സമഗ്ര ശിക്ഷാ കേരളം ജില്ലാതല ഇൻക്ലൂസീവ് ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

സമഗ്ര ശിക്ഷാ കേരളം ജില്ലാതല ഇൻക്ലൂസീവ് ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം ജില്ലാതല ഇൻക്ലൂസീവ് ഷട്ടിൽ ടൂർണമെന്റ് തിരു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി മേഖലയിലെ എസ്എസ്കെ പ്രവർത്തനങ്ങൾ സ്വാഗതാർഹമാണ് എന്നദ്ദേഹം പറഞ്ഞു. വെള്ളായണി എ.ആർ.ബി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് എസ്.എസ്.കെ തിരു. ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ യുആർസി നോർത്ത് ട്രെയിനർ ഇസ്മയിൽ സ്വാഗതവും വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ ദിനിൽ കെ എസ് ആശംസകളും അറിയിച്ചു.

സ്പെഷ്യൽ എഡ്യൂക്കേറ്റർ അനുലാൽ എം എസ് നന്ദി പറഞ്ഞു. ജില്ല ഡി പി സി ജവാദ്
ഡി പി ഓ റെനി എന്നിവർ മത്സരങ്ങൾ സന്ദർശിച്ചു. ജില്ലയിലെ 12 ബിആർസി കളുടെ പരിധിയിലുള്ള സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്ക് ബിആർസി തലത്തിൽ പരിശീലനം നൽകിയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ഒന്നാം സ്ഥാനം ആറ്റിങ്ങൽ ബി ആർ സി കരസ്ഥമാക്കി ആറ്റിങ്ങൽ വൈശാഖാണ് ബെസ്റ്റ് പ്ലെയർ രണ്ടാം സ്ഥാനം നെയ്യാറ്റിൻകര ബി ആർ സി യും മൂന്നാം സ്ഥാനം കണിയാപുരം ബി ആർ സിയും പങ്കിട്ടു.

വിഴിഞ്ഞത്ത് ആദ്യ കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിന്‍ ഇന്ന് ഇറക്കും

വിഴിഞ്ഞത്ത് ആദ്യ കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിന്‍ ഇന്ന് ഇറക്കും

തിരുവനന്തപുരം: വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിന്‍ ഇന്ന് തീരത്ത് ഇറക്കും. മൂന്ന് ക്രെയിനുകളില്‍ ആദ്യത്തേത് ഇന്നലെ ഇറക്കിയിരുന്നു. ഷിന്‍ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയില്‍ നിന്നെത്തിയ വിദഗ്ദരും ചേര്‍ന്നാണ് ക്രെയിന്‍ ഇറക്കുന്നത്. ചൈനീസ് പൗരന്മാര്‍ക്ക് തുറമുഖത്തു ഇറങ്ങാന്‍ കേന്ദ്രം ആദ്യം അനുമതി നല്‍കാതിരുന്നതാണ് ക്രെയിന്‍ ഇറക്കാന്‍ വൈകിയത്.

കടല്‍ ശാന്തമാണെങ്കില്‍ മൂന്നാമത്തെ ക്രെയിന്‍ ഇറക്കാന്‍ കഴിഞ്ഞാല്‍ ശനിയാഴ്ചയോടെ മടങ്ങും. ആദ്യത്തെ കപ്പല്‍ എത്തിയിട്ടും ക്രെയിന്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല.

അദാനി ഗ്രൂപ്പിന്റെയും സംസ്ഥാന സര്‍ക്കാറിരിന്റേയും സമ്മര്‍ദ്ദത്തിന് ശേഷമാണ്് 12 ചൈനീസ് പൗരന്മാരില്‍ 3 പേര്‍ക്ക് കപ്പലില്‍ നിന്ന് കരയിലേക്ക് ഇറങ്ങാന്‍ അനുമതി കിട്ടിയത്. ഏറ്റവും വിദഗ്ധരായ 3 പേര്‍ക്കെങ്കിലും അനുമതി വേണമെന്ന കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് അനുമതി ലഭിച്ചത്.

ഷാങ് ഹായ് പിഎംസിയുടെ മുംബെയില്‍ നിന്നെത്തിയ 60 വിദഗ്ധരുടെ കൂടെ സഹായത്തോടെയാണ് കപ്പലിലെത്തിയ മൂന്ന് പേരുള്‍പ്പെടെ ആദ്യ ക്രെയിന്‍ ഇറക്കിയത്. കപ്പല്‍ തുറമുഖത്ത് പിടിച്ചിട്ടിരുന്നാല്‍ അദാനി ഗ്രൂപ്പിന് അത് വലിയ നഷ്ടമാണ്. ഒരു ദിവസം 25000 യുഎസ് ഡോളറാണ് നഷ്ട പരിഹാരമായി നല്‍കേണ്ടത്. വിഴിഞ്ഞത്തെ പ്രത്യേക സാഹചര്യം ഉന്നയിച്ച് നഷ്ട പരിഹാരം ഒഴിവാക്കാനുള്ള ചര്‍ച്ചയും അദാനി തുടങ്ങിയിരുന്നു. വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യാത്തതിനാല്‍ വിദഗ്ധരായ ആളുകളെ ലഭിക്കില്ലെന്നത് പ്രതിസന്ധിയുണ്ടാക്കുന്നു. ആറു മാസത്തിനുള്ളില്‍ കമ്മീഷന്‍ അദാനിയും സംസ്ഥാന സര്‍ക്കാരും വ്യത്യസ്തമാക്കിയത്.

ചെമ്പൈ പുരസ്കാരം മധുരൈ ടിഎൻ ശേഷഗോപാലിന്

ചെമ്പൈ പുരസ്കാരം മധുരൈ ടിഎൻ ശേഷഗോപാലിന്

തൃശൂർ: ഗുരുവായൂർ ദേവസ്വം നൽകുന്ന ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ പദ്മഭൂഷൺ മധുരൈ ടിഎൻ ശേഷഗോപാലിന്. അഞ്ച് പതിറ്റാണ്ടിലേറെയായി കർണാടക സംഗീത രംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ശ്രീഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കം, 50,001 രൂപ, പ്രശസ്തി പത്രം, ഫലകം , പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്കാരം.

നവംബർ എട്ടിനു ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. കർണാടക സംഗീതജ്ഞരായ മണ്ണൂർ രാജകുമാരനുണ്ണി, എ അനന്തപത്മനാഭൻ, തൃപ്പൂണിത്തുറ രാധാകൃഷ്ണൻ, ദേവസ്വം ഭരണ സമിതി അംഗം മനോജ് ബി നായർ എന്നിവരുൾപ്പെട്ട പുരസ്കാര നിർണയ സമിതിയാണ് ശേഷ​ഗോപാലിനെ തിരഞ്ഞെടുത്തത്.

‘പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധന്‍’; ഒടുവില്‍ വാവ സുരേഷിന് ലൈസന്‍സ്

‘പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധന്‍’; ഒടുവില്‍ വാവ സുരേഷിന് ലൈസന്‍സ്

തിരുവനന്തപുരം: പാമ്പുകളെ പിടികൂടുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനം. ആയിരക്കണക്കിനു പാമ്പുകളെ പിടികൂടിയ സുരേഷിന് വനം വകുപ്പ് ഇതു വരെ ലൈസന്‍സ് നല്‍കിയിരുന്നില്ല. ഇന്നലെ നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍, വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചു. ഇതിന് പിന്നാലെയാണ് വാവ സുരേഷിന് ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.

തന്നെ പാമ്പുപിടിക്കാന്‍ വനം വകുപ്പ് അരിപ്പ ട്രെയിനിംഗ് സെന്റര്‍ ഡയറക്ടര്‍ അന്‍വറിന്റെ നേതൃത്വത്തില്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭ പെറ്റിഷന്‍ കമ്മിറ്റിക്ക് വാവ സുരേഷ് നല്‍കിയ പരാതിയില്‍ ഹീയറിംഗ് നടത്താന്‍ കൂടിയ യോഗത്തിലാണ് തീരുമാനമായത്. കമ്മിറ്റി ചെയര്‍മാന്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചതോടെ ലൈസന്‍സിനായി വനം വകുപ്പിന് അപേക്ഷ നല്‍കാന്‍ പെറ്റിഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദ് അപേക്ഷ അംഗീകരിക്കുകയും ചെയ്തു.

പാമ്പുകളെ പിടികൂടാനുള്ള ലൈസന്‍സ് വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ഉടന്‍ കൈമാറും. പാമ്പ് പിടിക്കുന്നതിലും അവയെ കൈകാര്യം ചെയ്യുന്നതിലും വാവ സുരേഷിനുള്ള വര്‍ഷങ്ങള്‍ നീണ്ട വൈദഗ്ദ്ധ്യം പരിഗണിച്ചാണ് തീരുമാനം.
അശാസ്ത്രീയമായ രീതിയിലാണ് വാവ സുരേഷ് പാമ്പ് പിടിക്കുന്നതെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിലെ ഒരുവിഭാഗം ഇത്രയുംനാള്‍ തടസം നിന്നത്. ഇതിനാല്‍ സുരേഷിന് ലൈസന്‍സ് നല്‍കിയിരുന്നില്ല.

തിരുവല്ല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുന്‍ മാനേജര്‍ അറസ്റ്റില്‍

തിരുവല്ല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുന്‍ മാനേജര്‍ അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ പ്രീത ഹരിദാസ് അറസ്റ്റില്‍. പ്രീത ഹരിദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി, പതിനേഴാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഹാജരായിരുന്നില്ല.

ഒളിവില്‍ പോയ പ്രീതയെ യാത്രാമധ്യേ ഇന്ന് രാവിലെ പൊലീസ് പിടികൂടുകയായിരുന്നു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രീതാ ഹരിദാസിനെ അറസ്റ്റ് ചെയ്തത്‌. ഇടപാടുകാരിയുടെ അക്കൗണ്ടിൽനിന്ന് 350000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 2015ലാണ് പ്രീത തട്ടിപ്പ് നടത്തിയത്.

മദ്രസ്സാ സർഗവസന്തം സംഘടിപ്പിച്ചു

മദ്രസ്സാ സർഗവസന്തം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുളമുട്ടം അൽ ഹിക്മ സലഫി മദ്രസ്സയിൽ വിദ്യാർത്ഥികൾക്കായുള്ള സർഗവസന്തം സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിലായുള്ള കലാ മത്സരങ്ങളിൽ കിഡ്സ്, ചിൽഡ്രൻസ്, സബ് ജൂനിയർ തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.

വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് ആറ്റിങ്ങൽ സോൺ കൺവീനർ ഫഹദ് ബഷീർ സർഗവസന്തം ഉദ്ഘാടനം ചെയ്തു. ജില്ലാ മദ്രസാ കൺവീനർ സഫീർ കുളമുട്ടം അദ്ധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.അക്ബർ, വാർഡ് മെമ്പർ എ.ഒലീദ്, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി മണനാക്ക് ഷിഹാബുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഷാൻ സലഫി തൊളിക്കോട്, നൗഫി ആലപ്പുഴ, ഫാത്തിമ മുജീബ് എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ആദിൽ സ്വാഗതവും വിസ്ഡം കുളമുട്ടം ശാഖാ പ്രസിഡന്റ് നിസാർ പിഎംഎ നന്ദിയും പറഞ്ഞു.