ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്

ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്

മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്. മഞ്ചേരി മെഡിക്കൽ കൊളേജിലെ ഫൊറൻസിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയെന്നാണ് പൊലീസിന്റെ റിപ്പോർട്ടിലെ പരാമർശം.

താമിറിന്റെ മരണ കാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഗവുമാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ ശരീരത്തിലേറ്റ പരിക്കുകൾ മരണ കാരണമായെന്ന് സർജൻ എഴുതി ചേർത്തത് ബോധപൂർവ്വമെന്നാണ് പൊലീസ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

ആന്തരികാവയവ പരിശോധന റിപ്പോർട്ട് വരുന്നതിന് മുമ്പ് എങ്ങനെ ഡോക്ടർ മരണ കാരണത്തിൽ നിഗമനത്തിലെത്തിയെന്നാണ് പൊലീസുയർത്തുന്ന ചോദ്യം. അടുത്ത ബന്ധുവിനെതിരെ തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഒത്തുതീർക്കാൻ ഡോ.ഹിതേഷ് നേരത്തെ ശ്രമിച്ചിരുന്നു. ഇതിന് പൊലീസ് അനുവദിക്കാത്തതിനാൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിരോധത്തിലായിരുന്നു സർജനെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

വിദഗ്ധരായ ഒരു സംഘം ഡോക്ടർമാർ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനോട് ആവശ്യപ്പെടും.

ചലച്ചിത്ര സംവിധായകൻ വർക്കല ജയകുമാർ അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ വർക്കല ജയകുമാർ അന്തരിച്ചു. വർക്കല താലൂക്ക് ആശുപത്രിക്ക് സമീപം വിജയ വിലാസത്തിൽ ആയിരിന്നു താമസം. വാനരസേന എന്ന സിനിമയുടെ സംവിധായകനും, മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു അടക്കം നിരവധി സിനിമകളുടെ സഹ സംവിധായകനും, ടെലിവിഷൻ മേഖലയിൽ കോടീശ്വരൻ, സ്വർണ്ണമഴ തുടങ്ങി റീയാലിറ്റി ഷോകളുടെ സഹ സംവിധായകനുമായി പ്രവർത്തിച്ചു.

50 കോടി കടന്ന് ജന്‍ ധന്‍ അക്കൗണ്ടുകള്‍; 56 % വനിതകളുടേത്; അഭിനന്ദിച്ച് പ്രധാനമന്ത്രി

50 കോടി കടന്ന് ജന്‍ ധന്‍ അക്കൗണ്ടുകള്‍; 56 % വനിതകളുടേത്; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ജന്‍ ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി പിന്നിട്ടതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായകമായ നാഴികക്കല്ലാണ് ഇതെന്ന് മോദി ട്വിറ്ററില്‍ പറഞ്ഞു. 50 കോടി അക്കൗണ്ടുകളില്‍ പകുതിയിലേറെ വനിതകളുടേതാണെന്നത് ആവേശമുണ്ടാക്കുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ജന്‍ ധന്‍ അക്കൗണ്ടുകള്‍ അന്‍പതു കോടി കടന്നതായി ഇന്നലെയാണ് ധനമന്ത്രാലയം അറിയിച്ചത്. ഇതില്‍ 56 ശതമാനം വനിതകളുടെ പേരിലാണെന്നും മന്ത്രാലയം പറഞ്ഞു. അക്കൗണ്ടുകളില്‍ 67 ശതമാനവും ഗ്രാമീണ, അര്‍ധ നഗര പ്രദേശങ്ങളിലാണ്. 2.03 ലക്ഷം കോടി രൂപയാണ് ജന്‍ ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപമുള്ളത്. 34 കോടി റൂപേ കാര്‍ഡ് ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്കു സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.

ജന്‍ ധന്‍ അക്കൗണ്ടുകളില്‍ പകുതിയിലേറെ സ്ത്രീകളുടെ പേരിലാണെന്നത് ആവേശഭരിതമാക്കുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഗ്രാമ, ചെറു നഗര പ്രദേശങ്ങളിലാണ് അക്കൗണ്ടുകളില്‍ ഭൂരിഭാഗവും എന്നത് എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വികസനത്തിന്റെ സൂചകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014ലാണ് രാജ്യത്ത് ജന്‍ ധന്‍ അക്കൗണ്ട് പദ്ധതി തുടങ്ങിയത്.

വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ പിഴപ്പലിശ വേണ്ട; ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ പിഴപ്പലിശ വേണ്ട; ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

മുംബൈ: വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. അച്ചടക്കനടപടിയെന്ന നിലയില്‍ ന്യായമായ രീതിയില്‍ പിഴ ചുമത്താം. അല്ലാതെ നിലവിലുള്ള പലിശനിരക്കിനൊപ്പം അധിക പലിശചേര്‍ത്തുള്ള പിഴപ്പലിശരീതി പാടില്ലെന്നു ആര്‍ബിഐ നിര്‍ദേശിച്ചു.

പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതില്‍ പിന്നീട് ഒരുതരത്തിലുമുള്ള പലിശയും കണക്കാക്കാന്‍ പാടില്ല. 2024 ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നും ആര്‍ബിഐ വ്യക്തമാക്കി.

ധനകാര്യസ്ഥാപനങ്ങള്‍ വായ്പപ്പലിശയില്‍ അധികമായി ഒരു ഘടകവും ചേര്‍ക്കാന്‍ പാടില്ല. ഒരേ വ്യവസ്ഥകളുള്ള എല്ലാ തരത്തിലുള്ള വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം. ഒരേ തരത്തിലുള്ള വ്യവസ്ഥാലംഘനങ്ങള്‍ക്ക് പിഴത്തുകയില്‍ വ്യത്യാസം പാടില്ലെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.

പ്ലസ് വൺ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം‌, നാളെ നാല് മണി വരെ സമയം

പ്ലസ് വൺ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം‌, നാളെ നാല് മണി വരെ സമയം

തിരുവനന്തരുപം: വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ പ്ലസ് വൺ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാൻ ഇന്നുമുതൽ അപേക്ഷിക്കാം. നാളെ വൈകിട്ട് നാല് മണി വരെയാണ് അപേക്ഷ നൽകാനുള്ള സമയം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

നിലവിലുള്ള ഒഴിവുകൾ http://www.hscap.kerala.gov.inൽ ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോർ വേക്കന്റ് സീറ്റ്സ് (Apply for Vacant Seats) എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകൾക്കനുസൃതമായി എത്ര സ്‌കൂൾ /കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം. മുൻ അലോട്ട്മെന്റുകളിൽ നോൺ-ജോയിനിങ് ആയവർ, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവർക്കും അപേക്ഷിക്കാൻ സാധിക്കില്ല.

നിഖിത ജോബി സംസ്ഥാനത്തെ  പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം

നിഖിത ജോബി സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം

കൊച്ചി: ഇരുപത്തിയൊന്നാം വയസില്‍, സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായി നിഖിത ജോബി സത്യപ്രതിജ്ഞ ചെയ്തു. വടക്കേക്കര പഞ്ചായത്ത് മുറവന്‍തുരുത്ത് 11ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ 228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നിഖിത വിജയിച്ചത്.

വാര്‍ഡ് അംഗമായിരുന്ന പിതാവ് പിജെ ബേബി വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് നിഖിത മത്സരിച്ചത്. ജേർണലിസം പിജി ഡിപ്ലോമ ബിരുദധാരിയായ നിഖിത 2001 നവംബര്‍ 12നാണ് ജനിച്ചത്.

കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്, പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ് 21ാം വയസില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022ല്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎമ്മിലെ കെ മണികണ്ഠനും 21 വയസായിരുന്നു.