ചിത്ര രാജ്യത്തിന്റെ പൊതുസ്വത്ത്; ഏതെങ്കിലും കള്ളിയില്‍ ആക്കേണ്ടതില്ലെന്നു എംവി ഗോവിന്ദന്‍

ചിത്ര രാജ്യത്തിന്റെ പൊതുസ്വത്ത്; ഏതെങ്കിലും കള്ളിയില്‍ ആക്കേണ്ടതില്ലെന്നു എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഗായിക കെഎസ് ചിത്ര രാജ്യത്തിന്റെ പൊതുസ്വത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. അവരെ ഏതെങ്കിലും ഒരുവിഭാഗത്തിന്റെ കള്ളികളിലാക്കേണ്ടതില്ല. വിമര്‍ശാനത്മകമായി അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനോട് വിയോജിക്കാം. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ലോകം ശ്രദ്ധിക്കുന്ന പാട്ടുകള്‍ രാജ്യത്തിന് നല്‍കിയ പ്രതിഭയാണ് ചിത്ര. അവര്‍ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എതിര്‍ക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. നേരത്തെ ബിജെപിയുടെ പരിപാടിയില്‍ നടിയും നര്‍ത്തകിയുമായ ശോഭന പങ്കെടുത്തിരുന്നു. ഇവരെല്ലാം നാടിന്റെ പൊതുസ്വത്താണ്. അവരെ ഏതെങ്കിലും ഒരു കളളിയില്‍ ആക്കേണ്ടതില്ല. അവരുടെ നിലപാടുമായി ബന്ധപ്പെട്ട് വിമര്‍ശനാത്മകമായി എല്ലാവര്‍ക്കും പറയാം. മോഹന്‍ലാലും മമ്മൂട്ടിയും സിനിമരംഗത്തെ അതികായരാണ്. അതുപോലെ സാഹിത്യരംഗത്ത് എംടി, ടി പത്മനാഭന്‍, മുകുന്ദന്‍ എന്നിവരെല്ലാം. ഏതെങ്കിലും പദപ്രയോഗത്തിന്റെ അടിസ്ഥാനത്തില്‍ അവരെ തള്ളിപ്പറയേണ്ടതില്ല. ചിത്രയുമായി ബന്ധപ്പെട്ട കാര്യത്തിലും അത് തന്നെയാണ് പാര്‍ട്ടി നിലപാട് എന്നും ഗോവിന്ദന്‍ പറഞ്ഞു.

വിശ്വാസത്തെ രാഷ്ട്രീയ വത്കരിക്കുകയെന്ന വര്‍ഗീയ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ അമ്പലനിര്‍മാണവും അവര്‍ രാഷ്ട്രീയവത്കരണത്തിനായി ഉപയോഗിക്കുന്നു. പൂര്‍ത്തിയാകാത്ത രാമക്ഷേത്രമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇന്ധനമായാണ് ഇതിനെ ബിജെപി കാണുന്നത്. ആചാരത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കും നിരക്കുന്നതല്ല ഉദ്ഘാടനമെന്നാണ് ശങ്കരാചാര്യര്‍ തന്നെ പറയുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു

ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടത്തുന്ന സമരത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേന്ദ്രസര്‍ക്കാര്‍ സമീപനത്തെ തുടര്‍ന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കേണ്ട ആനൂകൂല്യമാണ് നഷ്ടമാകുന്നത്. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല. ജനങ്ങളുടെ പ്രശ്‌നമല്ല, രാഷ്ട്രീയ ഉന്നമനമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. പ്രതിപക്ഷം ജനങ്ങള്‍ക്കൊപ്പമല്ല. രാഷ്ട്രീയ താത്പര്യമാണ് അവര്‍ക്ക് വലുതെന്ന് ഇതിലൂടെ വ്യക്തമായെന്ന് ഗോവിന്ദന്‍ പറഞ്ഞു. സമരവുമായി യോജിക്കേണ്ടതില്ലെന്ന കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നാഭിപ്രായമുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രിക് ബസുകള്‍ നയപരമായ തീരുമാനം; ഗണേഷ് കുമാറിനെതിരെ ഇടത് എംഎല്‍എ

ഇലക്ട്രിക് ബസുകള്‍ നയപരമായ തീരുമാനം; ഗണേഷ് കുമാറിനെതിരെ ഇടത് എംഎല്‍എ

തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിലപാടിനെതിരെ സിപിഎം എംഎല്‍എ വി കെ പ്രശാന്ത്. ഇലക്ട്രിക് ബസുകള്‍ നയപരമായ തീരുമാനമാണെന്നും മലിനീകരണം കുറയ്ക്കാനാണ് ഇലക്ട്രിക് ബസുകള്‍ ഓടിക്കാന്‍ തീരുമാനിച്ചതെന്നും വി കെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ- ബസുകള്‍ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസ് റൂട്ടുകള്‍ പുനഃക്രമീകരിക്കുമെന്നും കെ ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനി ഇ- ബസുകള്‍ വാങ്ങില്ലെന്നും തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോടാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ വി കെ പ്രശാന്ത് രംഗത്തുവന്നത്.

‘തിരുവനന്തപുരം സോളാര്‍ നഗരമാക്കാനും, ഇലക്ട്രിക് ബസുകള്‍ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കുകയുമാണ് KSRTC ചെയ്യേണ്ടത്’ – വി കെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ല സമ്മേളനം നാളെ മുനിസിപ്പൽ ലൈബ്രറി ഹാളിൽ

കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ല സമ്മേളനം നാളെ മുനിസിപ്പൽ ലൈബ്രറി ഹാളിൽ

കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ല സമ്മേളനം നാളെ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കും. രാവിലെ 10.30 ന് അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉപജില്ല പ്രസിഡൻ്റ് ടി.യു. സഞ്ജീവ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന എക്സി. അംഗങ്ങളായ ആർ. ശ്രീകുമാർ, എൻ. സാബു, ജില്ലാ പ്രസിഡൻ്റ് പ്രദീപ് നാരായൺ എന്നിവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്യും.

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി

ഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ നൽകിയ ഇടക്കാല ജാമ്യം കോടതി സ്ഥിരമാക്കുകയായിരുന്നു. കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച ശിവശങ്കർ കഴിഞ്ഞ വർഷം ആ​ഗസ്റ്റിലാണ് കാക്കനാട് ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

ഇഡി രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴ കേസിൽ ഒന്നാം പ്രതിയായ എം ശിവശങ്കർ 2023 ഫെബ്രുവരി 14 മുതൽ റിമാൻഡിലായിരുന്നു. പിന്നീട് ആ​ഗസ്റ്റിലാണ് ജയിൽ മോചിതനാവുന്നത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചായിരുന്നു അന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളുകയായിരുന്നു. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിച്ച് എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധർ നൽകിയ റിപ്പോർട്ടും എം ശിവശങ്കർ ഹാജരാക്കിയിരുന്നു. കേസിലെ മറ്റു പ്രതികൾക്കെല്ലാം ജാമ്യം കിട്ടിയതാണെന്നും എം ശിവശങ്കറിൻ്റെ അഭിഭാഷകൻ ജയ്ദദിപ് ഗുപ്ത ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷികളെ കാണുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന കർശന ഉപാധിയോടെയായിരുന്നു ജാമ്യം.

ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് കോളേജിൽ ഹ്രസ്വ കാല കോഴ്സുകളിലേയ്ക് അപേക്ഷ ക്ഷണിയ്ക്കുന്നു

ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് കോളേജിൽ ഹ്രസ്വ കാല കോഴ്സുകളിലേയ്ക് അപേക്ഷ ക്ഷണിയ്ക്കുന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ പോളിടെക്‌നിക് കോളേജിൽ ഹ്രസ്വകാല കോഴ്സുകളിലേയ്ക് അപേക്ഷ ക്ഷണിയ്ക്കുന്നു. വിദ്യാഭാസ യോഗ്യത എസ് എസ് എൽ സി.

1 ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ
2 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓട്ടോ മോട്ടീവ് ഇലെക്ട്രിഷ്യൻ
3 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് വെൽഡിങ് ടെക്നോളജി

അപേക്ഷ ഫോറവും വിശദ വിവരങ്ങളും പോളിടെക്‌നിക്കിലെ തുടർ വിദ്യാഭാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 25 01 2024.

മൊബൈൽ നമ്പർ: 6235557495, 6282665667

മണമ്പൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ 2024 – 25

മണമ്പൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ 2024 – 25

മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ 2024 – 25 വികസന സെമിനാർ കവലയൂർ ഗുശ്രീമതി ലിസി വി തമ്പി അധ്യക്ഷത വഹിച്ച സെമിനാർ ആറ്റിങ്ങൽ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് മെമ്പർ വി പ്രിയദർശിനി പ്രകാശനം ചെയ്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുധീറിന് കൈമാറി.

വർക്കല ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് അക്ബർ, ക്ഷേമകാര്യ സ്റ്റാന്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു, ബ്ലോക്ക് മെമ്പർ ജി. കുഞ്ഞുമോൾ, പഞ്ചായത്തിലെ മറ്റു ജനപ്രതിനിധികൾ, സി ഡി എസ് ചെയർപേഴ്സൺ ശകുന്ദള ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ നിർവ്വഹണ ഉദ്യോഗസ്ഥർ, അങ്കണവാടി വർക്കർമാർ സി ഡി എസ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു.