‘പാട്ടില്‍ നിന്ന് അയ്യപ്പന്റെ പേര് നീക്കണം, പിന്നില്‍ ആരാണെന്ന് കണ്ടെത്തണം’; പരാതിക്കാരന്‍ പറയുന്നു

‘പാട്ടില്‍ നിന്ന് അയ്യപ്പന്റെ പേര് നീക്കണം, പിന്നില്‍ ആരാണെന്ന് കണ്ടെത്തണം’; പരാതിക്കാരന്‍ പറയുന്നു

പത്തനംതിട്ട: ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം അയ്യപ്പ ഭക്തര്‍ക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും അതുകൊണ്ടാണ് ഗാനത്തിനെതിരെ പരാതി നല്‍കിയതെന്ന് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല. അയ്യപ്പ ഭക്തരെ സംബന്ധിച്ച് ഏറെ ഭക്തി തോന്നുന്ന ഗാനമാണ് ഇത്തരത്തില്‍ പാരഡി ഗാനമായത്. എന്നാല്‍ ഗാനത്തിനെതിരെ പരാതി കൊടുക്കാന്‍ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ഡിജിപിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും പ്രശാന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എംപിമാര്‍ ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചപ്പോഴും ഈ ഗാനമാണ് ഇട്ടത്. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഇത് റിപ്പോര്‍ട്ട് ചെയ്ത് അയ്യപ്പനെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു. ഭക്തനെന്ന നിലയില്‍ അയപ്പന്റെ പേര് ഗാനത്തില്‍ നിന്ന് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയ വഴി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ഗാനം പ്രചരിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഈ ഗാനം നീക്കം ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പട്ടു.

ഗാനം നിര്‍മിച്ചതിന് പിന്നിലുള്ള ഉദ്ദേശശുദ്ധിയെ സംബന്ധിച്ചും ആരാണ് പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നത് സംബന്ധിച്ച് അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കിയ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ പ്രശാന്ത് ഡിജിപിക്ക് പരാതി നല്‍കിയത്. ഗാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഗാനം ഉപയോഗിച്ചിരുന്നത്.

പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ, തിരിച്ചടിക്കാന്‍ ദക്ഷിണാഫ്രിക്ക; നാലാം ടി20 ഇന്ന്

പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ, തിരിച്ചടിക്കാന്‍ ദക്ഷിണാഫ്രിക്ക; നാലാം ടി20 ഇന്ന്

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ലഖ്‌നൗവില്‍ വൈകീട്ട് ഏഴിനാണ് മത്സരം. 5 മത്സര പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1 ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകും. അതേസമയം വിജയത്തോടെ തിരിച്ചുവരാനാണ് പ്രോട്ടീസ് ശ്രമം.

ടി 20 ലോകകപ്പ് ആസന്നമായിരിക്കെ, നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങില്‍ ഫോം ഔട്ടായി തുടരുന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തലവേദനയായിട്ടുണ്ട്. 118 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മൂന്നാം മത്സരത്തിലും സൂര്യയ്ക്ക് മികച്ച സ്‌കോര്‍ നേടാനായില്ല. 12 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്.

ഈ വര്‍ഷം ടി 20യില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും സൂര്യകുമാര്‍ യാദവ് നേടിയിട്ടില്ല. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ബാറ്റിങ്ങില്‍ മോശം ഫോം തുടരുകയാണ്. കഴിഞ്ഞ മത്സരത്തില്‍ 28 റണ്‍സ് ഗില്‍ നേടി. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പുറത്ത് അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് സൂര്യയും ഗില്ലും തുടര്‍ച്ചയായി പരാജയപ്പെടുന്നത്.

സ്പിന്നര്‍ കുല്‍ദീപ് യാദവിനും പേസര്‍ ഹര്‍ഷിത് റാണയ്ക്കും മൂന്നാം മത്സരത്തില്‍ അവസരം നല്‍കിയിരുന്നു. അസുഖബാധിതനായ ഓള്‍റൗണ്‍ര്‍ അക്ഷര്‍ പട്ടേലിനു പകരം ഷഹബാസ് അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പര നേടിയ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര പരാജയപ്പെട്ടിരുന്നു.

മൂന്നു വാര്‍ഡുകളിലെ വോട്ടെടുപ്പ്: പ്രത്യേക വിജ്ഞാപനം ഇന്ന്; ബിജെപിക്ക് നിര്‍ണായകം

മൂന്നു വാര്‍ഡുകളിലെ വോട്ടെടുപ്പ്: പ്രത്യേക വിജ്ഞാപനം ഇന്ന്; ബിജെപിക്ക് നിര്‍ണായകം

തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നു പുറപ്പെടുവിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടക്കുക.

ഈ മൂന്നു വാര്‍ഡുകളില്‍ ജനുവരി 13 ന് വോട്ടെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ജനുവരി 14 ന് വോട്ടെണ്ണലും നടക്കും. ഡിസംബര്‍ 24 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂക്ഷമ പരിശോധന ഡിസംബര്‍ 26 ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 29 ആണ്.

ഈ വാര്‍ഡുകളില്‍ നിലവില്‍ സ്ഥാനാര്‍ഥികളായവര്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ പ്രത്യേകമായും മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്ക് വളരെ നിര്‍ണായകമാണ്. 101 അംഗ കൗണ്‍സിലില്‍ 50 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് നിലവില്‍ ബിജെപിക്ക് കുറവുള്ളത്. അതുകൊണ്ടുതന്നെ വിഴിഞ്ഞം വാര്‍ഡില്‍ വിജയിക്കേണ്ടത് ബിജെപിക്ക് അത്യന്താപേക്ഷിതമായിരിക്കുകയാണ്.

ഓണ്‍ലൈന്‍ തട്ടിപ്പ്; ബിഗ്‌ബോസ് റിയാലിറ്റിഷോ താരം ബ്ലെസ്ലി അറസ്റ്റില്‍

ഓണ്‍ലൈന്‍ തട്ടിപ്പ്; ബിഗ്‌ബോസ് റിയാലിറ്റിഷോ താരം ബ്ലെസ്ലി അറസ്റ്റില്‍

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റില്‍. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്ത് എത്തിച്ച കേസിലാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബ്ലെസ്ലിയെ പിടികൂടിയത്.

കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് പേര്‍ ജയിലില്‍ കഴിയുകയാണ്. കേസില്‍ നിരവധി പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കേസിലെ പ്രതികളായ എട്ട് പേര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. വലിയ തട്ടിപ്പാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്.

കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത ബ്ലെസ്ലിയെ കോടതിയില്‍ ഹാജരാക്കി റിമാര്‍ഡ് ചെയ്തു.

ഇതാ ഒരു പെന്‍ഷന്‍ പ്ലാന്‍, മാസംതോറും നിക്ഷേപിക്കാം, വിശദാംശങ്ങള്‍

ഇതാ ഒരു പെന്‍ഷന്‍ പ്ലാന്‍, മാസംതോറും നിക്ഷേപിക്കാം, വിശദാംശങ്ങള്‍

മാസംതോറും നിശ്ചിത തുക നിക്ഷേപിക്കുന്ന എസ്‌ഐപിക്ക് ഇന്ന് സ്വീകാര്യത വര്‍ധിച്ചിരിക്കുകയാണ്. റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ സുഖമായി ജീവിക്കുന്നതിന് ചെറുപ്പത്തിലെ തന്നെ സേവിങ്‌സ് ആരംഭിക്കുന്നത് നല്ലതാണ് എന്ന ചിന്തയില്‍ ഒരുപാട് പേര്‍ എസ്‌ഐപി സ്‌കീമില്‍ നിക്ഷേപിക്കുന്നുണ്ട്.

2004ല്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലും (എന്‍പിഎസ്) എസ്‌ഐപി വഴി നിക്ഷേപം നടത്താന്‍ സാധിക്കും. കയറ്റിറക്കത്തില്‍ ആവറേജ് ചെയ്ത് പോകുന്നത് നിക്ഷേപകന് വലിയ തോതിലാണ് പ്രയോജനപ്പെടുന്നത്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് എന്‍പിഎസ് നിയന്ത്രിക്കുന്നത്.

സര്‍ക്കാര്‍ കടപ്പത്രം, കോര്‍പ്പറേറ്റ് ബോണ്ട്, ഓഹരി വിപണി തുടങ്ങിയ ഇടങ്ങളിലാണ് നിക്ഷേപിക്കുന്നത്. വിരമിക്കുന്ന സമയത്ത് ഫണ്ടില്‍ നിന്ന് വലിയൊരു ഭാഗം പിന്‍വലിച്ച ശേഷം ബാക്കി തുക പെന്‍ഷന്‍ പോലെ നിശ്ചിത ഇടവേളകളില്‍ ലഭിക്കുന്ന തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്നതാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. നിക്ഷേപം തെരഞ്ഞെടുക്കാന്‍ നിരവധി ഓപ്ഷനുകള്‍, നികുതി ആനുകൂല്യം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.

എന്‍പിഎസില്‍ എസ്‌ഐപി രജിസ്റ്റര്‍ ചെയ്യുന്ന വിധം:

എന്‍പിഎസിന്റെ സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യുന്നതിന് PRAN നമ്പറും ജനനത്തീയതിയും ആവശ്യമാണ്.

ഇ-മെയില്‍ ഐഡി അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. രണ്ടും കൂടി നല്‍കിയാലും കുഴപ്പമില്ല. തുടര്‍ന്ന് ‘സബ്മിറ്റ് ഒടിപിയില്‍’ ക്ലിക്ക് ചെയ്യുക

ലഭിക്കുന്ന ആറക്ക ഒടിപി നല്‍കി മുന്നോട്ടു പോകുക

‘New SIP Registration in NPS’ ഓപ്ഷന്‍ തെരഞ്ഞെടുത്ത് സബ്മിറ്റ് അമര്‍ത്തുക

എസ്‌ഐപി തുക, എസ്‌ഐപി തീയതി, കാലാവധി ആവുന്ന മാസവും വര്‍ഷവും എന്നിവ നല്‍കുക

ഓണ്‍ലൈന്‍ ഇ-മാന്‍ഡേറ്റ് പ്രക്രിയയ്ക്കായി വരിക്കാരന്‍ ബാങ്ക് വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. തുക അതേ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കുറയ്ക്കും. SIP പ്രക്രിയയ്ക്കായി എംപാനല്‍ ചെയ്ത ബാങ്കുകളുടെ പട്ടികയ്ക്കായി ക്ലിക്ക് ചെയ്യുക

വെരിഫിക്കേഷന്‍ പ്രക്രിയയ്ക്കായി നല്‍കിയ വിശദാംശങ്ങള്‍ വരിക്കാരന് കാണാന്‍ സാധിക്കും. പരിശോധിച്ചുറപ്പിച്ച ശേഷം മുന്നോട്ടുപോകുക

എസ്‌ഐപിയുടെ രജിസ്‌ട്രേഷന് ബാങ്കിന്റെ അംഗീകാരം ലഭിച്ചാല്‍ എസ്‌ഐപി തുക വരിക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യും.

വരിക്കാര്‍ക്ക് എസ്‌ഐപി രജിസ്‌ട്രേഷന്റെ നിലവിലെ സ്ഥിതി അറിയാനും സംവിധാനമുണ്ട്.