by Midhun HP News | May 9, 2024 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: ഹയർ സെക്കൻഡറി പരീക്ഷയിൽ സയൻസിൽ 1200 ൽ 1200 മാർക്ക് നേടി ബി.എസ്.ഷിബിന. നാവായിക്കുളം ഗവ.എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു. സയൻസ് വിഭാഗത്തിലാണ് വിജയം നേടിയത്. ഡോക്ടർ ആകണമെന്നതാണ് ഷിബിനയുടെ സ്വപ്നം. നാവായിക്കുളം പുല്ലൂർമുക്ക് ബി.എസ്.മാൻഷനിൽ രാജകുമാരി ആൾമാർട്ട് മാനേജർ എ.എൻ.ബിജു, എൻ.കെ.ശാലിനി ദമ്പതികളുടെ മകളാണ്.
by Midhun HP News | May 9, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടി അഷറഫുൾ ഹക്ക്.എൻ. ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് വിദ്യാർത്ഥിയാണ് അഷ്റഫുൽ ഹക്ക്. ഹ്യൂമാനിറ്റീസ് വിഭാഗത്തിലാണ് ഫുൾ മാർക്കോടെ തിളക്കമാർന്ന വിജയം നേടിയത്.
പ്രൈമറി വിദ്യാഭ്യാസം മുതൽ പൊതുവിദ്യാലയത്തിൽ തന്നെയാണ് ഈ മിടുക്കൻ പഠിച്ചത്. സിവിൽ സർവീസ് ലക്ഷ്യമിടുന്ന ഈ മിടുക്കൻ ഡൽഹി യൂണിവേഴ്സിറ്റിയുടെ ബിരുദ പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മുദാക്കൽ ചെമ്പൂർ എ.എ ഹൗസിൽ കെ.എസ്.ഇ.ബി ഓവർസീയർ എച്ച്.നിസാമിന്റെയും പോലീസ് ഓഫീസർ സഫീജയുടെയും മകനാണ്. അഫ്സൽ മുഹമ്മദ് സഹോദരൻ ആണ്.
by Midhun HP News | May 9, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 257 പേർ പരീക്ഷ എഴുതിയതിൽ
211 പേർ വിജയിച്ചു. 53 പേർക്ക് ഫുൾ A+. ഗംഗ ജി പ്രസന്നനു ബയോളജിയിൽ
ബയോളജി :
ഗംഗ ജി പ്രസന്നൻ :
1199 / 1200
കൊമേഴ്സ് :
അനന്യ ജെ നാഥ്
1185 / 1200
by Midhun HP News | May 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതിന്റെ നോട്ടിഫിക്കേഷന്‍ ഇന്നുതന്നെ ഇറങ്ങും. സേ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 13ാം തീയതിയാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം പതിനാലാം തീയതിയാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 78.69 ശതമാനമാണ് വിജയം. 2024 സ്‌കൂളില്‍ നിന്ന് കേന്ദ്രങ്ങളില്‍ 3,74755 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 2,94888 പേര്‍ പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണ് വിജയ ശതമാനം. മുന്‍ വര്‍ഷം 82.95 ശതമാനമായിരുന്നു വിജയം. ഇത്തവണ 4.26 ശതമാനത്തിന്റെ കുറവുണ്ട്.
സയന്‍സ് ഗ്രൂപ്പില്‍ വിജയശതമാനം 84.84, ഹ്യുമാനിറ്റിസില്‍ 67.09 ഉം കോമേഴ്സില്‍ വിജയശതമാനം 76.11 ശതമാനവും ആണ്. എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ 39242 പേരാണ്. കഴിഞ്ഞ വര്‍ഷം ഇത് 33815 ആയിരുന്നു. 5427 പേരുടെ വര്‍ധനയുണ്ട്. തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയില്‍ വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു.

by Midhun HP News | May 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആലപ്പുഴ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന കണക്കുകൂട്ടലിന്റേയും അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
ഇന്നും നാളെയും ( വ്യാഴം, വെള്ളി) തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും ആലപ്പുഴ ജില്ലയില്‍ 38°C വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 3 – 5°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഉഷ്ണതരംഗം:
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.
മറ്റു നിര്‍ദേശങ്ങള്‍:
പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.
ധാരാളമായി വെള്ളം കുടിക്കുക.
അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.
നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.
വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.
എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും. പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം
മഴ മുന്നറിയിപ്പ്
അതിനിടെ ചൂടിന് ആശ്വാസം പകര്‍ന്ന് സംസ്ഥാന വേനല്‍ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച വയനാട്ട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം:
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരമാലയുടെ വേഗം സെക്കന്‍ഡില്‍ 15 cm നും 50 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മാര്‍ഗനിര്‍ദേശം:
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by Midhun HP News | May 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം കാരക്കോണത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതി ചാടിപ്പോയി. പുല്ലന്തേരി സ്വദേശി ബിനോയി ആണ് ചാടിപ്പോയത്. കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലാണ് സംഭവം.
കാരക്കോണത്ത് വീട്ടില്‍ കയറി യുവാവിനെ ആക്രമിച്ച കേസില്‍ വെള്ളറട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനിടെ പരുക്കേറ്റ ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. ആക്രണത്തിനുശേഷം കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ പ്രതിയെ ആശുപത്രിയില്‍ വച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ വച്ച് ചികിത്സ തുടരവെ, ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് പ്രതി ഓടിരക്ഷപെടുകയായിരുന്നു
സമാനമായി, പാറശ്ശാല പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് കഴിഞ്ഞ ദിവസം മറ്റൊരു പ്രതി ചാടിപ്പോയിരുന്നു. ഇയാളെ ഇന്നലെ രാത്രി പൊലീസ് പിടികൂടി.

Recent Comments