പോക്‌സോ കേസ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിയ ശേഷം ആത്മഹത്യ ചെയ്തു

പോക്‌സോ കേസ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിയ ശേഷം ആത്മഹത്യ ചെയ്തു

കൊച്ചി: കൂത്താട്ടുകുളം ഇലഞ്ഞിയില്‍ പോക്‌സോ കേസ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിയ ശേഷം ആത്മഹത്യ ചെയ്തു. പിതൃസഹോദരനാണ് പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതിയെ കണ്ടെത്താന്‍ പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.

പ്രതിക്കെതിരെ കഴിഞ്ഞ വര്‍ഷം പൊലീസ് പോക്‌സോ കേസ് എടുത്തിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയിലായിരുന്നു കേസ്.

ഓയൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

ഓയൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

ഓയൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. ഇന്ന് പുലർച്ചെ 3:00 മണിയോടെയാണ് അപകടം നടന്നത്. ഓയൂരിൽ ബിസിനസ് നടത്തുന്ന പ്രവാസി മലയാളിയായ ഓയൂർ ചുങ്കത്തറ ചുങ്കത്ത് ഹൗസിൽ സജി ചുങ്കത്തിന്റെ മകൻ ശ്രീശാന്ത് 19 വയസ്സ് ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്.

സജീവിന്റെ കടയുടെ പണിയുമായി ബന്ധപ്പെട്ട അര കിലോമീറ്റർ ദൂരമുള്ള വീട്ടിലേക്ക് ശ്രീശാന്ത് വാഹനമോടിച്ച് പോകുന്ന വഴിയിൽ തൊട്ടടുത്ത കടയുടെ ഭിത്തിയിൽ ഇടിച്ച് തല കീഴായി വാഹനം മറിയുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തി ശ്രീശാന്തിനെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കുവാൻ കഴിഞ്ഞില്ല.

ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്

ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്

മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്. മഞ്ചേരി മെഡിക്കൽ കൊളേജിലെ ഫൊറൻസിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയെന്നാണ് പൊലീസിന്റെ റിപ്പോർട്ടിലെ പരാമർശം.

താമിറിന്റെ മരണ കാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഗവുമാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ ശരീരത്തിലേറ്റ പരിക്കുകൾ മരണ കാരണമായെന്ന് സർജൻ എഴുതി ചേർത്തത് ബോധപൂർവ്വമെന്നാണ് പൊലീസ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

ആന്തരികാവയവ പരിശോധന റിപ്പോർട്ട് വരുന്നതിന് മുമ്പ് എങ്ങനെ ഡോക്ടർ മരണ കാരണത്തിൽ നിഗമനത്തിലെത്തിയെന്നാണ് പൊലീസുയർത്തുന്ന ചോദ്യം. അടുത്ത ബന്ധുവിനെതിരെ തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഒത്തുതീർക്കാൻ ഡോ.ഹിതേഷ് നേരത്തെ ശ്രമിച്ചിരുന്നു. ഇതിന് പൊലീസ് അനുവദിക്കാത്തതിനാൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിരോധത്തിലായിരുന്നു സർജനെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

വിദഗ്ധരായ ഒരു സംഘം ഡോക്ടർമാർ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനോട് ആവശ്യപ്പെടും.

ചലച്ചിത്ര സംവിധായകൻ വർക്കല ജയകുമാർ അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ വർക്കല ജയകുമാർ അന്തരിച്ചു. വർക്കല താലൂക്ക് ആശുപത്രിക്ക് സമീപം വിജയ വിലാസത്തിൽ ആയിരിന്നു താമസം. വാനരസേന എന്ന സിനിമയുടെ സംവിധായകനും, മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു അടക്കം നിരവധി സിനിമകളുടെ സഹ സംവിധായകനും, ടെലിവിഷൻ മേഖലയിൽ കോടീശ്വരൻ, സ്വർണ്ണമഴ തുടങ്ങി റീയാലിറ്റി ഷോകളുടെ സഹ സംവിധായകനുമായി പ്രവർത്തിച്ചു.

വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വർക്കല ജനതാമുക്ക് റെയിൽവേ ഗേറ്റിന് സമീപം വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
വർക്കല കരുനിലക്കോട് സ്വദേശി രവീന്ദ്രനാണ്(75) മരണപ്പെട്ടത്. പുലർച്ചെ 5.50 ഓടെ കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ ട്രെയിനാണ് തട്ടിയത്.

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അയിരൂർ പോലീസ് തുടർന്നടപടികൾ സ്വീകരിച്ചു.

ജി ശിവൻ പിള്ള (65) അന്തരിച്ചു

ജി ശിവൻ പിള്ള (65) അന്തരിച്ചു

കിഴുവിലം പാവൂകോണം വടക്കേവിളവീട്ടിൽ ഗോവിന്ദപ്പിള്ളയുടെ മകൻ ജി ശിവൻ പിള്ള (65) നിര്യാതനായി. ഭാര്യ ശിവകുമാരി എ. മക്കൾ പ്രശാന്ത് എസ്, രേഷ്മ എസ്.എസ്. മരുമക്കൾ അരുണിമ പി.എസ്, ശ്രീജിത്ത് എസ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ട് മണിക്ക്.