ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ: വൃത്തിഹീനമായ 25 സ്ഥാപനങ്ങൾ അടപ്പിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്

ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ: വൃത്തിഹീനമായ 25 സ്ഥാപനങ്ങൾ അടപ്പിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നലെ വൈകിട്ട് മൂന്നു മുതൽ ആരംഭിച്ച പരിശോധന രാത്രി 10.30 വരെ നീണ്ടു. 132 സ്പെഷ്യൽ സ്‌ക്വാഡുകൾ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലെ ഹോട്ടലുകൾ, ഷവർമ അടക്കമുള്ളവ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്.

ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ്, ജോ. കമ്മീഷണർ ജേക്കബ് തോമസ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം 392, കൊല്ലം 227, പത്തനംതിട്ട 118, ആലപ്പുഴ 220, കോട്ടയം 230, എറണാകുളം 287, ഇടുക്കി 103, തൃശൂർ 303, പാലക്കാട് 269, മലപ്പുറം 388, കോഴിക്കോട് 333, വയനാട് 76, കണ്ണൂർ 289, കാസർഗോഡ് 105 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്.

മടവൂർ പനപ്പാംകുന്ന് ഗവൺമെന്റ് എൽ.പി എസിൽ സ്മാർട്ട് ക്ലാസ് മുറിയും പ്രവേശന കവാടവും

മടവൂർ പനപ്പാംകുന്ന് ഗവൺമെന്റ് എൽ.പി എസിൽ സ്മാർട്ട് ക്ലാസ് മുറിയും പ്രവേശന കവാടവും

പനപ്പാംകുന്ന് ഗവൺമെന്റ് എൽ.പി.സ്കൂളിൽ പൂർവ വിദ്യാർഥി കൂട്ടായ്മ ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് മുറിയും പുതുതായി നിർമിച്ച പ്രവേശന കവാടവും ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് കെ. ജഗദീശ്ചന്ദ്രൻ ഉണ്ണിത്താൻ അധ്യക്ഷനായി. പുതുതായി നിർമിച്ച പ്രവേശന കവാടം കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ.മനോജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൂർവാധ്യാപകരെ ആദരിച്ചു.

114 വർഷം പഴക്കമുളളതാണ് പനപ്പാംകുന്ന് ഗവൺമെന്റ് എൽ.പി.എസ്. സാമൂഹ്യ- സാമ്പത്തിക പിന്നോക്കസ്ഥയിലുള്ള ഒട്ടേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിന് മൂന്നു ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പൂർവ വിദ്യാർഥി കൂട്ടായ്മ സ്മാർട്ട് ക്ലാസ് മുറിയും കമനീയമായ പ്രവേശന കവാടവും ഒരുക്കിയത്.

ശീതീകരിച്ച മുറിയിൽ ശിശു സൗഹൃദ ഫർണിച്ചർ, പഠിക്കാനും കളിയ്ക്കാനുമുള്ള ഉപകരണങ്ങൾ, അകത്തും പുറത്തുമായി ആലേഖനം ചെയ്ത മനോഹര വർണ്ണ ചിത്രങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ പഠന-ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ അധ്യക്ഷൻ കെ. ജഗദീശ്ചന്ദ്രൻ ഉണ്ണിത്താൻ പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ പൂർവ വിദ്യാർഥി സംഘടന രക്ഷാധികാരിയും, മടവൂർ ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ സി.രവീന്ദ്രൻ ഉണ്ണിത്താൻ, കിളിമാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഗിരിജ, അംഗങ്ങളായ കൊട്ടറ മോഹൻ കുമാർ, ടി.ആർ.സുമാദേവി, എ.ഇ.ഒ വി.എസ്.പ്രദീപ്, ബി.പി.സി ടി.വിനോദ്, പി.രാജേന്ദ്രൻ ശബരി തുടങ്ങിയവർ സംസാരിച്ചു.

വർക്കല കുന്നിൻ മുകളിൽ നിന്ന് കാർ കടൽ തീരത്തേയ്ക്കു വീണു

വർക്കല കുന്നിൻ മുകളിൽ നിന്ന് കാർ കടൽ തീരത്തേയ്ക്കു വീണു

വർക്കല കുന്നിൻ മുകളിൽ നിന്ന് കാർ താഴെ കടൽ തീരത്ത് പതിച്ചു. കാറിൽ ഉണ്ടായിരുന്ന യുവതിയുൾപ്പടെ നാലുപേരേയും ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാറിൽ ഉണ്ടായിരുന്നവർ തമിഴ്നാട് സ്വദേശികൾ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കാർ കുന്നിൻ മുകളിൽ നിന്നും താഴേക്ക് പതിക്കുമ്പോൾ പാറകളിൽ തട്ടി കറങ്ങിയാണ് താഴേക്ക് പതിച്ചത്.

വർക്കല ആലിയിറക്കം ഭാഗത്താണ് അപകടം നടന്നത്. ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് കാർ പതിച്ചത്. ഇന്ന് വൈകുന്നേരം 6.30 ആയിരുന്നു സംഭവം. മൂന്നുപേർക്ക് പരിക്ക് ചെന്നൈ സ്വദേശികളായ മധുമിത (21) കുനാൽ(20) ഹാജാ കമാൽ (20) എന്നിവർക്കാണ് പരിക്ക് പറ്റിയത്. കാറിൽ ഒരു സ്ത്രീയും മൂന്നു പുരുഷൻമാരും ഉണ്ടായിരുന്നു. എറണാകുളം രജിസ്ട്രേഷൻ വണ്ടിയാണ്. പരിക്കുകൾ അതീവ ഗുരുതരം അല്ല എന്നറിയുന്നു. പരിക്കേറ്റവർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ്.എസ്. ബെൻസി അധ്യക്ഷത വഹിച്ചു.
ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ദിലീപ്. വി. എൽ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ അഡ്വ. എം. പി. ജയചന്ദ്രൻ നായർ, അഡ്വ. വക്കം. ആർ. ജയപ്രകാശ്, അഡ്വ ഉരൂപൊയ്ക. ജി.സുശീലൻ, അഡ്വ. എം. എസ്. ഫൈസി, അഡ്വ. മുഹ്സിൻ, അഡ്വ. വിജയമോഹൻ, അഡ്വ. സി. ജെ. രാജേഷ് കുമാർ, അഡ്വ. കെ. എസ്. വിനോദ്, അഡ്വ. എ.ഷഹീർ, അഡ്വ.എസ് ഷിബുകുമാർ, അഡ്വ.എ.നിസ്സം, അഡ്വ. വി. എസ്. ഗീത,
അഡ്വ.വെള്ളല്ലൂർ.വി.ജയകുമാർ, അഡ്വ. ഷിഹാബുദീൻ കുറിയേടത്തു, അഡ്വ. രാജേഷ് ബി. നായർ, അഡ്വ. റസൂൽഷാൻ, അഡ്വ. മംഗലപുരം. എസ്. ഷിബുകുമാർ, അഡ്വ. ആർ. ലിഷ രാജ്, അഡ്വ. ക്രോസ്സ് ആന്റണി, അഡ്വ. മിഥുൻ. എം, അഡ്വ. അതുല്യ. എ. എസ്, അഡ്വ. ദിവ്യ. ബി എന്നിവർ പങ്കെടുത്തു.

മണിപ്പൂർ ദിനാചരണവും ജനകീയ കൂട്ടായ്മയും നടന്നു

മണിപ്പൂർ ദിനാചരണവും ജനകീയ കൂട്ടായ്മയും നടന്നു

ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സേതു മണിപ്പൂർ ദിനം ആചരിച്ചു. ഒപ്പം ജനകീയ കൂട്ടായ്മയും നടന്നു. കിളിമാനൂർ ജംഗ്ഷനിൽ നടന്ന ചടങ്ങ് സി പി ഐ നേതാവും മുൻ മന്ത്രിയുമായ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ജയചന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. എൽ ഡി എഫ് മണ്ഡലം സെക്രട്ടറി അഡ്വ. ബി. സത്യൻ, ആർ. രാമു, എ. എം റാഫി, കെ. എസ് ബാബു, വല്ലൂർ രാജീവ്, കിളിമാനൂർ പ്രസന്നൻ, ആയൂബ്‌ ഖാൻ, ശൈലജ ബീഗം, ജി. സുഗുണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആദിവാസി യുവതി  മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ആദിവാസി യുവതി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

തൃശൂര്‍: തൃശൂരില്‍ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് പെരിങ്ങല്‍ക്കുത്ത് കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചത്. ഗീതയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം. ഗീതയുടെ കഴുത്തില്‍ പരിക്കുകളുള്ളതായി പൊലീസ് സൂചിപ്പിച്ചു.

യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം.
യുവതിയുടെ ഭര്‍ത്താവ് സുരേഷിനെ കാണാനില്ല. ഇന്നലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പൊലീസിന് സൂചന ലഭിച്ചു. സുരേഷിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.