പണം വാങ്ങി മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണം; ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

പണം വാങ്ങി മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണം; ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: തൃശൂര്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ഡിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിസിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്.

പാര്‍ട്ടി നേതൃത്വം പണം വാങ്ങി തൃശൂരിലെ മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചത്.മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെങ്കിലും നിജി ജസ്റ്റിന് വ്യക്തിപരമായി തന്റെ പിന്തുണയില്ലെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചാല്‍ നേതൃത്വത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ലാലി പറഞ്ഞു.

‘ മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിക്ക് വോട്ട് ചെയ്യും. ഇപ്പോഴും കോണ്‍ഗ്രസുമായി ചേര്‍ന്നുനില്‍ക്കുന്നയാളാണ്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇന്നലെ തേറമ്പിലിനെ അറിയിച്ചിരുന്നു. അദ്ദേഹം മാറിനില്‍ക്കരുതെന്ന് അറിയിച്ചു. എന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് അദ്ദേഹം മാത്രമാണ്. പാര്‍ട്ടി നേതൃത്വത്തിനെതിരെ നേരത്തെ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. തനിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ചിലര്‍ പറയുന്നത് കേട്ടു. എനിക്കെതിരെ അച്ചടക്ക നടപടിയിലേക്ക് വരികയാണെങ്കില്‍ അവരെ അച്ചടക്കം പഠിപ്പിക്കാനുള്ള വഴികള്‍ എന്റെ കയ്യില്‍ ഉണ്ട്. സാമ്പത്തിക വിഷയം ഉള്‍പ്പടെ തുറന്നുപറയേണ്ടിവരും. പത്തുവര്‍ഷം ഇവിടെ പ്രതിപക്ഷ നേതാവായിരുന്ന ഒരു മഹാന്‍ ഉണ്ടല്ലോ? രാജന്‍ പല്ലന്റെ പല കാര്യങ്ങളും പറയേണ്ടിവരും. എനിക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയാണെങ്കില്‍ അതില്‍ പ്രധാന പങ്ക് രാജന്‍ പല്ലന്റെതായിരിക്കും. എല്ലാം സമയമാകുമ്പോള്‍ പുറത്തുപറയും. തൃശൂര്‍ മേയറെ തീരുമാനിക്കുന്നത് കെസി വേണുഗോപാലും ദീപാദാസ് മുന്‍ഷിയുമാണെങ്കില്‍ അത് താഴെത്തട്ടില്‍ പണിയെടുത്ത ആളുകളുടെ ചെവിട്ടത്ത് അടിക്കുന്നതിന് തുല്യമല്ലേ?’- ലാലി ജെയിംസ് പറഞ്ഞു.

നിരോധിത കീടനാശിനി ഉപയോഗിച്ചാൽ അഞ്ച് വർഷം തടവും ഒരു കോടി റിയാൽ പിഴയും, നിയമം കർശനമാക്കാൻ സൗദി അറേബ്യ

നിരോധിത കീടനാശിനി ഉപയോഗിച്ചാൽ അഞ്ച് വർഷം തടവും ഒരു കോടി റിയാൽ പിഴയും, നിയമം കർശനമാക്കാൻ സൗദി അറേബ്യ

ജിദ്ദ: കീടനാശിനികൾ സംബന്ധിച്ച് നിയമം കർശനമാക്കാൻ സൗദി അറേബ്യ. ഇതിനായി കരട് നയം രൂപീകരിച്ചു. കീടനാശിനി നിയന്ത്രണങ്ങളിൽ സമൂലമായ ഭേദഗതികൾ വരുത്താൻ സൗദി അറേബ്യ നിർദ്ദേശിച്ചിട്ടുണ്ട്.

നിരോധിതമോ വ്യാജമോ ആയ കീടനാശിനികൾ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്താൽ അഞ്ച് വർഷം വരെ തടവും 10 ദശലക്ഷം സൗദി റിയാൽ വരെ പിഴയും ചുമത്തുന്നതിനാണ് നിർദ്ദേശം.

ജിസിസി കീടനാശിനി നിയമപ്രകാരമുള്ള പിഴകൾ സംബന്ധിച്ച കരട് പുതുക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചെറിയ ലംഘനങ്ങൾക്കുള്ള മുന്നറിയിപ്പുകൾ
കരട് ചട്ടങ്ങൾ പ്രകാരം, മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ, പരിസ്ഥിതി അല്ലെങ്കിൽ പൊതുജനാരോഗ്യം എന്നിവയ്ക്ക് കാര്യമായ ദോഷം വരുത്താത്ത, ഗുരുതരമല്ലാത്ത ലംഘനങ്ങൾക്ക് തുടക്കത്തിൽ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകും.

തുടർനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് നിയമ ലംഘനം തിരുത്താൻ പ്രതികൾക്ക് നിശ്ചിത സമയം ഗ്രേസ് പിരീഡ് ആയി നൽകും.

ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ
കൂടുതൽ ഗുരുതരമായ ലംഘനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. നിരോധിതമോ വ്യാജമോ ആയ കീടനാശിനികൾ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ അഞ്ച് വർഷം വരെ തടവോ 10 ദശലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

പബ്ലിക് പ്രോസിക്യൂഷൻ അത്തരം കേസുകൾ അന്വേഷിച്ച് നിർദ്ദിഷ്ട കോടതിയിലേക്ക് റഫർ ചെയ്യും, ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് പിഴ ഇരട്ടിയാക്കും.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് കീടനാശിനി ദുരുപയോഗവും ലംഘനങ്ങളും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (SFDA) കീഴിൽ വരും, അതിന്റെ പ്രസിഡന്റ് അല്ലെങ്കിൽ അംഗീകൃത പ്രതിനിധി മുഖേന കേസുകൾ അവലോകനം ചെയ്യുന്നതിനും പിഴകൾ സംബന്ധിച്ച തീരുമാനം സ്വീകരിക്കുക.

നിയമലംഘനം ആവർത്തിച്ചാൽ
നിയമലംഘനം നടത്തുന്നവർ തന്നെ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. മൂന്ന് വർഷത്തിനുള്ളിൽ കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കണമെന്നും ആവശ്യപ്പെടാൻ പുതിയ നിയമത്തിനായുള്ള കരട് അധികാരികളെ അനുവദിക്കുന്നു.

കീടനാശിനിയിൽ ഉൾപ്പെടുന്ന വസ്തുക്കൾ ഒരു പ്രത്യേക കെമിക്കൽ ഡിസ്പോസൽ കമ്പനി നശിപ്പിക്കുകയോ നിയമലംഘകന്റെ ചെലവിൽ അവരുടെ ഉത്ഭവ രാജ്യത്തേക്ക് വീണ്ടും കയറ്റുമതി ചെയ്യുകയോ ചെയ്യും.സ്ഥാപനം ആറ് മാസം വരെ താൽക്കാലികമായി അടച്ചുപൂട്ടൽ അല്ലെങ്കിൽ സ്ഥിരമായി അടച്ചുപൂട്ടൽ എന്നിവയും നേരിടേണ്ടിവരും.

നിലവിലുള്ള ചട്ടങ്ങൾക്ക് അനുസൃതമായി, പിഴ ചുമത്തുന്ന തീരുമാനങ്ങൾക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകാവുന്നതാണ്.

41ദിവസം നീണ്ട വ്രതകാലം; ഇന്ന് മണ്ഡലപൂജ, തീര്‍ഥാടകര്‍ക്ക് നിയന്ത്രണം

41ദിവസം നീണ്ട വ്രതകാലം; ഇന്ന് മണ്ഡലപൂജ, തീര്‍ഥാടകര്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: 41ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് പരിസമാപ്തി. ഇന്ന് രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ശബരിമലയിൽ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ.

മണ്ഡലപൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 35000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്.

തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1973ല്‍ സമര്‍പ്പിച്ചതാണ് 420 പവന്‍ തൂക്കമുള്ള തങ്കഅങ്കി. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിനു നട തുറക്കും. അന്നു പ്രത്യേക പൂജകളില്ലെങ്കിലും ദര്‍ശനം നടത്താം. മകരവിളക്കു കാലത്തെ പൂജകളും അഭിഷേകവും 31നു പുലര്‍ച്ചെ മൂന്നിന് ആരംഭിക്കും.ജനുവരി 14ന് ആണ് മകരവിളക്ക്. എരുമേലി പേട്ട തുള്ളല്‍ ജനുവരി 11നും. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ജനുവരി 12നു പന്തളം കൊട്ടാരത്തില്‍നിന്നു പുറപ്പെട്ട് 14നു വൈകിട്ടു സന്നിധാനത്തെത്തും. ശരംകുത്തിയില്‍നിന്നു സ്വീകരിച്ച് ആഘോഷമായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പം മുഖ്യമന്ത്രി, എഐ ഫോട്ടോയില്‍ നടപടി; കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന്‍ കസ്റ്റഡിയില്‍

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പം മുഖ്യമന്ത്രി, എഐ ഫോട്ടോയില്‍ നടപടി; കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയാണ് പൊലീസ് സംഘം നടപടി സ്വീകരിച്ചത്.

കലാപാഹ്വാനം നടത്തിയെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എന്‍. സുബ്രഹ്മണ്യനെതിരെ ചേവായൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. കേസെടുത്തിട്ടും പോസ്റ്റ് നീക്കാന്‍ സുബ്രഹ്മണ്യന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ മൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കുക.

ഫോട്ടോയുടെ ആധികാരികത വ്യക്തമാക്കും. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ പലതും എഐ നിര്‍മിതിയാക്കുകയാണ്. ഇതേ ഫോട്ടോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന് എതിരെ കേസില്ല. വീഡിയോ പങ്കുവച്ച് വാര്‍ത്ത കൊടുത്ത വാര്‍ത്താ ചാലനിന് എതിരെയും കേസില്ല. മുഖ്യമന്ത്രിക്ക് എതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനാണ് നീക്കമാണ് നടക്കുന്നത്. നിയമ നടപടികളെ നേരിടും. ജാമ്യം ലഭിക്കുമെങ്കില്‍ എടുക്കും, അല്ലെങ്കില്‍ ജയിലില്‍ പോകുമെന്നും എന്‍ സുബ്രഹ്മണ്യന്‍ മാധ്യമങ്ങളെ അറിയിച്ചു.

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് എന്‍.സുബ്രഹ്മണ്യന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാന്‍ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പുമുണ്ടായിരുന്നു. എന്നാല്‍, ഇതില്‍ ഒരു ചിത്രം എഐ നിര്‍മിതമാണെന്ന നിലയിലായിരുന്നു പിന്നീടുള്ള പ്രതികരണങ്ങള്‍. മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്നതായുള്ള ചിത്രം എഐ ഉപയോഗിച്ചു നിര്‍മിച്ചതാണെന്നും അതിന്റെ വസ്തുതകള്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

വീട്ടിൽ ചക്കയിടാൻ കയറി 47കാരൻ മരണപ്പെട്ടു

വീട്ടിൽ ചക്കയിടാൻ കയറി 47കാരൻ മരണപ്പെട്ടു

അയൽവാസിയുടെ വീട്ടിൽ ചക്കയിടാൻ കയറി 47കാരൻ മരണപ്പെട്ടു. വക്കത്ത് 13-ാം വാർഡിൽ കൊല്ലിച്ചിറമുക്ക് പട്ടറ തോപ്പിൽ ബിനു (47) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചക്കയിട്ട് പ്ലാവിൽ നിന്നിറങ്ങവെ കാൽ വഴുതി വീണായിരുന്നു അപകടം. ഭാര്യ:ഡിനു, മക്കൾ: വിജി, ഗീതു