പൊന്നറ ഭദ്രകാളീ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ തുടക്കം

പൊന്നറ ഭദ്രകാളീ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ തുടക്കം

ആറ്റിങ്ങൽ പൊന്നറ ഭദ്രകാളീ ക്ഷേത്രത്തിലെ ഈ വർഷത്തെ മുടിയെഴുന്നള്ളിപ്പ് ഉത്സവത്തിന് നാളെ തുടക്കമാകുന്നു. നാളെ വൈകുന്നേരം 5 മണിക്ക് ഐശ്വര്യപൂജ 7 മണിക്ക് നൃത്തനിർത്തങ്ങൾ, 6 -ശനിയാഴ്ച 7 മണിക്ക് തിരുവാതിര, 7 – ഞായർ ഉച്ചക്ക് 11 .30 നു പൊന്നറ സദ്യ, 8 – തിങ്കളാഴ്ച ഗ്രഹഭണ്ഡാരസമർപ്പണം, 9 – ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പൊന്നറ പൊങ്കാല, 10 – ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് കളമെഴുത്തുംപാട്ടും, 11 – വ്യാഴാഴ്ച വൈകുന്നേരം 6 .30 നു നാദം കലാസമിതി, വേങ്ങോട് അവതരിപ്പിക്കുന്ന ഫ്യൂഷൻ ചെണ്ടമേളം, 12 – വെള്ളിയാഴ്ച – വൈന്നേരം 5 മണിക്ക് മുടിയെഴുന്നള്ളിപ്പ് ആരംഭം, 8 മണിക്ക് അലങ്കാര ദീപാരാധന തുടർന്ന് ആകാശക്കാഴ്ച, 8 .30 മുതൽ നാഗർകോവിൽ നൈറ്റ്ബേർഡ്‌സ് അവതരിപ്പിക്കുന്ന സൂപ്പർഹിറ്റ് ഗാനമേളയും നടക്കും.

ശശി തരൂരിന് 56.06 കോടിയുടെ സ്വത്തുക്കൾ; 19 ബാങ്ക് അക്കൗണ്ട്, 2 കാറുകൾ

ശശി തരൂരിന് 56.06 കോടിയുടെ സ്വത്തുക്കൾ; 19 ബാങ്ക് അക്കൗണ്ട്, 2 കാറുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തുവകകൾ. നാമ നിർദ്ദേശ പത്രികയിലാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്.

19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരി- ബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്. 32 ലക്ഷം വിലയുള്ള 534 ​ഗ്രാം സ്വർണം, 22.68 ലക്ഷം വിലയുള്ള രണ്ട് കാറുകളുമുണ്ട്. 6.75 കോടി രൂപയുടെ ഭൂസ്വത്തുക്കൾ. പാലക്കാട് ചിറ്റൂർ ഇലവൻചേരി വില്ലേജിൽ 1.56 ലക്ഷം വിലയുള്ള കൃഷി ഭൂമിയും തിരുവനന്തപുരം ശാസ്തമം​ഗലത്ത് 6.2 കോടി വിലയുള്ള 25.86 സെന്റ് കാർഷികേതര ഭൂമിയുമുണ്ട്. വഴുതക്കാട്ട് 52.38 ലക്ഷം രൂപ മൂല്യമുള്ള ഫ്ലാറ്റും തരൂരിനുണ്ട്. കട ബാധ്യതകളില്ല. കൈവശം സൂക്ഷിക്കുന്നത് 36,000 രൂപ.

ജനശതാബ്ദി ട്രെയിനില്‍ ടിടിഇക്ക് നേരെ ഭിക്ഷാടകന്റെ അക്രമം; മുഖത്തടിച്ചു, കണ്ണിന് പരിക്ക്

ജനശതാബ്ദി ട്രെയിനില്‍ ടിടിഇക്ക് നേരെ ഭിക്ഷാടകന്റെ അക്രമം; മുഖത്തടിച്ചു, കണ്ണിന് പരിക്ക്

തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇയ്ക്കു നേരെ അക്രമം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയിലാണ് സംഭവം. തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു അക്രമം.

ടിടിഇ ജെയ്‌സണ്‍ തോമസിനാണ് മര്‍ദ്ദനമേറ്റത്. ഭിക്ഷാടകനാണ് ടിടിഇയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്. ടിക്കറ്റ് ഇല്ലെങ്കില്‍ ഇറങ്ങിപ്പോകണണെന്ന് ജെയ്‌സണ്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നായിരുന്നു ആക്രമണം.ജെയ്‌സണിന്റെ മുഖത്ത് അടിയേറ്റു. കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ഇതിനു പിന്നാലെ കാറ്ററിങ് തൊഴിലാളികളെ തള്ളിമാറ്റി അക്രമി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ഇയാള്‍ മദ്യപിച്ചതായി തോന്നുന്നില്ലെന്നും, കണ്ണ് പോകാതിരുന്നത് ഭാഗ്യമാണെന്നും ജെയ്‌സണ്‍ പറഞ്ഞു.

കരവാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധുവും, വാർഡ് മെമ്പറും രാജിവച്ചു

കരവാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധുവും, വാർഡ് മെമ്പറും രാജിവച്ചു

ആറ്റിങ്ങൽ:കരവരം ഗ്രാമ പഞ്ചായത്തിലെ ഭരണകക്ഷിയായ ബി.ജെ.പി യിൽ പൊട്ടിതെറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും പാർട്ടിയിൽ നിന്നും, ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ നിന്നും രാജിവെച്ചു. വൈസ് പ്രസിഡൻ്റ് സിന്ധു എസ്,
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി എം,

എന്നിവരാണ് ബി.ജെ. പി യിൽ നിന്നും, ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ നിന്നും രാജിവെച്ചത്. 18 അംഗ ഭരണസമിതിയിൽ ഇനി ബി.ജെ.പി 7, സി.പി.എം 5,കോൺഗ്രസ് 2, എസ്.ഡി.പി.ഐ 2 എന്നാണ് കക്ഷി നില. രാജി വെച്ചവർ സി.പി.എം ലേയ്ക്കെന്ന് സൂചന.

യുഡിഎഫ് കരവാരം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു

യുഡിഎഫ് കരവാരം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു

കല്ലമ്പലം: കരവാരം മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ നിർവഹിച്ചു. വഞ്ചിയൂർ കെ സുഗതൻ നഗറിൽ വെച്ച് നടന്ന കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് ജാബിർ സ്വാഗതം പറഞ്ഞു അടൂർ പ്രകാശ് എം പി, കെപിസിസി അംഗം കിളിമാനൂർ സുദർശനൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിഹാബുദ്ദീൻ,
എൻ ആർ ജോഷി, നബീൽ കല്ലമ്പലം, ഗംഗാധര തിലകൻ, ഗിരി കൃഷ്ണൻ,എം കെ ജ്യോതി, ദീപ അനിൽ, ആദേഷ് സുധർമൻ, സുഹൈൽ ആലംകോട്, ബെൻഷാ ബഷീർ, അജ്മൽ, സഹിൽ, വി ശൈലജ എം ഷീല, ബിനു എസ് പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞു. മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടമുണ്ടായത്.

മുതലപ്പൊഴി അഴിമുഖത്ത് ഇന്നലെയും മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞ് അപകടമുണ്ടായിരുന്നു. കോസ്റ്റല്‍ പൊലീസ് ബോട്ട് ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ വള്ളം അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞാണ് ആദ്യ അപകടമുണ്ടായത്. വള്ളം കടലിലേക്ക് ഒഴുകിപ്പോയതോടെ കരയ്ക്കെത്തിക്കാൻ പോയ കോസ്റ്റൽ പൊലീസിന്റെ ബോട്ടും മറ്റൊരു വള്ളവുമാണ് അപകടത്തിൽപ്പെട്ടത്.