വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായി ഡിഎൻഎ പരിശോധന

വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായി ഡിഎൻഎ പരിശോധന

തൃശൂർ: വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമാണ് ഡിഎൻഎ പരിശോധന നടത്തിയതെന്ന് വനം മന്ത്രി ഏകെ ശശീന്ദ്രൻ. പ്രതികളുടെ വാദം പൊളിഞ്ഞു. മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ട ഘട്ടമെത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് കേസെടുത്താൽ പ്രതികൾക്ക് 500 രൂപ മാത്രമാണ് പിഴ ചുമത്തുന്നത്. അതുകൊണ്ടാണ് പിഡിപിപി ആക്റ്റ് പ്രകാരം കേസെടുത്ത് നീങ്ങിയതെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. നിലവിൽ വനം വകുപ്പിൽ കെട്ടിക്കിടക്കുന്ന കേസുകൾ ഉണ്ട്. അത് കോടതിയിലെത്തിക്കാൻ സർക്കിൾ തലത്തിൽ പരിശോധന നടത്തും.

ഡിഎൻഎ ടെസ്റ്റ് പ്രകാരം 450കൊല്ലം പഴക്കമുള്ള മരം മുറിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തെന്ന് നേരത്തെ കണ്ടെത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കിൽ പ്രതികൾ 500 രൂപ പിഴയടച്ചു രക്ഷപ്പെടുമായിരുന്നുവെന്ന് മന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു.

എസ് ഐ ടി അന്വേഷണം വന്നതിനാൽ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കം കുറ്റങ്ങൾ കോടതിയിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞിരുന്നു. ഒരു സർക്കാർ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിക്കുക ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വീകരിക്കുക പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും.

നിയമലംഘനം നടത്തിയവരോട് വിട്ടുവീഴ്ചയില്ല. മരം കൊള്ള സംബന്ധിച്ച ഡിഎൻഎ പരിശോധന ഇന്ത്യയിൽ തന്നെ ആദ്യാണെന്നും മന്ത്രി പറഞ്ഞിരുന്നു. അതിനിടെ, മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകൾ ശരിയെന്ന് ഭൂവുടമകൾ വ്യക്തമാക്കിയിരുന്നു. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാൻ സമീപിച്ചത്. എന്നാൽ മരം മുറിക്കാനായി ഒരിടത്തും അപേക്ഷ നൽകിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകൾ വ്യക്തമാക്കി.

ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ വിദ്യാർത്ഥി മരിച്ചു

കൊച്ചി: ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ സ്വദേശി ജിബിന്‍ ഫിലിപ്പ് ആണ് മരിച്ചത്. ആലുവ സ്റ്റേഷനില്‍ വെച്ചായിരുന്നു അപകടം.

ഏറനാട് എക്‌സ്പ്രസില്‍ തൃശൂരിലേക്ക് പോകുകയായിരുന്നു ജിബിന്‍ ഫിലിപ്പ്. കൊച്ചിയില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയാണ്. സ്റ്റേഷനില്‍ വെള്ളം വാങ്ങാനിറങ്ങിയ ജിബിന്‍ ട്രെയിന്‍ പോകുന്നത് കണ്ട് ഓടിക്കയറുകയായിരുന്നു. എന്നാല്‍ പിടിവിട്ട് പാളങ്ങളിലേക്ക് യുവാവ് വീഴുകയും ദേഹത്തിലൂടെ ട്രെയിനിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയും ചെയ്തു.

ഉടന്‍ തന്നെ ആര്‍പിഎഫ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂട്ടുപ്രതിയുടെ ചിത്രം പൊലീസിന് വരച്ചുനൽകി ‘കളളൻ മാതൃകയായി’

കൂട്ടുപ്രതിയുടെ ചിത്രം പൊലീസിന് വരച്ചുനൽകി ‘കളളൻ മാതൃകയായി’

ഇടുക്കി: കളളനിലെ കലാകാരനിൽ കള്ളമില്ലെന്നു തെളിയിക്കുകയാണ് അജയകുമാറെന്ന കളളൻ. നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചെന്ന പരാതിയിലാണ് കോലഞ്ചേരി ചക്കുങ്കൽ അജയകുമാർ പിടിയിലായത്. എന്നാൽ അജയകുമാറിന്റെ കൂട്ടാളിയെ പിടികൂടാൻ സാധിച്ചില്ല. ഇതോടെയാണ് കൂട്ടാളിയുടെ ചിത്രം വരച്ച് നൽകി അജയകുമാറിലെ കലാകാരനെ പൊലീസ് മനസ്സിലാക്കിയത്.

അജയകുമാറും കൂട്ടാളി വിഷ്ണുവും ഒരുമിച്ചാണ് ക്ഷേത്രത്തിൽ മോഷണത്തിനു പദ്ധതിയിട്ടത്. തുടർന്ന് കാണിക്കവഞ്ചി ഇളക്കി സമീപത്ത് ഒഴിഞ്ഞുകിടക്കുകയായിരുന്ന വീട്ടിൽ പോയി കുത്തിപ്പൊളിക്കുകയായിരുന്നു. എന്നാല്‍ ഈ വീട്ടിൽ കഴിഞ്ഞദിവസം താമസക്കാർ വന്നിരുന്നു. ഇതോടെ ബഹളംകേട്ടു വീട്ടുകാർ ഉണർന്നു നാട്ടുകാരെ അറിയിച്ചു.

മദ്യലഹരിയിലായിരുന്നതിനാൽ അജയകുമാർ മാത്രമാണു പിടിയിലായത്. വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പിടിയിലായ അജയകുമാറിനോട് കൂട്ടുപ്രതിയെക്കുറിച്ചു തിരക്കി. ഒരു പേപ്പറും പെൻസിലും നൽകിയാൽ വിഷ്ണുവിനെ വരച്ചുനൽകാമെന്നായി അജയകുമാർ. ഇതു നൽകിയതോടെ അജയകുമാർ ബെഞ്ചിലിരുന്ന് 2 മിനിറ്റിനുള്ളിൽ വിഷ്ണുവിന്റെ രേഖാചിത്രം പൂർത്തിയാക്കി.

എന്നാൽ ചിത്രം പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തില്ല. വിഷ്ണുവിനെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നതിനാൽ സംശയനിവാരണത്തിനായി അവരെ കാണിച്ചു.

നമിതയുടെ വേർപാടിൽ വിതുമ്പി കുടുംബം

നമിതയുടെ വേർപാടിൽ വിതുമ്പി കുടുംബം

കൊച്ചി: കുടുംബത്തിന് തീരാനോവായി മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ഥിനി നമിത (20)യുടെ മരണം. പിറന്നാള്‍ ദിനത്തിന്റെ രണ്ടുദിവസം മുമ്പുണ്ടായ അപകടത്തിൽ മകൾ വിട്ടുപിരഞ്ഞതിന്‍റെ ഞെട്ടലിലാണ് കുടുംബം. പഠനത്തില്‍ മിടുക്കിയായിരുന്ന നമിത വലിയ സ്വപ്‌നങ്ങളുണ്ടായിരുന്ന കുട്ടിയാണെന്നും തങ്ങള്‍ക്ക് ആശ്രയമായി മാറേണ്ടിയിരുന്നവളായിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു.

‘ഇന്ന് മോളുടെ പിറന്നാളാണ്, അവളിന്ന് ചാരമായി ദേ അവിടെക്കിടക്കുകയാണ്. ഞങ്ങള്‍ക്കിനി ആരാണ് ആശ്രയമായുള്ളത്? എന്ത് ചെയ്യണം എന്നറിയാന്‍ പാടില്ല. ഇനി ഒരുകുട്ടിയോടും ഇങ്ങനെ ചെയ്യാത്ത വിധത്തിൽ അവന് എന്ത് ശിക്ഷകൊടുക്കാന്‍ പറ്റുമോ അത്രയും വലിയ ശിക്ഷകൊടുക്കണം. കുറച്ചുനാളുകൊണ്ടുപോയി ജയിലില്‍ ഇട്ടിട്ട് പുറത്തിറക്കി വിട്ടാല്‍ പറ്റില്ല. അവന്റെ കൈകൊണ്ട് ഇനിയൊരിക്കലും ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാത്ത രീതിയില്‍ ശിക്ഷകൊടുക്കണം’, അമ്മ ഗിരിജ പറഞ്ഞു.

‘പരീക്ഷ കഴിഞ്ഞാല്‍ വീട്ടിലേക്ക് വരുന്ന സമയം അറിയിക്കാന്‍ മകള്‍ വിളിക്കുമായിരുന്നു. എന്നാല്‍, ആക്‌സിഡന്റ് നടന്ന ദിവസം നാലുമണിയും നാലരയും കഴിഞ്ഞിട്ടും മകള്‍ വിളിച്ചില്ല. പിന്നീട് ഏറെക്കഴിഞ്ഞ് കോളേജ് പ്രിന്‍സിപ്പാളാണ് വിളിച്ച് അപകടമുണ്ടായ വിവരം പറഞ്ഞത്. പെട്ടെന്ന് വരണം എന്നദ്ദേഹം പറഞ്ഞു. ആദ്യമൊന്ന് പകച്ചുപോയി. എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നതിന് മുമ്പ് പ്രിന്‍സിപ്പാള്‍ ഫോണ്‍ കട്ടാക്കിയിരുന്നു. അപകടമെന്ന് പറഞ്ഞപ്പോള്‍, ഇത്രത്തോളം ഗുരുതരമായിരിക്കുമെന്ന് കരുതിയില്ല. ഉടന്‍ തന്നെ ബന്ധുവിനെ വിളിച്ച് ആശുപത്രയിലേക്ക് പോകണമെന്ന് പറഞ്ഞു’, അപകടം നടന്ന ദിവസത്തെ അച്ഛന്‍ രഘു ഓര്‍ത്തെടുത്തു.

കൊലപാതക കേസില്‍ വന്‍ ട്വിസ്റ്റ്; നൗഷാദിനെ ജീവനോടെ കണ്ടെത്തി

കൊലപാതക കേസില്‍ വന്‍ ട്വിസ്റ്റ്; നൗഷാദിനെ ജീവനോടെ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വന്‍ വഴിത്തിരിവ്. കൊല ചെയ്തുവെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയ നൗഷാദിനെ ജീവനോടെ കണ്ടെത്തി. തൊമ്മൻകുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.

ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞു. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു ഇവരുടെ മൊഴി.

ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊഴിയുടെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് പരിശോധനയും നടത്തിയിരുന്നു.

നാടോടി ദമ്പതികൾ തട്ടിക്കൊണ്ട്പോയ കുഞ്ഞിനെ രക്ഷിച്ച ചിറയിൻകീഴ് എസ് എച്ച് ഒ യ്ക്ക് ആദരവ് നൽകി

നാടോടി ദമ്പതികൾ തട്ടിക്കൊണ്ട്പോയ കുഞ്ഞിനെ രക്ഷിച്ച ചിറയിൻകീഴ് എസ് എച്ച് ഒ യ്ക്ക് ആദരവ് നൽകി

നാഗർകോവിലിൽ നിന്നും നാടോടി ദമ്പതികൾ തട്ടിക്കൊണ്ട്പോയ കുഞ്ഞിനെ രക്ഷിച്ച ചിറയിൻകീഴ് എസ് എച്ച് ഒ കണ്ണനെ ചിറയിൻകീഴ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ജയശ്രീ, സി പി ഐ എം ഏരിയ സെന്റർ അംഗം വേണുഗോപാലൻ നായർ, സി പി ഐ എം പുളിമൂട് ബ്രാഞ്ച് സെക്രട്ടറി റ്റോമി, ഡി വൈ എഫ് ഐ കൂന്തള്ളൂർ മേഖലാ ട്രഷർ നിസ്സി, ഡി വൈ എഫ് ഐ പുളിമൂട് യൂണിറ്റ് സെക്രട്ടറി വിഷ്ണു, സി പി ഐ എം പാവൂർക്കോണം ബ്രാഞ്ച് സെക്രട്ടറി സന്തോഷ്‌ കുമാർ എന്നിവർ മൊമെന്റോയും പൊന്നാടയും നൽകി അനുമോദിച്ചു.