കലക്ടറുടെ കുഴിനഖ ചികിത്സ; റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി

കലക്ടറുടെ കുഴിനഖ ചികിത്സ; റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഡ്യൂട്ടിയിലായിരുന്ന ജനറൽ ആശുപത്രിയിലെ ഡോക്ടറെ കുഴിനഖ ചികിത്സയ്ക്കായി ഔദ്യോഗിക വസതിയിലേക്ക് തിരുവനന്തപുരം കലക്ടറുടെ വിളിച്ചുവരുത്തിയ സംഭവത്തിൽ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി. ആരോഗ്യവകുപ്പ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്.

സംഭവത്തില്‍ വ്യക്തത വേണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ പരാതിയുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് കലക്ടര്‍ ജെറോമിക് ജോര്‍ജ് ചികിത്സയ്ക്കായി ഡോക്ടറെ വേണമെന്ന് ഡിഎംഒയോട് ആവശ്യപ്പെട്ടത്.

ആദ്യം ആവശ്യം നിരസിച്ച ഡിഎംഒ പിന്നീട് കലക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒപിക്കിടെ ഡ്യൂട്ടി ഡോക്ടറെ കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് അയക്കുകയായിരുന്നു. 11 മണിയോടെ ഡോക്ടറും ജീവനക്കാരും ആംബുലന്‍സില്‍ കലക്ടറുടെ വസതിയിലേക്കുപോയി. ഈ സമയം മുന്നൂറോളം രോഗികള്‍ ഒപിയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കലക്ടര്‍ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നതിനാല്‍ ഡോക്ടര്‍ ഉള്‍പ്പെട്ട സംഘത്തിന് ഒരു മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നെന്നും ആരോപണമുണ്ട്. കലക്ടര്‍ക്ക് നഖത്തിലെ പഴുപ്പ് വൃത്തിയാക്കിക്കൊടുത്തശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഡോക്ടര്‍ തിരികെയെത്തിയത്.

വര്‍ക്കല ക്ലിഫില്‍ രണ്ടു വലിയ ഗര്‍ത്തങ്ങള്‍; നികത്തിയത് ഒരു ലോഡ് മണല്‍ കൊണ്ട്

വര്‍ക്കല ക്ലിഫില്‍ രണ്ടു വലിയ ഗര്‍ത്തങ്ങള്‍; നികത്തിയത് ഒരു ലോഡ് മണല്‍ കൊണ്ട്

തിരുവനന്തപുരം: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കല ക്ലിഫില്‍ ആശങ്ക ഉയര്‍ത്തി രണ്ടു വലിയ ഗര്‍ത്തങ്ങള്‍ കണ്ടെത്തി. മണ്ണൊലിപ്പിന്റെ ഭാഗമായാണ് രണ്ടു വലിയ കുഴികള്‍ ഉണ്ടായതെന്നാണ് നിഗമനം. സുരക്ഷ കണക്കിലെടുത്ത് മണ്ണ് നിറച്ച് രണ്ടു ഗര്‍ത്തങ്ങളും അടച്ചു.

6.1 കിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുന്ന വര്‍ക്കല ക്ലിഫിലാണ് ഗര്‍ത്തങ്ങള്‍ കണ്ടെത്തിയത്. ക്ലിഫിന് അപചയം സംഭവിച്ച് കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഗര്‍ത്തങ്ങള്‍ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

രൂക്ഷമായ കടല്‍ക്ഷോഭം, തിരമാലകളുടെ ആക്രമണം, വ്യാപകമായ അനധികൃത നിര്‍മാണങ്ങള്‍, ശരിയായ മലിനജല സംവിധാനത്തിന്റെ അഭാവം എന്നിവ മൂലം പാറക്കെട്ടിന് ആകെ ഉണ്ടായ അപചയത്തിന്റെ ഭാഗമായാണ് രണ്ട് കുഴികളുടെ രൂപീകരണം എന്നാണ് വിലയിരുത്തല്‍. 2014ല്‍ വര്‍ക്കല ക്ലിഫിനെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജിയോ ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചിട്ടുണ്ട്. ‘നാല് ദിവസം മുമ്പ് നേച്ചര്‍ കെയര്‍ ഹോസ്പിറ്റലിന് സമീപമുള്ള പാറക്കെട്ടില്‍ വളരെ ആഴത്തിലുള്ള ഗര്‍ത്തങ്ങള്‍ കണ്ടെത്തി. അപകടങ്ങളും മണ്ണിടിച്ചിലുകളും ഒഴിവാക്കാന്‍ ഒരു ട്രക്ക് മണല്‍ വേഗത്തില്‍ ഇറക്കി’- വര്‍ക്കല ടൂറിസം ഡെവലപ്മെന്റ് അസോസിയേഷന്റെ ഉപദേഷ്ടാവ് സഞ്ജയ് സഹദേവന്‍ പറഞ്ഞു. സംഭവത്തില്‍ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസിന് അസോസിയേഷന്‍ കത്തയച്ചു.

ഈ പ്രശ്‌നം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി (ഡിഡിഎംഎ) ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ക്ലിഫ് സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ ആരംഭിക്കാന്‍ ഇതുവഴി കഴിയുമെന്നാണ് വിലയിരുത്തല്‍.

നാലുവര്‍ഷ ബിരുദം ഈ വര്‍ഷം മുതല്‍; മിടുക്കര്‍ക്ക് രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം; എല്ലാ സര്‍വകലാശാലകളിലും ഏകീകൃത അക്കാദമിക് കലണ്ടര്‍

നാലുവര്‍ഷ ബിരുദം ഈ വര്‍ഷം മുതല്‍; മിടുക്കര്‍ക്ക് രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം; എല്ലാ സര്‍വകലാശാലകളിലും ഏകീകൃത അക്കാദമിക് കലണ്ടര്‍

തിരുവനന്തപുരം: കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളിലും എകീകൃത അക്കാദമിക് കലണ്ടര്‍ തയ്യാറായെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ആര്‍ ബിന്ദു. എല്ലാ സര്‍വകലാശാലകളിലെയും ഒരു വര്‍ഷത്തെ പഠനവും പാഠ്യേതര പ്രവര്‍ത്തനത്തനവും ഏതാണ്ട് ഒരേ സ്വഭാവത്തിലാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇരുപതാം തീയതിക്കുള്ളില്‍ ബിരുദത്തിനുള്ള പ്രവേശനവിജ്ഞാപനം പുറത്തിറക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഏഴാണെന്നും മന്ത്രി പറഞ്ഞു. ജൂലായ് അദ്യവാരത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനാകും. എല്ലാ സര്‍വകലാശാലകളിലെയും രജിസ്ട്രാര്‍മാര്‍ ചേര്‍ന്ന സമിതിയാണ് അക്കാദമിക് കലണ്ടര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു

നാലുവര്‍ഷ കോഴ്‌സില്‍ മൂന്ന് വര്‍ഷം കൊണ്ട് ബിരുദവും നാലുവര്‍ഷം കഴിഞ്ഞാല്‍ ഓണേഴ്‌സും ലഭിക്കും. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടരവര്‍ഷം കൊണ്ട് ബിരുദപഠനം പൂര്‍ത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. അന്തര്‍ സര്‍കവകലാശാല മാറ്റത്തിനും ഈ പുതിയ രീതി അനുസരിച്ച കൂടുതല്‍ സാധ്യതകള്‍ ഉണ്ട്.

എല്ലാ കലാലയങ്ങളിലും നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായുള്ള സേവനാവകാശ പത്രിക ഉടന്‍ പുറത്തിറക്കും. അഡ്മിഷന്‍ സംബന്ധിച്ച ഹെല്‍പ് ഡസ്‌കുകള്‍ എല്ലാ കലാലയങ്ങളിലും സര്‍വകലാശാലകളിലും സജ്ജമാക്കുമെന്നും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഓറിയന്റേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ജെസ്‌നയുടെ തിരോധാനത്തില്‍ തുടരന്വേഷണം വേണോ?; കോടതി തീരുമാനം ഇന്ന്

ജെസ്‌നയുടെ തിരോധാനത്തില്‍ തുടരന്വേഷണം വേണോ?; കോടതി തീരുമാനം ഇന്ന്

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പുറപ്പെടുവിക്കുക. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ മുദ്രവെച്ച കവറില്‍ ജെസ്‌നയുടെ പിതാവ് ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇക്കാര്യം സിബിഐ അന്വേഷിച്ചിരുന്നോ എന്ന് കോടതി പരിശോധിക്കും. കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവ കൂടി ഒത്തുനോക്കിയ ശേഷമാണ് കോടതി വിധി പുറപ്പെടുവിക്കുക. ജെസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിയിരുന്നുവെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മരിയയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങൾ താൻ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നുമാണ് ജെസ്നയുടെ പിതാവ് ജയിംസിന്റെ വാദം.

മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നും അച്ഛന്‍ ജയിംസ് പറയുന്നു. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നതായും സൂചിപ്പിച്ചിരുന്നു. തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്ന് സിബിഐയും വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്‌നയെ 2018 മാര്‍ച്ച് 22 ന് കാണാായത്.

ആറ്റിങ്ങൽ പട്ടണത്തിൽ ഇന്നലെ അർദ്ധ രാത്രിയിൽ കാട്ടുപന്നി ആക്രമണം

ആറ്റിങ്ങൽ പട്ടണത്തിൽ ഇന്നലെ അർദ്ധ രാത്രിയിൽ കാട്ടുപന്നി ആക്രമണം

ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിക്ക് ആറ്റിങ്ങൽ ബെറ്റർ വിഷൻ ഒപ്റ്റിക്കൽസിനും മഞ്ഞളി ജ്വല്ലറിക്കും ഇടയിൽവച്ച് കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ യാത്രികന് പരുക്ക് പറ്റി. തുടർന്ന് വിരണ്ടോടിയ പന്നിയെ ട്രഷറിക്ക് സമീപം വെച്ച് അതുവഴി വന്ന വാഹനം ഇടിച്ചു.

ഇടവ റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു

ഇടവ റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു

ഇടവ റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. ഇടവ ശ്രീയേറ്റ് സംസം വീട്ടിൽ നിസാമുദ്ദീന്റെ ഭാര്യ സോണിയ (60) ആണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് 12.20 ഓടെ കൊല്ലം – കന്യാകുമാരി മെമു ട്രെയിൻ തട്ടിയാണ് അപകടം. കുടുബത്തോടൊപ്പം ട്രെയിൻ കയറാൻ സ്റ്റേഷനിലേക്ക് വരവേ സ്റ്റേഷന് ഉദ്ദേശം 100 മീറ്റർ ദൂരത്താണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കുകളോടെ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.