈറലായി കുറിപ്പ്

ശ്രീനിവാസന്റെ വിയോഗത്തിന് ഒരാഴ്ചയ്ക്കിപ്പുറവും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് മതിയാകുന്നില്ല മലയാളികള്‍ക്ക്. ശ്രീനിവാസന്‍ സിനിമകളും തമാശകളുമൊക്കെ ചര്‍ച്ചയാകുമ്പോള്‍ സിനിമയ്ക്ക് പുറത്തുള്ള ശ്രീനിവാസന്റെ ജീവിതവും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് അദ്ദേഹത്തിന്റെ വീട്ടില്‍ സഹായത്തിന് നിന്നിരുന്ന സ്ത്രീയ്ക്ക് വീടു വച്ചു നല്‍കിയ സംഭവം.

തന്റെ സഹായിക്ക് ശ്രീനിവാസന്‍ വീടു വച്ചു നല്‍കിയതിനെക്കുറിച്ച് ചന്ദ്രലേഖ രഞ്ജിത് എന്ന് ബ്ലോഗര്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. വീട്ടിലെ കുക്ക് ആയിരുന്ന അരുണയ്ക്കാണ് ശ്രീനിവാസന്‍ വീടു വച്ചു നല്‍കിയത്. അരുണയെ സഹായിയായിട്ടല്ല, വീട്ടിലെ ഒരംഗമായി തന്നെയാണ് ശ്രീനിവാസനും കുടുംബവും കണ്ടിരുന്നതെന്ന് ചന്ദ്രലേഖ കുറിപ്പില്‍ പറയുന്നു.

ആ വാക്കുകളിലേക്ക്:”ഇത് അരുണേച്ചി. തൊക്കിലങ്ങാടിയില്‍ ആണ് താമസം. തൊക്കിലങ്ങാടി ശ്രീനാരായണ ഹോട്ടലിലെ ജീവനക്കാരിയുമാണ്. ഈ പോസ്റ്റ് അരുണേച്ചിക്ക് വേണ്ടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിതത്തിലെ ദുര്‍ഘടവഴികളിലൂടെ ജീവിക്കാനായ് നെട്ടോട്ടമോടിയ അരുണേച്ചി ശ്രീനിവാസന്‍ എന്ന അതുല്യ കലാകാരന്റെ വീട്ടിലെത്തുകയും അവര്‍ക്ക് രുചികരമായ ആഹാരം വച്ച് വിളമ്പി മക്കളെയും നോക്കി കഴിഞ്ഞ ആ കാലഘടത്തില്‍ വെറുമൊരു അടുക്കളക്കാരിയെ പോലെ കാണാതെ സ്വന്തം വീട്ടിലെ ഒരംഗത്തെപോലെ ആയിരുന്നു അരുണേച്ചി അവിടെ.

അരുണേച്ചിക്ക് അദ്ദേഹം ഒരു വീട് സ്വന്തമായി വച്ച് കൊടുത്തിരുന്നു പൂക്കോട്. അങ്ങനെ അദ്ദേഹത്തിന്റെ സഹായത്തോടെ ആണ് അരുണേച്ചി ജീവിതം മുന്നോട്ട് നയിച്ചതും ഇന്നും സന്തോഷത്തോടെ ജീവിച്ചിരിക്കുന്നതും. തന്റെ ചുറ്റുമുള്ളവര്‍ ആരുമായ്‌ക്കോട്ടെ അവരെയൊക്കെ ചേര്‍ത്ത് പിടിക്കാന്‍ കാണിച്ച ആ പ്രതിഭയ്ക്ക് ശതകോടി പ്രണാമം” എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ശ്രീനിവാസന്റെ ഡ്രൈവറായിരുന്ന ഷിനോജിന്റെ കുറിപ്പും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. 17 വര്‍ഷം ശ്രീനിവാസന്റെ സാരഥിയായിരുന്നു ഷിനോജ്. താന്‍ ചോദിക്കുക പോലും ചെയ്യാതെയാണ്, ധ്യാനിനോടും വിനീതിനോടും പറഞ്ഞ് ശ്രീനിയേട്ടന്‍ തനിക്കായി വീടൊരുക്കിയതെന്നാണ് ഷിനോജ് പറഞ്ഞത്. എവിടെ ആണെന്ന് അറിയില്ലെങ്കിലും, അവിടെ ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മറക്കരുതേ എന്നു പറഞ്ഞാണ് ഷിനോജ് കുറിപ്പ് അവസാനിപ്പിച്ചത്.

ബിഎസ്എന്‍എല്‍ 3 ജി സേവനം അവസാനിപ്പിക്കുന്നു, 7 കോടിപ്പേര്‍ക്ക് പുതിയ സിം

ബിഎസ്എന്‍എല്‍ 3 ജി സേവനം അവസാനിപ്പിക്കുന്നു, 7 കോടിപ്പേര്‍ക്ക് പുതിയ സിം

ഡല്‍ഹി: രാജ്യത്ത് 3 ജി സേവനം അവസാനിപ്പിക്കാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. രാജ്യമെമ്പാടും 4ജി എത്തുന്നതോടെ 3ജി സേവനങ്ങള്‍ നിര്‍ത്തും. ഉപയോക്താക്കള്‍ക്ക് 4ജിക്കൊപ്പം 3ജി സേവനം ലഭിക്കില്ല. നിലവില്‍ രാജ്യത്ത് 97,841 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കാനാണ് നീക്കം.

ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുപ്രകാരം ബിഎസ്എന്‍എലിന് രാജ്യത്താകെ 58,919 എണ്ണം 3ജി ടവറുകളാണുള്ളത്. 5,863 പട്ടണങ്ങളില്‍ 3ജി സേവനങ്ങള്‍ എത്തുന്നു. നിലവില്‍ 3ജി സേവനത്തിന് കമ്പനിയുമായി സഹകരിക്കുന്ന നോക്കിയ, ചൈനീസ് കമ്പനി സെഡ്ടിഇ എന്നിവയുമായുള്ള കരാറും ബിഎസ്എന്‍എല്‍ അവസാനിപ്പിക്കും.

3ജി സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ ഇതുവരെയും ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച നടപടി സ്വീകരിക്കണമെന്ന് എല്ലാ സര്‍ക്കിളുകളിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബറിലെ കണക്കുപ്രകാരം ബിഎസ്എന്‍എലിന് ആകെ 9.23 കോടി മൊബൈല്‍ വരിക്കാരാണുള്ളത്. അധികം വൈകാതെ ബിഎസ്എന്‍എല്‍ 5ജിയിലേക്കും പ്രവേശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 7 കോടിപ്പേര്‍ ഇപ്പോഴും 3ജി സേവനമാണ് ഉപയോഗിക്കുന്നത്. ഇവര്‍ക്ക് ബിഎസ്എന്‍എല്‍ ഓഫിസിലെത്തി 4ജി സിം നേടാം. അതേസമയം, പഴയ 3ജി ഫോണുകളോ ഫീച്ചര്‍ ഫോണുകളോ ഉപയോഗിക്കുന്നവര്‍ 4ജി/5ജി ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടിവരും.