അഞ്ചുതെങ്ങിൽ കടലാക്രമണം രൂക്ഷമാകുന്നു: തീരവാസികൾ ഭീതിയിൽ

അഞ്ചുതെങ്ങിൽ കടലാക്രമണം രൂക്ഷമാകുന്നു: തീരവാസികൾ ഭീതിയിൽ

അഞ്ചുതെങ്ങിലും പ്രാന്ത പ്രദേശങ്ങളിലും കടലാക്രമണം അതി രൂക്ഷമാകുന്നു. ശക്തമായ തിരമാലകൾ ഉയരുന്നത് തീരവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. പെരുമാതുര, പൂത്തുറ, വലിയപള്ളി, അഞ്ചുതെങ്ങ്, മാമ്പള്ളി, കായിക്കര തീരങ്ങളിൽ പലയിടത്തും കടൽക്ഷോഭം അതി രൂക്ഷമായിട്ടുണ്ട്.

കടൽക്ഷോഭത്തിൽ തങ്ങളുടെ വീടുകളും റോഡുകളും നശിക്കുന്നതിൽ നിന്ന് രക്ഷനേടാൻ തീരവാസികൾ കടലിനോട് ചേർന്ന് ഇളകിയ പാറക്കല്ലുകൾക്ക് സമീപം മണൽചാക്കുകൾ നിരത്താൻ ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ പൂത്തുറ അഞ്ചക്കടവിൽ കടൽ തിരമാലകൾ കടൽത്തീരത്തെ റോഡിലേക്ക് അടിച്ചുകയറിയത് ഗതാഗതം തടസ്സപ്പെടുത്തി. കരയിലേക്ക് ആഞ്ഞടിക്കുന്ന കൂറ്റൻ തിരമാലകൾ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. നിലവിൽ സീവാളിലെ പാറക്കല്ലുകൾക്ക് മുകളിലൂടെ വൻ തിരമാലകൾ ആഞ്ഞടിക്കുകയാണ്.

അഞ്ചുതെങ്ങ് താഴംപള്ളി – മുഞ്ഞമൂട് തീരസംരക്ഷണ പുലിമുട്ട് നിർമ്മാണം ഉദ്ഘാടനത്തിലൊതുങ്ങി

അഞ്ചുതെങ്ങ് താഴംപള്ളി – മുഞ്ഞമൂട് തീരസംരക്ഷണ പുലിമുട്ട് നിർമ്മാണം ഉദ്ഘാടനത്തിലൊതുങ്ങി

കടലാക്രമണവും തീരശോഷണവും ചെറുക്കുവാനായി അഞ്ചുതെങ്ങ് താഴംപള്ളി മുതൽ മുഞ്ഞമൂട് വരെയുള്ള തീരസംരക്ഷണ പുലിമുട്ട് നിർമ്മാണം ഉദ്ഘാടനത്തിലൊതുങ്ങി.
അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ ഭാഗത്തെ തീരസംരക്ഷണത്തിന് മുൻ‌തൂക്കം നൽകിക്കൊണ്ടുള്ള പുലിമുട്ട് നിർമ്മാണത്തിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം നടന്ന് മാസങ്ങൾ കഴിയുമ്പോഴും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.

അഞ്ചുതെങ്ങ് താഴംപള്ളി മുതൽ മുഞ്ഞമൂട് പാലംവരെയുള്ള രണ്ട് കിലോമീറ്റർ തീരഭാഗത്ത് 200 മീറ്റർ നീളത്തിലുള്ള പത്ത് പുലിമുട്ടുകൾ (ഗ്രോയിങ്ങുകൾ) ആണ് ആദ്യഘട്ടത്തിൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നത്.

ഇതിനായി കിഫ്ബി മുഖാന്തിരം 22.53 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതിയുടെ നിർമ്മാണ ഉൽഘാടനം ഏപ്രിൽ 26 ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനായിരുന്നു നിർവ്വഹിച്ചിരുന്നത്. കിഫ്‌ബി പദ്ധതികൾക്കും നിർമ്മാണ പ്രവർത്തികൾക്കും പ്രത്യേക മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നും ഇവ ഓരോ ഘട്ടങ്ങളിലായി പൂർത്തീകരിച്ചു മാത്രമേ നിർമാണ പ്രവർത്തികൾ ആരംഭിക്കുവാൻ കഴിയുകയുള്ളൂ എന്നുമാണ് ഈ വിഷയത്തിന്മേൽ ഹാർബർ ഇഞ്ചിനീയറിംഗ് വകുപ്പിന്റെ വാദം. നിലവിൽ വേ ബ്രിഡ്ജ് സ്റ്റാമ്പിങ്ങും, കോറികളിൽ നിന്നുള്ള സാമ്പുകളുടെ ടെസ്റ്റുകളും പൂർത്തീകരിക്കുവാൻ സാധിച്ചുവെന്നും ആഗസ്റ്റോടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ കഴിയുമെന്നുമാണ് പറയുന്നത്.

എന്നാൽ, നിർമ്മാണ പ്രവർത്തികൾ ഇനിയും അനന്തമായ് വൈകുവാനാണ് സാധ്യത, മഴ കനത്തതോടെ കോറികളിൽ ഖനനം നിർത്തിവെച്ചതും, കോറികളിൽ നിന്ന് എത്തിക്കുന്ന നിർമ്മാണ സാമഗ്രികൾ ശേഖരിക്കുവാനുള്ള സോർട്ടിങ് യാഡ്ന് താത്കാലിക സൗകര്യം കണ്ടെത്താൻ കഴിയാത്തതും പദ്ധതി വീണ്ടും വൈകുന്നതിന് കാരണമായേക്കുമെന്നാണ് സൂചന.

പ്രീ പ്രൈമറി പഞ്ചായത്ത് തല കഥോത്സവവും വായനദിന പരിപാടികളുടെ  സമാപനവും സംഘടിപ്പിച്ചു

പ്രീ പ്രൈമറി പഞ്ചായത്ത് തല കഥോത്സവവും വായനദിന പരിപാടികളുടെ സമാപനവും സംഘടിപ്പിച്ചു

പുരവൂർ: ഗവൺമെൻറ് എസ് വി യു പി എസ് പുരവൂരിലെപഞ്ചായത്ത് തല കഥോത്സവവും
വായനദിന പരിപാടികളുടെ സമാപനവും കിഴുവിലം പഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി വിനീത നിർവഹിച്ചു. സാഹിത്യകാരന്മാരായ സതീശൻ നായർ, വിജയൻ പുരവൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു

കിഴുവിലം പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ സുലഭ, വാർഡ് മെമ്പർ ആശ, സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു കെ ബി, ബിആർസി പ്രതിനിധികളായ ലീന, മോനിഷ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ കലാപരിപാടികളും വായനദിന മത്സരങ്ങളുടെ സമ്മാനവിതരണവും നടന്നു.

തിരുവനന്തപുരത്ത് ഖനന പ്രവർത്തനങ്ങൾക്കും മലയോര, ബീച്ച് യാത്രകൾക്കും നിരോധനം

തിരുവനന്തപുരത്ത് ഖനന പ്രവർത്തനങ്ങൾക്കും മലയോര, ബീച്ച് യാത്രകൾക്കും നിരോധനം

തിരുവനന്തപുരം: ജില്ലയിൽ ക്വാറി, മൈനിങ് പ്രവർത്തനങ്ങളും മലയോര മേഖലയിലേക്കുള്ള അവശ്യ സർവിസുകൾ ഒഴികെയുള്ള ഗതാഗതവും ബീച്ചിലേക്കുള്ള വിനോദ സഞ്ചാരവും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ല കലക്ടർ ജെറോമിക് ജോർജ്. മഴ തുടരുന്നതിനാലും ചൊവ്വാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിരോധനം.

അതിനിടെ, സംസ്ഥാന വ്യാപകമായി പെയ്യുന്ന കന്നത്തമഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ചിന് ലാൻഡ് റവന്യു കമീഷണറേറ്റിലാണ് യോഗം ചേരുന്നത്. ജില്ല കലക്ടർ, ആർഡിഒ, തഹസിൽദാർ എന്നിവർ യോ​ഗത്തിൽ പങ്കെടുക്കും.വരുംദിവസങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

സംസ്ഥാനത്ത് അതീതീവ്രമഴ; മൂന്ന് ജില്ലകളില്‍ റെഡ്; 11 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മറ്റ് ജില്ലകളിലെല്ലാം തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്.

വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 3.5 മുതല്‍ 3.7 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

കാട്ടാക്കട കോളജ് ആള്‍മാറാട്ട കേസ്: എ വിശാഖ് കീഴടങ്ങി

കാട്ടാക്കട കോളജ് ആള്‍മാറാട്ട കേസ്: എ വിശാഖ് കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് എ വിശാഖ് കീഴടങ്ങി. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന വിശാഖ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കേസില്‍ എ വിശാഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശാഖ് കീഴടങ്ങിയത്.

കാട്ടാക്കട കോളജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട എ എസ് അനഘക്ക് പകരം എസ്എഫ്‌ഐ നേതാവായിരുന്ന എ വിശാഖിന്റെ പേര് കേരള സര്‍വകലാശാലയെ അറിയിച്ചതാണ് കേസ്. കേസെടുത്തതിന് പിന്നാലെ ജി ജെ ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. ആള്‍മാറാട്ടത്തിനായി വ്യാജ രേഖ ചമച്ചിട്ടില്ലെന്നായിരുന്നു ഷൈജു കോടതിയില്‍ വാദിച്ചത്.

കേസില്‍ എ വിശാഖിന്റെ പങ്ക് ഗുരുതരമെന്ന് പറഞ്ഞ ഹൈക്കോടതി, വിശാഖ് പ്രേരിപ്പിക്കാതെ പ്രിന്‍സിപ്പല്‍ പേര് കേരള സര്‍വകലാശാലക്ക് അയക്കില്ലെന്നും നിരീക്ഷിച്ചു. എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറിയാണ് വിശാഖ്.