തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു

ആറ്റിങ്ങല്‍: എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചയാള്‍ അറസ്റ്റില്‍. മുദാക്കല്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ഊരുപൊയ്ക ശബരിനിവാസില്‍ ബിജുവിന്റെ (53) ദേഹത്താണ് കഞ്ഞിയൊഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടില്‍ സജിയെയാണ് (46) ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി.ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈസ്റ്റര്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്യാനെത്തിയപ്പോഴാണ് ബിജുവിന് നേരേ ആക്രമണമുണ്ടായത്.
വീട്ടിലെത്തിയ ബിജുവിനെ സജി അസഭ്യം വിളിച്ചു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞിട്ട് തിരിഞ്ഞ് നടന്ന ബിജുവിന്റെ നേര്‍ക്ക് അടുപ്പില്‍ കഞ്ഞിതിളച്ചുകൊണ്ടിരുന്ന മണ്‍കലം എടുത്തെറിയുകയായിരുന്നു.

ബിജു കൈകൊണ്ട് കലം തടുത്തപ്പോള്‍ കലം തകരുകയും കഞ്ഞി ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. ദേഹമാസകലം പൊള്ളലേറ്റു. ഉടന്‍തന്നെ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തി ചികിത്സതേടി. പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ഊരുപൊയ്കയില്‍ നിന്നും സജിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായും ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

‘രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കും’; വ്യാജ പ്രചാരണം, പ്രതി പിടിയിൽ

‘രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കും’; വ്യാജ പ്രചാരണം, പ്രതി പിടിയിൽ

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി എം വി ഷറഫുദ്ദീൻ ആണ് പിടിയിലായത്.

കോവിഡിനെത്തുടർന്നുണ്ടായ ലോക്ഡൗൺ സമയത്തെ ഒരു വാർത്തയുടെ സ്ക്രീൻഷോട്ടാണ് ഇയാൾ ഇതിനായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കൊച്ചി സൈബർ ഡോം നടത്തിയ സോഷ്യൽമീഡിയ പട്രോളിങിലാണ് ഇതു കണ്ടെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനായി സൈബർ ഡിവിഷൻറെ നേതൃത്വത്തിൽ സൈബർ പൊലീസ് ആസ്ഥാനത്തും എല്ലാ റേഞ്ചുകളിലും എല്ലാ പൊലീസ് ജില്ലകളിലും സാമൂഹികമാധ്യമ നിരീക്ഷണസെല്ലുകൾക്ക് രൂപം നൽകിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും; ട്രയൽ റൺ മേയ് മുതൽ

വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും; ട്രയൽ റൺ മേയ് മുതൽ

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്‍റെ ട്രയൽ റൺ ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർത്തെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തിൽ ഡിസംബറിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത് എന്നാൽ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബറോടെ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോർട്ടിന്റെ സിഇഒ ആയി ചുമതല ഏറ്റെടുത്ത പ്രദീപ് ജയരാമൻ പറഞ്ഞു.

വിഴിഞ്ഞത്തു നിന്ന് പ്രവർത്തനം തുടങ്ങാൻ പ്രമുഖ രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്. മേയ്- ജൂൺ മാസങ്ങളിൽ തുറമുഖത്തിന്‍റെ ട്രയൽ റൺ നടക്കും. ബാർജിൽ 30 കണ്ടെയ്നറുകൾ എത്തിച്ചാകും തുറമുഖത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണ പ്രവർത്തനം 2028 ൽ പൂർത്തിയാക്കും.

പതിനായിരം കോടിയാണ് അദാനി ഗ്രൂപ്പ് ഇതിനായി നിക്ഷേപിക്കുന്നത്. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിനായി 34 സെൻറ് സ്ഥലം കൂടി ഏറ്റെടുക്കാൻ ഉണ്ട്. ഇത് ഉടൻ പൂർത്തിയാകുമെന്ന് സ്ഥാനമൊഴിയുന്ന സിഇഒ രാജേഷ് ത്സാ പറഞ്ഞു. പുതുതായി തുടങ്ങിയ അദാനി സിമന്‍റ്സിന്‍റെ തലപ്പത്തേക്ക് നിയുക്തനായ രാജേഷ് ത്സാ, അദാനി വിഴിഞ്ഞം പോർട്സിന്‍റെ എംഡി സ്ഥാനത്ത് തുടരും.

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മണമ്പൂർ ശങ്കരൻമുക്ക് സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1. 25 ന് കൊല്ലം ഭാഗത്തേക്ക് പോയ കൊച്ചുവേളി – യശ്വന്തപൂർ എക്സ്പ്രസ് തട്ടിയാണ് അപകടം. റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിലാവാം അപകടമെന്നാണ് നിഗമനം. വർക്കല ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഗവ: എൽ.പി.എസ് കീഴാറ്റിങ്ങൽ പഠനോത്സവം സംഘടിപ്പിച്ചു

ഗവ: എൽ.പി.എസ് കീഴാറ്റിങ്ങൽ പഠനോത്സവം സംഘടിപ്പിച്ചു

ഗവ: എൽ.പി.എസ് കീഴാറ്റിങ്ങലിലെ പഠനോത്സവം ‘പൊതു ഇടം’ വിളയിൽ മൂല ജംഗ്ഷനിൽ മികവാർന്ന പരിപാടികളോടെ ഗംഭീരമായി നടന്നു. പഠനോത്സവത്തിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് അനിത നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സൗമ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപിക ആർഷാ ഷാനിയ സ്വാഗതം ആശംസിച്ചു. അധ്യാപകൻ ആർ.ജി.രാജു നന്ദിയും രേഖപ്പെടുത്തി.

50 കിലോയോളം കഞ്ചാവുമായി രണ്ട് പേർ പോലീസ് പിടിയിൽ

50 കിലോയോളം കഞ്ചാവുമായി രണ്ട് പേർ പോലീസ് പിടിയിൽ

സംസ്ഥാനത്തേക്ക് ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 50 കിലോയോളം കഞ്ചാവുമായി രണ്ട് പേരെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് കുലശേഖരം ശിവശക്തിയിൽ ശിവകുമാർ(36), വട്ടിയൂര്‍ക്കാവ് കരിമാന്‍കുളം ആശാ നിവാസിൽ ഹരിശങ്കർ(34) എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസിന്റെ നേതൃത്വത്തിലുള്ള റൂറല്‍ ഡാൻസാഫ് സംഘം പിടികൂടിയത്.

ആന്ധ്രപ്രദേശില്‍ നിന്നും ആണ് ഇവര്‍ കഞ്ചാവ് കടത്തി കൊണ്ട്‌ വന്നത്. ആഡംബര കാറിന്റെ രഹസ്യ അറയിൽ 23 പൊതികളിലായി വളരെ വിദഗ്ധമായി കൊണ്ട് വന്ന കഞ്ചാവ് ആണ് പിടികൂടിയത്. പാർലമെന്റ് ഇലക്ഷന്‍ പ്രമാണിച്ച് ആന്ധ്രയിലും , തമിഴ്നാട്ടിലും പല സ്ഥലങ്ങളിലും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പരിശോധനക്ക് വിധേയമായെങ്കിലും കഞ്ചാവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേരള തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയായ വെള്ളറടയില്‍ തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ ആറാട്ടുകുഴി ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വിപണിയില്‍ 25 ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്.

വെള്ളറട പോലീസ് ഇന്‍സ്പെക്ടര്‍ ബാബു കുറുപ്പ് സബ്ബ് ഇന്‍സ്പെക്ടര്‍ സുജിത് ഡാൻസാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ മാരായ ഷിബു, ദിലീപ്, ഷിബുകുമാര്‍ സുനിലാല്‍ ,സാജു സി.പി.ഒ മാരായ സതികുമാര്‍, ഉമേഷ്, അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ആണ് ഇവരെ പിടികൂടിയത്.