എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സിസിടിവി കാമറകള്‍, കേരളത്തെ അഭിനന്ദിച്ച് സുപ്രീം കോടതി

എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സിസിടിവി കാമറകള്‍, കേരളത്തെ അഭിനന്ദിച്ച് സുപ്രീം കോടതി

ഡല്‍ഹി: പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ച കേരള മാതൃകയ്ക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം. കേരളം നടപ്പിലാക്കിയ നിരീക്ഷണ സംവിധാനം കുറ്റമറ്റതാണെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഈ ‘കേരള മോഡല്‍’ മാതൃകയാക്കാവുന്നതാണെന്നും കോടതി പറഞ്ഞു. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി കേരളത്തെ പ്രശംസിച്ചത്.

രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുന്നതിനുള്ള വലിയൊരു ചുവടുവെപ്പായാണ് കേരളത്തിന്റെ ഈ പ്രവര്‍ത്തനത്തെ കോടതി വിലയിരുത്തിയത്. കസ്റ്റഡി മര്‍ദ്ദനങ്ങളും കസ്റ്റഡി മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സുപ്രീംകോടതി എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ പുരോഗതി വിലയിരുത്താന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചപ്പോഴാണ് കേരളം ഇതില്‍ വലിയ മുന്നേറ്റം നടത്തിയതായി വ്യക്തമായത്.

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞുവെന്ന റിപ്പോര്‍ട്ട് കോടതി പ്രത്യേകം പരാമര്‍ശിച്ചു. ജാര്‍ഖണ്ഡ് അടക്കമുള്ള പല സംസ്ഥാനങ്ങളും ഈ സംവിധാനം നടപ്പിലാക്കുന്നതില്‍ ഏറെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേരള പൊലീസിനെയും നിര്‍ദേശം നടപ്പിലാക്കിയ കേരള സര്‍ക്കാരിനെയും അഭിനന്ദിച്ചു.

2020ല്‍ രാജസ്ഥാനില്‍ എട്ട് മാസത്തിനുള്ളില്‍ 11 കസ്റ്റഡി മരണങ്ങള്‍ നടന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ കേസെടുത്തത്. രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തനക്ഷമമായ കാമറകള്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, അവ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. തിങ്കഴാഴ്ച കേസ് പരിഗണിച്ച കോടതി കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിലവില്‍ കാമറ സൗകര്യമുണ്ടെന്നും ഏതൊരു ഉദ്യോഗസ്ഥനും ഫോണിലൂടെ ലോഗിന്‍ ചെയ്ത് തല്‍സമയ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുമെന്നും നിരീക്ഷിച്ചു.

കൊല്ലത്ത് ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി ഒളിവില്‍

കൊല്ലത്ത് ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി ഒളിവില്‍

കൊല്ലം: കൊല്ലത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു. സ്‌പൈസി ഹോട്ടലുടമ സക്കീറാണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കാസര്‍കോട് സ്വദേശിയായ പ്രതി ഇര്‍ഷാദിനായി തിരച്ചില്‍ ആരംഭിച്ചു.

കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.

ലൗ ജിഹാദില്‍ പാര്‍ട്ടിക്ക് അങ്ങനെയൊരു നിലപാടില്ല; കൃഷ്ണദാസിനെ തള്ളി രാജീവ് ചന്ദ്രശേഖർ

ലൗ ജിഹാദില്‍ പാര്‍ട്ടിക്ക് അങ്ങനെയൊരു നിലപാടില്ല; കൃഷ്ണദാസിനെ തള്ളി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് വർധിക്കുമെന്ന പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസം​ഗത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പി കെ കൃഷ്ണദാസ് പറഞ്ഞത് പാർട്ടി അഭിപ്രായമല്ല. ലൗ ജിഹാദിൽ അങ്ങനെ അഭിപ്രായം പാർട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ പ്രകടനപത്രികയിൽ അതുണ്ടാകുമായിരുന്നു. വികസിത കേരളം, സുരക്ഷിത കേരളം എന്നാണ് പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ളതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

എന്നാൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ലൗ ജിഹാദ് എന്ന വിഷയം ഉണ്ട്. അതിന്റെ ലീ​ഗൽ ക്രിമിനൽ ഡെഫനിഷൻ സിആർപിസിയിലോ ക്രിമിനൽ കോഡിലോ ഇല്ല. അതാണ് കൊണ്ടു വരേണ്ടത്. എന്താണോ പ്രോസിക്യൂട്ടബിൾ ക്രൈം എന്നതിന്റെ ഡെഫനിഷൻ ഇന്ന് ഇല്ല. അത് ചർച്ച ചെയ്യേണ്ടതാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത കാട്ടാക്കടയിലെ പൊതുസമ്മേളനത്തിലായിരുന്നു പി കെ കൃഷ്ണദാസിന്റെ വിവാദപ്രസംഗം. എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കുമെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും രണ്ടല്ല, ഒന്നാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കൃഷ്ണദാസിന്റെ പരാമർശം.

മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും നേതൃത്വത്തിലുള്ള മുന്നണികൾ അധികാരത്തിൽ വന്നാൽ ആരാണ് ആ സർക്കാരിനെ നിയന്ത്രിക്കുക? ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയേയും പോലുള്ള പാകിസ്ഥാൻ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും. അതുകൊണ്ട് എന്താണ് ഉണ്ടാകാൻ പോകുന്നത്. ഹിന്ദു, ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് ലൗജിഹാദിന്റെ പേരിൽ രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യിപ്പിക്കുകയാകും കേരളത്തിൽ നടക്കാൻ പോകുന്നത്.

കൈപ്പത്തിയിൽ വോട്ടുചെയ്താലും അരിവാൾചുറ്റിക നക്ഷത്രത്തിൽ വോട്ടുചെയ്താലും ഹിന്ദു, ക്രൈസ്തവ ഭവനങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനമായിരിക്കും നടക്കുക. ഇതിന് അനുവദിക്കണമോ എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം. അപകടകരമായ സാഹചര്യം കേരളത്തിൽ വരാൻ പോവുകയാണ്. ഒരുഭാഗത്ത് ജമാഅത്തെ ഇസ്ലാമി, മറുഭാഗത്ത് എസ്ഡിപിഐ. ഇത് രണ്ടും രാജ്യദ്രോഹ, പാക് അനുകൂല സംഘടനകളാണ്. ഈ രണ്ട് സംഘടനകളുമായിട്ടാണ് കോൺഗ്രസും മാർക്‌സിസ്റ്റ് പാർട്ടിയും സഖ്യവും സഹകരണവും ഉണ്ടാക്കിയത്. പി.കെ. കൃഷ്ണദാസ് പറഞ്ഞു.

അസാധാരണ വ്യോമപാത നിയന്ത്രണവുമായി ചൈന: തായ്‌വാന്‍ മേഖലയില്‍ ആശങ്ക

അസാധാരണ വ്യോമപാത നിയന്ത്രണവുമായി ചൈന: തായ്‌വാന്‍ മേഖലയില്‍ ആശങ്ക

ബെയ്ജിങ്: യെല്ലോ സീ, ഈസ്റ്റ് ചൈന സീ തുടങ്ങിയ സമുദ്രമേഖലയില്‍ 40 ദിവസത്തേക്ക് വ്യോമപാത നിയന്ത്രണം ഏര്‍പ്പെട്ടുത്തി ചൈന. മാര്‍ച്ച് 27 മുതല്‍ മെയ് 6 വരെ നീളുന്ന ദീര്‍ഘകാല നിയന്ത്രണം ആഗോളതലത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. തായ്‌വാന്‍ കടലിടുക്കുമായി ബന്ധപ്പെട്ട ദീര്‍ഘകാല സൈനികാഭ്യാസങ്ങളുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നുള്ള ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. തായ്‌വാനേക്കാള്‍ വലിയ വിസ്തൃതിയുള്ള പ്രദേശത്ത് നടപ്പാക്കിയിട്ടുള്ള നിയന്ത്രണം സൈനിക തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഉയരുന്ന വാദം. ഷാങ്ഹായുടെ വടക്കും തെക്കും ഉള്ള തീരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ നിയന്ത്രണ മേഖലയിലുള്‍പ്പെടുന്നു.

മേഖലയില്‍ വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ‘നോട്ടാം’ ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ സിവില്‍ ഏവിയേഷന്‍ ഇതുവരെ തടസ്സപ്പെട്ടിട്ടില്ല. വാണിജ്യ വിമാനങ്ങള്‍ക്ക് ഇപ്പോഴും ഈ പ്രദേശങ്ങളിലൂടെ കടന്നുപോകാന്‍ അനുവാദമുണ്ട്, എന്നാല്‍ ചൈനീസ് അധികൃതരുമായി കൃത്യമായ വിവരങ്ങള്‍ പങ്കുവച്ചാണ് പാതയിലൂടെ സഞ്ചരിക്കേണ്ടത്. അതേസമയം, മുന്നറിയിപ്പിനെ കുറിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയമോ വ്യോമയാന അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ള പരിധിയില്ലാത്ത ഉയരവും 40 ദിവസത്തെ കാലയളവും ഒരു ഹ്രസ്വകാല അഭ്യാസത്തിന് പകരം മേഖലയില്‍ സ്ഥിരമായ ഒരു മേധാവിത്വം കൈവരിക്കാനുള്ള ചൈനയുടെ നീക്കത്തിന്റെ സൂചനയാണ് നല്‍കുന്നതെന്നാണ് വിദഗ്ധരുടെ വാദം. ആഗോള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന അതേ സമയത്താണ് നിയന്ത്രണം. നിയന്ത്രണം നടപ്പാക്കിയിരിക്കുന്ന മേഖല വലിയ സംഘര്‍ഷ സാഹചര്യങ്ങളില്‍ ആവശ്യമായി വന്നേക്കാവുന്ന വ്യോമാക്രമണ തന്ത്രങ്ങള്‍ പരിശീലിക്കാന്‍ കഴിയുന്നതാണെന്നും വിലയിരുത്തപ്പെടുന്നു.

ഇറാനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ അമേരിക്കയുടെ ശ്രദ്ധ നിലവില്‍ പശ്ചിമേഷ്യയിലാണ്. ഈ സാഹചര്യം ചൈന മുതലെടുക്കുകയാണെന്ന് തായ്വാന്‍ കണക്കുകൂട്ടുന്നത്. ഈ വ്യോമപാത നിയന്ത്രണം മേഖലയിലെ സമാധാനാന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്ന ഉത്കണ്ഠ അയല്‍രാജ്യങ്ങളായ ജപ്പാനും ദക്ഷിണ കൊറിയയ്ക്കുമുണ്ട്.

വട്ടിയൂര്‍ക്കാവിലെ പരിപാടിയില്‍ കേന്ദ്രമന്ത്രി പേര് പരാമര്‍ശിച്ചില്ല; ആര്‍ ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

വട്ടിയൂര്‍ക്കാവിലെ പരിപാടിയില്‍ കേന്ദ്രമന്ത്രി പേര് പരാമര്‍ശിച്ചില്ല; ആര്‍ ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പരിപാടിയില്‍ പേര് പരാമര്‍ശിക്കാത്തതില്‍ പ്രകോപിതയായി വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. കേന്ദ്രമന്ത്രി പരാമര്‍ശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖരന്റെ പേരുമാത്രമാണ്. പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ച് ശ്രീലേഖയെ തിരികെ വേദിയില്‍ എത്തിക്കുകയായിരുന്നു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരിപാടിക്കായാണ് കേന്ദ്രമന്ത്രിയെത്തിയത്. അവിടുത്തെ സ്ഥാനാര്‍ഥിയായ തന്റെ പേര് പരാമര്‍ശിക്കാതെ സമീപ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ പേര് മാത്രം കേന്ദ്രമന്ത്രി പരാമര്‍ശിച്ചതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പ്രതിഷേധിച്ച് വേദിയില്‍ നിന്ന് ശ്രീലേഖ ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് നേതാക്കളെല്ലാം അടുത്തെത്തി അവരെ അനുനയിപ്പിക്കുകയായിരുന്നു.

വേദിയിലുണ്ടായിരുന്ന രാജീവ് ചന്ദ്രശേഖരനോടും മേയര്‍ വിവി രാജേഷിനോടും തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജി സോമനോട് ശ്രീലേഖ കയര്‍ത്തു സംസാരിക്കുകയും ചെയ്തു. ഒടുവില്‍ നേതാക്കളുടെ അനുനയനത്തിന് വഴങ്ങി ശ്രീലേഖ തിരികെ വേദിയില്‍ എത്തുകയായിരുന്നു.