മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു വീണു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു വീണു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു മത്സ്യത്തൊഴിലാളി കടലിൽ വീണു. അപകടത്തിൽപ്പെട്ട ചിറയൻകീഴ് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഷിബുവിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തിൽ ഷിബുവിന്റെ മുഖത്തും കാലിലും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറൈൻ എൻഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും ചേർന്നാണ് ഷിബുവിനെ രക്ഷിച്ചത്. അതിനിടെ അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. മണ്‍സൂണ്‍ കഴിയുന്നതുവരെ അടിച്ചണമെന്ന് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമ തീരുമാനമെടുക്കും.

അബ്ദുൽ കലാം വിട പറഞ്ഞിട്ട് 8 വർഷം

അബ്ദുൽ കലാം വിട പറഞ്ഞിട്ട് 8 വർഷം

ഭാരതീയരെ അതിരുകളില്ലാതെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത്വ്യക്തിത്വം ഡോ: എപിജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂർണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ അദ്ദേഹം നൽകി. ഇന്ത്യൻ യൗവനത്തിനു ലാളിത്യം, സത്യസന്ധത എന്നിവ പഠിപ്പിച്ച കർമനിരതനായ ധിഷണാശാലിയായിരുന്നു അബ്ദുൽ കലാം. രാജ്യത്തിന്റെ രാഷ്ട്രപതി പദത്തിൽ ഇരിക്കുമ്പോഴും കൊച്ചു കുട്ടികളോട് പോലും അനുഭാവപൂർവം പെരുമാറിയിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നു. മികച്ച അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ- വിശേഷണങ്ങൾ അനവധിയാണ്.

രാമേശ്വരത്തെ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരു ബാലൻ ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ തലതൊട്ടപ്പനായ കഥ ഏതൊരു ഇന്ത്യക്കാരനേയും പ്രചോദിപ്പിക്കുന്നതാണ്. വിശ്രമ ജീവിതത്തിലേക്കും കിടന്നപ്പോഴും നൂറു ശതമാനവും കർമ്മനിരതനായിരുന്നു കലാം. ജനിച്ച ചുറ്റുപാടുകൾ ഒരിക്കലും ജീവിതത്തിൽ പിന്നോട്ട് വലിക്കുന്ന ഘടകമാകരുതെന്ന് ഉദ്ഘോഷിച്ച ദീർഘ വീക്ഷണമുള്ള അപൂർവ പ്രതിഭയായിരുന്നു അബ്ദുൽ കലാം .

ലോക രാജ്യങ്ങൾ ഇന്ത്യയെ ബഹുമാനത്തോടെ കാണുന്നതിൽ പ്രധാന പങ്കു വഹിച്ച പൊഖ്റാൻ 2 ആണവ പരീക്ഷണത്തിന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞൻ ആയിരുന്നു കലാം. ഡിആർഡിഓ സെക്രട്ടറി ആയിരിക്കെ ആയിരുന്നു ഇത്. ഐഎസ്ആർഓ തലവനായിരിക്കെ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ചിങ് വാഹനം നിർമിച്ച കലാം, ഇന്ത്യൻ മിസൈലുകളുടെ നിർമാണത്തിലും പ്രധാന പങ്കുവഹിച്ചു. ശാസ്ത്ര രംഗത്തെ മികവുകൾ പരിഗണിച്ച് രാജ്യം ഭാരതരത്‌ന നൽകി കലാമിനെ ആദരിച്ചിട്ടുണ്ട്.

ബാല്യ കാലത്തു പത്രം വിറ്റു നടന്നും മറ്റും നേടിയ ജീവിതാനുഭവങ്ങൾ, മികച്ച ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രചോദനമായി കലാം മാറ്റി. ലക്ഷ്യബോധമുള്ള , കാമ്പുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള യജ്ഞത്തിൽ വ്യാപരനായിരുന്ന കലാം, ഐഐഎം ഷില്ലോങ്ങിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞു വീണാണ് അന്തരിച്ചത്. കഠിനാധ്വാനവും സൂക്ഷ്മ ജീവിതവും സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള ചിട്ടയായ സപര്യയാണെന്ന് നമ്മോട് ഉദ്ഘോഷിച്ച മഹാനുഭാവനായ കലാമിന്റെ ജീവിതം ഏതൊരു മനുഷ്യനും പാഠപുസ്തകമാണ്.

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക: സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് എൽ.സി  കൂട്ടായ്മ

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക: സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് എൽ.സി കൂട്ടായ്മ

മണിപ്പൂരിലെ കൊടും ക്രൂരതയ്ക്കും സംസ്ഥാന -കേന്ദ്ര സർക്കാരുകളുടെ നിഷ്ക്രിയതയ്ക്കുമെതിരെ സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് എൽ.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ കൂട്ടായ്മ ആലം കോട് ജംഗ്ഷനിൽ സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. എര്യകമ്മിറ്റി അംഗം ആർ രാജു അധ്യക്ഷത വഹിച്ചു.സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഗുണൻ, ഏര്യാകമ്മിറ്റി അംഗം എം പ്രദീപ് എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ വെസ്റ്റ് എൽ.സി സെക്രട്ടറി എൻ മോഹനൻ നായർ സ്വാഗതവും ഏര്യാകമ്മിറ്റി അംഗം സി ദേവരാജൻ നന്ദിയും പറഞ്ഞു.

സർവ്വകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമലിന്  സ്വീകരണം

സർവ്വകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമലിന് സ്വീകരണം

കേരള സർവ്വ കലാശാല യൂണിയൻ ചെയർമാനായിതെരെഞ്ഞെടുക്കപ്പെട്ട വിജയ് വിമലിന് തൊഴിലുറപ്പ് തൊഴിലാളികൾ അഞ്ചുതെങ്ങിൽ സ്വീകരണം നൽകി. തൊഴിലുറപ്പ് തൊഴിലാളി സംഘടനയായ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയനാണ് ചടങ്ങ് സംഘടിപ്പിച്ചത്. യൂണിയന്റെ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം കൂടിയാണ് വിജയ് വിമൽ. മത്സ്യ സംഘം ഹാളിൽ ചേർന്ന യോഗത്തിൽ തൊഴിലാളികളുടെ ഉപഹാരം യൂണിയൻ ഏരിയ സെക്രട്ടറി എസ്. പ്രവീൺചന്ദ്ര നൽകി.

ചിറയിൻകീഴ്ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയശ്രീ. പി. സി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലിജാബോസ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സജി സുന്ദർ, സോഫിയ, സരിത,ഡി വൈ എഫ് ഐ മേഖല സെക്രട്ടറി വിഷ്ണു മോഹൻ, എസ് എഫ് ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിശാഖ് വിജയൻ എന്നിവർ പങ്കെടുത്തു.

ഇൻസ്റ്റാഗ്രാമിൽ ആർ.റ്റി ഒ യുടെ മിന്നൽ റെയ്ഡ്; 30 ഓളം ഫ്രീക്കൻ മാരും വാഹനങ്ങളും കുടുങ്ങി

ഇൻസ്റ്റാഗ്രാമിൽ ആർ.റ്റി ഒ യുടെ മിന്നൽ റെയ്ഡ്; 30 ഓളം ഫ്രീക്കൻ മാരും വാഹനങ്ങളും കുടുങ്ങി

നിയമങ്ങൾ ലംഘിച്ച് റോഡിൽ ബൈക്ക് അഭ്യാസം നടത്തുകയും അത് സോഷ്യൽ മീഡിയ വഴി അത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 30 ഓളം ബൈക്ക് റെഡേഴ്സ് പിടിയിൽ . വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. മോട്ടോർ വാഹന വകുപ്പിന്റെ തിരുവനന്തപുരം എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ സ്പെഷൽ ഓപ്പറേഷനിലാണ് ഫ്രീക്കന്മാരും അവരുടെ വാഹനങ്ങളും കുടുങ്ങിയത്.

കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ജില്ലയിൽ ഹൈവേ ഉൾപ്പെടെയുള്ള റോഡുകളിൽ മറ്റു യാത്രക്കാരെ അപകടപ്പെടുത്തുന്ന രീതിയിൽ റാഷ് ഡ്രൈവ് , ബൈക്ക് സ്റ്റണ്ട് എന്നിവ ചെയ്യുകയും അത് ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാം , ഫേസ് ബുക്ക് തുടങ്ങിയവയിലൂടെ പ്രചരിപ്പിച്ച് താരമാകാൻ ശ്രമിച്ച യുവാക്കളെയാണ് ഇൻസ്റ്റാഗ്രാം , ഫേസ്ബുക് എന്നിവ നിരീക്ഷിച്ച് നടപടിയെടുത്തത് .

കാതടിപിക്കുന്ന ശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ ഘടിപ്പിച്ചും, രജിസ്ട്രേഷൻ നമ്പർ പ്രദർശിപിക്കാതെയും രജിസ്റ്റർ ചെയ്ത കളർ മാറ്റിയും ഓടുന്ന വാഹനങ്ങളാണ് പിടിച്ചെടുത്തത്. അമിതവേഗതയിൽ ചീറിപ്പായുന്ന സൂപ്പർ ബൈക്കുകൾ ചെക്കിംഗിലൂടെ കണ്ടെത്തതാനും നിയമ നടപടി സ്വീകരിക്കാനും പരിമിതികൾ ഉള്ളതിലാണ് ഇൻസ്റ്റാഗ്രാം , ഫേസ്ബുക് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പോസ്റ്റു ചെയ്യപ്പെടുന്ന വീഡിയോകൾ കണ്ടെത്തി നടപടികൾ എടുക്കാൻ ആർ ടി ഒ തീരുമാനിച്ചത്. മുപ്പതോളം റൈഡേഴ്സ് ആണ് പരിശോധനകളിൽ തിരിച്ചറിഞ്ഞത്. ഇവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെ വലിയ തുക ഫൈനുകൾ നൽകുകയും ചെയ്തു.

തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർ.റ്റി ഒ അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം എം വി ഐ എ . എസ് . വിനോദ്, എ എം വി ഐ മാരായ ലൈജു .ബി എസ് , ശിവപ്രസാദ്, അരുൺ കൃഷ്ണൻ എന്നിവരടങ്ങിയ സ്ക്വാഡാണ് സ്പെഷ്യൽ ഓപ്പറേഷനിൽ പങ്കെടുത്തു .പിടിക്കപ്പെട്ടവർ വീണ്ടും പിടിക്കപ്പെട്ടാൽ ലൈസൻസ് റിവോക്ക് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ഇത്തരത്തിലുള്ള നിരവധി പ്രൊഫൈലുകൾ മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാണ്. സ്പെഷ്യൽ ഓപ്പറേഷൻ തുടരുമെന്നും എൻഫോഴ്സ്മെന്റ് ആർ.റ്റി .ഒ അജിത് കുമാർ അറിയിച്ചു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ

പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; ബാച്ചുകള്‍ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്.
പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.

2023-24ലെ മദ്യ നയം അംഗീകരിച്ചു::

2023-24ലെ മദ്യ നയം അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

മെന്‍റല്‍ ഹെല്‍ത്ത് നഴ്സിങ് കോഴ്സ്– തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്സിങ് കോളേജുകളില്‍ 2023-24 അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശനശേഷി 8 വീതമായി നിജപ്പെടുത്തി എംഎസ് സി (മെന്‍റല്‍ ഹെല്‍ത്ത് നഴ്സിങ് കോഴ്സ്) ആരംഭിക്കുന്നതിന് അനുമതി നല്‍കി.

ശമ്പള പരിഷ്ക്കരണം–

മലബാര്‍ ദേവസ്വം ബോര്‍ഡിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1.7.2019 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 11-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിന്‍റെ ആനുകൂല്യം വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കാന്‍ തീരുമാനിച്ചു.

ജൈവ വൈവിധ്യ പൈതൃക പ്രദേശമാക്കും–

കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്കാവ് ജൈവ വൈവിധ്യ പൈതൃക പ്രദേശമായി വിജ്ഞാപനം ചെയ്യുന്നതിന് തുടര്‍ നടപടികള്‍ സ്വീകരിക്കും.

സാധൂകരിച്ചു–ഭാരതീയ ചികിത്സാവകുപ്പിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി 116 തസ്തികകള്‍ സൃഷ്ടിച്ച നടപടി സാധൂകരിച്ചു.

ഗംഗാ സിങ് വനംവകുപ്പ് മേധാവി

പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്) ആയി ഗംഗാ സിങിനെ നിയമിക്കാന്‍ തീരുമാനിച്ചു. ബെന്നിച്ചന്‍ തോമസ് വിരമിക്കുന്നതിനെ തുടര്‍ന്ന് 1.8.2023 മുതല്‍ ഉണ്ടാകുന്ന ഒഴിവിലേക്കാണ് നിയമനം.

തസ്തിക–

കേരള പബ്ലിക്ക് എന്‍റര്‍ പ്രൈസസ്സ് (സെലക്ഷനും റിക്രൂട്ട്മെന്‍റും) ബോര്‍ഡിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ധനസഹായം തുല്യമായി വീതിച്ച് നല്‍കും–പത്തനംതിട്ട മല്ലപ്പള്ളിയില്‍ മോക്ക് ഡ്രില്ലിനിടെ മരണപ്പെട്ട ബിനു സോമന്‍റെ നിയമപരമായ അനന്തരാവകാശികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച നാല് ലക്ഷം രൂപയുടെ ധനസഹായം തുല്യമായി വീതിച്ച് നല്‍കും. സഹോദരിക്കും സംരക്ഷണയില്‍ കഴിഞ്ഞ് വന്ന സഹോദരപുത്രനുമാണ് തുക വീതിച്ച് നല്‍കുക.

ഉത്തരവ് പരിഷ്ക്കരിക്കും

27 താല്‍ക്കാലിക ജെസിഎഫ്എം കോടതികളെ സ്ഥിരം കോടതികളാക്കി മാറ്റുന്നതിന് അനുമതി നല്‍കിയ ഉത്തരവ് പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചു. 26 ജെസിഎഫ്എം കോടതികളും ഒരു അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുമാണ് സ്ഥിരം കോടതികളാക്കുക. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് അനുവദിച്ച ഒരു ഹെഡ് ക്ലാക്ക് /ജൂനിയര്‍ സൂപ്രണ്ട് തസ്തികളെ അപ്ഗ്രേഡ് ചെയ്ത് നല്‍കും.

ബിപിസിഎല്ലിന് അനുമതി

കൊച്ചിയില്‍ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം, ജലം, വൈദ്യുതി, എന്നിവ നല്‍കുന്നതിനും പൈപ്പ് ലൈന്‍ ഇടുന്നതിനുമുളള അനുമതി ബിപിസിഎല്ലിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിശദമായ പ്രോപ്പോസല്‍ 2023 ഒക്ടോബര്‍ ഒന്നിനകം തയ്യാറാക്കി സമര്‍പ്പിക്കാന്‍ ബിപിസില്ലിനോട് ആവശ്യപ്പെടും.

പരിവര്‍ത്തനാനുമതി

പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ 2 വില്ലേജില്‍ ഞാവിളിന്‍കടവ് പാലം എലിവേറ്റഡ് സ്ട്രക്ച്ചര്‍ ആയി നിര്‍മ്മിക്കുന്നതിന് ആവശ്യമായി വരുന്ന 90 സെന്‍റ് നെല്‍വയല്‍ പൊതുആവശ്യത്തിനായി വ്യവസ്ഥകള്‍ക്ക് വിധേയമായി പരിവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചു

തുക അനുവദിക്കും

2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് മില്ലുടമകള്‍ക്ക് നഷ്ടയിനത്തില്‍ നല്‍കാനുള്ള തുക 10 കോടിയായി നിജപ്പെടുത്തി ഒറ്റത്തവണയായി തീര്‍പ്പാക്കുന്നതിന് നിബന്ധനകളോടെ അനുവദിക്കാന്‍ തീരുമാനിച്ചു. ഭാവിയില്‍ കൂടുതല്‍ നഷ്ടപരിഹാരം സര്‍ക്കാരിനോട് ആവശ്യപ്പെടുകയില്ലെന്ന സമ്മതപത്ര വ്യവസ്ഥയില്‍മേലായിരിക്കും തുക വിതരണം ചെയ്യുക.

സര്‍ക്കാരില്‍ നിന്ന് തുക ലഭ്യമാകുന്ന മുറക്ക് പ്രളയവുമായി ബന്ധപ്പെട്ട എല്ലാ മില്ലുടമകള്‍ക്കും മില്ലുടമ സംഘടനയില്‍ അംഗമാണോ അല്ലയോ എന്നത് പരിശോധിക്കാതെ നഷ്ടപരിഹാരം നല്‍കി എന്ന് മില്ലുടമ സംഘടനാ പ്രതിനിധികളും സപ്ലൈകോ സി എം ഡിയും ഉറപ്പ് വരുത്തേണ്ടതാണ്.