by Midhun HP News | Jun 3, 2026 | Latest News, ദേശീയ വാർത്ത
പൈലറ്റ് അടക്കം അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ചെറു ഇലക്ട്രിക് വിമാനവുമായി പ്രമുഖ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. തങ്ങളുടെ ആദ്യ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിറ്റോൾ) വാഹനത്തിന്റെ മാതൃകയെ വിജയകരമായി പറപ്പിച്ച് ഹോണ്ട ചരിത്രം കുറിച്ചു. കാലിഫോർണിയയിലെ സാൻ ലൂയിസ് ഒബിസ്പോയിലുള്ള ഹോണ്ടയുടെ ഗവേഷണ വികസന കേന്ദ്രത്തിൽ വച്ചായിരുന്നു പരീക്ഷണം.
3,175 കിലോഗ്രാം ഭാരമുള്ള പ്രോട്ടോടൈപ്പ് ഏകദേശം 90 സെക്കൻഡ് നേരമാണ് വായുവിൽ പറന്നത്. മറ്റ് ഇവിറ്റോൾ കമ്പനികളെ അപേക്ഷിച്ച് വളരെ രഹസ്യമായാണ് ഹോണ്ട ഈ പ്രൊജക്റ്റ് മുന്നോട്ട് കൊണ്ടുപോയിരുന്നത്. 2020 മുതൽ വികസന ഘട്ടത്തിലുള്ള ഈ പദ്ധതിയുടെ ഭാഗമായി, ഇതിനകം ചെറുരൂപത്തിലുള്ള പ്രോട്ടോടൈപ്പുകൾ ഉപയോഗിച്ച് നാനൂറിലധികം പരീക്ഷണ പറക്കലുകൾ നടത്തിയതായി കമ്പനി വ്യക്തമാക്കി.
ദീർഘദൂര യാത്രകൾ സാധ്യമാക്കുന്നതിനായി ഹൈബ്രിഡ്-ഇലക്ട്രിക് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയാണ് ഈ വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എട്ട് ബൂം-മൗണ്ടഡ് ലിഫ്റ്റിംഗ് പ്രൊപ്പല്ലറുകളും പിന്നിലായി രണ്ട് പുഷർ പ്രൊപ്പൽസറുകളും ഈ വിമാനത്തിലുണ്ട്.
ഒറ്റത്തവണ ചാർജ് ചെയ്താൽ 400 കിലോമീറ്റർ (249 മൈൽ) ദൂരം വരെ സഞ്ചരിക്കാൻ കഴിയും. 2025-ൽ നടന്ന ദുബായ് എയർഷോയിൽ ഈ വിമാനത്തിന്റെ മാതൃക ഹോണ്ട പ്രദർശിപ്പിച്ചിരുന്നു.
ടൊയോട്ട, ഹ്യുണ്ടായ് തുടങ്ങിയ വാഹന ഭീമന്മാർക്കു പിറകെയാണ് ഹോണ്ടയും ‘പറക്കും കാർ’ മേഖലയിൽ സാന്നിധ്യമറിയിക്കുന്നത്. ജാപ്പനീസ് കമ്പനിയായ ടൊയോട്ട അമേരിക്കയിലെ ജോബി ഏവിയേഷനിൽ നിക്ഷേപം നടത്തിയപ്പോൾ, കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്, സൂപ്പർനൽ എന്ന പേരിൽ സ്വന്തമായി തന്നെ ഒരു ഇവിറ്റോൾ കമ്പനി രൂപീകരിച്ചിട്ടുണ്ട്.

by Midhun HP News | Jun 3, 2026 | Latest News, ദേശീയ വാർത്ത
ബംഗലൂരു : കർണാടകയിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് തീരുമാനം പ്രഖ്യാപിച്ചത്. പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് നിയമനം.
സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വം നൽകാമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. സിദ്ധരാമയ്യ ദേശീയ തലത്തിൽ പ്രവർത്തിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. എന്നാൽ രാജ്യസഭാംഗത്വം നിരസിച്ച സിദ്ധരാമയ്യ സംസ്ഥാനത്ത് പ്രവർത്തിക്കാനാണ് താൽപ്പര്യമെന്ന് അറിയിക്കുകയായിരുന്നു.
രണ്ടു തവണ കർണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യ, 2019 മുതൽ 2023 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവ് പദവി വഹിച്ചു. രണ്ട് തവണ കർണാടക ഉപ-മുഖ്യമന്ത്രി, എട്ട് തവണ നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1977-ൽ ലോക്ദളിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സിദ്ധരാമയ്യ, 2005 ലാണ് കോൺഗ്രസിൽ ചേർന്നത്.

by Midhun HP News | Jun 3, 2026 | Latest News, ദേശീയ വാർത്ത
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇസ്മായില്‍ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ടിക്ടോക്കിലെ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.
ടിക് ടോക്കില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദിവസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ രാത്രി രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പരസ്പരം കൊലവിളി നടത്തി. അതിന് പിന്നാലെ ഉണ്ടായ കത്തിക്കുത്തിലാണ് ഇസ്മയില്‍ കൊല്ലപ്പെട്ടത്.ഏറെനാളായി ഷാര്‍ജയില്‍ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട ഇസ്മയില്‍. കുത്തിയ ആളും മലയാളിയാണ്. ഇയാള്‍ കൊല്ലം സ്വദേശിയാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.

by Midhun HP News | Jun 3, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ലഹരി ശൃംഖലയെ തുരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട. നിയമത്തിന്റെ മുന്നില്‍ സ്റ്റാറ്റസോ, പണമോ പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്നും ഡാര്‍ക് വെബിന്റെ മറവിലിരുന്ന് കച്ചവടം നടത്തുന്ന ഡിജിറ്റല്‍ അടയാളങ്ങള്‍ പിന്തുടരാന്‍ സൈബര്‍ സെല്ലിന് പ്രത്യേകം നിര്‍ദേശം നല്‍കിയതായും ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന്‍ തുഫാന്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന് മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ്. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതൽ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും ഡിജെ പാര്‍ട്ടികളിലും മയക്കുമരുന്ന് ഉപയോഗം നിര്‍ത്തണം. ആ പാര്‍ട്ടികളുടെ ഉദ്ദേശം മയക്കുമരുന്ന് വിതരണമോ ഉപയോഗമോ അല്ലെന്ന് തിരിച്ചറിയണം. അല്ലെങ്കില്‍ അവിടെയും നിയമത്തിന്റെ കരങ്ങള്‍ പിന്തുടരും.
ഇന്നോടു കൂടി ലഹരിക്കച്ചവടം അവസാനിപ്പിക്കുന്നതാണ് ലഹരി വില്‍പ്പനക്കാര്‍ക്ക് നല്ലതെന്ന്് ചെന്നിത്തല പറഞ്ഞു. മയക്കുമരുന്ന് കേന്ദ്രങ്ങള്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ ഉണ്ട്. അത് തടയുന്നതിനായി വിപുലമായ ഒരുക്കങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേന്ദ്രങ്ങള്‍ അരിച്ചുപെറുക്കി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഓപ്പറേഷന്‍ തുഫാന്‍ ജനങ്ങളുടെ പദ്ധതിയാണ്. അധ്യാപകര്‍ക്ക് വേണ്ടി, വിദ്യര്‍ഥികള്‍ക്കുവേണ്ടി പുതിയ തലമുറയ്ക്കുവേണ്ടിയുള്ള പദ്ധതിയാണെന്നും ചെന്നിത്തല പറഞ്ഞു.
ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ എൻഫോഴ്‌സ്‌മെന്റും ബോധവത്കരണവും കേന്ദ്രീകരിച്ചാണ് ‘ഓപ്പറേഷൻ തൂഫാൻ’ നടപ്പാക്കുന്നത്. പോലീസും എക്‌സൈസും ലഹരിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഈ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം, കുട്ടികളിലും യുവാക്കളിലും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കുമെന്നും മയക്കുമരുന്ന് ഇടപാടുകാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ‘നോ എക്‌സ്‌ക്യൂസസ്’ നിലപാടായിരിക്കും പൊലീസ് സ്വീകരിക്കുക. വരും തലമുറയ്ക്ക് വേണ്ടിയുള്ള ഈ പദ്ധതി എക്‌സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി ഐ.ജി ഇന്റലിജൻസ് പുട്ട വിമലാദിത്യയെയാണ് നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെല്ലും, ക്രൈം ബ്രാഞ്ചും ഉൾപ്പെടെയുള്ള പൊലീസ് സംവിധാനം ജില്ലാതലങ്ങളിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകും. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് പൂർണ്ണ സംരക്ഷണം നൽകുമെന്നും, അവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പൊലീസ് മീഡിയ സെന്റർ നിർമ്മിച്ച ബോധവൽക്കരണ അനിമേഷൻ ചിത്രവും തൂഫാൻ കെയർ പദ്ധതി ലോഗോയും ആഭ്യന്തര മന്ത്രി പ്രകാശനം ചെയ്തു. മന്ത്രി എൻ. ഷംസുദീൻ തൂഫാൻ അംബാസഡർമാരായ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഫ്ലാഗ് കൈമാറി. മന്ത്രിമാരായ എം. ലിജു, സി.പി. ജോൺ, ശശി തരൂർ എം പി എന്നിവർ പദ്ധതിക്ക് ആശംസ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എഡിജിപി എച്ച് വെങ്കിടേഷ് നന്ദി പറഞ്ഞു.

by Midhun HP News | Jun 3, 2026 | Latest News, കേരളം
തിരുവനന്തപുരം: ഷെയറിട്ട് കുപ്പി വാങ്ങാന്‍ ഇനി എന്തെളുപ്പം! പതിവ് കൂട്ടുകാരനെ കിട്ടിയില്ലെങ്കില്‍ ആദ്യം കാണുന്ന നാല് പേരെ മുട്ടി നോക്കൂ, ഒരാളെങ്കിലും സെറ്റാകും. കേരളത്തില്‍ കുടി കൂടിയെന്നും നാലിലൊന്ന് പുരുഷന്മാരും മദ്യം കഴിക്കുന്നവരാണെന്നുമാണ് ഏറ്റവും പുതിയ വാര്‍ത്ത. ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ആറാമത് പതിപ്പിലാണ് കേരളത്തില്‍ പുരുഷന്മാരുടെ മദ്യപാനം വര്‍ധിച്ചതായുള്ള കണ്ടെത്തല്‍.
15 വയസിന് മുകളിലുള്ള ആണുങ്ങളില്‍ 22.7 ശതമാനം പേരും മദ്യം കഴിക്കുന്നവരാണ്. 2023-24 ല്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. ഇതേ സര്‍വേയുടെ മുന്‍ പതിപ്പില്‍, 2019-20ല്‍, 15 വയസിന് മുകളിലുള്ള ആണുങ്ങളില്‍ മദ്യം കഴിക്കുന്നവര്‍ 19.9 ശതമാനം മാത്രമെന്നായിരുന്നു കണ്ടെത്തല്‍. നാലു വര്‍ഷങ്ങള്‍ക്കിടെ മദ്യപാനികളുടെ ശതമാനത്തിലുണ്ടായ ആപേക്ഷിക വര്‍ധന 14 ശതമാനമാണ്.
ദേശീയ തലത്തില്‍ പുരുഷന്മാരുടെ മദ്യപാനത്തില്‍ ചെറിയ വര്‍ധനവാണുണ്ടായത്. 2019-20 ലെ 18.7 ശതമാനത്തില്‍ നിന്ന് 2023-24ല്‍ 18.9 ശതമാനമായി. കേരളത്തില്‍ സ്ത്രീകളുടെയിടയില്‍ മദ്യപാനം തീരെ കുറവാണ്. എങ്കിലും അവരുടെ എണ്ണത്തിലും നേരിയ വര്‍ദ്ധനവ് ഉണ്ടായെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍. മുമ്പ് 0.2 ശതമാനമായിരുന്നത് 0.3 ശതമാനമായാണ് വര്‍ധിച്ചത്. രാജ്യത്ത് പുരുഷന്മാരുടെ മദ്യപാനത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് അരുണാചല്‍പ്രദേശിലാണ്, 50.5 ശതമാനം. തൊട്ടുപിന്നില്‍ തെലങ്കാന, 43.9 ശതമാനം. കേരളം പത്തൊമ്പതാം സ്ഥാനത്താണ്.
കേരളത്തില്‍ മദ്യപാനം കൂടിയെന്നത് പ്രാധാന്യമര്‍ഹിക്കുന്നൊരു വാര്‍ത്തയാണ്. കാരണം കാലങ്ങളായി കേരളത്തില്‍ മദ്യപാനം കുറയുന്ന ട്രെന്‍ഡാണ് കണ്ടുവന്നത്. ഇതേ സര്‍വേയുടെ മൂന്നാം പതിപ്പില്‍, 2005-06 ല്‍, 45 ശതമാനം പുരുഷന്മാര്‍ മദ്യപിച്ചിരുന്നത് നാലാം പതിപ്പായപ്പോഴേക്കും, 2015-16 ല്‍, 37 ശതമാനമായി കുറഞ്ഞു. ഈ രണ്ടു സര്‍വേകളും 15 മുതല്‍ 49 വയസുവരെയുള്ള പുരുഷന്മാരെയാണ് പരിഗണിച്ചത്.
പിന്നീട് നടന്ന അഞ്ചാം പതിപ്പും (2019-20) ഒടുവില്‍ നടന്ന ആറാം പതിപ്പും 15 വയസിനു മുകളിലുള്ള എല്ലാ ആണുങ്ങളെയും സര്‍വേയില്‍ ഉള്‍പ്പെടുത്തി. എന്തായാലും ഒരു ദശാബ്ദത്തിലേറെ കുറഞ്ഞു വന്ന ട്രെന്‍ഡിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. കേരളത്തില്‍ പുരുഷന്മാരുടെ മദ്യപാനത്തില്‍ നഗര ഗ്രാമ വ്യത്യാസം കുറയുകയാണ്. ഒടുവിലത്തെ സര്‍വേയില്‍ ഗ്രാമ പ്രദേശങ്ങളില്‍ 23.7 ശതമാനവും നഗരങ്ങളില്‍ 21.5 ശതമാനവും മദ്യപിക്കുന്നു എന്നാണ് കണ്ടെത്തല്‍. അഞ്ചാം പതിപ്പിലിത് യഥാക്രമം 21 ശതമാനവും 18.7 ശതമാനവുമായിരുന്നു.
സര്‍വേയിലെ കണ്ടെത്തലും സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്റെ (ബെവ്കോ) വില്പന കണക്കും പക്ഷേ അത്രയങ്ങ് പൊരുത്തപ്പെടുന്നില്ല. ബെവ്കോ യുടെ കണക്കു പ്രകാരം 2023-24ല്‍ 3.30 കോടി കെയ്‌സ് മദ്യമാണ് (ഒരു കെയ്‌സ് ഒന്‍പത് ലിറ്റര്‍) വിറ്റത്. ഇത് യഥാര്‍ത്ഥത്തില്‍ 2019-20ലെ വില്‍പ്പനയെക്കാള്‍, 3.35 കോടി കെയ്‌സുകളെക്കാള്‍ കുറവായിരുന്നു. വില വര്‍ധന മൂലം കോര്‍പറേഷന്റെ ആകെ വിറ്റുവരവ് ഇക്കാലയളവില്‍ 14,708 കോടി രൂപയില്‍ നിന്ന് 19,089 കോടിയായി ഉയര്‍ന്നു.

Recent Comments