കെ എസ് എൽ യു: ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു

കെ എസ് എൽ യു: ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു

തിരുവനന്തപുരം: ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു. കെ.എസ്.എൽ യു ജില്ലാ പ്രസിഡന്റ് ജി. ശശിയുടെ അധ്യക്ഷതയിൽ നടന്ന യോഗം വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് . വി. സുധീർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം. മാധവൻകുട്ടി, വി.ശ്രീനാഥക്കുറുപ്പ്, ലതിക, ഗോപകുമാർ, ജമീമ ഷാജഹാൻ, ആനിപവിത്രൻ എന്നിവർ പ്രസംഗിച്ചു.

വർക്കലയിൽ ഒക്ടോബർ 19, 20, 21, 22 തീയതികളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചുo ഭാരവാഹികൾ വിശദീകരിച്ചു. വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജിയെ സംഘാടകസമിതി ചെയർമാനായും എം. മാധവൻകുട്ടിയെ ജനറൽ കൺവീനറായും യോഗം തെരഞ്ഞെടുത്തു. തുടർന്ന് വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. ലൈബ്രേറിയൻസ് യൂണിയൻ വർക്കല, ചിറയിൻകീഴ് , തിരുവനന്തപുരം താലൂക്കുകളിലെ കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും വിവിധ സംഘടന പ്രതിനിധികളും , ലൈബ്രറി പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.

ദോശയോടും അപ്പത്തിനോടും നോ പറയേണ്ടി വരുമോ?; തിരുവനന്തപുരത്ത് അരി മാവിന് വില കൂടി

ദോശയോടും അപ്പത്തിനോടും നോ പറയേണ്ടി വരുമോ?; തിരുവനന്തപുരത്ത് അരി മാവിന് വില കൂടി

തിരുവനന്തപുരം: ദോശ അപ്പം മാവുകളുടെ വിലയിൽ വർധനവ്. അഞ്ച് രൂപ മുതല്‍ 10 രൂപവരെയാണ് കൂടിയിരിക്കുന്നത്. ഇന്ന് മുതലാണ് തിരുവനന്തപുരം ജില്ലയിൽ വില കൂടുന്നത്. അരിയുടേയും ഉഴുന്നിന്റെയും വില വർദ്ധിച്ചതിനാലാണ് മാവിനും വില കൂടിയതെന്നാണ് ഉത്പാദകർ പറയുന്നത്.

കിലോയ്‌ക്ക് 100 രൂപയുണ്ടായിരുന്ന ഉഴുന്നിന്റെ വില 140 രൂപയായി ഉയർന്നിരുന്നു. അപ്പത്തിനും ദോശമാവിനും ഉപയോഗിക്കുന്ന അരി 22 രൂപയിൽ നിന്ന് 40 രൂപയായുമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് വില കൂട്ടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ അരിമാവുകൾ വാങ്ങുന്നവരും നഗരത്തിലുള്ളവരാണ്. അരിമാവിന്റെ വില വർധന തിരുവനന്തപുരത്തെ കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കാനാണ് സാധ്യത.

തിരുവനന്തപുരത്ത് ഒരു ദിവസം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ അരിമാവ് വിൽപ്പന നടക്കുന്നുണ്ടെന്നാണ് ഉത്പാദകർ പറയുന്നത്. ഏകീകൃത വിലയിലേക്ക് പോകാനുള്ള സാധ്യതയും കുറവാണ്. ബ്രാൻഡ് വാല്യു അനുസരിച്ച് വിലയിലും മാറ്റം വരും. പ്രാദേശികമായി ഉണ്ടാക്കുന്ന ദോശമാവിന് 40 രൂപയായിരിക്കും.

എൻ.ബാഹുലേയൻ അനുസ്മരണവും സാഹിത്യ പുരസ്കാരം – 2023 സമർപ്പണവും

എൻ.ബാഹുലേയൻ അനുസ്മരണവും സാഹിത്യ പുരസ്കാരം – 2023 സമർപ്പണവും

പൊതുപ്രവർത്തകനും വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന തട്ടത്തുമല എൻ.ബാഹുലേയൻ്റെ 24-ാം ചരമവാർഷികദിനം സംഘടിപ്പിച്ചു. എൻ.ബാഹുലേയൻ മെമ്മോറിയൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണവും സാഹിത്യ പുരസ്കാരം സമർപ്പണവും ഒ.എസ്.അംബിക എം എൽ എ നിർവ്വഹിച്ചു. മടത്തറ സുഗതൻ സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങി.

സാംസ്കാരികവേദി പ്രസിഡൻ്റ് എം.വിജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ.എസ്.ഷറഫുദ്ദീ൯, മടത്തറ സുഗതൻ, സി.പിഐ (എം) കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ.എസ്.ജയചന്ദ്രൻ, കിളിമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് എം.ഷാജഹാൻ, എ ഷിഹാബുദ്ദീൻ, പള്ളം ബാബു, പി.കെ.രമണൻ, എ.എ.ജലിൽ, എം.ഹാഷിം, ആർട്ടിസ്റ്റ് കടയ്ക്കൽ ഭാസി, എസ്.സുലൈമാൻ ,ഇ.എ.സജിം, എ എൻ.രാജേന്ദ്രൻ, പി .റോയി എന്നിവർ സംസംസാരിച്ചു. യോഗത്തിൽ വിശിഷ്ട വ്യക്തികളെ അഡ്വ.എസ്.ജയചന്ദ്രനും ഒ.എസ്.അംബിക എം എൽ എയെ ഡോ. ഷറഫുദ്ദീനും ആദരിച്ചു. സെക്രട്ടറി ബി.ഹീരലാൽ സ്വാഗതവും എസ്.ഷൈജു കൃതജ്ഞതയും പറഞ്ഞു.

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുല’മാണ് പുരസ്‌കാരത്തിനര്‍ഹമായത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ആത്മകഥ പിന്നീട് മാതൃഭൂമി ബുക്‌സ് പുസ്തകമാക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

സര്‍ഗാത്മകതയുടെ ബഹുമുഖമേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും തീരാനഷ്ടങ്ങളും വേദനയുടെ അക്ഷരങ്ങളാല്‍ രേഖപ്പെടുത്തിയ ഗ്രന്ഥമാണ് ‘ജീവിതം ഒരു പെന്‍ഡുലം’. മലയാളസിനിമാഗാനമേഖലയുടെ ചരിത്രവും വര്‍ത്തമാനവും ഈ ഗ്രന്ഥത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. എഴുത്തുകാരായ വിജയലക്ഷ്മി, ഡോ. പി.കെ രാജശേഖരന്‍, ഡോ. എല്‍. തോമസ്‌കുട്ടി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

പുരസ്‌കാരം വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് സമര്‍പ്പിക്കുമെന്ന് വയലാര്‍ രാമവര്‍മ മെമോറിയല്‍ ട്രസ്റ്റ് അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ അറിയിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകൻ ജി പ്രഭാകരൻ വാഹനാപകടത്തിൽ മരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ജി പ്രഭാകരൻ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: മുതിർന്ന മാധ്യമ പ്രവർത്തകനും ടൈംസ് ഓഫ് ഇന്ത്യ പാലക്കാട് ലേഖകനുമായ അയ്യപുരം ജി വൺ മഴവിൽ വീട്ടിൽ ജി പ്രഭാകരൻ (70) വാഹനാപകടത്തിൽ മരിച്ചു. ഒലവക്കോട് വെച്ച് ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. പ്രഭാകരൻ സഞ്ചരിച്ച സ്കൂട്ടർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ജി പ്രഭാകരൻ.

നിലവിൽ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റാണ്. ദ ഹിന്ദു ദിനപത്രത്തിന്റെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് നടക്കാനിരുന്ന കെജെയു സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കാൻ വേണ്ടി തിരുവന്തപുരത്തേക്ക് പോകാന്‍ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം ഉണ്ടായത്.

ഭാര്യ: വാസന്തി.
മക്കൾ: നിഷ, നീതു റാണി(ഡൽഹി).
മരുമകൻ: പ്രഭു രാമൻ.
സംസ്കാരം: തിങ്കളാഴ്ച രാവിലെ.

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ കന്നിമാസം ആയില്യം ഊട്ട്

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ കന്നിമാസം ആയില്യം ഊട്ട്

ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ കന്നി മാസത്തിലെ ആയില്യം ഊട്ട് ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 9 മണിമുതൽ ക്ഷേത്രം മേൽശാന്തി ശ്രീ. തിരുനെല്ലൂർ ബിജു പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്.ആയില്യം ഊട്ടിനോടനുബന്ധിച്ച് വിവിധ വഴിപാടുകൾ നടത്തുവാനാഗ്രഹിക്കുന്നവർ 9495338319 എന്ന നമ്പരിൽ ബന്ധപ്പെടുക.