ശതാബ്ദി ആഘോഷിച്ച് മണമ്പൂർ ഗവ. യു.പി സ്കൂൾ; മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

ശതാബ്ദി ആഘോഷിച്ച് മണമ്പൂർ ഗവ. യു.പി സ്കൂൾ; മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കുട്ടികൾക്കും പഠിക്കാനും വളരാനും തുല്യ അവസരം സർക്കാർ ഉറപ്പാക്കുന്നുവെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ പരിഷ്കാരങ്ങളിൽ കേരളം മുൻപന്തിയിലാണെന്നും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3800 കോടി രൂപയാണ് ചെലവഴിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവസരം ഉറപ്പാക്കിക്കൊണ്ട് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുമെന്നും രാജ്യത്ത് തന്നെ സ്ത്രീ സാക്ഷരതയിൽ സംസ്ഥാനം ഏറ്റവും മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. നൈപുണ്യ വികസന പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. മണമ്പൂർ ഗവൺമെന്റ് യു.പി സ്കൂളിലെ ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ. എസ്. അംബിക എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയമാണ് മണമ്പൂർ ഗവൺമെന്റ് യു. പി സ്കൂൾ. 1923 മുല്ലപ്പള്ളി കോണത്ത് നാരായണപിള്ള ആരംഭിച്ച എൽ.പി സ്കൂൾ ആണ് പിൽക്കാലത്ത് സർക്കാരിന് സമർപ്പിക്കപ്പെട്ട് മണമ്പൂർ ഗവൺമെന്റ് യുപി സ്കൂളായി മാറിയത്.

ജില്ലാ പഞ്ചായത്ത്‌ അംഗം വി. പ്രിയദർശിനി, വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത സുന്ദരേശൻ, മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ. നഹാസ്, പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും അധ്യാപകരും ഉൾപ്പെടെ വൻ ജനാവലിയാണ് ശതാബ്ദിയാഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.

എസ് എഫ് ഐ അംഗത്വ വിതരണം ആരംഭിച്ചു.

എസ് എഫ് ഐ അംഗത്വ വിതരണം ആരംഭിച്ചു.

എസ് എഫ് ഐ അംഗത്വ വിതരണം ആരംഭിച്ചു. അരാഷ്ട്രീയതയ്ക്കെതിരായ സമരമുദ്രാവാക്യങ്ങളാവുക, മതനിരപേക്ഷതയുടെ പതാകയേന്തുക എന്ന മുദ്രവാക്യം ഉയർത്തി പിടിച്ചു കൊണ്ടാണ് വിദ്യാർത്ഥികളെ എസ് എഫ് ഐ യിൽ അംഗമാക്കുന്നത്. ആറ്റിങ്ങൽ ഏരിയ തല അംഗത്വ വിതരണ ഉദ്ഘാടനം അവനവഞ്ചേരി ഗവ. ഹൈസ്കുളിൽ വെച്ച് നടന്നു. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിജയ് വിമൽ
വിതരണോദ്ഘടാനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് അർജുൻ കല്ലിങ്ങൽ,
അധ്യക്ഷനായിരുന്നു. ഏരിയ ജോ.സെക്രട്ടറി ആരോമൽ, നിതിൻ, ജിതിൻ എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങല്‍  താലൂക്ക് ആശുപത്രി കാന്റീൻ ജീവനക്കാരനെ കാന്റീനിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു

ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി കാന്റീൻ ജീവനക്കാരനെ കാന്റീനിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു

ആറ്റിങ്ങൽ വലിയക്കുന്ന് താലൂക്ക് ആശുപത്രിയിലെ കാന്റീൻ ജീവനക്കാരൻ ഹരിചന്ദ്രബാബു (മണിയൻ) (49) നെ കാന്റീനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പരേതരായ വിശ്വംഭരൻപിള്ള, സുഭദ്രാമ എന്നിവരുടെ മകനാണ്. അവിവാഹിതനാണ് മരണപ്പെട്ട ഹരിചന്ദ്രബാബു. ഇന്ന് രാവിലെ കാന്റീനിലെ മറ്റു ജീവനക്കാർ എത്തിയപ്പോഴാണ് ഹരിചന്ദ്രബാബുവിനെ കാന്റീനിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കൂടെ ജോലി നോക്കുന്ന ജീവനക്കാർ വിളിച്ചിട്ട് എഴുന്നേൽക്കാത്തതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ എത്തി പരിശോധിക്കുകയായിരുന്നു.

ആറ്റിങ്ങൽ രാമച്ചംവിളയിൽ വർഷങ്ങളായി താമസിച്ചു വരികയായിരുന്നു. സ്വന്തമായി ഉള്ള വീട് വിറ്റതിന് ശേഷം ലോഡ്ജിൽ ആയിരുന്നു താമസം. വലിയക്കുന്ന് താലൂക്ക് ആശുപത്രിയിലെ കാന്റീനിൽ ജോലിക്ക് കയറിയ ശേഷം കാന്റീനിലും ലോഡ്ജിലുമായി താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പനിയെ തുടർന്ന് ആശുപത്രിയിൽ നിന്നും മരുന്നുവാങ്ങിയിരുന്നതായി പറയപ്പെടുന്നു. മരണപ്പെട്ട ഹരിചന്ദ്രബാബുവിന്റെ മൃതശരീരം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ, ഓമന, രാജശേഖരൻ നായർ, രാധാമണി, തങ്കമണി, ബിന്ദു.

കാര്‍ തിരഞ്ഞെടുക്കുമ്പോൾ ഗ്രൗണ്ട് ക്ലിയറൻസ് പരിശോധിക്കുക; ഇല്ലെങ്കില്‍ പണിവരുന്നത് എങ്ങനെയെന്ന് വിശദമായി അറിയാം

കാര്‍ തിരഞ്ഞെടുക്കുമ്പോൾ ഗ്രൗണ്ട് ക്ലിയറൻസ് പരിശോധിക്കുക; ഇല്ലെങ്കില്‍ പണിവരുന്നത് എങ്ങനെയെന്ന് വിശദമായി അറിയാം

ഒരു കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് എന്നത് വാഹനത്തിന്റെ ഏറ്റവും താഴ്ന്ന സ്ഥലവും അതിനടിയിലുള്ള ഗ്രൗണ്ടും തമ്മിലുള്ള ദൂരത്തെ സൂചിപ്പിക്കുന്നു. കുഴികൾ നിറഞ്ഞ നഗര തെരുവുകൾ മുതൽ ദുർഘടമായ ഗ്രാമീണ ഭൂപ്രകൃതികൾ വരെ റോഡുകൾ വരാവുന്ന ഇന്ത്യയിലെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ, മികച്ച കാർ തിരഞ്ഞെടുക്കുന്നതിൽ ഗ്രൗണ്ട് ക്ലിയറൻസ് ഒരു നിർണായക ഘടകമാണ്. അത് എന്തുകൊണ്ടെന്നും ഗ്രൗണ്ട് ക്ലിയറൻസ് കാറിന്റെ പ്രകടനത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും വിശദമായി അറിയാം.

1. മെച്ചപ്പെടുത്തിയ പ്രകടനം

വിസ്തൃതമായ ഗ്രൗണ്ട് ക്ലിയറൻസ് ഒരു ഒപ്റ്റിമൈസ് ചെയ്ത സസ്പെൻഷൻ സംവിധാനത്തെ അനുവദിക്കുന്നു, അസമമായ പ്രതലങ്ങളിൽ ഷോക്കുകളും ബമ്പുകളും ആഗിരണം ചെയ്യുന്നു. ഒപ്പം സുഗമമായ ഡ്രൈവിംഗ് അനുഭവവം നല്‍കുന്നു. മതിയായ ഗ്രൗണ്ട് ക്ലിയറൻസ് അടിഭാഗം സ്‌ക്രാപ്പ് ചെയ്യാനുള്ള സാധ്യത കുറയ്ക്കുന്നു, സ്പീഡ് ബമ്പുകൾ, പരുക്കൻ റോഡുകൾ, നടപ്പാതയില്ലാത്ത ഭൂപ്രദേശങ്ങൾ എന്നിവയിലൂടെ സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നു. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് മികച്ച പ്രകടനം പ്രാപ്തമാക്കുന്നു, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കാർ കുടുങ്ങിപ്പോകാനോ കേടുപാടുകൾ വരുത്താനോ ഉള്ള സാധ്യത കുറയ്ക്കുന്നു

2. ബഹുമുഖത:

പ്രകടനത്തിന് പുറമെ, ഗ്രൗണ്ട് ക്ലിയറൻസ് ഒരു കാറിന്റെ കുതിപ്പിനെയും വൈവിധ്യത്തെയും ബാധിക്കുന്നു. എളുപ്പമുള്ള നാവിഗേഷനും ഇത് ഉറപ്പാക്കുന്നു. വലിയ ഗ്രൗണ്ട് ക്ലിയറൻസ് പാറകൾ, സ്പീഡ് ബ്രേക്കറുകൾ, നിയന്ത്രണങ്ങൾ എന്നിവ പോലുള്ള തടസ്സങ്ങളിലൂടെ സുഗമമായി കടന്നുപോകാൻ അനുവദിക്കുന്നു, ഇത് തിരക്കേറിയ തെരുവുകളിൽ നാവിഗേറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ഉയര്‍ന്ന ഗ്രൌണ്ട് ക്ലിയറൻസ് സഹായകമാകുന്നു. ഇന്ത്യ മൺസൂൺ സീസണുകളിലൂടെ കടന്നുപോകുന്ന രാജ്യമാണ്. എഞ്ചിനിലേക്ക് വെള്ളം കയറുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്യാതെ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് കാറുകളെ സഹായിക്കുന്നു. ഒപ്പം സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും, ഓഫ്-റോഡ് ഉല്ലാസയാത്രകൾക്കും അസമമായ ഭൂപ്രദേശങ്ങളിൽ ആത്മവിശ്വാസത്തോടെ നാവിഗേറ്റ് ചെയ്യുന്നതിനും മതിയായ ഗ്രൗണ്ട് ക്ലിയറൻസ് നിർണായകമാണ്.

3. സുരക്ഷാ പരിഗണനകൾ:

ഗ്രൗണ്ട് ക്ലിയറൻസ് വാഹനത്തിന്റെയും അതിലെ യാത്രക്കാരുടെയും സുരക്ഷയ്ക്ക് കാര്യമായ സംഭാവന നൽകുന്നു. മതിയായ ഗ്രൗണ്ട് ക്ലിയറൻസ് റോഡിനും കാറിന്റെ എഞ്ചിൻ, ട്രാൻസ്മിഷൻ, ഇന്ധന ടാങ്ക് തുടങ്ങിയ സുപ്രധാന ഘടകങ്ങൾക്കും ഇടയിൽ ഒരു ബഫർ നൽകുന്നു. ഇത് കൂട്ടിയിടികളിലോ അപകടങ്ങളിലോ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. മതിയായ ഗ്രൗണ്ട് ക്ലിയറൻസ് ഇല്ലാത്തത് സ്പീഡ് ബമ്പുകളിലോ പാറകളിലോ അടിഭാഗം ഉരയുന്നതിലേക്ക് നയിച്ചേക്കാം. ഇത് വാഹനത്തിന് ദോഷം വരുത്തുകയും അതിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യും. ഒപ്റ്റിമൽ ഗ്രൗണ്ട് ക്ലിയറൻസ് സ്ഥിരമായ ഗുരുത്വാകർഷണ കേന്ദ്രം ഉറപ്പാക്കുന്നു. ഇത് വളഞ്ഞുപുളഞ്ഞ റോഡുകളില്‍ നിന്നും മറ്റുമുള്ള റോൾഓവറുകളുടെ അപകടസാധ്യത കുറയ്ക്കുന്നു.

ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് സാധ്യത; വിമാനത്താവളങ്ങളിൽ ലൂക്ക് ഔട്ട് നോട്ടീസ്

ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് സാധ്യത; വിമാനത്താവളങ്ങളിൽ ലൂക്ക് ഔട്ട് നോട്ടീസ്

പി വി ശ്രീനിജൻ എംഎൽഎ നൽകിയ അപകീർത്തി കേസിൽ ഷാജൻ സ്‌കറിയയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി കൂടി തള്ളിയതോടെ അറസ്റ്റിന് വഴിയൊരുക്കുകയാണ്. ഷാജൻ സ്‌കറിയ പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്. രണ്ടാഴ്ചയായി ഇയാൾ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഷാജന്റെ ഫോണും സ്വിച്ച് ഓഫാണ്. ഇയ്യാൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.

ഷാജൻ സ്‌കറിയ്‌ക്കെതിരെ എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കില്ലെന്ന അഭിഭാഷകന്റെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കുമെന്നും മുൻ‌കൂർ ജാമ്യ ഹർജി തള്ളുന്നുവെന്നുമാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഉത്തരവിത്. നേരത്തെയുള്ള ജാമ്യഹർജിയിൽ വാദം കേൾക്കുമ്പോൾ ഷാജന്റേത് യഥാർത്ഥ മാധ്യമ പ്രവർത്തനമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പിന്നാലെ ഹൈക്കോടതി മുൻ‌കൂർ ജാമ്യഹർജി തള്ളിയതോടെ ഷാജന്റെ അറസ്റ്റിനുള്ള നീക്കങ്ങളും പൊലീസ് ശക്തമാക്കി.

വർക്കലയിൽ വിനോദ സഞ്ചാരികൾക്ക് കഞ്ചാവ് വില്പന നടത്തിയ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ

വർക്കലയിൽ വിനോദ സഞ്ചാരികൾക്ക് കഞ്ചാവ് വില്പന നടത്തിയ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ

വർക്കലയിൽ വിനോദ സഞ്ചാരികൾക്ക് കഞ്ചാവ് വില്പന നടത്തിയ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. വർക്കലയിലെത്തുന്ന വിനോദ്ദ സഞ്ചാരികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ 25 കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് അറസ്റ്റിലായത്. ജാർഖണ്ഡ് സ്വദേശിയായ സഹിജാദിനെ (25)യാണ് വർക്കല എക്സൈസ് അറസ്റ്റ് ചെയ്തത്. ഒന്നേകാൽ കിലോയോളം കഞ്ചാവാണ് ഇയാളിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്.

വർക്കല കുരയ്ക്കണ്ണി ജംഗ്ഷനിൽ ഉള്ള കൃഷ്ണ ബിൽഡിങ്ങിലെ ഒരു മുറിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി. ഈ മുറിയിൽ നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. ടൂറിസം മേഖലയായ വർക്കല ക്ലിഫിൽ മൂന്ന് കടകൾ നടത്തിവരുന്നയാളാണ് പ്രതി സഹിജാദ്. ഈ കടകളിലൂടെയാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നത്. വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ ലഹരി കച്ചവടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു എക്സൈസ് സംഘം ഇയാളുടെ താമസസ്ഥലം റെയ്ഡ് ചെയ്തത്.

ആറുമാസത്തിലേറെയായി സഹിജാദിനെ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് വർക്കല എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് വൈകിട്ടോടെ കോടതിക്ക് മുന്നിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.